സ്വന്തക്കാർക്കായി എന്തേ ചട്ടം വഴിമാറുന്നോ?!
Mail This Article
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് കിലെയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്) നടത്തിയ പിൻവാതിൽ നിയമനങ്ങൾ വ്യവസ്ഥാപിത മാർഗങ്ങൾവഴി തൊഴിൽ തേടുന്നവരെ നിരാശരാക്കുന്നതാണ്. വേലിതന്നെ വിളവു തിന്നുന്ന ഇത്തരം സമീപനം ആവർത്തിക്കാതിരിക്കാനും പിൻവാതിൽ വഴി നിയമനം നേടിയവരെ പിരിച്ചുവിട്ട് നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നൽകാനും സർക്കാർ തയാറാകണം.
ധനവകുപ്പിന്റെ നിർദേശം മറികടന്ന് മന്ത്രി വി.ശിവൻകുട്ടി ഇടപെട്ട് കിലെയിൽ വനിതാ നേതാവിനെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയെന്നാണു പ്രധാന ആക്ഷേപം. പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോഓർഡിനേറ്റർ, പ്യൂൺ ഉൾപ്പെടെ വിവിധ തസ്തികകളിൽ 10 പേർക്കു പിൻവാതിൽ നിയമനം നൽകിയെന്നും പരാതി ഉയരുന്നു. സ്വന്തക്കാരെ കൂട്ടത്തോടെ നിയമിച്ചതിനാൽ കിലെയിലെ ശമ്പളച്ചെലവ് 39 ലക്ഷത്തിൽനിന്ന് 64 ലക്ഷമായി. മുൻകൂർ അനുവാദമില്ലാതെ കിലെയിൽ നിയമനങ്ങൾ പാടില്ലെന്ന 2019 ഓഗസ്റ്റ് 21ലെ മന്ത്രിസഭാ തീരുമാനം മറികടന്നാണ് ഈ നിയമനങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമനം നടത്താൻ കഴിയില്ല. ഇതു മറികടക്കാനാണ് നിയമനം നടത്തിയശേഷം അംഗീകാരത്തിനായി ധനവകുപ്പിനെ സമീപിച്ചത്. വകുപ്പ് എതിർത്തതോടെ നിയമനങ്ങൾ അംഗീകരിക്കണമെന്നു മന്ത്രി കത്തെഴുതി. അവസാനം നിവൃത്തിയില്ലാതെ ധനവകുപ്പ് നിയമനങ്ങൾക്ക് അംഗീകാരം നൽകുകയായിരുന്നു.
അഭ്യസ്തവിദ്യരായ കാൽ കോടിയിലധികം തൊഴിൽരഹിതർ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ മറികടന്ന് സ്വന്തക്കാർക്കും പാർട്ടി അനുഭാവികൾക്കും മാത്രം നിയമനം തരപ്പെടുത്തുന്നത് തൊഴിലന്വേഷകരോടുള്ള വെല്ലുവിളിയാണ്. മറ്റു സർക്കാർ വകുപ്പുകളിലെ താൽക്കാലിക, പിൻവാതിൽ നിയമനങ്ങൾ അന്വേഷിച്ച് കണ്ടെത്താറുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതർ, മാതൃവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിലെ പിൻവാതിൽ നിയമനം അറിഞ്ഞില്ലെന്നതു വിശ്വസിക്കാൻ കഴിയുമോ?!
അനധികൃത നിയമനങ്ങൾ ഒഴിവാക്കണമെന്നും താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്നും ഇടയ്ക്കിടെ ഉത്തരവിറക്കിയതുകൊണ്ടു മാത്രം കാര്യമില്ല. അതു നടപ്പിൽ വരുത്താനുള്ള ഇച്ഛാശക്തികൂടി കാണിക്കണം. സംസ്ഥാനത്തെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും സ്ഥിരനിയമനം പിഎസ്‌സി വഴിയും മാത്രമെന്ന വ്യവസ്ഥ സ്വന്തക്കാർ വരുമ്പോൾ വഴിമാറരുത്.