ADVERTISEMENT

ടെലിവിഷൻ പരമ്പരകളിൽ ജീവിതഗന്ധിയായ നിരവധി കഥാപാത്രങ്ങളുമായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ അഭിനേത്രിയാണ് രശ്മി സോമൻ.  ആദ്യത്തെ കൺമണി, ഇഷ്ടമാണ് നൂറുവട്ടം, വർണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട്, തുടങ്ങി മലയാള സിനിമകളിലും നിരവധി കഥാപത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിന്നിട്ടും അരങ്ങ് എന്നും തന്നെ മോഹിപ്പിച്ചിരുന്നു എന്ന് രശ്മി പറയുന്നു. "കഥമരം" എന്ന നാടകത്തിലൂടെ അരങ്ങത്തെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. അകാലത്തിൽ അന്തരിച്ച സതീഷ് ബാബു പയ്യന്നൂരിന്റെ 'അരികിലാരോ' എന്ന കഥയാണ് കഥമരമായി മാറിയത്. സിനിമയും സീരിയലും ചെയ്യുന്നതുപോലെയല്ല അരങ്ങിൽ കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് സന്നിവേശിക്കുന്നത് എന്ന് രശ്മി സോമൻ പറയുന്നു. പുതിയ വേഷപ്പകർച്ചയുടെ വിശേഷങ്ങൾ പങ്കുവച്ച് രശ്മി സോമൻ മനോരമ ഓൺലൈനിൽ... 

Read More: തടിച്ചി, ആനക്കുട്ടി എന്നൊക്കെ വിളിച്ച് രസിച്ചവർക്ക് ഞാൻ അനുഭവിച്ച വേദന മനസ്സിലാവില്ല; അവർക്കുള്ള മറുപടിയാണ് സൗന്ദര്യ റാണി പട്ടം

അരങ്ങിൽ ആദ്യം

ഞാൻ നാടകത്തിൽ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. സ്കൂളിൽ പഠിക്കുമ്പോൾ പോലും ഡാൻസ്, പാട്ട് ഒക്കെ അവതരിപ്പിച്ചിട്ടുണ്ടെന്നല്ലാതെ നാടകത്തിൽ അഭിനയിച്ചിട്ടില്ല. പ്രൊഫഷണൽ നാടകങ്ങൾ കാണാൻ പോകുമായിരുന്നു. ഒരു നാടകം ചെയ്തു നോക്കണം എന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതുപോലെ അല്ല അരങ്ങിൽ മുഴുവൻ സമയവും നിന്ന് അഭിനയിക്കുന്നത്. ആദ്യമായി അഭിനയിക്കുമ്പോൾ കയ്യും കാലും വിറയ്ക്കുകയായിരുന്നു. പുതിയ ഒരു അഭിനയ അനുഭവമായിരുന്നു.

actress-reshmi-soman-about-first-drama-experience1
രശ്മി സോമൻ, "കഥമരം" എന്ന നാടകത്തിൽ നിന്ന്

ആഗ്രഹിച്ചു ചെയ്ത നാടകം

നടനും നാടക പരിശീലകനുമായ ദേവേന്ദ്ര നാഥ്‌ എന്ന മാഷിനോട് മൂന്നുകൊല്ലം മുൻപാണ് ഞാൻ ഒരു നാടകം ചെയ്താൽ കൊള്ളാം എന്ന ആഗ്രഹം പങ്കുവച്ചത്. ഒരു നാലഞ്ച് മാസം മുന്നേ ആണ് അദ്ദേഹം എന്നോട് ഇത്തരത്തിൽ ഒരു അവസരമുണ്ടെന്ന് പറഞ്ഞു. വാക്കുകൊടുക്കുന്നത്തിനു മുൻപ് അദ്ദേഹം കുറെ ഉപദേശിച്ചു. സീരിയൽ അഭിനയം പോലെയല്ല നാടകാഭിനയം. ഒരു പരിഗണനയും ലഭിക്കില്ല, നമ്മൾ തന്നെ എല്ലാം ചെയ്യേണ്ടി വരും, മുഴുവൻ ദിവസവുമുള്ള റിഹേഴ്സൽ കഠിനമായിരിക്കും, ചിലപ്പോൾ നമുക്ക് തന്നെ വയ്യാതെ ആയിപ്പോകും എന്നിങ്ങനെ റിഹേഴ്സലിനെപ്പറ്റി എല്ലാം അദ്ദേഹം ഒരു മുൻ ധാരണ നൽകിയിരുന്നു. അത് സാരമില്ല എന്തായാലും എനിക്ക് ഇതൊന്ന് എക്സ്പീരിയൻസ് ചെയ്യണം എന്നായിരുന്നു എന്റെ മറുപടി. അങ്ങനെയാണ് കഥമരത്തിലേക്ക് എത്തുന്നത്.

സതീഷ് ബാബു പയ്യന്നൂരിന്റെ 'അരികിലാരോ' ആണ് കഥമരം ആയത്

അജിത് എം ഗോപിനാഥ്‌ ആണ് "കഥമരം" എന്ന ഈ നാടകം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഈ നാടകം അന്തരിച്ച സതീഷ് ബാബു പയ്യന്നൂരിന്റെ "അരികിലാരോ" എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. നാടകത്തിൽ രണ്ടു കഥാപാത്രങ്ങളാണ് ഞാൻ അവതരിപ്പിച്ചത്. ഒരാളിന്റെ ഭാര്യയും വേലക്കാരിയും.

actress-reshmi-soman-about-first-drama-experience4

ഡബിൾ റോളിൽ അഭിനയിച്ചത് ചലഞ്ച് ആയിരുന്നു 

പ്രായമായ ഒരു മനുഷ്യന്റെ ഭാര്യയുടെ കഥാപാത്രമാണ് ഒന്ന്. അദ്ദേഹത്തിന്റെ ഭാര്യ കമല മരണപ്പെട്ടുപോയി. ഭാര്യയുടെ ഓർമയിൽ ജീവിക്കുന്ന ആളാണ് അദ്ദേഹം. പ്രൊഫസറായിരുന്ന ഭാര്യയും അദ്ദേഹവും നല്ല വായനക്കാരായിരുന്നു. അദ്ദേഹത്തിന്റെ ഓർമകളിൽ ഭാര്യ വരുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്നു. അങ്ങനെയിരിക്കെ മക്കൾ അച്ഛനെ നോക്കാൻ ഒരു വേലക്കാരിയെ വയ്ക്കുന്നു, നാടൻ ലുക്കുള്ള ശ്രീദേവി എന്ന സ്ത്രീ. ഭാര്യയുടെ ഛായയുള്ള കഥാപാത്രമാണത്. ഈ രണ്ടു കഥാപാത്രങ്ങളും ഓരോ സീനിലും മാറി മാറി വരുന്നുണ്ട്. രണ്ടുപേരുടെയും വസ്ത്രവും ലുക്കും ആഭരണങ്ങളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. ഇത് രണ്ടും മാറി മാറി അവതരിപ്പിക്കുന്നത് വലിയൊരു ചലഞ്ച് തന്നെയായിരുന്നു. ഒരേ സീനിൽ തന്നെ കമല ശ്രീദേവി ആയി മാറുന്നൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ ഭർത്താവിന് ശ്രീദേവി കമലയാണെന്ന് തോന്നുകയാണ്. ഈ നാടകത്തിൽ തന്നെ വളരെ രസമുള്ള സീനുകളൊക്കെ ഉണ്ട്. ഈ മനുഷ്യൻ വായിച്ചിട്ടുള്ള കഥകളിലെ ലേഡി ചാറ്റർലിയും മക്ബതും പിശാചുക്കളുമൊക്കെ സ്റ്റേജിലേക്ക് വരുന്നുണ്ട്. എന്തുകൊണ്ടും വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു.

actress-reshmi-soman-about-first-drama-experience2
രശ്മി സോമൻ

എല്ലാം നവാനുഭവം

സിനിമയിലും സീരിയലിലും ഷോട്ട് കട്ട് ചെയ്തു അഭിനയിക്കാം എന്നാൽ സ്റ്റേജിൽ അതു പറ്റില്ലല്ലോ. നമ്മുടെ ഡയലോഗ് മാത്രം പഠിച്ചാൽ പോരാ അടുത്ത് വരുന്ന കഥാപാത്രം ആരാണ് അയാൾ എന്താണ് പറയാൻ പോകുന്നത് എല്ലാം പഠിക്കണം. ഓരോരുത്തർക്കും മുഴുവൻ സീനും കാണാപാഠം ആയിരിക്കും. സ്റ്റേജിൽ പ്രോപ്പർട്ടി കൊണ്ട് വയ്ക്കുന്നതും എടുത്തു മാറ്റുന്നതുമൊക്കെ നമ്മൾ തന്നെയാണ്. ഡ്രാമ ചെയ്തു ശീലമുള്ളവർക്ക് ഇതെല്ലാം അറിയാം പക്ഷേ എനിക്കിതെല്ലാം പുതിയ കാര്യമായിരുന്നു. ആ ഒരു നാടകത്തിൽ പൂർണമായും മനസ്സ് കൊടുത്താൽ മാത്രമേ നമുക്ക് ചെയ്യാൻ പറ്റൂ. പണ്ട് കണ്ടിട്ടുള്ളതുപോലെ അല്ല ഒരുപാട് റിയലിസ്റ്റിക് ആയിട്ടാണ് ഇപ്പോൾ നാടകങ്ങൾ ചെയ്യുന്നത്. തിരുവനന്തപുരത്ത് ഗണേശത്തിൽ വച്ചായിരുന്നു ഞങ്ങളുടെ ആദ്യത്തെ അവതരണം. അതൊരു വലിയ അനുഗ്രഹം പോലെയാണ് തോന്നിയത്. ഒരുപാട് സാഹിത്യകാരന്മാരും കലാകാരന്മാരുമുള്ള നല്ലൊരു സദസ്സായിരുന്നു.  ഇതുവരെയും സിനിമകളിലും സീരിയലുകളിലും അഭിനയിച്ച എനിക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു.

രശ്മി സോമൻ, "കഥമരം" എന്ന നാടകത്തിൽ നിന്ന്
രശ്മി സോമൻ

സിനിമയും സീരിയലും പോലെ അല്ല തീയറ്റർ

സിനിമയോ സീരിയലോ പോലെ അല്ല നാടകാഭിനയം. മുഴുവൻ ലൈറ്റ് ചെയ്ത ഒരു സ്റ്റേജിൽ ആണ് നമ്മൾ നിൽക്കുന്നത്. ഒരാൾ ഡയലോഗ് തെറ്റിച്ചാൽ പോലും തെറ്റ് പുറത്തു അറിയാത്ത വിധം നമ്മൾ തന്നെ അത് മാനേജ് ചെയ്യണം. ഡയലോഗ് തെറ്റി അയ്യോ എന്ന് പറഞ്ഞാൽ അവിടെ റീടേക്ക് ഇല്ല. ഡ്രസ്സ് മാറി മാറി വരുന്നത് എല്ലാം റിഹേഴ്സൽ ചെയ്യും. ഒരുപാട് കഷ്ടപ്പെട്ട് റിഹേഴ്സൽ ചെയ്തു പഠിച്ചിട്ടാണ് ഒരു നടനോ നടിയോ സ്റ്റേജിൽ കയറുന്നത്. നാടകം എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് എനിക്ക് അതിശയമായിരുന്നു അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. ഒരുപാട് പുതിയ താരങ്ങൾ ഉണ്ടായിരുന്നു.  എല്ലാവരും നന്നായി ചെയ്തു. ഇനിയും ഈ നാടകം തന്നെ പല വേദികളിൽ അവതരിപ്പിക്കണം പുതിയ നാടകങ്ങളിൽ അഭിനയിക്കണം എന്നെല്ലാം ആഗ്രഹമുണ്ട്.

അടുത്തത് വി കെ പി യുടെ ‘ലൈവ്’

വി കെ പ്രകാശ് സാറിന്റെ ‘ലൈവ്’ എന്നൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അത് ഉടനെ റിലീസ് ആകും. പിന്നെ പുതിയ സീരിയലുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. ഡാൻസ് പഠിക്കുന്നു പ്രാക്ടീസ് ചെയ്യുന്നു അങ്ങനെ പോകുന്നു ജീവിതം.

Content Summary: Actress Reshmi Soman about First Drama experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com