ADVERTISEMENT

വിചിത്രവും അവിശ്വസനീയവുമെന്നു തോന്നിക്കുന്ന ഒരു വാര്‍ത്തയാണിത്. അമേരിക്കയിലെ ഒറിഗൊണില്‍ എൻജിനീയറിങ് പഠിക്കുകയാണ് ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ യാങ്‌യാങ് സോവുവും ക്വാവാന്‍ ജിയാങും. ഇവര്‍ ആപ്പിള്‍ കമ്പനിയെ പറ്റിച്ച് ഏകദേശം 10 ലക്ഷത്തിനടുത്ത് ഡോളര്‍ ഉണ്ടാക്കി എന്ന ആരോപണം നേരിടുന്നു. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളെടുത്തുവെന്നും ദി ഒറിഗോണിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വ്യാജ ഐഫോണുകള്‍ ചൈനയില്‍ നിന്നു വരുത്തി അവ കേടാണെന്നു പറഞ്ഞ് ആപ്പിളില്‍ നിന്ന് ഒറിജിനല്‍ ഐഫോണ്‍ മാറ്റി വാങ്ങിയെന്നാണ് ഇരുവര്‍ക്കുമെതിരെ ഫെഡറല്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

 

ഇവര്‍ മൂവായിരത്തിലേറെ വ്യാജ ഫോണുകള്‍ ചൈനയില്‍ നിന്നു വരുത്തി, ഇവ ഓരോന്നും ഓണാകില്ല എന്ന പരാതിയില്‍ ആപ്പിളിന് അയച്ചു കൊടുത്തു. വാറന്റി അനുസരിച്ച് തങ്ങള്‍ക്ക് പുതിയ ഐഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഫോണുകള്‍ അയച്ചു കൊടുത്തുകൊണ്ടിരുന്നത്. മാറ്റി കിട്ടുന്ന ഫോണുകള്‍ അമേരിക്കയ്ക്കു വെളിയിലേക്ക് അയച്ച് നൂറു കണക്കിനു ഡോളറിനു വിറ്റ് അതിലെ ലാഭവിഹിതം സമ്പാദിച്ചു വരികയായിരുന്നത്രെ. ഇരുവരും നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ അമേരിക്കയില്‍ എത്തിയവരാണ്. ഇരുവരും കോടതില്‍ ഇപ്പോള്‍ വാദിക്കുന്നത് തങ്ങള്‍ക്ക് അയച്ചു കിട്ടിയ ഫോണുകള്‍ വ്യാജമായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്നാണ്.

 

ജിയാങിനെ ചോദ്യം ചെയ്തതില്‍ നിന്നു മനസിലാകുന്നത് അദ്ദേഹത്തിന് സ്ഥിരമായി വ്യജ ഐഫോണുകള്‍ ചൈനയില്‍ നിന്ന് എത്തിയിരുന്നുവെന്നാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെയൊ സുഹൃത്തുക്കളുടെയോ പേരിലാണ് ഫോണുകള്‍ ചൈനയില്‍ നിന്നെത്തുക. അവരുടെ സഹകരണത്തിന് പ്രതിഫലമായി പണവും നല്‍കിയിരുന്നു. പ്രവര്‍ത്തിക്കാത്ത ഫോണുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരുന്ന റിട്ടേണ്‍ പോളിസി ചൂഷണം ചെയ്താണ് ജിയാങ് തന്റെ ബിസിനസ് കൊഴുപ്പിച്ചത്. മൊത്തം 3,096 ഐഫോണുകള്‍ ഓണാവുന്നില്ല എന്നു പറഞ്ഞ് ജിയാങ് ആപ്പിളിനു നല്‍കി. ഇവയില്‍ 1,493 എണ്ണം ആപ്പിള്‍ മാറ്റി പുതിയതു നല്‍കി എന്നാണ് ആരോപണം. ബാക്കി ഫോണുകള്‍ വ്യാജമാണ് എന്ന് കണ്ടെത്തി തിരിച്ചയച്ചു എന്നും പറയുന്നു. ഇതിലൂടെ ആപ്പിളിന് വന്ന നഷ്ടം 895,800 ഡോളറാണ് എന്നു പറയുന്നു.

 

2017ല്‍ മാത്രം 2,000 ഫോണുകളാണ് ജിയാങ് ആപ്പിളിനു നല്‍കിയത്. ചിലപ്പോള്‍ അദ്ദേഹം നേരിട്ട് എത്തിക്കും. അല്ലെങ്കില്‍ ഓണ്‍ലൈന്‍ റിട്ടേണ്‍ സേവനം ഉപയോഗിക്കും. എന്നാല്‍, ഒരിക്കല്‍ പോലും താന്‍ നല്‍കിയ ഫോണ്‍ വ്യാജമാണ് എന്ന് ആപ്പിള്‍ തന്നോടു പറഞ്ഞില്ല എന്നാണ് ജിയാങ് കോടതിയെ ബോധിപ്പിച്ചരിക്കുന്നത്.

 

ആപ്പിളിന്റെ പ്രതിനിധി അഡ്രിയന്‍ പണ്‍ഡേഴ്‌സണ്‍ ഇതെക്കുറിച്ചു പ്രതികരിച്ചതിങ്ങനെ: 'തങ്ങള്‍ക്കു ലഭിക്കുന്ന ഫോണുകളെല്ലാം വിദഗ്ദ്ധര്‍ പരിശോധിക്കും. വ്യാജ ഫോണുകളും തങ്ങളുടേതല്ലാത്ത സര്‍വിസ് സെന്ററില്‍ റിപ്പയര്‍ ചെയ്യാന്‍ ശ്രമിച്ചവ അടക്കമുള്ളവ തള്ളിക്കളയും. തള്ളിക്കളയപ്പെട്ട ഫോണുകളും എന്തുകൊണ്ട് ഇതു തങ്ങള്‍ സ്വീകരിക്കില്ല എന്നതു പറഞ്ഞു കൊണ്ടുള്ള കത്തും അടക്കം ഉപയോക്താവിന് അയക്കും.'

 

ജിയാങ് നല്‍കിയ 3,069 ഫോണുകളും തന്നെ അദ്ദേഹത്തിന്റെ സ്വന്തം പേരിലോ, ഇമെയില്‍ ഉപയോഗിച്ചോ, ഐപി അഡ്രിസില്‍ നിന്നോ, പോസ്റ്റല്‍ അഡ്രസില്‍ നിന്നോ തിരിച്ചറിയാവുന്നതുമാണ്. ഇവയെല്ലാം അയച്ചിരിക്കുന്നത് തന്റെ ഐഫോണ്‍ സ്വിച് ഓണ്‍ ആകുന്നില്ല എന്നും പറഞ്ഞാണ്. ഒറ്റ തവണ മാത്രം അദ്ദേഹം ബെനറ്റന്‍ കമ്യൂണിറ്റി കോളജിന്റെ മെയില്‍ ഉപയോഗിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹം നല്‍കിയ ഫോണുകളിലെല്ലാം ആപ്പിളിന്റെ ലോഗോയും മറ്റും വ്യക്തമായി പതിഞ്ഞിരുന്നു. ബാഹ്യ നോട്ടത്തില്‍ ഐഫോണിനോട് വളരെ സാമ്യം തോന്നിച്ചിരുന്നവയാണ് നല്‍കിയിരുന്ന ഫോണുകള്‍.

 

ഫോണുകള്‍ എന്തുകൊണ്ട് സ്വിച് ഓണ്‍ ആകുന്നില്ല എന്നത് ആപ്പിളിന് പെട്ടെന്നു മനസിലാകാത്തതെന്ത് എന്ന ചോദ്യമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നവര്‍ ചോദിക്കുന്നത്. ഫോണ്‍ പെട്ടെന്നു മാറ്റി നല്‍കി ഉപയോക്താക്കളെ സന്തോഷിപ്പിക്കാനുള്ള ശ്രമമായിരിക്കാം ആപ്പിളിനു വിനയായത് എന്നും അവര്‍ കരുതുന്നു. 

 

മാറ്റി ലഭിക്കുന്ന ഐഫോണുകള്‍ പലപ്പോഴും ചൈനയിലേക്കു തന്നെ തിരിച്ചയക്കും. ഇവ വിറ്റു കിട്ടുന്ന പൈസയില്‍  ജിയാങിനുള്ള വിഹിതം അദ്ദേഹത്തിന്റെ അമ്മയുടെ അക്കൗണ്ടിലാണ് വീഴുക. ഈ അക്കൗണ്ട് ജിയാങിന് അമേരിക്കയില്‍ ഉപയോഗിക്കാമായിരുന്നു. ജിയാങിന്റെ താമസ സ്ഥലത്തു നടത്തിയ പരിശോധനയില്‍ പെട്ടിക്കണക്കിനു വ്യാജ ഐഫോണ്‍ പിടിച്ചെടുത്തു. ഇവ അദ്ദേഹത്തിന്റെ അഡ്രസില്‍ എത്തിയവയായിരുന്നു. വാറന്റി സമയത്ത് ഫോണ്‍ മാറ്റി നല്‍കണം എന്നു പറഞ്ഞ് ആപ്പിളിനയച്ച പരാതികളുടെ കോപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ്അന്വേഷണം പുരോഗമിക്കുകയാണ്.

 

ആപ്പിള്‍ ഇതേ പ്രശ്‌നം ചൈനയിലും നേരിടുന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു. ഇതിലൂടെ ബില്ല്യന്‍ കണക്കിനു ഡോളറാണ് കമ്പനിക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നഷ്ടമായതെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT