ADVERTISEMENT

സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം വിദ്യാര്‍ഥികളില്‍ അക്രമ സ്വഭാവം വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിലെ വെല്ലുവിളികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കൊലപാതകങ്ങള്‍ പോലും സംഭവിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. 13കാരനായ ഒലേ സ്റ്റീഫന്‍സ് എന്ന കുട്ടിയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സമൂഹമാധ്യമം വഴിയാണെന്നും മൂന്ന് വര്‍ഷത്തെ പഠനത്തിനൊടുവില്‍ ക്രെസ്റ്റ് അഡൈ്വസറി തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. 

 

എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്നതിനുള്ള ഫൈവ് സ്റ്റാര്‍ റേറ്റിങ് സംവിധാനം സമൂഹ മാധ്യമ സൈറ്റുകള്‍ക്ക് വേണമെന്നും ഏതെല്ലാം കുട്ടികള്‍ക്ക് അനുയോജ്യമാണെന്ന് രക്ഷിതാക്കളുടെ കൂടി സഹായത്തില്‍ തീരുമാനിക്കണമെന്നുമാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. കുട്ടികളുടെ പ്രായം കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊലീസിനുമെല്ലാം മുന്നറിയിപ്പ് നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

 

'ഓണ്‍ലൈനില്‍ വലിയ തോതില്‍ കുട്ടികള്‍ സമയം ചെലവിടുന്നുണ്ട്. ആരുടേയും നിയന്ത്രണത്തിലല്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ കുട്ടികള്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. കുട്ടികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ഇപ്പോള്‍ ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്. ഇതേക്കുറിച്ച് പലപ്പോഴും രക്ഷിതാക്കളും അധ്യാപകരും പൊലീസുമെല്ലാം അറിവില്ലാത്തവരാണ്. കുട്ടികള്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങളും വഴക്കുമെല്ലാം പലപ്പോഴും വലിയ അക്രമങ്ങള്‍ക്കിടയാക്കാറുണ്ടെന്നും ക്രസ്റ്റ് അഡ്വൈസറിയുടെ ഗവേഷക വിഭാഗം മേധാവി ജോ കലൗറി പറയുന്നു. 

 

ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് വഴിവെക്കുന്നതില്‍ സര്‍ക്കാരുകളേയും ടെക് കമ്പനികളേയും ഒരേപോലെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കുട്ടികളിലെ അക്രമ വാസനയ്ക്ക് സമൂഹ മാധ്യമങ്ങൾ വലിയ തോതില്‍ പ്രചാരം നല്‍കുന്നുണ്ട്. മുൻപ് നേരിട്ട് പരസ്പരം കാണാതിരിക്കുമ്പോള്‍ സ്വാഭാവികമായും അലിഞ്ഞു പോവുന്ന ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ സമൂഹ മാധ്യമങ്ങളുടെ വരവോടെ ഗുരുതര പ്രശ്‌നങ്ങളായി മാറുന്നുമുണ്ട്.

 

സമൂഹ മാധ്യമങ്ങളുടെ സ്വാധീനം വളരെ വേഗത്തില്‍ വര്‍ധിക്കുന്നതിനാല്‍ കുട്ടികളെ സമൂഹ മാധ്യമങ്ങളിൽ നിന്നും മാറ്റി നിര്‍ത്തുകയെന്നത് ഒരു പരിധിവരെ രക്ഷാകര്‍ത്താക്കള്‍ക്ക് അസാധ്യമായും മാറിയിട്ടുണ്ട്. കളിയാക്കലിനും അപമാനിക്കലിനും വിധേയരാകുന്ന കുട്ടികള്‍ ലഹരി ഉപയോഗത്തിലേക്ക് തിരിയാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല അപമാനങ്ങള്‍ക്കിരയാവുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണതയും ഉയര്‍ന്ന തോതില്‍ കാണാറുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കും സര്‍ക്കാരുകള്‍ക്കും പൊലീസിനുമെല്ലാം ഉത്തരവാദിത്വമുള്ളതുപോലെ തങ്ങളുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താനുളള ബാധ്യത ടെക് കമ്പനികള്‍ക്കുമുണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നുണ്ട്.

 

English Summary: Social media is causing petty spats among primary school pupils to escalate into serious violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com