ADVERTISEMENT

അവസാന ശ്വാസം വരെയും നാടകത്തെ പ്രണയിച്ച എ. ശാന്തകുമാറിന്റെ ഓർമയ്ക്കായി അവർ ഒത്തുകൂടി. അഭിനയത്തെക്കുറിച്ച് പറഞ്ഞും പഠിച്ചും ചർച്ച ചെയ്തും സജീവമായ മൂന്നു രാപ്പകലുകൾ! പതിനെട്ടുകാരി മുതൽ 70 വയസുകാരൻ വരെ പങ്കെടുത്ത ആ നാടകശിൽപശാല അകാലത്തിൽ അന്തരിച്ച എ.ശാന്തകുമാറിന്റെ നാടകപ്രണയത്തിന് സ്മരണാഞ്ജലിയായി. 

theatre-02

ജൂൺ 10,11,12 തിയതികളിൽ കോഴിക്കോടു വച്ചു നടന്ന നാടക ശിൽപശാലയിൽ പങ്കെടുത്തത് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ നാടകപ്രവർത്തകരും നാടകപ്രേമികളും ആയിരുന്നു. അഭിനയമോഹം ഉള്ളിൽ കൊണ്ടു നടക്കുന്ന 42 പേർ! അഭിനയത്തിന്റെ മാറ്റു കൂട്ടാനുള്ള പരിശീലനക്കളരിയിൽ അവർ കൈ മെയ് മറന്നു ഒന്നായപ്പോൾ പിറന്നു വീണത് അതിമനോഹര നിമിഷങ്ങളായിരുന്നു. സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് പരിധിയില്ലാത്ത സാധ്യതകളിലേക്ക് പറക്കാനുള്ള ഊർജ്ജം സ്വന്തമാക്കിയാണ് മൂന്നു ദിവസങ്ങൾക്കു ശേഷം ഓരോരുത്തരും നാടകക്കളരിയിൽ യാത്ര പറഞ്ഞത്. 

theatre-04

അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത നാടകപ്രവർത്തകൻ എ. ശാന്തകുമാറിന്റെ സ്മരണാർഥമാണ് നാടക ശിൽപശാല സംഘടിപ്പിച്ചത്. രണ്ടു വർഷം മുമ്പാണ് അദ്ദേഹം അന്തരിച്ചത്. നാടകസാഹിത്യത്തെ ഗൗരവത്തോടെ സമീപിച്ച ഒരു പ്രതിഭയായിരുന്നു ശാന്തകുമാർ. ഗ്രാമീണ നാടകങ്ങൾ, ക്യാംപസ് നാടകങ്ങൾ, മുതിർന്നവരുടെ നാടകങ്ങൾ അങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം ഇടപെടലുകൾ നടത്തിയിട്ടുണ്ട്. പെരുങ്കൊല്ലൻ, സുഖനിദ്രകളിലേക്ക്, ഫാക്ടറി തുടങ്ങിയ നാടകങ്ങൾ അവയിൽ ചിലതു മാത്രം. ക്യാൻസർ ബാധിച്ചായിരുന്നു അകാലത്തിൽ അദ്ദേഹത്തിന്റെ മരണം. 

theatre-01

ശാന്തകുമാറിന്റെ സ്മരണയ്ക്കായി കഴിഞ്ഞ വർഷവും പുരോഗമന കലാസാഹിത്യ സംഘം സമാനമായ ശിൽപശാല സംഘടിപ്പിച്ചിരുന്നു. നാടകത്തോടു താൽപര്യമുള്ള, 18 വയസിനു മുകളിൽ പ്രായമുള്ളവർക്കു വേണ്ടിയായിരുന്നു ശിൽപശാല. നാടകത്തെ അറിയാനും നാടകം ചെയ്യാനും താൽപര്യമുള്ളവരാണ് ക്യാംപിലെത്തിയത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അജിത നമ്പ്യാർ, നാടകപ്രവർത്തകനായ വാരിജാക്ഷൻ, സംസ്ഥാന യുവജനോൽസവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നിള നൗഷാദ്, ബി. സോൺ നാടകമൽസരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിസ്മയ, മികച്ച ബാലതാരങ്ങൾക്കുള്ള സംസ്ഥാനപുരസ്കാരം നേടിയ അന്ന ഫാത്തിമ, അഭിനന്ദ്, സിനിമാ സീരിയൽ രംഗത്തുള്ള അഭി മാധവ്, നർത്തകനും നാടകനടനുമായ പ്രദീപ് ഗോപാൽ, യുവചിത്രകാരനായ ഷൈജു മാലൂർ എന്നിവരുൾപ്പടെ പ്രതിഭകളും പ്രഗൽഭരും ഉൾപ്പെടുന്ന സംഘമാണ് ശിൽപശാലയുടെ ഭാഗമായത്. ശിൽപശാല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് അഭിനയത്തിലായിരുന്നു. 

theatre-03

പ്രശസ്ത നാടകപ്രവർത്തകരായ മഞ്ജുളൻ, കണ്ണനുണ്ണി, അലിയാർ അലി എന്നിവരായിരുന്നു ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. അഭിനയിക്കാനുള്ള ഉത്സാഹം നേടിയാണ് ക്യാംപിൽ നിന്ന് ഓരോരുത്തരും തിരികെ പോയിട്ടുള്ളതെന്ന് ക്യാംപ് ഡയറക്ടർ വിജേഷ് പറയുന്നു. വിജേഷും കബനിയുമായിരുന്നു ക്യാംപ് ഡയറക്ടർമാർ. "ഇനി അഭിനയിക്കുമ്പോൾ ഞാനെന്താണ് പുതിയതായി തേടേണ്ടത്? ആ അന്വേഷണമാണ് എന്നെ ഈ ത്രിദിന ശിൽപശാലയിൽ എത്തിച്ചത്," എന്ന് അഭിനേത്രിയും നാടകപ്രവർത്തകയുമായ അജിത നമ്പ്യാർ പറഞ്ഞു. 

Content Summary : A. Santhakumar Memorial Drama Workshop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com