കൊറോണ ലോക സമ്പദ് വ്യവസ്ഥയെ തകർത്തു, ഇന്ത്യയിലും പ്രതിസന്ധി, ഫോൺ വില കൂടും
Mail This Article
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ആഗോള തലത്തിലെ ആഘോഷങ്ങളാണ് സ്മാര്‍ട് ഫോണ്‍ അവതരണവും അവയുടെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വര്‍ണ്ണനയും എല്ലാം. എന്നാല്‍, ചൈനയില്‍ തുടങ്ങിയ കൊറോണാവൈറസ് ബാധയുടെ ആഘാതം കുറഞ്ഞുവരികയല്ല കൂടാന്‍ പോകുകയാണെന്നും ഇതിനാല്‍ സ്മാര്‍ട് ഫോൺ നിർമ്മാണവും വില്‍പ്പനയും വാങ്ങലുമൊക്കെ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈറസ് ഏല്‍പ്പിച്ച സാമ്പത്തികാഘാതം എത്ര വലുതാണ് എന്നതിന്റെ കണക്കുകള്‍ ഭീഷണി നീങ്ങിയ ശേഷം മാത്രമേ എടുക്കാനാകൂ എന്നണ് വിദഗ്ധര്‍ പറയുന്നത്.
ചൈനയില്‍ കുറഞ്ഞു തുടങ്ങിയെന്നു പറയുമ്പോഴും രോഗം ഇന്ത്യയിലടക്കം ലോകമെമ്പാടും പടരുകയാണ്. വമ്പന്‍ മീറ്റങ്ങുകള്‍, യാത്രകള്‍ തുടങ്ങിയവയൊക്കെ മുടങ്ങുന്നു. ജോലിക്കാര്‍ വീട്ടിലിരുന്നു പണിയെടുത്താല്‍ മതിയെന്നു പറയുന്ന കമ്പനികളുടെ എണ്ണം വര്‍ധിക്കുകയാണ്. ചൈനയെ കന്ദ്രീകരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ് കൊറോണാവൈറസ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷത്തെ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ് വേണ്ടന്നുവച്ചതും ഷഓമിയുടെയും റിയല്‍മിയുടെയും മീറ്റിങുകള്‍ വേണ്ടന്നു വച്ചതും എല്ലാം ഇതിനുദാഹരണങ്ങളാണ്.
ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ചൈനയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് വന്‍ പ്രതിസന്ധിയാണ് സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ക്ക് വരുത്തിയിരിക്കുന്നത്. രാജ്യാന്തര 'സ്മാര്‍ട് ഫോണ്‍ സമ്പദ്‌വ്യവസ്ഥ' പ്രശ്‌നത്തിലായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ സഹായകമാവില്ലെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഇന്ത്യയില്‍ അസംബ്ലിങ് അഥവാ വിവിധ ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കലാണ് കൂടുതലായും നടക്കുന്നത്. ചൈനീസ് പുതുവര്‍ഷ സമയത്ത് ഇന്ത്യയിലേക്ക് കമ്പനികള്‍ ധാരാളം ഘടകഭാഗങ്ങള്‍ കൊണ്ടുവന്നിരുന്നു. അവയാണ് ഇപ്പോഴും സ്മാര്‍ട് ഫോണ്‍വിപണിയില്‍ ഉണര്‍വു പകര്‍ന്നു നില്‍ക്കുന്നത്. ഈ സ്റ്റോക്ക് അധിക കാലം ഉണ്ടാവില്ല. അപ്പോള്‍ എന്തു സംഭവിക്കും? വില കൂടും. കൂടുതല്‍ ഫോണുകള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആയി തീരും.
ചൈനയില്‍ പ്രൊഡക്ഷന്‍ തുടങ്ങിയല്ലോ; പിന്നെയെന്താണ് പ്രശ്‌നം?
ചൈനയില്‍ പ്രൊഡക്ഷന്‍ പുനരാരംഭിച്ചു കഴിഞ്ഞു എന്നത് ആശാവഹമാണ്. പക്ഷേ, വളരെ ജാഗ്രതയോടെയാണ് ഇത് നടക്കുന്നത്. ഫാക്ടറികള്‍ മുഴുവന്‍ ശേഷിയോടെയും പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഇനിയും നാളുകളെടുത്തേക്കും. ചൈനീസ് പുതുവര്‍ഷ സമയത്ത് വീടുകളിലേക്കു പോയ ജോലിക്കാര്‍ക്ക് തിരിച്ച് ഫാക്ടറികളിലെത്താന്‍ ഇപ്പോഴും വിലക്കുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാദേശികമായി മാസ്‌കുകള്‍ ധരിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ട്. മാസ്‌കുകള്‍ക്കു ക്ഷാമം നേരിടുന്നു എന്നതും വലിയ പ്രശ്‌നമാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏകദേശം 20 ശതമാനം മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.
മെയ്ക് ഇന്‍ ഇന്ത്യ
ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം മുറപോലെ നടക്കുന്നു എന്നതാണ് ലോക വിപണിയില്‍ സപ്ലൈ മുറിയാത്തത്. പല കമ്പനികളും അടുത്ത പല മാസങ്ങളിലേക്കുള്ള സാധനങ്ങള്‍ നേരത്തെ വാങ്ങിക്കൂട്ടിയരിക്കും. അങ്ങനെ സ്റ്റോക്കു ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് വിപണിയെ ഇപ്പോഴു സജീവമാക്കി നിർത്തിയിരിക്കുന്നത്. പല ഫോണുകളിലും ഇന്ന് മെയ്ഡ് ഇന്‍ ഇന്ത്യാ എന്ന് അഭിമാനപൂര്‍വ്വം പതിക്കുന്നതു കാണം. പക്ഷേ, മിക്കവാറും എല്ലാ മോഡലുകളും അസംബിൾ ചെയ്യല്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. പരിപൂര്‍ണ്ണമായി നിര്‍മ്മിച്ചെടുക്കലല്ല. ഫോണുകളുടെ പകുതി വിലയ്ക്കുള്ള സാധനങ്ങളെങ്കിലും പുറമേ നിന്നു വരുന്നതാണ് എന്ന് വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനു വേണ്ട 80 ശതമാനം സ്മാര്‍ട് ഫോണ്‍ ഘടകഭാഗങ്ങളും ചൈനയില്‍ നിന്ന് എത്തുന്നവയാണ്. മെയ്ക് ഇന്‍ ഇന്ത്യ വിജയിക്കാതരുന്നതിന്റെ കാര്യം ഒരു കമ്പനിയും ഇവിടെ നിര്‍മ്മാണം തുടങ്ങിയില്ല എന്നതാണ്. ഇന്ത്യന്‍ കസ്റ്റമര്‍മാര്‍ക്ക് വേണ്ടത് പ്രോഡക്ടുകള്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുക എന്നതാണ്. അടിമുടി ഇന്ത്യയില്‍ ഉണ്ടാക്കിയെടുക്കുന്ന പ്രൊഡക്ടുകള്‍ക്ക് വില കൂടും. കുറഞ്ഞ ചെലവില്‍ ഘടകഭാഗങ്ങളടക്കം നിര്‍മ്മിച്ചെടുക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഫാക്ടറികളോട് കിടപിടിക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് ഇനിയും സാധ്യമായിട്ടില്ല. ഫോണിന്റെയും മറ്റും വിലക്കുറവ് നിലനിര്‍ത്തണമെങ്കില്‍ ചൈനയില്‍ നിന്ന് ഘടകഭാഗങ്ങള്‍ എത്തുക തന്നെ വേണം എന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. ചൈനയിലെ ഘടകഭാഗ നിര്‍മ്മാണ യൂണിറ്റുകള്‍ ഇനിയും പൂര്‍ണ്ണ ശക്തിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നില്ലെങ്കിൽ മെയ്ക് ഇന്‍ ഇന്ത്യ ഒക്കെ നിർത്തേണ്ടിവരും.
വില കൂടാം
തത്സ്ഥിതി തുടര്‍ന്നാല്‍, സ്മാര്‍ട് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നയാളെ സംബന്ധിച്ച് വില കൂടിയേക്കാം എന്നതാണ് ഇനി സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യം. റെഡ്മി നോട്ട് 8ന്റെ വില വര്‍ധിപ്പിക്കുകയും പുതിയതായി ഇറക്കാനിരുന്ന മോഡലുകളുടെ അവതരണം മാറ്റിവയ്ക്കുകയും ചെയ്തത് വേണ്ടത്ര എണ്ണം മാര്‍ക്കറ്റിലെത്തിക്കാനാകുമോ എന്ന സംശയം മൂലമാണെന്നു പറയുന്നു.
വില്‍പ്പന കുറയുന്നു
സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കലില്‍ മാത്രമല്ല മറിച്ച് വാങ്ങലിലും ചൈന മുന്നിലാണ്. എന്നാല്‍, അതിപ്പോള്‍ വല്ലാതെ കുറഞ്ഞിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലേക്കും വ്യാധി പകര്‍ന്നാല്‍ ആളുകള്‍ പുതിയ ടെക്‌നോളജിയെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കുകയൊന്നുമില്ല. ഉള്ളതുവച്ചു തൃപ്തിപ്പെടുകയേ ഉള്ളു എന്നതിനാല്‍ നിലവിലുള്ള സാഹചര്യം അത്ര ആശാവഹമല്ല.
സാംസങ്ങിന്റെ കൊറിയയിലുള്ള നിര്‍മ്മാണശാലയില്‍ ഒരാള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതിനാല്‍ ഒരു ഫാക്ടറി മുഴുവനായി കമ്പനി അടച്ചുവെന്നു പറയുന്നു. ആപ്പിള്‍ ഈ വര്‍ഷം ഇറക്കാനിരിക്കുന്ന ഐഫോണ്‍ 12 സീരിസിന്റെ വരവ് താമസിച്ചാലും അതില്‍ അദ്ഭുതപ്പെടേണ്ട എന്നും പറയുന്നു. വൈറസിനെ എത്രയുംവേഗം തളയ്ക്കാനായാല്‍ മാത്രമെ ടെക്‌നോളജി കമ്പനികള്‍ക്ക് ഊര്‍ജ്ജസ്വലത വീണ്ടെടുക്കാനാകൂ എന്നാണ് പറയുന്നത്.