ADVERTISEMENT

ചൊവ്വയിൽ പലവിധ റെക്കോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് അവിടെയെത്തിയ ചെറുഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി. കഴിഞ്ഞ ദിവസം കോപ്റ്ററിന്റെ 50–ാമത്തെ പറക്കലായിരുന്നു. 18 മീറ്റർ പൊക്കത്തിൽ പറന്ന കോപ്റ്റർ 145.7 സെക്കൻഡിനുള്ളിൽ 322.2 മീറ്റർ ദൂരം സഞ്ചരിച്ചു. ചൊവ്വയിൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന പൊക്കവും വേഗവും ആണിത്. 142.7 സെക്കൻഡ് നീണ്ടുനിൽക്കുകയായിരുന്ന ഇൻജെന്യൂയിറ്റിയുടെ 49–ാം പറക്കൽ.

 

ഏറ്റവും ദൂരം താണ്ടിയ പറക്കൽ പക്ഷേ ഇതൊന്നുമല്ല. അത് സംഭവിച്ചത് കഴിഞ്ഞ ഏപ്രിൽ എട്ടിനാണ്. 704 മീറ്റർ ദൂരം താണ്ടാൻ അന്ന് കോപ്റ്ററിനു സാധിച്ചു. 2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ പെഴ്സിവീയറൻസ് റോവറിനൊപ്പമാണ് ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററും എത്തിയത്. ചൊവ്വയുടെ ആകാശത്ത് പറന്ന ആദ്യ മനുഷ്യനിർമിത വസ്തുകൂടിയായ ഈ ഹെലിക്കോപ്റ്ററിന്റെ ഭാരം വെറും 1.8 കിലോ മാത്രമാണ്. ചൊവ്വാമാനത്ത് പറക്കൽ സാധ്യമാണോയെന്ന് അറിയുകയായിരുന്നു ഇൻജെന്യൂയിറ്റിയുടെ പ്രധാന ലക്ഷ്യം.

 

മിനിറ്റിൽ 2400 തവണ കറങ്ങുന്ന രണ്ട് റോട്ടറുകളാണ് ഇൻജെന്യൂയിറ്റിക്കുള്ളത്. ഭൂമിയിലെ ഹെലിക്കോപ്റ്ററുകളേക്കാൾ റോട്ടർ സ്പീഡ് കൂടുതലാണ് ഇതിന്. ഇൻജെന്യൂയിറ്റിയുടെ ഓരോ റോട്ടറിലും കാർബൺ ഫൈബറിൽ തീർത്ത നാലു ബ്ലേഡുകൾ. റോവറിൽ നിന്നു ഊർജം ശേഖരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻജെന്യൂയിറ്റിയിൽ പക്ഷേ മറ്റു ശാസ്ത്ര ഉപകരണങ്ങളൊന്നുമില്ല. എന്നാൽ ഹെലിക്കോപ്റ്ററിൽ രണ്ടു ക്യാമറകളുണ്ട്. ചൊവ്വയുടെ കുറച്ച് നല്ല ചിത്രങ്ങൾ ഇതിനകം തന്നെ ഇൻജെന്യൂയിറ്റി പകർത്തി അയച്ചിരുന്നു.

Read more at: 8 വര്‍ഷത്തിനകം മനുഷ്യൻ മരണത്തെ കീഴടക്കും, ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കുന്നത് നല്ലതിന്

ഇൻജെന്യൂയിറ്റിയുടെ ചൊവ്വയിലെ പറക്കൽ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. ഭൂമിയെ അപേക്ഷിച്ച് വളരെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയിൽ എന്നതിനാലായിരുന്നു ഇത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം സാന്ദ്രത മാത്രമാണ് അവിടെയുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ പറക്കൽ വളരെ ദുഷ്കരമാണ്. 2400 ആർപിഎം എന്ന വളരെയുയർന്ന റോട്ടർ വേഗം ഇൻജെന്യൂയിറ്റിക്കു നൽകിയത് ഈ പ്രശ്നത്തെ തരണം ചെയ്തു.

 

മൊത്തം അഞ്ചുതവണ ചൊവ്വയിൽ വച്ച് ഇൻജെന്യൂയിറ്റിയെ പറത്താനായിരുന്നു നാസയുടെ പദ്ധതി. ആകെ 330 അടി ദൂരം ഹെലിക്കോപ്റ്റർ പറക്കുമെന്നും നാസ വിലയിരുത്തി. എന്നാൽ ആ വിലയിരുത്തലുകളെല്ലാം കാറ്റിൽ പറന്നു. അമേരിക്കയിലെ അലബാമയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥിയായ വനീസ രൂപാണിയാണ് ഹെലിക്കോപ്റ്ററിന് ഇൻജെന്യൂയിറ്റിയെന്നു പേരു നൽകിയത്. ഇന്ത്യൻ വംശജയാണ് 17 വയസ്സുകാരിയായ വനീസ. പെഴ്സിവിറൻസ് റോവറിനു പേരു ക്ഷണിച്ചു കൊണ്ട് നാസ ഒരു വലിയ ക്യാംപെയ്ൻ നടത്തിയിരുന്നു. അതിലേക്കാണ് വനീസ പേരു നൽകിയത്. എന്നാൽ ഈ പേര് റോവറിനേക്കാൾ ചേരുക ഹെലിക്കോപ്റ്ററിനാണെന്നു തിരിച്ചറിഞ്ഞാണു നാസ അധികൃതർ ഈ പേരു നൽകാൻ തീരുമാനമെടുത്തത്.

 

English Summary: NASA's Ingenuity Mars Helicopter Completes 50th Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com