‘എത്ര സുന്ദരം ഈ കാഴ്ച’; ഉയരം കൂടിയ പുരുഷനും ഉയരം കുറഞ്ഞ സ്ത്രീയും ഒന്നിച്ച്, വൈറലായി ചിത്രങ്ങൾ
Mail This Article
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യന്റെ ഷൂസിനേക്കാൾ അൽപ്പം കൂടി വലിപ്പമേയുള്ളു ഏറ്റവും ചെറിയ മനുഷ്യന്. അവർ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമകളായ തുർക്കിയിൽ നിന്നുള്ള സുൽത്താൻ കോസനും ഇന്ത്യയുടെ ജ്യോതി ആംഗെയുമാണ് ആറു വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടിയത്. വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രങ്ങളിലെ ഉയരവ്യത്യാസം നമ്മളെ അമ്പരപ്പിക്കും.
41 കാരനായ കോസെൻ 8 അടി 2 ഇഞ്ചാണെങ്കിൽ ജ്യോതിയുടെ പൊക്കം 2 അടി 0.7 ഇഞ്ചാണ്. 2018ൽ ഈജിപ്തിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്നൊരു ഫോട്ടോഷൂട്ടിനായി ഈജിപ്തിലെ ടൂറിസം പ്രെമോഷൻ ബോർഡാണ് ഇരുവരെയും ക്ഷണിച്ചത്. അന്നത്തെ ചിത്രങ്ങളും വൈറലായിരുന്നു.
പിറ്റ്യൂട്ടറി ജൈജാന്റിസം എന്ന അപൂർവ അവസ്ഥയാണ് കോസന്റെ അവിശ്വസനീയമായ ഉയരത്തിന് കാരണം. ശരീരം തുടർച്ചയായി വളർച്ചാ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അപൂർവ്വ രോഗമാണിത്. 2009-ലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായി കോസൻ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്. 20 വർഷത്തിനിടെ 8 അടിയിലധികം ഉയരമുള്ള ആദ്യ മനുഷ്യനായിരുന്നു അന്ന് അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കൈ എന്ന റെക്കോർഡും അദ്ദേഹത്തിനുണ്ട്. വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഇതുവരെ 8 അടിയിൽ കൂടുതൽ വളർന്നിട്ടുള്ളൂ. തന്റെ ഉയരക്കൂടുതൽ കൊണ്ട് വീടിന് ചുറ്റുമുള്ള പണികൾ ചെയ്ത് അമ്മയെ സഹായിക്കാൻ സാധിക്കുന്നുണ്ടെങ്കിലും യോജിച്ച വസ്ത്രങ്ങളും ഷൂസുകളുമെല്ലാം കണ്ടെത്തുന്നതിനോ സ്വന്തമായി ഒരു കാർ ഓടിക്കാനോ പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വിവാഹം കഴിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും അനുയോജ്യയായൊരു പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നും കോസൻ പറയുന്നു.
അതേസമയം ഇന്ത്യയിൽ നിന്നുള്ള 30 വയസുകാരിയായ ജ്യോതി തന്റെ വലിപ്പക്കുറവ് ആസ്വദിക്കുകയാണ്. ഈയൊരവസ്ഥ കാരണമാണ് തനിക്ക് ലോകം കാണാനായാതും കൂടുതൽ അനുഭവങ്ങൾ സമ്പാദിക്കാൻ കഴിയുന്നതെന്നും പറഞ്ഞ ജ്യോതി താൻ കൂടുതൽ പ്രശസ്തിയാഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. ഹോളിവുഡ് സിനിമയിൽ വരെ മുഖം കാണിച്ചിട്ടുള്ള ജ്യോതി പല സന്നദ്ധപ്രവർത്തനങ്ങളുടേയും ഭാഗമാണ്.