ADVERTISEMENT

രഹസ്യമായി വളര്‍ത്തിയെടുത്ത അതിശക്തമായ നിര്‍മിതബുദ്ധി (എഐ) സംവിധാനത്തിന്റെ പേരിലായിരിക്കാം ഓപ്പണ്‍എഐ പുറത്താക്കിയതെന്ന സൂചന നല്‍കിയിരിക്കുകയാണ് സാം ആള്‍ട്ട്മാന്‍. ടെക്‌നോളജിയുടെ മേഖലയില്‍ എന്തെങ്കിലും പുതിയതായി ചെയ്യുക എന്നു പറയുന്നതു തന്നെ വന്‍ സംഭവമായിരിക്കെ, എഐയുടെ കാര്യത്തില്‍ പുതിയ അധ്യായം തന്നെ തുറന്ന ഓപ്പണ്‍എഐ 'ഇരിക്കുന്ന കമ്പു മുറിച്ചത്' എന്തിന് എന്ന ചോദ്യം പലരും ഉന്നയിക്കുന്ന സമയത്താണ് സാം ഈ ദിശയിലേക്ക് വിരല്‍ ചൂണ്ടിയിരിക്കുന്നത്.

ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)
ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)

അപകടകരമായ എന്തോ ഘടകം കണ്ടെത്തിയിരിക്കാമെന്ന് മസ്‌കും

എഐ വികസിപ്പിക്കുന്നത് കൈവിട്ടുപോയാല്‍ അത് മനുഷ്യരാശിയെ മൊത്തത്തില്‍ ദുരന്തത്തിലേക്കു തള്ളിവിട്ടേക്കാമെന്ന് കരുതുന്ന ടെക്‌ നേതാക്കളില്‍ ഒരാളാണ് സ്പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഓപ്പണ്‍എഐയുടെ സ്ഥാപകരിലൊരാളുമാണ് മസ്‌ക്. ആള്‍ട്ട്മാന്റെ പുറത്താക്കലിനെക്കുറിച്ച് കഴിഞ്ഞ ദിവസം മസ്‌ക് പറഞ്ഞത്, കമ്പനിയുടെ ഗവേഷകര്‍ 'അപകടകരമായ എന്തോ ഘടകം' കണ്ടെത്തിയിരിക്കാമെന്നാണ്. ഓപ്പണ്‍എഐയുടെ ചീഫ് സയന്റിസ്റ്റ് ആയ ഇല്യ സറ്റ്‌സ്‌കെവറും സാമുമായി ഏറ്റുമുട്ടിയെങ്കില്‍ അത് ചെറിയ കാര്യത്തിന് ആയിരിക്കാന്‍ വഴിയില്ലെന്നും മസ്‌ക് പറഞ്ഞു.

ഇലോൺ മസ്ക്, നിക്കോൾ ഷാനഹാനും സെർജി ബ്രിന്നും (Photo: X/ @pablo9948967714, Reuters)
ഇലോൺ മസ്ക്, നിക്കോൾ ഷാനഹാനും സെർജി ബ്രിന്നും (Photo: X/ @pablo9948967714, Reuters)

ഓപ്പണ്‍എഐയുടെ ക്യൂ സ്റ്റാര്‍ അപകടകാരിയോ?

ഓപ്പണ്‍എഐ ഗവേഷകര്‍ ക്യൂ സ്റ്റാര്‍ (Q*)എന്ന പേരില്‍ നിലവിലെ എഐ സംവിധാനങ്ങളെ കടത്തിവെട്ടുന്ന ഒന്ന് കണ്ടെത്തിയ കാര്യം ഈ ലേഖനത്തില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ സറ്റ്‌സ്‌കെവറും മറ്റ് ഓപ്പണ്‍എഐ ഗവേഷകരും നല്‍കിയ മുന്നറിയിപ്പ് ചെവിക്കൊള്ളാതിരുന്നതാണ് അവര്‍ ആള്‍ട്ട്മാന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത് എന്നാണ് പുറത്തുവരുന്ന സൂചന. ക്യൂ സ്റ്റാര്‍ എന്ന പേരില്‍ ഒരു രഹസ്യ പ്രോഗ്രാം ഉണ്ട് എന്ന് സാം ദി വേര്‍ജിന് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ സമ്മതിച്ചു.

ക്യൂ സ്റ്റാറിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തായതിനെ 'ദൗര്‍ഭാഗ്യകരം' എന്നാണ് സാം വിശേഷിപ്പിച്ചത്. ക്യൂ സ്റ്റാറിന്റെ കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്റോയിട്ടേഴ്‌സ് ആണ്. ക്യൂ സ്റ്റാര്‍ കഥകള്‍ അടിസ്ഥാനരഹിതമാണ് എന്നു പറഞ്ഞ് ഒഴിവാകാമെന്നിരിക്കെ എന്തുകൊണ്ടാണ് സാം അതു ശരിവച്ചത് എന്നാണ് ഇപ്പോഴത്തെ സംശയം. ഇങ്ങനെ ഒന്ന് ഉണ്ട് എന്നു ശരിവച്ചിരിക്കുകയാണ് സാം ഇപ്പോള്‍.

ഇനി സിംഗുലാരിറ്റിയിലേക്കോ

Image Credit: X/Shutthiphong Chandaeng
Image Credit: X/Shutthiphong Chandaeng

എഐയുടെ വളര്‍ച്ച അതിവേഗം സംഭവിക്കും എന്ന് തങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുവന്ന കാര്യം സാം ഓര്‍മ്മിപ്പിച്ചു. അത്തരം ഒരു സാഹചര്യത്തിലും അത് സുരക്ഷിതവും, മനുഷ്യന് ഗുണകരവുമായിരിക്കണം എന്ന ഉദ്ദേശം കമ്പനിക്കുണ്ടെന്നും സാം ദി വേര്‍ജിനോട് പറഞ്ഞു. എഐയുടെ സാധ്യതകളെക്കുറിച്ച് പഠിക്കുന്ന കംപ്യൂട്ടര്‍ സയന്റിസ്റ്റുകള്‍ വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാമെന്ന മുന്നറിയിപ്പ് നല്‍കിവരുന്നതാണ്.

എജിഐ അവസ്ഥയോട് എതിര്‍ക്കാന്‍ മനുഷ്യര്‍ക്ക് സാധിച്ചേക്കില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ, എഐ സംവിധാനങ്ങള്‍ക്ക് തനിയെ ചിന്തിക്കാനും തീരുമാനം എടുക്കാനും സാധിക്കുന്ന കാലം വന്നേക്കാം. ഇതിനെയാണ് 'സിങ്ഗ്യുലാരിറ്റി' എന്ന് വിശേഷിപ്പിക്കുന്നത്. മുന്‍ ഗൂഗിള്‍ എഞ്ചിനിയര്‍ ആയ റേ കെര്‍സ്‌വയില്‍ പ്രവചിച്ചിരിക്കുന്നത് സിങ്ഗ്യുലാരിറ്റി 2045ല്‍ കൈവരിക്കപ്പെടുമെന്നാണ്. അതേസമയം, നിലവിലെ എഐ സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ഭീഷണിയൊന്നുംഉയര്‍ത്തുന്നില്ലെന്നുള്ള അഭിപ്രായമുള്ള ധാരാളം ടെക്‌നോളജി വിദഗദ്ധരും ഉണ്ട്.

എഐ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയുടെ നില പരുങ്ങലിലാക്കുമെന്ന് ഷ്മിഡ്റ്റും

മുന്‍ ഗൂഗിള്‍ മേധാവി എറിക് ഷ്മിഡ്റ്റും എഐ മനുഷ്യരാശിക്ക് ഭീഷണിയായിരിക്കുമെന്ന മുന്നറിയിപ്പുമായി എത്തി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയുടെനിലനില്‍പ്പിന് എഐ ഭീഷണിയാകുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്ആണവായുധം പ്രയോഗിക്കുന്നതിനെതിരെ നിയമങ്ങള്‍ നിലവിലില്ലാതിരുന്ന സമയത്താണ് ജപ്പാനില്‍ അണുവായുധം വര്‍ഷിച്ചത്. 

അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ ജപ്പാന്‍ എടുത്ത സമയം ആയിരിക്കും സമൂഹങ്ങളില്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ എഐ ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തില്‍ നിന്ന് കരകയറാന്‍ വേണ്ടിവരിക എന്നാണ് ആക്‌സിയോസ് എഐപ്ലസ് സമ്മിറ്റില്‍ സംസാരിച്ച ഷ്മിഡ്റ്റ് പറഞ്ഞത്. ഡീപ് ഫെയ്ക്ക് വിഡിയോകള്‍ തുടങ്ങിയ കാര്യങ്ങള്‍ സമൂഹങ്ങളില്‍ വ്യാപകമായമാറ്റം വരുത്തിയേക്കാമെന്നായിരിക്കും അദ്ദേഹം പറയുന്നത്.

സാന്റാജിപിറ്റിയുമായി ഓപ്പണ്‍എഐ

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നവരെ സഹായിക്കാനായി സാന്റാജിപിറ്റിയുമായി ഓപ്പണ്‍എഐ. ജിപിറ്റി-4 കേന്ദ്രീകൃതമായ ചാറ്റ്‌ബോട്ടാണ് സാന്റാജിപിറ്റി. ക്രിസ്മസിന് വേറിട്ട സമ്മാനം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവരെയും മറ്റും സഹായിക്കാനാണ് പുതിയ സേവനം. മാസവരി അടയ്ക്കുന്ന ജിപിറ്റി പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

ചാറ്റ്ജിപിറ്റിയോട് ഏറ്റുമുട്ടാന്‍ ആമസോണ്‍

എഐ മേഖലയിലേക്ക് ചുവടുറപ്പിക്കാന്‍ ഓണ്‍ലൈല്‍ വില്‍പ്പനാ ഭീമന്‍ ആമസോണും. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് എ തിരാളി എന്ന നിലയിലാണ് തങ്ങളുടെ ചാറ്റ്‌ബോട്ടിനെ ആമസോണ്‍ പരിചയപ്പെടുത്തിയിരിക്കുന്നത്-പേര് ക്യൂ. ജെയിംസ് ബോണ്ട് സിനിമകളിലെ ഒരു കഥാപാത്രമായ ക്യൂ തന്നെയായിരിക്കും ആമസോണ്‍ ഗവേഷകരുടെ മനസില്‍ എന്ന് കരുതപ്പെടുന്നു. സിനിമയിലെ ഗവേഷണ വിഭാഗമായ എം16 ഡിപ്പാര്‍ട്ട്‌മെന്റിന്റെമേധാവിയാണ് ക്യൂ.

ക്യൂ ചാറ്റ്‌ബോട്ട് ഐടി, സോഫ്റ്റ്‌വെയര്‍, കസ്റ്റമര്‍ സര്‍വിസ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഉപകരാപ്രദമായേക്കും. ഓരോ കമ്പനിക്കുംഅനുയോജ്യമായ രീതിയില്‍ മാറ്റംവരുത്തി ഉപയോഗിക്കാനുള്ള സാധ്യതയും ക്യൂവിന് ഉണ്ടെന്നാണ് സൂചന. ഒരു മീറ്റിങില്‍ സംസാരിക്കപ്പെട്ട കാര്യങ്ങളുടെ രത്‌നച്ചുരുക്കം നല്‍കുക, കമ്പനിയില്‍ ഒരോ ഫയലും സൂക്ഷിച്ചിരിക്കുന്നത് എവിടെയെന്നു പറയുക തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യിക്കാന്‍സാധിക്കും.

അലക്‌സാ ആപ്പിന് പുതിയ ഹോം പേജുമായി ആമസോണ്‍

ലോകത്തെ ഏറ്റവും പ്രശസ്തമായ വോയിസ് അസിസ്റ്റന്റുകളില്‍ ഒന്നായ ആമസോണ്‍ അലക്‌സ പ്രവര്‍ത്തിപ്പിക്കാനുള്ള മൊബൈല്‍ ആപ്പിന് പുതിയ ഇന്റര്‍ഫെയ്‌സ്. ലോകമെമ്പാടുമുള്ളവളരെയധികം ആളുകള്‍ സ്മാര്‍ട്ട് ബള്‍ബുകള്‍ പ്രകാശിപ്പിക്കനും മറ്റു കാര്യങ്ങള്‍ക്കുമായി അലക്‌സയ്ക്ക് വാക്കാലുള്ള കമാന്‍ഡ് നല്‍കുന്നു. പുതിയ ആപ്പിന്റെ ഹോംപേജില്‍ തങ്ങളുടെ ഫേവറിറ്റ് സേവനങ്ങള്‍ കൊണ്ടുരാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com