ADVERTISEMENT

ഉടവാളുമായി നടന്നു വരുന്ന വരൻ. കളരി അഭ്യാസികളുടെ അകമ്പടിയിൽ വധു. കളരിത്തറ വന്ദിച്ച് ഉടവാളുമാറ്റി കളരിത്തറയിലേക്കിറങ്ങി പൂത്തറയും ഗുരുക്കളെയും വന്ദിച്ച് ഇരുവരും മണ്ഡപത്തിലേക്ക്. പിന്നെ താലികെട്ട്... ഇതുവരെ കേരളം കണ്ടുപരിചയിക്കാത്തൊരു വിവാഹത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷിയായത്. പല തരത്തിലുള്ള വിവാഹങ്ങൾ കണ്ടെങ്കിലും കളരിത്തറയിൽ വച്ചുള്ളൊരു കളരിക്കല്യാണം ഇതാദ്യമാകും. ചെറുപ്പം മുതൽ കളരിയെ അറിഞ്ഞ്, പഠിച്ച രണ്ടുപേർ ഒന്നിക്കാൻ തയാറാകുമ്പോൾ ഇതിലും മികച്ച മറ്റൊരു വേദി വിവാഹത്തിന് ഇല്ലെന്ന് തന്നെ പറയാം. സമൂഹ മാധ്യമങ്ങളിലും വൈറലാണ് ഈ കളരിക്കല്യാണം. 

wedding-kalari
രാഹുലും ശിൽപയും വിവാഹവേദിയിൽ, Image Credits: Instagram/agasthyam_kalaripayattu

ചെറുപ്പം മുതൽ കളരി അഭ്യസിച്ചവരാണ് രാഹുലും ശിൽപയും. വർഷങ്ങളായി ഇരുവരും തിരുവനന്തപുരത്തെ അഗസ്ത്യം കളരി സെന്ററിലെ പരിശീലകരാണ്. സ്വന്തം വിവാഹത്തിന് വ്യത്യസ്തത തേടിയപ്പോള്‍ മനസ്സിലേക്ക് ആദ്യം എത്തിയത് സ്വന്തം ജോലിയും കളരിത്തറയുമാണ്. പല തരത്തില്‍ വിവാഹം വ്യത്യസ്തമാക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം കളരിയും വിവാഹത്തിന്റെ ഭാഗമാക്കിക്കൂട എന്നാണ് ഇരുവരും ചിന്തിച്ചത്. 

wedding-kalari2
രാഹുലും ശിൽപയും, Image Credits: Instagram/agasthyam_kalaripayattu

‘വർഷങ്ങളായി ഞങ്ങൾ കളരിയിൽ ഒന്നിച്ചാണ്. വിവാഹം എന്നൊരു കാര്യം വന്നപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്. ജീവിതത്തിലെ വലിയൊരു ഭാഗവും കളരിയിലുള്ള ഞങ്ങളുടെ വിവാഹം എന്തുകൊണ്ട് കളരിയിൽ വച്ചായിക്കൂട എന്ന തോന്നൽ വന്നത് പിന്നീടാണ്. അങ്ങനെയാണ് കളരിയിൽ വച്ച് വിവാഹം ചെയ്യാൻ തിരുമാനിച്ചത്. പക്ഷേ, ഇതുവരെ ആരും കളരിയിൽ വച്ച് വിവാഹം ചെയ്തതായി കേട്ടിട്ടും കണ്ടിട്ടുമില്ല. അപ്പോൾ അതിന് വേണ്ടി എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ഗുരുക്കളോടാണ് ആദ്യം പറഞ്ഞത്. അദ്ദേഹം  ഞങ്ങളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. കളരിത്തറയിൽ വച്ച് വിവാഹം നടത്താൻ വേണ്ട എല്ലാ സഹായവും ചെയ്തു തന്നു’. രാഹുൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

wedding-kalari4
രാഹുലും ശിൽപയും, Image Credits: Instagram/agasthyam_kalaripayattu

കുരുത്തോല, തെങ്ങിൻ പൂവ്, പിന്നെ ഉടവാളും
കളരിയിലായതു കൊണ്ടുതന്നെ പരമ്പരാഗത രീതിയിലാണ് എല്ലാം ചെയ്തത്. കുരുത്തോലയും തെങ്ങിൻ പൂവുമെല്ലാം വച്ച് കളരിത്തറ അലങ്കരിച്ചു. വരനെ ഉടവാൾ കൊടുത്താണ് വിവാഹ വേദിയിലേക്ക് സ്വീകരിച്ചത്. നിരവധി കളരി അഭ്യാസികളുടെ അകമ്പടിയിലാണ് വരനും വധുവും വിവാഹ വേദിയിലേക്ക് എത്തിയത്. കളരിത്തറയിലൊരുക്കിയ വിവാഹ മണ്ഡപത്തിലേക്ക് കയറും മുമ്പ് പരമ്പരാഗതമായി കളരിക്ക് മുൻപ് ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. കളരിയിറക്കം, പൂത്തറവണക്കം എന്നീ പരമ്പരാഗത ആചാരങ്ങള്‍ക്കു ശേഷം കളരിത്തറയിൽ നിന്നിരുന്ന ഗുരുക്കൻമാരെയും വന്ദിച്ചതിന് ശേഷമാണ് കതിർ മണ്ഡപത്തിലെത്തിയത്. പൂർണകുംഭത്തിൽ വച്ച് അനുഗ്രഹിച്ച താലിയാണ് രാഹുൽ ശിൽപയെ അണിയിച്ചത്. 

wedding-kalari4
രാഹുലും ശിൽപയും, Image Credits: Instagram/agasthyam_kalaripayattu

പരമ്പരാഗത വേഷമാണ് ഇരുവരും തിരഞ്ഞെടുത്തത്. ധോത്തി പോലെ സാരിയുടുത്താണ് രാഹുൽ വിവാഹത്തിനെത്തിയത്. കൂടെ ഒരു ഷാളും പെയർ ചെയ്തു. രാജകീയ ലുക്കിലാണ് വരനൊരുങ്ങിയത്. ക്രീം നിറത്തിൽ ചുവന്ന ബോർഡറോടു കൂടിയ സാരിയാണ് ശിൽപ ധരിച്ചത്. 

wedding-kalari5
രാഹുലും ശിൽപയും, Image Credits: Instagram/agasthyam_kalaripayattu

‘വിവാഹം 4 വർഷം മുമ്പേ തീരുമാനിച്ചതാണ്. സമയമെടുത്ത് പ്ലാൻ ചെയ്താണ് വിവാഹത്തിലെത്തിയത്. ആഡംബരമാകരുത് എന്ന് അന്നു മുതലേ ആഗ്രഹമുണ്ടായിരുന്നു. ആദ്യമായാണ് കളരിയിൽ വച്ചെല്ലാം വിവാഹം നടക്കുന്നത്. അതുകൊണ്ട് എന്താകുമെന്ന് അറിയില്ലായിരുന്നു. ചുരുക്കം ബന്ധുക്കളെ മാത്രമാണ് ഇരുവീട്ടിൽ നിന്നും വിവാഹത്തിന് ക്ഷണിച്ചത്. എന്നാൽ കളരിക്കല്യാണത്തെ കുറിച്ച് കേട്ടറിഞ്ഞ് പലരും എത്തിയിരുന്നു. ഒരുപാട് സന്തോഷം തോന്നുന്നു’. രാഹുൽ പറഞ്ഞു. 

wedding-kalari6
രാഹുലും ശിൽപയും, Image Credits: Instagram/agasthyam_kalaripayattu

കളരിയാണ് എല്ലാം
കുട്ടിക്കാലം മുതൽ ഇരുവരും കളരിയുടെ ഭാഗമാണ്. 10 വർഷം മുമ്പാണ് രാഹുൽ അഗസ്ത്യം കളരിയിലെത്തുന്നത്. ചെറുപ്പം മുതൽ ശിൽപ അഗസ്ത്യം കളരിയിലാണ്. നിലവിൽ ഇരുവരും കളരിയിലെ പരിശീലകരാണ്. രാഹുലിന്റെയും ശില്‍പയുടെയും അമ്മമാരും കളരി അഭ്യസിക്കുന്നുണ്ട്. കളരിയിലെത്തിയ അമ്മമാരാണ് ഇരുവരുടെയും വിവാഹത്തെ പറ്റി ആദ്യം സംസാരിച്ചത്. പിന്നീട് വീട്ടുകാരുടെ ഇഷ്ടപ്രകാരം രാഹുലും ശിൽയും വിവാഹിതരാവുകയായിരുന്നു. തിരുവനന്തപുരം നേമം സ്വദേശികളാണ്. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന രാഹുല്‍ 5 വർഷം അവധിയെടുത്താണ് കളരി പരിശീലനത്തിനെത്തിയത്. 

English Summary:

Meet the Couple Who Chose a Kalari Arena for Their Wedding Venue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com