നോർവേ രാജാവ് ഹരാൾഡിന്റെയും രാഞ്ജി സോഞ്ജയുടെയും മകൾ മാർത്താ ലൂയിസ് വീണ്ടും വിവാഹിതയാകുന്നു. യുഎസിലെ സ്വയം പ്രഖ്യാപിത മന്ത്രവാദിയായ ഡ്യുറെക് വെറേറ്റ് ആണ് വരൻ. അടുത്ത വർഷം ഓഗസ്റ്റ് 31ന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡ്യുറെകുമായി പ്രണയത്തിലായ മാർത്ത കഴിഞ്ഞ വർഷം രാജകുടുംബത്തിലെ എല്ലാ പദവികളിൽ നിന്നും ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. തുടർന്നാണ് മാർത്ത പദവികളിൽ നിന്ന് ഒഴിഞ്ഞു മാറിയത്.

നോർവീജിയൻ നഗരമായ ഗൈറാൻജറിലായിരിക്കും വിവാഹ ചടങ്ങുകൾ. മനോഹരമായ ഗൈറാൻജറിൽ വച്ച് വിവാഹം ചെയ്യാൻ പറ്റുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ഡ്യൂറെക് വെറേറ്റിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് രാജാവും രാജ്ഞിയും പ്രസ്താവനയിൽ അറിയിച്ചു. ആഫ്രിക്കൻ വംശജനായ ഡ്യുറെക് ആറാം തലമുറ മന്ത്രവാദി എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. മരണത്തിൽ നിന്ന് പുനർജനിച്ചയാളാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു.
51കാരിയായ മാർത്തയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്നു മക്കളുണ്ട്. 2017ലാണ് വിവാഹബന്ധം വേർപെടുത്തിയത്. രണ്ടുവർഷത്തിന് ശേഷം ആദ്യ ഭർത്താവ് ആത്മഹത്യ ചെയ്തു. നേരത്തെ മാർത്തയും ഡ്യുറെക്കും വിവിധ തരത്തിലുള്ള ചികിത്സാരീതികൾ സമൂഹ മാധ്യമത്തിലൂടെ പ്രോത്സാഹിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പലവിധത്തിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. രാജപദവി ഉപയോഗിച്ച് സമാന്തര ചികിത്സാരീതികൾ മാർക്കറ്റ് ചെയ്യുന്നു എന്ന ആരോപണവും ഉയർന്നിരുന്നു.
Content Highlights: Norway Princess | Martha Louise | Durek Verrett | Wedding | Lifestyle | Manoramaonline