ADVERTISEMENT

അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല. പല കാരണങ്ങളും സിദ്ധാന്തങ്ങളായി  പറയാറുണ്ട്. അന്യഗ്രഹജീവികൾക്ക് ഭൂമിയിൽ മനുഷ്യരുണ്ടെന്ന് അറിയില്ല, അവർക്ക് ഇങ്ങോട്ടുവരാനുള്ള സംവിധാനങ്ങൾ ഇല്ല തുടങ്ങിയ പല വാദങ്ങൾ. അന്യഗ്രഹജീവികൾ തന്നെയില്ല, പിന്നെങ്ങനെ വരുമെന്നു എതിർക്കുന്ന ആളുകൾ. എന്നാൽ അന്യഗ്രഹജീവികൾക്ക് നമ്മളെക്കുറിച്ച് അറിയാമെന്നും അവർക്കിങ്ങോട്ടു വരാൻ ശേഷിയുണ്ടെന്നും എന്നാൽ ഇതൊക്കെയുള്ളപ്പോഴും ഇവർ വരാത്തതാണെന്നും പറയുന്ന ചില സിദ്ധാന്തങ്ങളുണ്ട്.സൂ ഹൈപോത്തിസിസ് അഥവാ മൃഗശാലാ സിദ്ധാന്തം ഇതിൽ പ്രധാനമാണ്. നമ്മൾ മൃഗങ്ങളെ മൃഗശാലകളിൽ വളർത്തി അവയെ നിരീക്ഷിക്കുന്നതു പോലെ ഏലിയൻസ് നമ്മെ ഭൂമിയിൽ വളർത്തി നിരീക്ഷിക്കുകയാണെന്ന് ഈ സിദ്ധാന്തം പറയുന്നു.

Representative image. Photo Credits:: : :homeworks255/ istock.com
Representative image. Photo Credits:: : :homeworks255/ istock.com

ഇനി വേറൊരു സിദ്ധാന്തം നമ്മുടെ അരികിലേക്കു വരാൻ അന്യഗ്രഹജീവികൾക്കു തീരെ താൽപര്യമില്ലെന്നുള്ളതാണ്. ഇതിനുദാഹരണമായി സെന്റിനൽ ദ്വീപിനെയും ഗവേഷകർ ഉയർത്തിക്കാട്ടുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിൽ ഉൾപ്പെട്ട സെന്റിനൽ ദ്വീപിൽ ഒരുകൂട്ടം ഗോത്രവർഗക്കാർ കഴിയുന്നു.

centinel-rep1 - 1
NASA Earth Observatory image created by Jesse Allen, using data provided by the NASA EO-1 team., Public domain, via Wikimedia Commons

മറ്റുള്ള മനുഷ്യരുമായി യാതൊരു ബന്ധവും അവർക്കില്ല. അവരെ ശല്യപ്പെടുത്തേണ്ട എന്നുവിചാരിച്ച് ആരുമങ്ങോട്ടുപോകാറുമില്ല. ഇതുപോലെ തന്നെയാകാമത്രേ ഏലിയൻസും.അവർ നമ്മളെ ഇവിടെ വന്ന് ശല്യപ്പെടുത്താൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. എന്താണ് സെന്റിനലിന്റെ പ്രത്യേകത?

ലോകത്ത് ഒറ്റപ്പെട്ട സ്ഥലങ്ങൾ കുറച്ചൊക്കെയുണ്ട്. എന്നാൽ അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഒരു ദ്വീപിൽ പുറംലോകവുമായി ബന്ധപ്പെടാതെ ജീവിക്കുകയാണ് സെന്റിനലിൽ.നമ്മുടെ ദ്വീപസമൂഹമായ ആൻഡമാൻ നിക്കോബാറിലാണ് ഈ ദ്വീപ്ഇതിനു തെക്കായി തെക്കൻ സെന്റിനൽ  എന്ന ആൾപാർപ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നു.

തെക്കൻ ആൻഡമാനിലെ വണ്ടൂർ പട്ടണത്തിൽ നിന്നു 36 കിലോമീറ്റർ പടിഞ്ഞാറായാണു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 60 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ദ്വീപിനുണ്ട്.നിബിഡവനം നിലനിൽക്കുന്ന ദ്വീപിലെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജോൺ റിച്ചിയാണ്.

60000 വർഷങ്ങൾക്കു മുൻപേ ഇവിടെ ആളുകൾ താമസിച്ചിരുന്നെന്ന് വിദഗ്ധർക്കിടയിൽ അഭ്യൂഹമുണ്ട്.1880ൽ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മോറിസ് പോർട്മാൻ ഇവിടെ ആദ്യമായി കാലുകുത്തി.

centinel-rep - 1
Representative Purpose Only( Ai Generated Image)

ദുരൂഹതയുണർത്തുന്ന ദ്വീപാണു സെന്‌റിനൽ.കപ്പലുകൾക്കു തീരത്ത് അടുക്കാനാകാത്ത വിധം പവിഴപ്പുറ്റുകൾ നിറഞ്ഞ ഒരു മേഖല ദ്വീപിനു ചുറ്റുമുണ്ട്. ദ്വീപിനു കുറുകെ ഹെലികോപ്റ്റർ പറത്തരുതെന്ന് ഒരു ചട്ടമുണ്ട്. ബ്രീട്ടീഷുകാർ ദ്വീപിനെ കോളനിയാക്കിയപ്പോഴും സ്ഥിതി നിലനിന്നു. മറ്റു ഗോത്രങ്ങളും ബ്രിട്ടനുമായി യുദ്ധങ്ങളുണ്ടായപ്പോഴും സെന്‌റിനലീസ് ഗോത്രക്കാർക്കു പ്രശ്നം കുറവായിരുന്നു. 

ബ്രിട്ടീഷുകാർക്ക് ഈ ദ്വീപുകളിൽ വലിയ താൽപര്യമില്ലാത്തതായിരുന്നു കാരണം.പിൽക്കാലത്തും ദ്വീപിലേക്കു മറ്റുളളവർ അധികം എത്തിയില്ല. അതിനാൽ തന്നെ ദ്വീപുനിവാസികൾ തങ്ങളുടെ തനതുരീതികൾ നിലനിർത്തി.ആൻഡമാനിലെ മറ്റുഗോത്രങ്ങളെക്കാൾ ഉയരം കൂടിയവരാണു സെന്‌റിനലുകൾ. ദ്വീപസമൂഹത്തിൽ സെന്‌റിനലുകൾ ഉൾപ്പെടുന്ന 'നെഗ്രിറ്റോ' വംശജർ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തിൽ  (ഔട്ട് ഓഫ് ആഫ്രിക്ക തിയറി) ദ്വീപിലെത്തിയവർ ആകാമെന്നാണു നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. 

സെന്‌റിനലീസ് ഗോത്രത്തിന്‌റെ ഭാഷ, സാമൂഹികഘടന തുടങ്ങിയവ വ്യക്തമായി പഠിക്കാൻ സാധിച്ചിട്ടില്ല. ശിലായുഗം പിന്നിട്ടിട്ടില്ലാത്ത ഗോത്രമെന്നാണു സെന്‌റിനലുകൾ തരംതിരിക്കപ്പെടുന്നത്.  ഇവർ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഇരുമ്പുണ്ട്. ഇതു  തകർന്ന കപ്പലുകളിൽ നിന്നും മറ്റും ശേഖരിച്ചവയാണ്.അമ്പും ഒരു തരം മഴുവുമാണ് ഇവരുടെ പ്രധാന ആയുധങ്ങൾ. മരക്കമ്പുകളിൽ നാട്ടിയ കുടിലുകളിലാണ്  ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com