ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (െകഎഎസ്) രണ്ടാം വിജ്ഞാപനത്തിനുള്ള അനിശ്ചിതത്വം സർക്കാരും പിഎസ്‌സിയും അവസാനിപ്പിക്കണം. നവംബർ ഒന്നിനു പുതിയ വിജ്ഞാപനം പ്രതീക്ഷിച്ചെങ്കിലും നടപ്പായില്ല. കെഎഎസ് തുടങ്ങാൻ കാണിച്ച ആത്മാർഥത തുടർന്നു കാണിക്കാതിരിക്കുന്നതിൽ ഉദ്യോഗാർഥികളും സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗവും ആശങ്കയിലാണ്.

ചില തസ്തികകളിൽ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവിലേക്ക് (ആന്റിസിപ്പേറ്ററി വേക്കൻസി) പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും കെഎഎസിൽ അങ്ങനെ വേണ്ടെന്നാണു തീരുമാനം. ഒഴിവ് റിപ്പോർട്ട് ചെയ്താൽ ഉടൻ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാമെന്ന നിലപാടിലാണു പിഎസ്‌സി. പക്ഷേ, ഒഴിവു റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കെഎഎസിന്റെ 44 ഒഴിവ് കണ്ടെത്തിയിട്ടുണ്ട്. ഇവ സെപ്റ്റംബറിൽ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.

സെക്രട്ടേറിയറ്റിലെ കുറച്ചു ഡപ്യൂട്ടേഷൻ ഒഴിവുകളും കെഎഎസിലേക്കു മാറ്റാൻ ധാരണയായെങ്കിലും, ഇക്കാര്യത്തിലും തീരുമാനമായില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ മിഷനുകൾ എന്നിവയിലെ മധ്യതല മാനേജീരിയൽ തസ്തികകളും കെഎഎസിലേക്കു മാറ്റാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ മിഷനുകൾ/പ്രോജക്ടുകൾ എന്നിവയിലും ഡപ്യൂട്ടേഷൻ റിസർവിനായി തസ്തികകൾ കണ്ടെത്താനാണു ചീഫ് സെക്രട്ടറി നിർദേശം നൽകിയത്. ലാഭത്തിലല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലും കെഎഎസ് ഉദ്യോഗസ്ഥരുടെ സേവനം ഡപ്യൂട്ടേഷൻ റിസർവിനായി പരിഗണിക്കുന്നുണ്ട്.

രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് കെഎഎസ് സ്പെഷൽ റൂൾസിലുള്ളത്. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ വിജ്ഞാപനം. രണ്ടാം വിജ്ഞാപനം 2021 നവംബറിൽ വരേണ്ടതായിരുന്നെങ്കിലും, കോവിഡ് സാഹചര്യത്തിൽ ആദ്യ റാങ്ക് ലിസ്റ്റ് വന്നതുതന്നെ 2021 ഒക്ടോബർ 8നാണ്. ഒരു വർഷം മാത്രം കാലാവധിയുള്ള ഈ ലിസ്റ്റ് 2022 ഒക്ടോബർ 7ന് അവസാനിച്ചു.

ഇതിനകം കണ്ടെത്തിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് രണ്ടാം കെഎഎസ് വിജ്ഞാപനത്തിനു നടപടി ഊർജിതമാക്കുകയും കൂടുതൽ ഒഴിവ് വൈകാതെ കണ്ടെത്തുകയും ചെയ്യാവുന്നതേയുള്ളൂ. ‘കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്’ എന്നു കൊട്ടിഘോഷിച്ച ഈ കാൽവയ്പ് ആരംഭശൂരത്വം മാത്രമല്ലെന്നു തെളിയിക്കേണ്ടത് സർക്കാരിന്റെ ചുമതലയുമാണ്. 

English Summary:

KAS Notification News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com