ADVERTISEMENT

ബഹിരാകാശത്ത് നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന രാജ്യമാണ് ചൈന. പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം ചൈന വീണ്ടും വിജയകരമായി പരീക്ഷിച്ചതാണ് പുതിയ റിപ്പോർട്ട്. 276 ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ചതിനു ശേഷമാണ് പുനരുപയോഗിക്കാവുന്ന ആളില്ലാ ബഹിരാകാശ പേടകം തിങ്കളാഴ്ച രാവിലെ ഭൂമിയിൽ തിരിച്ചെത്തിയത്. ബഹിരാകാശ പേടകത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ് ചൈന.

 

ചൈനീസ് അധികാരികൾ പേടകത്തിന്റെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ബഹിരാകാശ പേടകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. കൂടാതെ മറ്റു രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ഈ പേടകം ഉപയോഗിച്ചേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽ‌കുന്നുണ്ട്.

 

പുനരുപയോഗിക്കാവുന്ന പരീക്ഷണാത്മക ബഹിരാകാശ പേടകം മംഗോളിയയിലെ ജിയുക്വാനിൽ നിന്ന് ലോങ് മാർച്ച്-2 എഫ് റോക്കറ്റിലാണ് വിക്ഷേപിച്ചത്. പുതിയ ദൗത്യം സമ്പൂർണ വിജയമാണെന്നും ഇത് ചൈനയുടെ ഗവേഷണത്തിൽ ഒരു പ്രധാന വഴിത്തിരിവ് അടയാളപ്പെടുത്തുന്നു എന്നും ബഹിരാകാശ പ്രതിരോധ കരാറുകാരായ ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷൻ പറഞ്ഞു.

 

പുനരുപയോഗിക്കാവുന്ന ‍പേടകം ബഹിരാകാശത്തെ സമാധാനപരമായ ഉപയോഗത്തിന് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ വഴിയൊരുക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു. യുഎസ് വ്യോമസേനയുടെ ബോയിങ് എക്‌സ്-37ബിയോട് സാമ്യമുള്ളതാണ് ഈ പേടകമെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

 

ചൈനീസ് ബഹിരാകാശ വാഹനത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അമേരിക്കയുടെ എക്‌സ് 37ബിയോടാണ് പ്രതിരോധ വിദഗ്ധര്‍ ഈ ചൈനീസ് വിക്ഷേപണത്തെ താരതമ്യം ചെയ്യുന്നത്. ചെറിയൊരു സ്‌പേസ് ഷട്ടില്‍ പോലെ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ ബഹിരാകാശ വാഹനമാണ് എക്‌സ് 37ബി. റോക്കറ്റില്‍ വിക്ഷേപിക്കുന്ന എക്‌സ് 37 ബി പിന്നീട് റണ്‍വേയില്‍ ഇറങ്ങുകയാണ് ചെയ്യുക.

 

ഇതുവരെ അമേരിക്കയുടെ എക്‌സ് 37ബി അഞ്ച് നിര്‍ണായക ദൗത്യങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ബഹിരാകാശത്ത് നടക്കുന്ന പരീക്ഷണങ്ങളുടെ വിവരങ്ങളും ഫലങ്ങളും ഭൂമിയിലെത്തിക്കുന്നത് അടക്കമുള്ള ദൗത്യമാണ് എക്‌സ് 37ബിക്കുള്ളതെന്നാണ് അമേരിക്കയുടെ ബഹിരാകാശ സേനയുടെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നത്. 2010ലായിരുന്നു എക്‌സ് 37 ബിയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം. 

 

ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന (ഹൈപ്പര്‍സോണിക്) എക്‌സ് 37ബിയെ സാറ്റ്‌ലൈറ്റുകളേയും ബഹിരാകാശ നിലയങ്ങളേയും തകര്‍ക്കാനുള്ള മിസൈലായും ഉപയോഗിക്കാനാകും. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മിസൈല്‍ വേധ- റോക്കറ്റ് സംവിധാനങ്ങള്‍ കൊണ്ട് ഇത്തരം ബഹിരാകാശ ആയുധങ്ങളെ പ്രതിരോധിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് ചൈന തങ്ങളുടെ വീണ്ടും ഉപയോഗിക്കാനാവുന്ന ബഹിരാകാശ വാഹനത്തെ അതീവ രഹസ്യമായി അവതരിപ്പിക്കുകയും അമേരിക്കയുടെ എക്‌സ് 37 ബിയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നതിനെ ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. 

 

ഇത്തരം പുനരുപയോഗിക്കാവുന്ന പേടകങ്ങള്‍ മറ്റു ബഹിരാകാശ പേടകങ്ങളിലെയും സാറ്റ്‌ലൈറ്റുകളിലേയും തകരാറുകള്‍ പരിഹരിക്കുന്നതിനും ബഹിരാകാശ യാത്രികരെയും ചരക്കുകള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാനാകുമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ബഹിരാകാശ മത്സരത്തില്‍ ചൈന കൂടുതല്‍ സജീവമാകുന്നതിന്റെ സൂചനകളാണ് പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണത്തോടെ വ്യക്തമാകുന്നത്.

 

English Summary: Chinese spacecraft returns to Earth after spending over 9 months in orbit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com