രജനികാന്തും ഷാരുഖും ആമിറും; താരസമ്പന്നം ആകാശിന്റെ വിവാഹം
Mail This Article
ആകാശ് അംബാനിയുടെ വിവാഹത്തിനു വിശിഷ്ടാതിഥികളായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും. ഇവരെ കൂടാതെ നിരവധി സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
ബാന്‍ കി മൂണും ടോണി ബ്ലെയറും വിശിഷ്ടാതിഥികളായി എത്തുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കുടുംബസമേതമാണ് ഇരുവരും വിവാഹത്തിനെത്തിയത്.
സൂപ്പർ സ്റ്റാർ രജനികാന്ത്, ബോളിവുഡിൽ നിന്ന് ആമിർ ഖാൻ, ഷാരുഖ് ഖാൻ, ഐശ്വര്യ റായ്, കരീന കപൂർ, അഭിഷേക് ബച്ചൻ, കരിഷ്മ കപൂർ, കിയാര അദ്വാനി, രൺബീർ കപൂർ, കരൺ ജോഹർ, പ്രിയങ്ക ചോപ്ര, ജൂഹി ചൗള തുടങ്ങി വൻതാരനിര എത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെൻഡുൽക്കർ, സഹീർ ഖാൻ, മഹേല ജയവർധന, ഷെയ്ൻ ബോണ്ട് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.
മുകേഷ് അംബാനിയുടെ പിതാവ് ധിരു ഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമായത്. ജയ്മാല, സപ്തപതി, കന്യാദാനം തുടങ്ങിയ ചടങ്ങുകൾ ജിയോ വേൾഡ് സെന്ററിലാണ് നടക്കുക. മ്യൂസിക്കൽ ഫൗണ്ടനായിരിക്കും ജിയോ സെന്ററിലെ പരിപാടികളുടെ പ്രധാന ആകർഷണം. അംബാനികുടുംബാംഗങ്ങളുടെ കൃഷ്ണ സ്തുതിയും വിവിധ കലാപരിപാടികളുമുണ്ട്.
സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിൽ നടന്ന ആകാശിന്റെ പ്രീവെഡ്ഡിങ് പാർട്ടി ആഡംബരങ്ങളും അദ്ഭുതങ്ങളും നിറഞ്ഞതായിരുന്നു. അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിൽ ഹാരി പോട്ടർ സിനിമയിലെ കാഴ്ചകൾ ആധാരമാക്കി നടത്തിയ പാർട്ടിയും ശ്രദ്ധേയമായിരുന്നു.
ബാല്യകാല സുഹൃത്തായ റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയുമായാണു ആകാശിന്റെ വിവാഹം.
ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.
ഞായറാഴ്ച റിലയൻസ് ഇന്‍ഡസ്ട്രീസ് ജീവനക്കാർക്കും ബിസിനസ് പങ്കാളികള്‍ക്കും വേണ്ടി സൽകാരം നടത്തുന്നുണ്ട്. കൂടാതെ പ്രതിരോധ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരെയും മുംബൈ പൊലീസിലെ ഉന്നതരെയും കുടുംബസമേതം ക്ഷണിച്ചിട്ടുണ്ട്. 7000 മുതൽ 10000 വരെ അതിഥികളായിരിക്കും സൽകാരത്തിൽ പങ്കെടുക്കുക.