കൊറോണവൈറസിൽ തളർന്ന് ചൈനീസ് കമ്പനികൾ, ഫോൺ കയറ്റുമതി നിലച്ചു, ഇന്ത്യയിലും പ്രതിസന്ധി
Mail This Article
കൊറോണവൈറസ് കാരണം ചൈനയിലെയും മറ്റു ചില രാജ്യങ്ങളിലെയും ഇലക്ട്രോണിക്സ് വിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഫോൺ നിർമാണവും കയറ്റുമതിയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി ദിവസങ്ങളോളം നീണ്ടുനിന്നാൽ ഇപ്പോൾ തന്നെ വിപണിയിൽ പിന്നിലായ ടെക് കമ്പനികളെ പൂട്ടിക്കുന്നതിലേക്ക് നയിക്കും.
അടുത്ത രണ്ടാഴ്ച കൂടി ഇത് തുടർന്നാൽ ഇന്ത്യയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള സ്മാർട് ഫോണുകളുടെയും പേഴ്സണൽ കംപ്യൂട്ടറുകളുടെയും വിതരണത്തെ സാരമായി ബാധിക്കും. ഇന്ത്യയിലേക്കുള്ള സ്മാർട് ഫോൺ കയറ്റുമതി 50 ശതമാനവും പിസികളുടെ വിതരണം 20 ശതമാനവും കുറയുമെന്നാണ് ചില വിശകലന വിദഗ്ധർ പ്രവചിക്കുന്നത്.
ഇന്ത്യയുടെ സ്മാർട് ഫോൺ വിപണി കഴിഞ്ഞ വർഷം 14.8 കോടി യൂണിറ്റായിരുന്നു. ഇതിൽ പ്രധാനമായും ചൈനയിൽ നിർമ്മിച്ച ഫോണുകളാണ്. ബെയ്ജിംഗ്, ഷാങ്ഹായ്, ഷെൻഷെൻ, ഗ്വാങ്‌ഷൗ എന്നിവയുൾപ്പെടെ ടയർ ഒന്ന് നഗരങ്ങളിലെ കമ്പനികളും ഫാക്ടറികളും ജീവനക്കാരുടെ ചൈനീസ് പുതുവർഷ ഇടവേള ഫെബ്രുവരി 9 വരെ നീട്ടിയിരിക്കുകയാണ്. വൈറസിന്റെ വ്യാപനം ത്വരിതപ്പെടുത്തിയാൽ ഉത്പാദനം പുനരാരംഭിക്കുന്നത് കൂടുതൽ വൈകുമെന്നാണ് അറിയുന്നത്.
പ്രതിസന്ധി രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ വിപണിയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് ഷഓമി ഇന്ത്യയുടെ പ്രതിനിധി പറഞ്ഞു. ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡായ പോക്കോയ്ക്ക് ഒരു മാസത്തെ മൊബൈൽ ഫോണുകൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്.
ഷഓമി ഇന്ത്യയുടെ വക്താവ് പറഞ്ഞത് കയറ്റുമതിയുടെ കാലതാമസമോ നഷ്ടമോ ഞങ്ങൾ കണ്ടിട്ടില്ല, കാരണം ചൈനീസ് വർഷവുമായി ഈ തീയതികൾ ഒരേ സമയത്ത് ആയതിനാൽ ഞങ്ങളുടെ സ്മാർട് ഫോൺ പാർട്സുകൾ മുൻകൂട്ടി ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാലും, നിലവിലെ സാഹചര്യം ഒന്നോ രണ്ടോ ആഴ്ച വരെ നീണ്ടുനിൽക്കുകയാണെങ്കിൽ ഞങ്ങൾ ഒരു വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഞങ്ങൾ കാര്യമായി ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ഈ പകർച്ചവ്യാധി മൂലം ചൈനയെ ബാധിക്കുന്നതിനാൽ വിതരണത്തിനായി വിയറ്റ്നാം, യുഎസ്, ജപ്പാൻ തുടങ്ങിയ ബദൽ വിപണികളിലേക്ക് നീങ്ങാൻ വിതരണക്കാരും നിർമ്മാതാക്കളും നിർബന്ധിതരാകുന്നുണ്ട് എന്നാണ്.
ഗവേഷണ സ്ഥാപനമായ കനാലിസിലെ അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം നാലാം പാദത്തിൽ സ്മാർട് ഫോൺ കയറ്റുമതിയിൽ 7 ശതമാനം ഇടിവും പിസികളിൽ 8 ശതമാനവും ഇടിവുണ്ടാകുമെന്നാണ്. നിലവിലെ ലഭ്യമായ വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ സ്മാർട് ഫോണുകൾക്ക് 40% മുതൽ 50% വരെയും പിസികൾക്ക് 20% ഇറക്കുമതി ഇടിവുമാണ് കാണുന്നത്.
വാവെയ്, ഷഓമി, ഓപ്പോ, വിവോ തുടങ്ങിയ ഓഫ്‌ലൈൻ വിൽപ്പനയെ ആശ്രയിക്കുന്ന വിതരണക്കാരെ ഇത് നേരിട്ട് ബാധിക്കുമെന്നും കാനാലിസ് റിപ്പോർട്ടിൽ പറയുന്നു. 5ജി ഉപകരണങ്ങൾ പോലുള്ള പുതിയ ഉൽപ്പന്ന ലോഞ്ചുകൾ വൈകാനും സാധ്യതയുണ്ട്.