ADVERTISEMENT

തോമസ് എബ്രഹാം
വാളായില്‍ വീട്
ചെന്നലോട് പി.ഒ.
കല്‍പറ്റ, വയനാട്
കേരള, ഇന്ത്യ
എന്ന വിലാസത്തില്‍ ഇതുവരെ വന്നെത്തിയത് 195 രാജ്യങ്ങളില്‍ നിന്നുള്ള കത്തുകള്‍. പോസ്റ്റ് ക്രോസിങ് എന്ന കത്തയയ്ക്കല്‍ ഹോബിയുടെ വക്താവാണ് തോമസ്. പണ്ട് കുറച്ചുകാലം സെമിനാരിയില്‍ ആയിരുന്നപ്പോള്‍ വീട്ടിലേക്ക് കത്തെഴുതിയാണ് തുടക്കം. കത്തെഴുതുന്നതും മറുപടിക്കായി കാത്തിരിക്കുന്നതുമെല്ലാം സുഖമുള്ള ഏര്‍പ്പാടാണെന്ന് തോന്നിത്തുടങ്ങിയതോടെ സെമിനാരി വിട്ടെങ്കിലും കത്തെഴുത്ത് കൂടെ നിര്‍ത്തുകയായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതുന്നത് തുടര്‍ന്നു. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും സജീവമായി. കത്തെഴുതുന്നത് പലരും മറന്നുപോയി. ഇതിനിടയിലാണ് തോമസ് കത്തെഴുത്തിലൂടെ ലോകം മുഴുവനുമുള്ള ആളുകളുമായി സംവദിക്കുന്നത്.

ചെന്നലോട് എന്ന കൊച്ചുഗ്രാമത്തിലെ തപാലോഫീസിലേക്ക് ചുരം താണ്ടി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും കത്തുകളെത്തുന്നു. പണ്ടത്തെപ്പലെ ആളുകള്‍ തിരക്കി വരാനില്ലാത്ത ഇതേ പോസ്റ്റ് ഓഫിസില്‍ നിന്ന് ലോകത്തിന്റെ നാനാഭാഗത്തേക്കും കത്തുകള്‍ സഞ്ചരിക്കുന്നു. മാനന്തവാടിയില്‍ ഇറ എന്‍ജിനീയേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഈ യുവ എന്‍ജിനീയറെത്തേടി കത്തുകള്‍ എത്താന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. 

WhatsAppImage2023-10-11at12-06-56PM-jpeg
തോമസിന് ലഭിച്ച കത്തുകൾ

രാജ്യങ്ങളെ അടയാളപ്പെടുത്തുന്ന കത്തുകള്‍
ഓള്‍ ഏഷ്യന്‍ ടൂര്‍ നടത്തിയ സുഹൃത്തില്‍ നിന്നാണ് പോസ്റ്റ് ക്രോസിങ് എന്ന ഹോബിയെക്കുറിച്ച് തോമസ് അറിയുന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെ ഫിന്‍ലന്‍ഡില്‍ നിന്നുള്ള മറ്റൊരു സുഹൃത്തില്‍ നിന്ന് പോസ്റ്റ് ക്രോസിങ്ങിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. തുടര്‍ന്നാണ് പോസ്റ്റ് ക്രോസിങ് എന്ന വിശാല ലോകത്തിലെത്തിപ്പെടുന്നത്. ആദ്യം അയച്ച കത്തുകള്‍ക്ക് മറുപടി കിട്ടാന്‍ തുടങ്ങിയതോടെ സംഗതി ഹരമായി. പോസ്റ്റ് ക്രോസിങ് അങ്ങനെ ജീവിതത്തിന്റെ ഭാഗമായി മാറി. 

കാര്‍ഡുകളിലെ ലളിതമായ വരികളില്‍ വിശേഷങ്ങള്‍ക്കൊപ്പം ചിത്രങ്ങളും രേഖപ്പെടുത്തും. ചില കാര്‍ഡുകള്‍ ആ രാജ്യത്തിന്റെ അടയാളപ്പെടുത്തലായി മാറും. തോമസ് ധാരാളം യാത്ര ചെയ്യുന്നതിനാല്‍ ചെന്ന ഇടങ്ങളില്‍ നിന്നെല്ലാം കാര്‍ഡുകള്‍ ശേഖരിച്ച് അന്യ ദേശത്തുള്ളവര്‍ക്ക് വിശേഷം പങ്കുവച്ച് എഴുതാന്‍ തുടങ്ങി. അങ്ങനെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലോകത്തിന്റെ പല ഭാഗത്തേക്ക് തോമസിന്റെ പേരില്‍ കത്തുകള്‍ എത്താന്‍ തുടങ്ങി. 

15 വര്‍ം 1500 കാര്‍ഡുകള്‍
15 വര്‍ഷം കൊണ്ട് 1500 ലധികം കാര്‍ഡുകള്‍ തോമസിന് ശേഖരിക്കാനായി. യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍ നിന്നും അവയുടെ ടെറിട്ടറികളില്‍ നിന്നുമെല്ലാം തോമസിനെ തേടി കത്തുകളെത്തിയിട്ടുണ്ട്. കേരളത്തില്‍ തന്നെ ഇത്രയധികം വിദേശ കത്തുകള്‍ ശേഖരത്തിലുള്ളത് അപൂര്‍വമാണ്. ഇന്ത്യക്ക് അകത്ത്  നിന്നുള്ളവരും പരസ്പരം പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കും. 

WhatsAppImage2023-10-11at12-06-56PM-1--jpeg

കത്തുകള്‍ ബഹുദൂരം യാത്ര ചെയ്യണം, പോകുന്ന വഴികളിലൂടെയുള്ള തപാല്‍ സീലുകള്‍ തെളിവായി പതിയണം. ഇതെല്ലാമാണ് പോസ്റ്റ് ക്രോസിങ് അലിഖിതമായ രീതികള്‍. കേരളത്തില്‍ അത്രയും പ്രചാരത്തിലില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ആദ്യ കാലം മുതല്‍ക്കേ പോസ്റ്റ് ക്രോസിങ് ഒരു ഹോബിയാണ്. കൈപ്പിടിയിലൊതുങ്ങിയ മൊബൈല്‍ ഫോണിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ ആശയവിനിമയം സാധ്യമാകുന്ന കാലത്ത് കത്തെഴുതുന്നതിന്റെ കാര്യങ്ങള്‍ പുതിയ തലമുറയ്ക്ക് അറിയണമെന്നില്ല. ജീവന്റെ തുടിപ്പുകളുള്ള പല കത്തുകളും ഇന്നും സൂക്ഷിച്ചുവയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഹോബിയായി കൊണ്ടുനടക്കുന്നവര്‍ കുറവായിരിക്കും. 

മറ്റു സ്ഥലങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ പോസ്റ്റ്കാര്‍ഡുകള്‍ വാങ്ങിക്കൊണ്ടു വന്ന് ശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നതല്ല പോസ്റ്റ് ക്രോസിങ്ങിന്റെ രീതി. ഒരാള്‍ മറ്റൊരാള്‍ക്ക് എഴുതി തപാലിലൂടെ ദീര്‍ഘ ദൂരം സഞ്ചരിച്ച് വേണം മറ്റൊരാളിലെത്താന്‍. 

WhatsAppImage2023-10-11at12-06-57PM-jpeg
തോമസിന് ലഭിച്ച കത്ത്

കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ആളുടെ പേരില്‍ ഏതോ ദേശത്തേക്ക് സ്വന്തം കൈപ്പടയില്‍ എഴുതി അയയ്ക്കുന്ന ഓരോ കത്തുകളും മനുഷ്യരെ പരസ്പരം അദൃശ്യമായി ബന്ധിപ്പിക്കുകയാണ്. ലോകത്തെവിടെയായാലും മനുഷ്യന് സ്‌നേഹവും സമാധാനവുമാണ് സുപ്രധാനമെന്നും കത്തുകളിലൂടെ വ്യക്തമാക്കുന്നു. പരസ്പര സഹകരണത്തിന്റെ, ആശ്രയത്വത്തിന്റെ കൊടുക്കല്‍ വാങ്ങലുകളായി ഇത്തരം കത്തുകള്‍ കരയും കടലും  മലയും താഴ്‌വാരങ്ങളും താണ്ടി കാതങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു കണ്ണിയായി തോമസും പല രാജ്യങ്ങളില്‍ നിന്നുള്ള പുതിയ കത്തുകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരിക്കുന്നു.

English Summary:

How Thomas Abraham Connects the World through Letters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com