റഷ്യ പറയുന്നത് സത്യമാണെങ്കില്‍ ലോകത്തിന് ഇനി ഭീതിയുടെ നാളുകള്‍
Mail This Article
ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്നാണ് റഷ്യ പറയുന്നത്. ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് അവകാശവാദം.
റഷ്യയുടെ വാദം
റഷ്യൻ വാര്‍ത്താ ഏജന്‍സി ടാസ് പുറത്തുവിട്ട വിഡിയോ പറയുന്നത്, ബുറെവെസ്റ്റ്‌നിക് (Burevestnik) എന്ന പേരിലുള്ള ക്രൂസ് മിസൈലിന്റെ ടെസ്റ്റാണ് ക്ലിപ്പിലുള്ളതെന്നാണ്. മിസൈലിന് എത്ര നേരം വേണമെങ്കിലും വായുവില്‍ നില്‍ക്കാനാകും. ഇത്രകാലം സാധ്യമല്ലാതിരുന്ന രീതിയില്‍ ഇതിന്റെ ഗതി മാറ്റാനുമാകും. തത്വത്തില്‍ ഇതിനു എത്ര കാലം വേണമെങ്കിലും പറന്നു നില്‍ക്കാം. കാരണം ഉപയോഗിക്കുന്നത് ആണവ ഇന്ധനമാണ്. ആകാശത്തു കറങ്ങി നടക്കുന്ന ഈ മിസൈല്‍, ആജ്ഞ ലഭിച്ചാല്‍ ലക്ഷ്യത്തിലേക്ക് താഴ്ന്നിറങ്ങി ശത്രു കേന്ദ്രങ്ങളില്‍ അണ്വായുധം പ്രയോഗിക്കും. റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ അവകാശവാദങ്ങള്‍ പ്രകാരം അവര്‍ക്ക് ചെറിയൊരു ആണവ ഇന്ധന സംവിധാനം മിസൈലിനുള്ളില്‍ പിടിപ്പിക്കാനായി. ടര്‍ബോജെറ്റ് എൻജിന് ശക്തി പകരാന്‍ ഇതു മതി.
പക്ഷേ, ഇതിനു പറന്നുയരാൻ ഉപയോഗിച്ചിരിക്കുന്നത് പരമ്പരാഗത എൻജിനാണ്. എന്നാല്‍, ആകാശത്തെത്തിയാല്‍ എൻജിനു ശക്തി പകരുന്നത് ആണവ ഇന്ധനവും. ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്.
ഇന്നുവരെയുള്ളതോ, ഇനി വരാന്‍ പോകുന്നതോ ആയ പ്രതിരോധ ആക്രമണങ്ങളെ ചെറുക്കാന്‍ കഴിവുള്ളതാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അണ്വായുധവും വഹിച്ചു താഴ്ന്നു പറക്കും. ദിശ ശത്രുക്കള്‍ക്ക് അപ്രവചനീചനീയമായിരിക്കും. അതുകൊണ്ട് ഇതിനെ വെടിവച്ചിടാന്‍ സാധിക്കില്ല എന്നൊക്കെയാണ് അദ്ദേഹം അന്നേ പറഞ്ഞു വച്ചത്. ഇപ്പോള്‍ ടാസ് പറയുന്നതും അതു വിജയകരമായി പരീക്ഷിച്ചു എന്നാണ്. ഈ നേട്ടത്തെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പക്ഷേ, റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഈ നേട്ടത്തെപ്പറ്റി ഒന്നും പറയുകയും ചെയ്തില്ല.
വാദം വെടിവച്ചിട്ട് അമേരിക്ക
എന്നാല്‍, റഷ്യയുടെ ആണവഗീര്‍വാണം വെടിവച്ചിട്ടുകൊണ്ടാണ് അമേരിക്ക രംഗപ്രവേശനം ചെയ്തത്. ഒന്നാന്തരം തട്ടിപ്പാണ് റഷ്യയുടേത് എന്നാണ് അമേരിക്കയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. മിസൈലോ, അതിന്റെ ലോഞ്ച് വാഹനമോ, ഇതിനു വേണ്ട സൗകര്യങ്ങളോ റഷ്യ പറയുന്നതു പോലെയുള്ളതൊന്നുമല്ല. ഈ അവകാശവാദം ഉന്നയിക്കുന്നത് തങ്ങള്‍ 1987ലെ ഇന്റര്‍മീഡിയറ്റ് റെയ്ഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് കരാറില്‍ നിന്ന് പിന്‍വാങ്ങുന്നു പറഞ്ഞതുമായി ബന്ധമുണ്ടെന്നാണ് അവര്‍ പറയുന്നത്. റഷ്യ ഈ കരാര്‍ ലംഘിച്ചതുകൊണ്ടാണ് അമേരിക്ക പിന്മാറാന്‍ നിര്‍ബന്ധിതരായത്.
ഈ കരാര്‍ റഷ്യ ലംഘിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അമേരിക്ക 2014 മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇരു രാജ്യങ്ങളും തങ്ങള്‍ ഉണ്ടാക്കി സൂക്ഷിച്ചിട്ടുള്ള 500 കിലോമീറ്റര്‍ മുതല്‍ 5,500 കിലോമീറ്റര്‍ വരെയുള്ള മിസൈലുകള്‍ നശിപ്പിക്കാനും അവയുടെ ടെസ്റ്റിങും നിര്‍മാണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ 2000 തുടക്കത്തില്‍ മുതല്‍ റഷ്യ പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് കാരാറിന്റെ ലംഘനമാണ്. റഷ്യ കരാര്‍ ലംഘനം നടത്തിയെന്ന് പറഞ്ഞത് ഒബാമ സർക്കാരാണ്. അഞ്ചു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ട്രംപ് സർക്കാരാണ് തങ്ങള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ഒരു രാജ്യം മാത്രം പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ നില്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് തങ്ങള്‍ കരാറില്‍ നിന്നു പിന്‍വാങ്ങുന്നു എന്നാണ് അവര്‍ പറഞ്ഞത്. 500 കിലോമീറ്ററിലധികം ചെന്നെത്തുന്ന ആറു മിസൈലുകള്‍ റഷ്യ പരീക്ഷിച്ചു. ഏറ്റവും റെയ്ഞ്ചുള്ളതിന് 2,070 കിലോമീറ്റര്‍ ദൂരത്തില്‍ എത്താം. ന്യൂക്ലിയര്‍ ആയുധവുമായി 2,350 കിലോമീറ്ററും എത്താം. 9M729 എന്ന മിസൈലാണിത്. അമേരിക്ക പിന്‍വാങ്ങുകയാണെങ്കില്‍ തങ്ങളും പിന്‍വാങ്ങിക്കോളാമെന്നാണ് പുട്ടിന്‍ പറഞ്ഞത്. കരാര്‍ നിലവിലില്ലെങ്കില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിച്ചു രസിക്കാം. പുതിയ മിസൈലുകളുടെ നിര്‍മാണത്തിലേക്ക് അമേരിക്കയും തിരിയുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ പ്രതികരണം
ആകശത്ത് പൊങ്ങിനില്‍ക്കുന്ന റഷ്യന്‍ മിസൈലിനെക്കുറിച്ചുളള വാര്‍ത്തകള്‍ മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളും ശരിവയ്ക്കുന്നില്ല. ഈ മിസൈലിന്റെ 13 ടെസ്റ്റുകള്‍ റഷ്യ നടത്തിയെന്നും അതില്‍ രണ്ടെണ്ണം ഭാഗികമായി വിജയിച്ചിരിക്കാമെന്നുമാണ് ഒരു വിലയിരുത്തല്‍. നോര്‍വെയ്ക്കും റഷ്യയ്ക്കുമിടയില്‍ കടലില്‍ വീണ, ന്യൂക്ലിയര്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബുറെവെസ്റ്റ്‌നിക് മിസൈല്‍ പൊക്കിയെടുക്കാന്‍ റഷ്യ നടത്തുന്ന ശ്രമങ്ങളെപ്പറ്റി സിഎന്‍ബിസി 2018 ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മറ്റൊരു പേടിപ്പിക്കുന്ന കാര്യം പങ്കുവച്ചത്, ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സിലെ ന്യൂക്ലിയര്‍ ഇന്‍ഫൊര്‍മേഷന്‍ ഡയറക്ടറായ ഹാന്‍സ് ക്രിസ്റ്റെന്‍സെന്‍ (Hans Kristensen) ആണ്. അദ്ദേഹം പറയുന്നത് ന്യൂക്ലിയര്‍ എൻജിനോ, ന്യൂക്ലിയര്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്നതോ ആയ ഒരു മിസൈല്‍ തൊടുത്തു വിട്ടാല്‍, മിസൈല്‍ അവസാനം എവിടെ പതിക്കുന്നോ അവിടെ ആണവ പദാര്‍ഥങ്ങള്‍ മുഴുവന്‍ പടരുമെന്നാണ്. കടിലാണു പതിക്കുന്നതെങ്കില്‍ ചിലപ്പോള്‍ അധികം ആണവ മലിനീകരണം സംഭവിക്കില്ലായിരിക്കാം. പക്ഷേ, നല്ല ആഘാതത്തോടെയാണു പതിക്കുന്നതെങ്കില്‍ ലീക്ക് സംഭവിക്കാം.
എന്തായാലും ഏതു രാജ്യത്തും അണ്വായുധം ഇടാന്‍ തങ്ങള്‍ക്കാകുമെന്നാണ് പുടിന്റെ വീരവാദം. അമേരിക്ക ഇനി നോക്കിയിരിക്കുമെന്നു കരുതേണ്ട. അണ്വായുധ മത്സരത്തിന് വീണ്ടും കളമൊരുങ്ങുന്നുവെന്ന വാര്‍ത്ത ഭീതിയോടെ മാത്രമെ കേള്‍ക്കാനാകൂ. ലോകം അവസാനിക്കാനുളള പ്രധാനപ്പെട്ട സാധ്യതകളിലൊന്നാണ് ആണവ യുദ്ധം. ഭ്രാന്തന്മാരായ ലോക നേതാക്കളോ മത നേതാക്കളോ ഇത്തരം ഒരു എടുത്തു ചാട്ടം നടത്തിയാല്‍ അതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകുമെന്നാണ് പറയുന്നത്.