വാവെയ് പുറത്ത്: ചൈന ഐഫോൺ വിലക്കിയാൽ ആപ്പിൾ പൂട്ടേണ്ടി വരും?
Mail This Article
സമീപകാലത്ത് സ്മാര്‍ട് ഫോണ്‍ ടെക്‌നോളജിയില്‍ ഏറ്റവുമധികം മുന്നേറ്റം നടത്തിയ ചൈനീസ് കമ്പനിയാണ് വാവെയ്. ഇക്കാര്യം അമേരിക്കയ്ക്കും അറിയാം. വൈകാതെ തന്നെ വാവെയ് രാജ്യാന്തര വിപണി കീഴടക്കുമെന്ന ഭീതിയാണ് അമേരിക്കയെ വിലക്കാൻ പ്രേരിപ്പിച്ച പ്രധാന കാരണം. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളോടു ചങ്ങാത്തം വേണ്ടാ, അത് രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്നാണ് അമേരിക്കയുടെ വാദമെങ്കിലും വാണിജ്യ താൽപര്യങ്ങൾ തന്നെയാണ് ഇതിനു പിന്നിലെന്ന് പരസ്യമായ രഹസ്യമാണ്.
വാവെയ്ക്ക് വിലക്കേർപ്പെടുത്തിയെങ്കിലും അമേരിക്കന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ചൈനയില്‍ യഥേഷ്ടം വില്‍ക്കാന്‍ അനുമതിയുണ്ട്. ഉദാഹരണത്തിന് ആപ്പിള്‍ ചൈനയിലും ഹോങ് കോങിലും തയ്‌വാനിലുമായി 51 ബില്ല്യന്‍ ഡോളറിനുള്ള ഐഫോണ്‍ 2018 ൽ മാത്രം വിറ്റിട്ടുണ്ട്. ആപ്പിളിന്റെ വരുമാനത്തിന്റെ 20 ശതമാനമാണ് ഈ തുക. 2018 ലെ ആപ്പിളിന്റെ മൊത്തം വരുമാനം 265.6 ബില്ല്യന്‍ ഡോളറാണ്. ചൈന പ്രതികാര നടപടികളുമായി മുന്നോട്ടു പോയാല്‍ ആപ്പിള്‍ അടക്കമുള്ള എല്ലാ വന്‍കിട അമേരിക്കന്‍ കമ്പനികള്‍ക്കും അതു തിരിച്ചടിയാകാം. എല്ലാ വന്‍കിട കമ്പനികളും അവരുടെ ഉല്‍പന്നങ്ങളുടെ വില പിടിച്ചു നിർത്താനായി ചൈനയിലാണ് നിര്‍മിക്കുന്നതും. അതായത് ചൈന ഐഫോണിന് സമ്പൂർണ വിലക്കേർപ്പെടുത്തിയാൽ ആപ്പിൾ കമ്പനി ഏറെക്കുറെ പൂട്ടേണ്ടിവരും.
വാവെയ് കമ്പനിയെ വിലക്കിയ തീരുമാനത്തിനെതിരെ ചൈന വെറുതെയിരിക്കില്ല എന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാത്തിരുന്ന ശേഷം അവര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ചൈനയില്‍ അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുമ്പോള്‍ ചൈനയിലെ സൈബർ സെക്യുരിറ്റി നിയമങ്ങളുടെ ബലത്തില്‍ അമേരിക്കന്‍ കമ്പനികളുടെ 'കോര്‍ കംപ്യൂട്ടര്‍ കോഡ്' ചോര്‍ത്തിയെടുക്കാനാകുമെന്നതാണ് ചൈനയെ പോലെ ജാഗ്രതയുള്ള ഒരു രാജ്യം ഇപ്പോള്‍ ചെയ്യുന്നതത്രെ. ഇതൊക്കെയാണെങ്കിലും ചൈന പ്രതികാര നടപടികളുമായി മുന്നോട്ടു പോയേക്കും.
സ്മാര്‍ട്ഫോണുകളടക്കമുള്ള ഉല്‍പ്പന്നങ്ങളില്‍ സുരക്ഷാ ഭീഷണി ഇല്ലെന്ന് പലതവണ വാവെയ് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ബിസിനസ് കൗശലങ്ങള്‍ എങ്ങനെ മാറ്റണം എന്നതിനെപ്പറ്റിയാണ് വാവെയ് ചിന്തിക്കുന്നത്. വാവെയ്‌യുടെ ഫോണുകള്‍ അമേരിക്കയിലെ ഗ്രാമീണ മേഖലയിലെ ചെറുകിട ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ വില്‍ക്കുന്നുണ്ട്. ഉപയോക്താക്കള്‍ വാവെയ് ഫോണുകളില്‍ സംതൃപ്തരാണെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. ഇതെല്ലാമാണ് വാവെയ് കമ്പനിയെ വിലക്കാൻ അമേരിക്ക തീരുമാനിച്ചതിനു പിന്നിലെ രഹസ്യം.
ഉല്‍പന്നങ്ങളുടെ അമേരിക്കയിലെ വില്‍പന സുഗമാക്കാനായി വാവെയ് കാര്യമായ 'ലോബിയിങ്' (പ്രമുഖരില്‍ സ്വാധീനം നടത്താനുള്ള ശ്രമം) നടത്തിയിരുന്നു. ഇതിനായി അവര്‍ ധാരാളം പണം ഇറക്കിയിരുന്നുവെന്നും സൂചനയുണ്ട്. എന്നാൽ അതുകൊണ്ട് കാര്യമായ ഗുണം ഉണ്ടായിട്ടില്ല.
ഏതൊരു സ്മാര്‍ട്ഫോണ്‍ നിര്‍മാതാവിനും അമേരിക്കന്‍ വിപണി സുപ്രധാനമാണ്. നോക്കിയ സ്മാര്‍ട്ഫോണുകള്‍ അമ്പേ പരാജയപ്പെട്ടതിന്റെ ഒരു കാരണം അമേരിക്കയില്‍ അവര്‍ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ്.
ഒരു നിര്‍മാതാവിനു വിലക്കേര്‍പ്പെടുത്തുന്നതിനു പകരം അവരുടെ ഉല്‍പന്നത്തിന് ശരിക്കും സുരക്ഷാ ഭീഷണിയുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നു വാദിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരും ഉണ്ട്.