ADVERTISEMENT

ശരീരഭാരത്തിന്റെ പേരിൽ താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവതാരകയും എഴുത്തുകാരിയുമായ ഓപ്ര വിൻഫ്രി. ഏതാണ്ട് 25 വർഷക്കാലത്തോളം തന്റെ ശരീരഭാരത്തെ കളിയാക്കുന്നത് ഒരു ദേശീയ വിനോദം പോലെയായിരുന്നു എന്ന് താരം പറയുന്നു. ശാരീരികാവസ്ഥകളുടെ പേരിൽ ലോകം തന്ന പരിഹാസങ്ങളെല്ലാം  നേരിടുകയായിരുന്നു എന്നും ഓപ്ര പറഞ്ഞു. ഓപ്ര സ്‌പെഷ്യൽ: ഷെയിം, ബ്ലെയിം ആൻഡ് ദി വെയ്‌റ്റ് ലോസ് റെവല്യൂഷൻ എന്ന പരിപാടിയിലാണ് അമിതവണ്ണത്തെക്കുറിച്ചും ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ വർധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും ഓപ്ര തുറന്നു സംസാരിച്ചത്.

പല കാലങ്ങളിലായി തന്റെ രൂപത്തെ വിമർശിച്ചുകൊണ്ട് മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകളും താരം ഈ അവസരത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓപ്രയുടെ ശരീരഭാരം മുൻപത്തെക്കാളും വർധിച്ചു എന്നും ഡയറ്റ് ചെയ്തില്ലെങ്കിൽ ഓപ്ര മരിക്കും എന്ന തരത്തിൽ പോലും തലക്കെട്ടുകൾ വന്നു. ഈ പരിഹാസങ്ങൾ എല്ലാം നേരിടാനുള്ള കഠിന പരിശ്രമത്തിന്റെ ഭാഗമായി അഞ്ചു മാസത്തോളം ഏതാണ്ട് പട്ടിണി കിടക്കുന്ന അവസ്ഥയിലായിരുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് മരുന്നുകളും സഹായിച്ചു എന്ന് ഓപ്ര തുറന്നു സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

oprah2
ഓപ്ര വിൻഫ്രി, Image Credits: Instagram/oprah

അമിതഭാരവുമായി വർഷങ്ങളോളം ബുദ്ധിമുട്ടനുഭവിച്ചു ജീവിച്ച തന്നെപ്പോലെയുള്ള ആളുകൾക്ക് പ്രതീക്ഷയും ആശ്വാസവും പകരുന്ന മരുന്നുകളെക്കുറിച്ച് സംസാരിക്കാനാകുമെന്ന് സ്വപ്നത്തിൽ പോലും ഓപ്ര കരുതിയിരുന്നില്ല. ശരീരത്തിന്റെ അവസ്ഥകളെ അടിസ്ഥാനമാക്കിയുള്ള പരിഹാസവും സമൂഹത്തിന്റെ വിധിയെഴുത്തുകളും ഒഴിവാക്കി തുടങ്ങാനാവുമെന്ന പ്രതീക്ഷയോടെയാണ് പരിപാടിയിൽ സംസാരിക്കാൻ താരമെത്തിയത്. ഒരാൾക്ക് അമിതവണ്ണമുള്ളതിന്റെ പേരിലോ, ഭാരം കുറയ്ക്കാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളുടെ പേരിലോ, അതുമല്ലെങ്കിൽ ഭാരം കുറയ്ക്കാത്തതിന്റെ പേരിലോ അപമാനിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണം. ഇതിനേക്കാളൊക്കെ പ്രാധാന്യമേറിയ കാര്യം ശാരീരികാവസ്ഥയുടെ പേരിൽ സ്വയം ബോഡി ഷെയിം ചെയ്യാതിരിക്കുന്നതാണെന്നും ഓപ്ര പറയുന്നു.

ശാരീരികാവസ്ഥയിൽ മാറ്റം വരുത്തിയ യാത്രയെക്കുറിച്ച് വിശദമായിത്തന്നെ ഓപ്ര സംസാരിക്കുന്നുണ്ട്. വണ്ണം കുറയ്ക്കാൻ മരുന്നുകളെ ആശ്രയിച്ചെങ്കിലും അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ശ്രമങ്ങൾ. നടത്തവും ഓട്ടവും ഭാരം നിയന്ത്രിക്കാനുള്ള ബോഡി ട്രെയിനിങ്ങും അതിനേക്കാളുപരി ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിയതുമെല്ലാം ഇതിൽപ്പെടും. സമാനമായ രീതിയിൽ ശരീരഭാരം കുറച്ചവർ തങ്ങളുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവച്ചിരുന്നു.  ഡയറ്റ് ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് എത്താത്തവരെ അതിൽ സഹായിച്ചത് അവരുടെ ഇച്ഛാശക്തി മാത്രമാണെന്നായിരുന്നു താൻ കരുതിയതെന്നായിരുന്നു ഈ അനുഭവങ്ങളോടുള്ള ഓപ്രയുടെ പ്രതികരണം. എന്നാൽ ഇച്ഛാശക്തി മാത്രമല്ല ഭക്ഷണക്രമത്തെക്കുറിച്ച് ഇവർ വ്യാകുലപ്പെട്ടിരുന്നില്ല എന്നത് താരത്തിന് പുതിയ തിരിച്ചറിവായിരുന്നു.

oprah1
ഓപ്ര വിൻഫ്രി, Image Credits: Instagram/oprah

അമിതഭാരമുള്ള ശരീരത്തിലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നവരെയും ഡയറ്റും വ്യായാമവുമാണ് ശരീരഭാരം ക്രമപ്പെടുത്താൻ ഏറ്റവും മികച്ച മാർഗമെന്ന് കരുതുന്നവരെയും ഭാരം കുറയ്ക്കാൻ മരുന്നുകളെ ആശ്രയിക്കുന്നവരെയും ഒരുപോലെ അംഗീകരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഓപ്ര എപ്പിസോഡ് അവസാനിപ്പിച്ചത്. ലോകത്താകമാനം സ്വാധീനമുള്ള ഒരു വ്യക്തി എന്ന നിലയിൽ അമിതവണ്ണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുമുള്ള ഓപ്രയുടെ നിരീക്ഷണങ്ങൾ വളരെ പ്രധാനമാണെന്ന് വിദഗ്ധരും  അഭിപ്രായപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ സെലിബ്രിറ്റികൾ സംസാരിക്കുമ്പോൾ അത് കൂടുതൽ ആളുകൾ ശ്രദ്ധയോടെ പരിഗണിക്കും. ഇത്തരത്തിൽ ശരീരഭാരം നിയന്ത്രിക്കാനായി ഇന്ന് ലഭ്യമായ മാർഗ്ഗങ്ങളെക്കുറിച്ച് ആളുകൾ കൂടുതൽ മനസ്സിലാക്കുകയും ചെയ്യും എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതികരണം.

English Summary:

Oprah's Revolution Against Weight Loss Stigma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com