ADVERTISEMENT

കാർഗി‍ൽ വിജയദിനമാണ് ഇന്ന്. 24 വർഷം മുൻപ് ഇന്ത്യൻ മേഖലകളിലേക്കു കടന്നുകയറിയ പാക്ക് പട്ടാളത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ സേന, യുദ്ധചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർത്തു. 2 മാസത്തോളം നീണ്ടുനിന്ന കാർഗിൽ യുദ്ധം സങ്കീർണവും ദുഷ്കരവുമായിരുന്നു.ഈ യുദ്ധത്തിനു പിന്നിൽ അന്നത്തെ പാക്ക് സൈനികമേധാവിയും പിൽക്കാലത്ത് പാക്കിസ്ഥാൻ പ്രസിഡന്റുമായ ജനറൽ പർവേസ് മുഷറഫിന്റെ ശാഠ്യവും ഇടപെടലുമുണ്ടായിരുന്നു. 

 

ഈ യുദ്ധത്തിന്റെ ശിൽപിയെന്നു തന്നെ മുഷറഫ് അറിയപ്പെടുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനം പുലരുമെന്ന പ്രതീക്ഷ ശക്തമായുണ്ടായിരുന്ന സമയത്തായിരുന്നു ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഈ വർഷം പർവേസ് മുഷറഫ് മരിച്ച വർഷം കൂടിയാണ്. ഫെബ്രുവരിയിലായിരുന്നു മരണം.

 

സൈനിക ബഹുമതികളോടെ മാലിർ കന്റോൺമെന്റിലെ സൈനിക സെമിത്തേരിയിൽ സംസ്കരിച്ചു. മൃതദേഹത്തിൽ പാക്ക് ദേശീയ പതാക പുതപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക ബഹുമതിയോടെ ആയിരുന്നില്ല സംസ്കാരം. 

പാക്ക് പ്രസിഡന്റോ പ്രധാനമന്ത്രിയോ പങ്കെടുത്തില്ല. പാക്കിസ്ഥാനിലെ അതികായനിൽ നിന്ന് വൻവീഴ്ചയിലേക്കാണ് പിൽക്കാലത്ത് മുഷറഫ് കടന്നുചെന്നത്.

 

ബ്രിട്ടീഷ് സിവിൽ സർവീസിലെ ഉദ്യോഗസ്ഥനായ  സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ആഗസ്‌റ്റ് 11ന് ഡൽഹിയിലാണ് പർവേസ് മുഷറഫ് ജനിച്ചത്. വിഭജനത്തെത്തുടർന്ന് പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തി .1964–ൽ പാക് സൈനിക സർവ്വീസിലെത്തി.

 

1965ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന,മുഷറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക്ക് സൈന്യത്തെ നയിച്ചു.1971ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്നു. പിന്നീട് ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തസ്‌തികയിലെത്തി. 1998ൽ  നവാസ് ഷെരീഫാണ് അദ്ദേഹത്തെ സൈനികമേധവിയായി നിയമിച്ചത്.

സാഹസികതയും എടുത്തുചാട്ടവും അമിതാവേശവും മുഷറഫിന്റെ മുഖമുദ്രകളായിരുന്നു.

 

1965ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്നു മുഷറഫ്. അന്നു ഖേംകരൻ സെക്‌ടറിൽ പാക്ക് സൈന്യം ഇന്ത്യൻ അതിർത്തി കടന്ന് 24 കിലോമീറ്റർ ഉള്ളിലേക്കു പ്രവേശിച്ചു. ഇതിൽ ആവേശഭരിതനായി‘ഞാൻ ഇന്ത്യയിലിരുന്നാണ് ഈ കത്തെഴുതുന്നത്’എന്ന മുഖവുരയോടെ മാതാവിനു മുഷറഫ് കത്തയച്ചു. എന്നാൽ പിന്നീടുണ്ടായ ഇന്ത്യൻ തിരിച്ചടിയിൽ മുഷറഫിന്റെ യൂണിറ്റായ ഫസ്റ്റ് ആർമ്ഡ് യൂണിറ്റ് തരിപ്പണമായി. 

 

‘പാക്ക് ടാങ്കുകളുടെ ശവപ്പറമ്പ്’എന്നാണു പിന്നീടു ഖേംകരൻ അറിയപ്പെട്ടത്. മുഷറഫ് ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ അബദ്ധം എന്നാണ് കാർഗിൽ യുദ്ധത്തെക്കുറിച്ച് പാക്ക് പ്രതിരോധ ചിന്തകരും സൈനികോദ്യോഗസ്ഥരും പിൽക്കാലത്ത് വിലയിരുത്തിയത്. നാലായിരത്തിലധികം പാക്ക് പട്ടാളക്കാരാണ് യുദ്ധത്തിൽ മരിച്ചത് (ആദ്യകാലങ്ങളിൽ ഈ സംഖ്യ പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു, എന്നാൽ പിന്നീട് മുഷറഫ് ഇത് അംഗീകരിച്ചു).പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരമെന്നാണ് കാർഗിൽ യുദ്ധത്തെ, ബേനസീർ ഭൂട്ടോ വിശേഷിപ്പിച്ചത്.

 

പിൽക്കാലത്ത് നവാസ് ഷെരീഫുമായി ഇടഞ്ഞ മുഷറഫിനെ നിഷ്കാസിതനാക്കാൻ ഷെരീഫ് ശ്രമിച്ചു. എന്നാൽ പട്ടാളഭരണത്തിലേക്കാണ് ഇതു നയിച്ചത്. മുഷറഫ് ഭരണാധികാരിയായി. 1999 മുതൽ 2008 വരെ ആ ഭരണം നീണ്ടുനിന്നു. ഇതിനിടെ പട്ടാളമേധാവി സ്ഥാനം രാജിവച്ച മുഷറഫ് പക്ഷേ 2016ൽ പാക്കിസ്ഥാനിലെ നിയമവ്യവസ്ഥ പ്രതികൂലമായതോടെ ദുബായിലേക്കു കടന്നു.

 

2019 ഡിസംബർ – ഭരണഘടന അട്ടിമറിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റത്തിനു പ്രത്യേക കോടതി വധശിക്ഷ വിധിച്ചെങ്കിലും വധശിക്ഷ റദ്ദാക്കി.2023 ഫെബ്രുവരി ദുബായിലായിരുന്നു മുഷറഫിന്റെ മരണം. ഇന്ത്യയെ വരുതിയിലാക്കാനും അതുവഴി പാക്കിസ്ഥാനു പെരുമ കൊണ്ടുവരാനും ശ്രമിച്ച ഭരണാധികാരി പിന്നീട് ജന്മരാജ്യത്തു നിന്ന് ഒളിച്ചോടി മരണം വരെ പ്രവാസിയാകേണ്ടി വന്നെന്നത് ചരിത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT