ADVERTISEMENT

ഇറാന്റെ അടുത്ത പരമോന്നത നേതാവാകാനുള്ള സാധ്യത കൽപ്പിച്ചിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ലോകരാജ്യങ്ങളുമായുള്ള ആണവ ചർച്ചകളിൽ ശക്തമായി മുന്നോട്ടുപോയ നേതാവാണ്. ആണവ കാര്യങ്ങളിൽ ഇബ്രാഹിം റെയ്സി പുലർത്തിയ കടുത്ത നിലപാട് കടുത്ത യുഎസ് ഉപരോധത്തിനു കാരണമായിരുന്നു. നിലവിൽ ആണവരാഷ്ട്രമല്ലെങ്കിലും സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതി ഇറാനുണ്ട്. അടുത്തിടെയായി ഇറാൻ ആണവ സംപുഷ്ടീകരണം നടത്തുന്ന തോത് വലിയ അളവിൽ ഉയർന്നിട്ടുണ്ടെന്ന് രാജ്യാന്തര ആണവോർജ ഏജൻസി മേധാവിയായ റാഫേൽ ഗ്രോസി വെളിപ്പെടുത്തി. വെപ്പൺസ് ഗ്രേഡ് യുറേനിയം എന്ന തലത്തിന് വളരെയടുത്താണ് ഇറാനെന്നും ഗ്രോസി പറഞ്ഞു. മധ്യ ഇറാനിൽ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാൻ പ്രവിശ്യയിലെ നാടാൻസ് ആണവനിലയമാണ് പലപ്പോഴും വാർത്തകൾ നിറയാറുള്ളത്. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റായ നാടാൻസിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. ഏകദേശം 19000 സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണു കണക്ക്.

മൊസാദിന്റെ ഇടപെടൽ

2015ൽ ഉടമ്പടിയെത്തുടർന്ന് നിർത്തിവച്ചിരുന്ന യുറേനിയം സമ്പുഷ്ടീകരണം പിന്നീട് ഇറാൻ വീണ്ടും തുടങ്ങിയിരുന്നു. ഈ നിലയത്തിൽ സൈബർ ആക്രമണങ്ങളും സ്പൈവേർ ഉപയോഗിച്ചുള്ള വൈദ്യുതി മുടക്കവും നടന്നത് വലിയ വാർത്തയായിരുന്നു. ചില സ്ഫോടനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഇസ്രയേലി ചാരസംഘടനയായ മൊസാദാണെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇസ്രയേൽ വികസിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്റെ ആക്രമണങ്ങളിൽ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളിൽ പലതിന്റെയും ലക്ഷ്യം ഇറാന്റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങൾ ആയിരുന്നെന്നതും ശ്രദ്ധേയമാണ്.

ഇത്തരത്തിൽ 2021ൽ നടന്ന ആക്രമണം ലോകശ്രദ്ധ നേടി. നാടാൻസ് ആണവനിലയത്തിന് 2010ൽ ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്‌വർക്ക് വഴി കണക്ടഡ് ആയിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇവയെ ഒന്നും സൈബർ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

ദീർഘനാൾ ഊഴംകാത്തു കിടന്ന വൈറസ്

അകത്തു കയറിയ വൈറസ് ദീർഘനാൾ ഉറങ്ങിക്കിടന്നു, നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവിൽ അതു സംഭവിച്ചു. ഒരു ദിവസം വൈറസുകൾ ഉണർന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാനിയൻ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥർക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവർ.

ഇത്തരം ഭീഷണികളെ നേരിടാനായി സൈബർ ആക്രമണത്തെയും ബങ്കർ ബ്ലാസ്റ്റർ ബോംബുകളെയും പ്രതിരോധിക്കുന്ന അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവകേന്ദ്രം നാടാൻസിൽ ഇറാൻ നിർമിക്കുന്നെന്ന് റിപ്പോർട്ടുകൾ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു. ആണവനിലയത്തിനു തെക്കുള്ള മലനിരകളുടെ അടിവശത്തായാണു പുതിയ കേന്ദ്രം. ഇസ്രയേലി, യുഎസ് വൃത്തങ്ങളാണു റിപ്പോർട്ട് പുറത്തുവിട്ടത്. ഈ മേഖലയിൽ ഉപഗ്രഹനിരീക്ഷണം ഉപയോഗിച്ചു ശേഖരിച്ച ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം.

2020ൽ തന്നെ ഇവിടെ പുതിയ ഭൂഗർഭനിലയം നിർമിക്കുന്നുണ്ടെന്ന് രാജ്യാന്തര ആണവോർജ ഏജൻസി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഭാഗമായി വലിയ തുരങ്കശൃംഖലകൾ പണിയുന്നുണ്ടെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി.ആയിരത്തോളം സവിശേഷ സെൻട്രിഫ്യൂജുകൾ ഈ നിലയത്തിൽ ഇറാൻ തയാറാക്കുന്നുണ്ടെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. ആണവപദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കം രാജ്യാന്തര ആണവോർജ ഏജൻസിയുമായുള്ള ഉരസലുകളിലും കലാശിച്ചു. പക്ഷേ റൂഹല്ല ഖമെയ്നിയുമായും ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ശക്തമായ പിന്തുണയാണ് റെയ്സിക്കു ആണവ നടപടികളിൽ ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com