ഗർഭിണിയായ ഭാര്യയെയും മകളെയും ഉപേക്ഷിച്ച് അപ്രത്യക്ഷനായി ഭർത്താവ്, ഒറ്റ ദിവസം കൊണ്ട് കയ്യോടെ പൊക്കി
Mail This Article
വിവാഹം ചെയ്ത് ഏറെ നാളുകൾ ഒരുമിച്ചു കഴിഞ്ഞ് രണ്ടാം തവണ ഗർഭിണിയായിരിക്കെ തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിനെ വലവിരിച്ച് പിടികൂടിയിരിക്കുകയാണ് അമേരിക്കക്കാരിയായ ഒരു യുവതി. ആഷ്‌ലി മക്ഗുരി എന്ന യുവതിയാണ് തന്നെയും മക്കളെയും ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഭർത്താവിനെ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ ഒരു ദിവസം കൊണ്ട് കണ്ടെത്തിയത്.
ലണ്ടൻ സ്വദേശിയായ ഷെഫ് ചാൾസ് വിതേഴ്സാണ് ആഷ്‍ലിയുടെ ഭർത്താവ്. 2012 ലാണ് ഇയാൾ അമേരിക്കയിൽ എത്തിയത്. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. മസാച്യുസിറ്റ്സിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. കുറച്ചുകാലങ്ങൾക്ക് ശേഷം അവർക്ക് ഒരു കുഞ്ഞും ജനിച്ചു. അതിനുശേഷവും ജീവിതം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. എന്നാൽ ഇതിനിടെ കഴിഞ്ഞവർഷം ആഷ്‌ലി വീണ്ടും ഗർഭിണിയായി. അപ്പോഴേക്കും മക്കളെയും വളർത്തി ഭാര്യയുടെ കാര്യങ്ങളും നോക്കിയുള്ള ജീവിത ശൈലി ചാൾസിന് മടുത്തു തുടങ്ങിയിരുന്നു.
ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഒരു വാക്കുപോലും പറയാതെ ഒരു ദിവസം ചാൾസ് വീട്ടിൽ നിന്നും അപ്രത്യക്ഷനായി. വിവാഹമോചനത്തിനു പോലും തയാറാകാതെയായിരുന്നു ഇയാളുടെ മുങ്ങൽ. തുടക്കത്തിൽ ഇതൊരു ആഘാതമായിരുന്നെങ്കിലും പിന്നീട് കുഞ്ഞിന് ജന്മം നൽകിയശേഷം ആഷ്‌ലിക്ക് സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന തീരുമാനമെടുക്കാൻ സാധിച്ചു. എന്നാൽ ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്താത്തത് അതിനും തടസ്സമായിരുന്നു. ഇതേ തുടർന്ന് തന്നാലാകുന്ന എല്ലാ മാർഗങ്ങളിലൂടെയും ആഷ്‌ലി ചാൾസിനെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.
പക്ഷേ അവയെല്ലാം വിഫലമായി. ഒരുതരത്തിലും ബന്ധപ്പെടാനാവാത്ത ഒരു വ്യക്തിയിൽ നിന്നും വിവാഹ മോചനം നേടിയെടുക്കുക എന്നത് അസാധ്യമാണെന്ന് ഉറപ്പായത്തോടെയാണ് തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് ആഷ്‍ലി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. ഏതാനും ഒപ്പുകളിട്ട് ചാൾസ് എന്ന അധ്യായം എന്നെന്നേക്കുമായി അവസാനിപ്പിച്ച് മുന്നോട്ട് നീങ്ങാൻ മാത്രമാണ് ശ്രമമെന്ന് കുറിപ്പിൽ യുവതി തുറന്നുപറയുന്നു. ഈ പോസ്റ്റ് കാണുന്ന ആർക്കെങ്കിലും ചാൾസിനെ പരിചയമുണ്ടെങ്കിൽ താനുമായി ബന്ധപ്പെടാൻ അയാളോട് ആവശ്യപ്പെടണമെന്നും യുവതി പറയുന്നുണ്ട്.
എന്നാൽ ഒരിക്കലും വിചാരിക്കാത്തത്ര വലിയ പ്രതികരണമാണ് ആഷ്‌ലിയുടെ പോസ്റ്റിന് ലഭിച്ചത്. 1.5 മില്യണിൽ പരം ആളുകളാണ് മണിക്കൂറുകൾക്കകം പോസ്റ്റ് കണ്ടത്. ഇത്തവണത്തെ ആഷ്‍ലിയുടെ ശ്രമം വെറുതെയായില്ല. 24 മണിക്കൂറിനുള്ളിൽ തന്നെ ചാൾസിനെ കണ്ടെത്താൻ സാധിച്ചതായി അറിയിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് ഇവർ പങ്കുവച്ചു.
റോഡ് ഐലൻഡിൽ ജോലി നേടിയ ചാൾസ് നിലവിൽ ടെക്സസിലാണ് താമസം. ആളെ കണ്ടെത്താനായെങ്കിലും താൻ വിചാരിക്കുന്നതിനും അപ്പുറമുള്ള പ്രതികരണം ലഭിച്ചതിന്റെ ആശങ്കയും ആഷ്‌ലിക്കുണ്ട്. പ്രതികാരം ചെയ്യണമെന്നോ ചാൾസിനെ ഭീഷണിപ്പെടുത്തി തിരികെ ജീവിതത്തിലേക്ക് കൂട്ടണമെന്നോ യാതൊരു ആഗ്രഹവും തനിക്കില്ല എന്ന് യുവതി പറയുന്നു. അതുകൊണ്ട് പോസ്റ്റ് കാണുന്ന ആരും ചാൾസിനെ കണ്ടെത്താൻ നേരിട്ട് ഇറങ്ങിപ്പുറപ്പെടുകയോ അയാളെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നാണ് ഇവരുടെ അപേക്ഷ. ജീവിതത്തിൽ നിന്നും ചാർസിനെ മാറ്റിനിർത്തി ആ വാതിൽ അടയ്ക്കാൻ മാത്രമായിരുന്നു തന്റെ ശ്രമമെന്നും ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആഷ്‌ലി പറയുന്നു. വിവാഹമോചനം നേടുന്ന സമയത്ത് രണ്ടു മക്കളുടെയും കസ്റ്റഡി തനിക്ക് തന്നെ വേണമെന്ന് ആവശ്യപ്പെടുമെന്നും ആഷ്‌ലി പറയുന്നുണ്ട്. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയാനും ഇവർ മറന്നിട്ടില്ല.