അങ്ങനെ അതും സംഭവിച്ചു, ഇന്ത്യയിലെ മൂന്നിൽ രണ്ടു വിപണിയും ചൈനയ്ക്ക്
Mail This Article
രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ഹാൻഡ്സെറ്റുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടു കമ്പനികളാണ് സാംസങ്ങും ചൈനീസ് കമ്പനി ഷവോമിയും. ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട് ഫോൺ വിൽക്കുന്ന രാജ്യം ഇന്ത്യയാണ്. മുൻനിര കമ്പനികളെല്ലാം ഇന്ത്യയിൽ സജീവമാണ്. എന്നാൽ ഇന്ത്യയിലെ സ്മാർട് ഫോൺ വിൽപനയുടെ മൂന്നിൽ രണ്ടു ഭാഗവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ട്. രാജ്യത്തെ 66 ശതമാനം സ്മാർട് ഫോണുകളും ചൈനയുടേതാണ്.
നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ, കൗണ്ടർപോയിന്റ് റിസേർച്ചിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്മാർട് ഫോൺ വിൽപനയിൽ ചൈനീസ് കമ്പനിയായ ഷവോമിയാണ് ഒന്നാമത്. മൊത്തം വിൽക്കുന്ന ഫോണുകളിൽ 29 ശതമാനവും ഷവോമിയുടേതാണ്. മുൻവർഷമിത് 31 ശതമാനമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന്റെ വിപണി വിഹിതം 23 ശതമാനമാണ്. കഴിഞ്ഞ വർഷം സാംസങ്ങിനെ കീഴടക്കിയാണ് ഷവോമി ഒന്നാമതെത്തിയത്.
ഇന്ത്യയിലെ മൊത്തം സ്മാർട് ഫോൺ വിപണിയുടെ 12 ശതമാനം വിവോയുടെ കൈവശമാണ്. എന്നാൽ ഒപ്പോ, റിയൽമി കമ്പനികളുടേത് ഏഴു ശതമാനം മാത്രമാണ്. ചൈനയിൽ നിന്നുള്ള അഞ്ചു കമ്പനികളാണ് പ്രധാനമായും ഇന്ത്യൻ വിപണി പിടിച്ചെടുത്തിരിക്കുന്നത്. ഷവോമി, വാവെയ് കമ്പനികളുടെ ഫോണുകൾ വരാൻ തുടങ്ങിയതോടെയാണ് സാംസങ് പ്രതിസന്ധിയിലായത്.
എന്നാൽ പ്രീമിയം ഫോണുകളുടെ പട്ടികയിൽ സാംസങ് മുന്നിലെത്തി. വൺപ്ലസിനെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. ഫീച്ചര്‍ ഫോണുകളുടെ വിഭാഗത്തിൽ ജിയോയാണ് മുന്നിൽ. രാജ്യത്തെ 30 ശതമാനം ഫീച്ചർ ഫോണുകളും വിൽക്കുന്നത് ജിയോയാണ്. ഫീച്ചർ ഫോൺ വിൽപനയിൽ സാംസങ് കഴിഞ്ഞ വർഷത്തേക്കാൾ നേരിയ മുന്നേറ്റം (15 ശതമാനം) നടത്തിയിട്ടുണ്ട്.