ADVERTISEMENT

രണ്ടാം ലോകയുദ്ധം 1945ൽ അവസാനിച്ച നാൾ മുതൽ തന്നെ ഉദിച്ച ആശയവും ആശങ്കയുമാണ് മൂന്നാം ലോകയുദ്ധം എന്ന സങ്കൽപം. രണ്ടാം ലോകയുദ്ധത്തിനു ശേഷം പരമ്പരാഗത ശക്തികളായ ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയവർ പിന്നാക്കം പോകുകയും പുതിയ ലോകശക്തികളായ യുഎസ്, സോവിയറ്റ് യൂണിയൻ എന്നിവർ ലോകരാഷ്ട്രീയരംഗത്ത് ഉദിച്ചുയരുകയും തങ്ങളുടെ കൂട്ടാളികളെക്കൂട്ടി രണ്ട് ബലാബല ചേരികൾ രൂപപ്പെടുകയും ചെയ്തു. പിന്നീട് അരങ്ങേറിയ ശീതയുദ്ധം മൂന്നാം ലോകയുദ്ധത്തിന്റെ കാഹളമാണെന്ന് വിദഗ്ധർ ഉൾപ്പെടെ കണക്കുകൂട്ടിയെങ്കിലും ശക്തിപ്രകടനങ്ങൾക്കപ്പുറം ഇതൊരു യഥാർഥയുദ്ധമായി പരിണമിച്ചില്ല. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വിവിധരാജ്യങ്ങളായതോടെ ഈ സാധ്യത ഇല്ലാതെയായി.

യുഎസ് ലോകത്തെ ഒന്നാം നമ്പർ ശക്തിയുമായി മാറി. പിൽക്കാലത്ത് പല രാജ്യങ്ങൾ തമ്മിൽ മൂന്നാം ലോകയുദ്ധത്തിനു തുടക്കമിടുമെന്ന ആശങ്കകൾ വന്നിട്ടുണ്ട്. ഒടുവിൽ ചൈന–യുഎസ് എന്നിവർ തായ്‌വാനെ ചൊല്ലി യുദ്ധത്തിലേർപ്പെടുമെന്നും ഇതു മൂന്നാംയുദ്ധമായി മാറുമെന്നും വരെ അഭ്യൂഹങ്ങളുണ്ട്. ഇപ്പോൾ ലോകത്ത് പലയിടത്തും യുദ്ധങ്ങൾ നടക്കുന്നത് ഈ സാധ്യതയെപ്പറ്റിയുള്ള ചർച്ചകൾ ഉയർത്തിയിട്ടുണ്ട്.

Zeferli/Istock
Zeferli/Istock

കിഴക്കൻ യൂറോപ്യൻ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കുമായ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം മൂന്നാം ലോകയുദ്ധത്തിലേക്കു നയിക്കുമെന്ന് ഇടയ്ക്ക് വളരെ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. ഇപ്പോഴിതാ പുട്ടിൻ യുക്രെയ്നിലെ യുദ്ധത്തെ ആളിക്കത്തിച്ച് യൂറോപ്പിലാകെ പടർത്തി അതു മൂന്നാം ലോകയുദ്ധത്തിനു വഴിവയ്ക്കുമെന്ന് ജർമനി കരുതുന്നതായി വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. തയാറായിരിക്കാൻ ജർമൻ പ്രതിരോധമന്ത്രാലയം സൈന്യത്തോട് ആവശ്യപ്പെട്ടെന്നും അഭ്യൂഹമുണ്ട്. സമാന അഭിപ്രായം ബ്രിട്ടനിലുമുണ്ട്.

ദുരൂഹവാദക്കാരും പിന്നിലല്ല

യുക്രെയ്ൻ റഷ്യ യുദ്ധം വരാനിരിക്കുന്ന പല യുദ്ധങ്ങളുടെ തുടക്കം മാത്രമാണെന്നാണു പല ഗൂഢാലോചന സിദ്ധാന്തക്കാരും പറയുന്നത്. യുദ്ധം മൂലം പാശ്ചാത്യ രാജ്യങ്ങളടക്കം വലിയ ഉപരോധങ്ങളും റഷ്യയ്ക്കു മേൽ ചുമത്തിയിട്ടുണ്ട്. ഇതിൽ കോപാകുലനാകുന്ന റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുട്ടിൻ അവസാനം ആണവായുധമോ മറ്റോ പ്രയോഗിക്കുന്നതിലേക്കു കാര്യങ്ങൾ എത്തുമെന്നും ദുരൂഹതാ സിദ്ധാന്തക്കാർ വാദിക്കുന്നു. അങ്ങനെ സംഭവിച്ചാൽ മൂന്നാമതൊരു ലോകയുദ്ധത്തിനാകും അരങ്ങുണരുകയെന്നും അവർ പറയുന്നു.

ഇത്രയും ആയുധങ്ങൾ ഇല്ലാതിരുന്നിട്ട് ഒന്നാം ലോകയുദ്ധകാലത്തും രണ്ടാം ലോകയുദ്ധകാലത്തും ഭൂമിയിൽ സംഭവിച്ചത് വൻ നാശനഷ്ടമാണ്. അപ്പോൾ പിന്നെ ആണവായുധങ്ങളുള്ള ഈ കാലത്തോ? ഭൂമി ഇതുവരെ കാണാത്ത സർവനാശത്തിനാകും അരങ്ങുണരുക. എന്നാൽ അങ്ങനെ സംഭവിക്കില്ലത്രേ. അതിനു മുൻപായി അന്യഗ്രഹജീവികൾ രംഗത്തെത്തി ആണവയുദ്ധനീക്കം തടയുമെന്ന് ദുരൂഹതാ സിദ്ധാന്തക്കാർ പറയുന്നു. ബ്രിട്ടിഷ് സർക്കാരിന്റെ യുഎഫ്ഒ റിപ്പോർട്ടുകൾ തയാറാക്കിയ നിക്ക് പോപ്പാണ് ദുരൂഹതാ സിദ്ധാന്തക്കാരുടെ ഈ വിശ്വാസത്തെപ്പറ്റി പറയുന്നത്.

ആണവായുധം നിർവീര്യമാക്കാനെത്തിയ അന്യഗ്രഹപേടകം

1980ൽ ബ്രിട്ടനിൽ നടന്ന ഒന്നാണു റെൻഡ്‌ലെഷാം സംഭവം. ബ്രിട്ടിഷ് വ്യോമസേനയുടെ രണ്ടു സൈനിക ബേസുകൾക്കിടയിലുള്ള മേഖലയിലാണ് ഇതു നടന്നത്. പ്രദേശത്തുകൂടി പോയ യുഎസ് സൈനികർ ഒരു ദുരൂഹമായ ലോഹവസ്തു ബേസുകൾക്കിടയിലുള്ള സ്ഥലത്തേക്കു പറന്നിറങ്ങി അപ്രത്യക്ഷമാകുന്നത് ശ്രദ്ധിച്ചു. ബെന്റ്‌വാട്ടേഴ്സ്, വൂഡ്റിജ് എന്നു പേരുകളുള്ള ഈ ബേസുകളിൽ ആണവായുധങ്ങളുണ്ടായിരുന്നെന്ന് വലിയ അഭ്യൂഹമുണ്ടായിരുന്നു. ഈ ബേസുകളിൽ ഉണ്ടായിരുന്ന ആണവായുധം നിർവീര്യമാക്കാനെത്തിയ അന്യഗ്രഹപേടകമായിരുന്നത്രേ ആ ലോഹവസ്തു.

ഇതേ പോലെയുള്ള സംഭവങ്ങൾ യുഎസിന്റെ മിനോട് വ്യോമസേനാത്താവളത്തിലും പോളണ്ടിലുമൊക്കെ സംഭവിച്ചിട്ടുണ്ടെന്നും ദുരൂഹതാ വാദക്കാർ പറയുന്നു. ആണവയുദ്ധമുണ്ടായാലും അതുകൊണ്ട് തന്നെ രക്ഷിക്കാൻ അന്യഗ്രഹജീവികൾ വരുമെന്നാണ് അവരുടെ വിശ്വാസം. എന്നാൽ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് നിക്ക് പറയുന്നു. അങ്ങനെ വരുമായിരുന്നെങ്കിൽ അന്യഗ്രഹജീവികൾ ഹിരോഷിമയിലും നാഗസാക്കിയിലും വന്ന് അമേരിക്കയെ തടഞ്ഞേനെ. അതു സംഭവിച്ചില്ല. ആണവ സ്ഫോടനം പോലെയുള്ള മാരക യുദ്ധ മാർഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടത് ലോകരാജ്യങ്ങളുടെ കടമയാണെന്നാണു നിക്കിന്റെ അഭിപ്രായം.

മറ്റൊരു വിചിത്രമായ മൂന്നാം ലോകയുദ്ധ സാധ്യത

ഇതു കൂടാതെ മറ്റൊരു വിചിത്രമായ മൂന്നാം ലോകയുദ്ധ സാധ്യത ഒരാൾ പ്രവചിച്ചിരുന്നു. പാക്ക് രാഷ്ട്രീയ നേതാവായ ഫൈസൽ റാസ അബീദിയാണ് അത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അംഗവും സിന്ധിൽ നിന്നുള്ള മുൻ പാർലമെന്റംഗവുമായ അദ്ദേഹം പ്രവചിക്കുന്നത് മൂന്നാം ലോകയുദ്ധം തുടങ്ങുന്നത് പാക്കിസ്ഥാനിൽ ആയിരിക്കുമെന്നാണ്. ഒരു വർഷം മുൻപായിരുന്നു ഈ പ്രവചനം. യുദ്ധസമയത്ത് രക്ഷപ്പെടാനായി വീടിനു താഴെ ബങ്കറുകളുണ്ടാക്കാൻ തുടങ്ങാനും അദ്ദേഹം അന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഒരു ലൈവ് ന്യൂസ് ചാനൽ ചർച്ചയിലായിരുന്നു ആബിദിയുടെ അഭിപ്രായപ്രകടനങ്ങൾ.

English Summary:

Is World War III on the horizon? Exploring current global tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com