ADVERTISEMENT

ഇന്നിറങ്ങുന്ന സ്മാര്‍ട് ഫോണുകളെല്ലാം ബോറിങ് ആണെന്ന് നതിങ് കമ്പനിയുടെ മേധാവി കാള്‍ പെയ്. അവയ്ക്ക് മികവില്ലെന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്. വളരെയധികം കമ്പനികള്‍ ഫോണുകള്‍ ഇറക്കുന്നുണ്ടെങ്കിലും അവയ്ക്ക് തമ്മില്‍ സമാനതകളാണ് കൂടുതലുള്ളതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇക്കാലത്തെ പല ടെക്‌നോളജി പ്രേമികളെയും പോലെ കാളും പറയുന്നത് പത്തു വര്‍ഷം മുൻപ് ഫോണുകളില്‍ കണ്ടുവന്ന അത്ര സവിശേഷതകള്‍ ഇപ്പോഴിറങ്ങുന്ന ഫോണുകള്‍ക്കില്ലെന്നാണ്. നതിങ് ഫോണ്‍ (1) ന്റെ അവതരണവുമായി ബന്ധപ്പെട്ട് എന്‍ഗ്യാജറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാലത്തെ ഫോണ്‍ നിര്‍മാണത്തെക്കുറിച്ചും നതിങ്ങിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും കാള്‍ മനസ്സുതുറന്നത്.

∙ വണ്‍പ്ലസ് കമ്പനിയുടെ മുന്‍ അമരക്കാരന്‍

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ ചെറിയൊരു വിപ്ലവത്തിനു തുടക്കമിട്ട വണ്‍പ്ലസ് കമ്പനി ആരംഭിച്ച രണ്ടുപേരില്‍ ഒരാളാണ് കാള്‍. ഐഫോണ്‍ അടക്കമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അമിതവിലയാണ് ഈടാക്കുന്നതെന്നും മികച്ച ഫോണിന് ഇത്രയധികം പണം നല്‍കേണ്ടതില്ലെന്നും കാണിക്കാനാണ് വണ്‍പ്ലസ് വൺ ഫോൺ കാളും പീറ്റര്‍ ലൗവും ചേര്‍ന്ന് പുറത്തിറക്കിയത്. 299 ഡോളറായിരുന്നു വില. ഇറക്കിയ സമയത്തെ നിലവാരം വച്ചു പറഞ്ഞാല്‍ അത് അത്യുജ്വല ഫോണ്‍ തന്നെയായിരുന്നു. ആന്‍ഡ്രോയിഡിനെ ഗൂഗിളിന്റെ പിടിയില്‍നിന്നു മോചിപ്പിച്ച സൈനജന്‍ ഒഎസ് ആയിരുന്നു വണ്‍പ്ലസ് വണ്ണിന്റെ ചാലകശക്തി. ഇരുവര്‍ക്കും ഒപ്പോ തുടങ്ങിയ കമ്പനികളുടെ ഉടമയായ ബിബികെയുടെ സഹായം ലഭിച്ചിരുന്നു. എന്നാല്‍, വണ്‍പ്ലസിനെ പൂര്‍ണമായി ബിബികെയ്ക്ക് അടിയറ വച്ചതോടെയാണ് കാള്‍ വണ്‍പ്ലസുമായുള്ള ബന്ധം ഉപേക്ഷിച്ചത്.

∙ ഐഫോണ്‍ ഒരു വെളിപാടായിരുന്നു

ഐഫോണിന്റെ പുറത്തിറക്കല്‍ തനിക്കൊരു വെളിപാടു തന്നെയായിരുന്നു എന്ന് കാള്‍ പറയുന്നു. അക്കാലത്ത് താന്‍ സ്വീഡനിലായിരുന്നു, വെളുപ്പിന് 4 മണിക്ക് ഏഴുന്നേറ്റിരുന്ന് മിക്ക വര്‍ഷങ്ങളിലും ഐഫോണ്‍ അവതരണം കണ്ടിട്ടുണ്ട്. എന്നാല്‍, അടുത്തിടെയായി താന്‍ കീനോട്ട് സമ്മേളനങ്ങളൊന്നും കാണാറില്ല. എന്താണ് പുതിയത് എന്നതിന്റെ രത്‌നച്ചുരുക്കം മാത്രമെ അറിയാന്‍ ശ്രമിക്കാറുള്ളു എന്ന് അദ്ദേഹം പറയുന്നു. കാള്‍ മാത്രമല്ല, പല ടെക്‌നോളജി പ്രേമികളുടെയും കാര്യം അതാണ്. ഫോണ്‍ നിര്‍മാണ കമ്പനികള്‍, ഫീച്ചറുകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന വിശ്വാസമാണ് പല സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്കും ഉള്ളത്. അടുത്ത വര്‍ഷവും പുതുമകളൊന്നും നല്‍കേണ്ടെന്ന ചിന്തയാണ് കമ്പനികള്‍ക്കെന്നും ടെക് പ്രേമികൾ ചിന്തിക്കുന്നു. 

∙ അധികം മുന്നേറാതെ സ്മാര്‍ട് ഫോണ്‍ മേഖല

പൊതുവെ നിശ്ചലതയാണ് ഫോണ്‍ നിര്‍മാണ മേഖലയില്‍ ഇക്കാലത്തുള്ളത് എന്നാണ് കാള്‍ വിശ്വസിക്കുന്നത്. എല്‍ജി, എച്ടിസി തുടങ്ങിയ ചില പഴയകാല പ്രമുഖര്‍ കളം വിടുകയോ, പ്രാധാന്യം കുറഞ്ഞ് മൂലയ്ക്കിരിക്കുകയോ ചെയ്യുന്നു. ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ ഏതാനും കമ്പനികള്‍ എല്ലാം നിയന്ത്രിക്കുന്നു. തങ്ങള്‍ക്ക് ഘടകഭാഗങ്ങള്‍ നല്‍കുന്ന ക്വാല്‍കം, സോണി തുടങ്ങിയ കമ്പനികളില്‍ നിന്ന് എന്തെല്ലാം ഫീച്ചറുകളാണ് വരുന്നതെന്ന് നോക്കിവയ്ക്കും. അത്തരം മികച്ച ഡേറ്റ എല്ലാം വിശകലനം ചെയ്ത് പ്രത്യക്ഷത്തില്‍ നല്ലെതെന്നു തോന്നുന്ന വിവരങ്ങള്‍ പുറത്തുവിടും. അതൊക്കെ നല്ലതാണ്. പക്ഷേ, എല്ലാ കമ്പനികളും ഇതു തന്നെ ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വൈവിധ്യമുള്ള ഫോണുകളല്ല പുറത്തിറങ്ങുന്നത്, മറിച്ച് സമാനതകളുള്ള ഹാന്‍ഡ്‌സെറ്റുകളാണ്.

∙ ഇവിടെയാണ് കാള്‍ വ്യത്യസ്തനാകാന്‍ ശ്രമിക്കുന്നത്

നതിങ് ഫോണ്‍ (1) വഴി കാള്‍ വ്യത്യസ്തനാകാന്‍ ശ്രമിക്കുന്നത് ഇക്കാര്യത്തിലാണ്. ഫോണില്‍ പുതുമ അല്ലെങ്കില്‍ മൗലികമായ ഒരു മാറ്റം കൊണ്ടുവരാന്‍ കാളും കമ്പനിയും നടത്തുന്ന ശ്രമമാണ് ഈ മോഡലില്‍ പ്രതിഫലിക്കുക. ഡിസൈനിലാണ് പ്രധാന വ്യത്യാസം. കൂടാതെ, ഫോണില്‍ പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡികള്‍ വഴി പുതിയ രീതിയില്‍ നോട്ടിഫിക്കേഷന്‍ നല്‍കാന്‍ ശ്രമിക്കുകയും ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് വഴി ഉപയോഗ സുഖം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. കലര്‍പ്പില്ലാത്ത സാങ്കേതികവിദ്യയ്‌ക്കൊപ്പം മാനുഷികമായ ഉഷ്മളതയും കൊണ്ടുവരാനുള്ള ഉദ്യമമാണ് തന്റെ കമ്പനിയുടെ കന്നി ഫോണില്‍ കാണാനാകുക എന്ന് കാള്‍ പറയുന്നു. ഈ ചിന്തയ്‌ക്കൊത്തു പോകാനായാണ് ഫോണിന്റെ പിന്‍പാനല്‍ സുതാര്യമാക്കിയിരിക്കുന്നത്.

∙ സുതാര്യതയെ മുന്‍നിർത്തി നതിങ്

ഫോണിന്റെ വയര്‍ലെസ് ചാര്‍ജിങ് ചുരുള്‍, ഹീറ്റ് പൈപ്പുകള്‍ തുടങ്ങിയവ ഒക്കെ പുറത്തുകാണാം. മറ്റു ഹാന്‍ഡ്‌സെറ്റുകള്‍ക്കില്ലാത്ത തരം കൊച്ചു കൊച്ചു വിനോദങ്ങളും കാഴ്ചകളും നല്‍കുകയാണ് ഫോണ്‍ (1). ഫോണിന്റെ പിന്നില്‍ കാണാവുന്ന ഹീറ്റ് പൈപ്പ് ആനയുടെ ആകാരത്തിലാണ്. അതുപോലെ, വിഡിയോ എടുക്കുമ്പോള്‍ പിന്നിലുള്ള ചുവന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റിനെ പ്രകാശിപ്പിക്കാം. ഇത്തരത്തിലുള്ള പുതുമകളും വിനോദങ്ങളും കൊണ്ടുവരുമ്പോഴും തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കാള്‍ ബോധവാനാണു താനും. കമ്പനി ഉണ്ടാക്കുന്നത് ഫോണാണ് എന്നും ആഭരണമല്ലെന്നും കാള്‍ പറയുന്നു. അതായത്, കാണാന്‍ മാത്രമല്ല പ്രവര്‍ത്തന മികവിനും പ്രാധാന്യമുണ്ട്. ഫോണ്‍ (1)ന്റെ ഗ്ലിഫ് ഇന്റര്‍ഫെയ്‌സില്‍ 900 എല്‍ഇഡികളാണ് ഉള്ളത്. പിന്‍ പ്രതലത്തില്‍ ഉള്ള ഇവയ്ക്ക് കാഴ്ചയില്‍ മാത്രമല്ല മാറ്റം കൊണ്ടുവരുന്നത് പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നു. മറ്റൊരു ഫോണിലും ഇപ്പോള്‍ ഇല്ലാത്ത തരം നോട്ടിഫിക്കേഷന്‍ സിസ്റ്റമാണ് ഇത്.

nothing-phone-1

∙ ആരാണ് വിളിക്കുന്നത് എന്നറിയാന്‍ ഫോണ്‍ എടുത്തു നോക്കേണ്ട

ആരാണ് വിളിക്കുന്നതെന്നും സന്ദേശമയച്ചിരിക്കുന്നത് എന്നുമൊക്കെ അറിയാനായി പിന്നിലെ എല്‍ഇഡികൾ ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിപ്പിക്കാം. അതുപോലെ ഇഷ്ടമുള്ള സൗണ്ടും ഓരോ കോണ്ടാക്ടിനും നല്‍കാം. ഫോണിന്റെ റിങ്‌ടോണുകള്‍ക്കും വ്യത്യാസമുണ്ട്. ഫോണ്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യുമ്പോഴും മറ്റ് ഫോണുകളെ റിവേഴ്‌സ് ചാര്‍ജ് ചെയ്യുമ്പോഴും എല്‍ഇഡികള്‍ പ്രകാശിക്കും. ഫോണില്‍ ഇപ്പോള്‍ എത്ര ചാര്‍ജ് ഉണ്ട് എന്നതും എല്‍ഇഡി ലൈറ്റുകളില്‍ നോക്കി അറിയാനാകും. 

∙ ഫോണ്‍ വിജയിക്കാന്‍ ഇതൊന്നും പോരെന്ന് കാളിനും കൂട്ടുകാര്‍ക്കും അറിയാം

അതേസമയം, തിങ്ങിനിറഞ്ഞ വിപണിയിലേക്ക് പുതിയ പ്രോഡക്ടുമായി എത്തുമ്പോള്‍ കൈയ്യടി നേടാന്‍ ഇതൊന്നും പോരെന്നും കാളിനും കമ്പനിക്കും അറിയാം. പരമ്പരാഗത ഫോണ്‍ നിര്‍മാണ രീതി അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇസന്‍ഷ്യല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഉണ്ടായ അനുഭവങ്ങളും കാളിനും കൂട്ടര്‍ക്കും മുന്നിലുണ്ട്. നതിങ്ങിനെ പോലെ വലിയ പ്രതീക്ഷയും ആശയങ്ങളുമായാണ് ഇസന്‍ഷ്യലും കളത്തിലിറങ്ങിയത്. ഉദ്യമം പാടെ പാളുകയായിരുന്നു. എല്ലാ മേഖലയിലും മികവു പുലര്‍ത്തിയെങ്കില്‍ മാത്രമെ പിടിച്ചു നില്‍ക്കാനാകൂ. ടീമംഗങ്ങള്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കണം. മെക്കാനിക്കല്‍ എൻജിനീയറിങ്, സോഫ്റ്റ്‌വെയര്‍, ഡിസൈന്‍, വില്‍പന, മാര്‍ക്കറ്റിങ്, വില്‍പനാനന്തര സേവനം ഇങ്ങനെ നിരവധി മേഖലകളില്‍ ഒരേസമയം മികവു പുലര്‍ത്താനായാല്‍ മാത്രമേ പിടിച്ചു നില്‍ക്കാനാകൂ എന്നും കമ്പനിക്ക് അറിയാം. ഇസന്‍ഷ്യല്‍ കമ്പനിക്ക് ഒട്ടുമിക്ക കാര്യങ്ങളിലും മികവു പുലര്‍ത്താനായി. പക്ഷേ, അവരുടെ ക്യാമറ വേണ്ടത്ര മികച്ചതായിരുന്നില്ല എന്നതാണ് പതനത്തിലേക്കു നയിച്ചത്.

∙ അമിത പ്രതീക്ഷ വിനയാകുമോ എന്നും പേടി

നതിങ് ഫോണ്‍ അമിത പ്രതീക്ഷ നല്‍കിക്കഴിഞ്ഞോ എന്നും കാള്‍ സംശയിക്കുന്നു. പ്രതീക്ഷയ്‌ക്കൊപ്പം ഫോണിന് ഉയരാനായാല്‍ അത് വിജയിക്കും. അല്ലെങ്കില്‍ ആവേശം കെട്ടടങ്ങി ഫോണ്‍ പരാജയപ്പെടുമെന്നും കാള്‍ പറയുന്നു. ഇപ്പോള്‍ അണപൊട്ടിയൊഴുകുന്ന പ്രതീക്ഷകള്‍ക്ക് തടയിടാനുള്ള ശ്രമത്തിലാണ് കമ്പനി. എന്തായാലും, തങ്ങളുടെ ഉദ്ദേശം ഉന്നത നിലവാരമുള്ള ഒരു ഉല്‍പന്നം അവതരിപ്പിക്കാനാണെന്ന് കാള്‍ പറയുന്നു. ഗുണനിലവാരം പുലര്‍ത്തിയാലും ഉല്‍പന്നം വിജയിക്കണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇനി വലിയ കൊട്ടും കുരവയും ഇല്ലാതെ ഫോണ്‍ അവതരിപ്പിക്കാമെന്നുവച്ചാല്‍ അതേക്കുറിച്ച് ആരും അറിയുകയുമില്ല. നിങ്ങള്‍ക്ക് കഴിവു തെളിയിക്കാന്‍ പോലും അവസരം ലഭിക്കില്ല. കുറച്ച് ശ്രദ്ധ പിടിച്ചുള്ള അവതരണം തന്നെയാണ് നല്ലതെന്ന് കാള്‍ പറയുന്നു.

Nothing-phone-

∙ പടിപടിയായുള്ള വളര്‍ച്ചയില്‍ ശ്രദ്ധിച്ച് കാള്‍

ഫോണ്‍ വ്യത്യസ്തമായിരിക്കുമെങ്കിലും അത് ഒരു വിപ്ലവം ഒന്നും സൃഷ്ടിക്കില്ല. തങ്ങളല്ല സ്മാര്‍ട് ഫോണും ആന്‍ഡ്രോയിഡും കണ്ടുപിടിച്ചത്. എന്നാല്‍, ഫോണ്‍ വിപണിയെക്കുറിച്ചു വിവരമുള്ളവരാണ് നതിങ്ങിനായി പ്രവര്‍ത്തിക്കുന്നത്. ചിലയിടങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ സാധിക്കുന്ന ടീമാണ് തങ്ങളുടേത്. അതേസമയം, ഒരു മോഡല്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുക എന്നതല്ല കാളിന്റെ ആഗ്രഹം. പടിപടിയായി ശക്തിയാര്‍ജ്ജിക്കാനാണ് കാള്‍ ശ്രമിക്കുക. അങ്ങനെ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ അതീവ ശക്തിയുള്ള നേട്ടങ്ങള്‍ക്കായി ശ്രമിച്ചു തുടങ്ങാമെന്നും കാള്‍ പറയുന്നു. പുതിയ മോഡൽ ഹാൻഡ്സെറ്റ് സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ കയ്യില്‍ എത്താന്‍ പോകുന്നതേ ഉള്ളു എങ്കിലും, വേറിട്ട കാഴ്ചപ്പാടുമായി ഫോണ്‍ നിര്‍മാണത്തിന് ഇറങ്ങിയ കാളിന് പൊതുവെ കയ്യടിയാണ് ലഭിക്കുന്നത്. ഫോണ്‍ വിജയിക്കുമോ എന്നത് കാത്തിരുന്നു കാണാം.

English Summary: What makes Nothing phone different

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com