ADVERTISEMENT

സർക്കാർ ജോലി തേടുന്നവർക്കു പ്രതീക്ഷാനിർഭരമായ പുതുവർഷമാണ് 2024. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, എസ്ഐ, സിപിഒ, വനിതാ സിപിഒ, എൽപിഎസ്ടി, യുപിഎസ്ടി, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് തുടങ്ങി ധാരാളം തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം വന്നിരിക്കുകയാണ്. ഏഴാം ക്ലാസ് ജയിച്ചവർക്കു മുതൽ ബിരുദ, പിജി ബിരുദധാരികൾക്കുവരെ അപേക്ഷിക്കാവുന്ന അവസരങ്ങൾ ഇക്കൂട്ടത്തിലുണ്ട്. വ്യക്തവും കൃത്യവുമായ പരീക്ഷാപരിശീലനങ്ങളുമായി തൊഴിൽവീഥി ഉദ്യോഗാർഥികളെ സഹായിക്കാൻ എപ്പോഴും ഒപ്പമുണ്ട്.

പിഎസ്‌സി നടപടികളിലെ മുൻകാല മെല്ലെപ്പോക്ക് അവസാനിപ്പിച്ചുകൊണ്ടാണു 2023 അവസാനിക്കുന്നത്. പുതിയ ചെയർമാൻ എം.ആർ.ബൈജുവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി. കൃത്യമായ ഇടവേളകളിൽ വിജ്ഞാപനങ്ങളുടെ പ്രസിദ്ധീകരണം, പരീക്ഷാനടത്തിപ്പിലെ കണിശത, സാധ്യത/ഷോർട്/റാങ്ക് ലിസ്റ്റുകൾ സയമബന്ധിതമായി തയാറാക്കൽ തുടങ്ങി എല്ലാ മേഖലകളിലും പിഎസ്‌സി ഏറെ മുന്നോട്ടുപോയ വർഷമാണിത്. പിഎസ്‌സി അപേക്ഷ നൽകുന്നവർക്കു സർക്കാർ സർവീസിൽ എത്താനുള്ള സമയദൈർഘ്യവും ഏറെ കുറഞ്ഞു. വരുംവർഷങ്ങളിലും കൂടുതൽ വേഗതയാർജിക്കാനുള്ള കുതിപ്പ് തുടരുമെന്നു പ്രതീക്ഷിക്കാം.

2023 ഡിസംബർ 30 വരെ പ്രസിദ്ധീകരിച്ച എല്ലാ വിജ്ഞാപനങ്ങളും ഉൾപ്പെടുത്തിയ വാർഷിക പരീക്ഷാ കലണ്ടർ ജനുവരി 1ന് പ്രസിദ്ധീകരിക്കുമെന്നു പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകർക്കു പരീക്ഷാപരിശീലനം കൃത്യമായി ആസൂത്രണം ചെയ്യാൻ ഇതു സഹായകരമാണ്. സിവിൽ പൊലീസ് ഓഫിസർ, എസ്ഐ തുടങ്ങിയ യൂണിഫോം സേനകളിലേക്ക് വാർഷിക തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഒരു റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് എന്ന രീതിയിലാണ് തിരഞ്ഞെടുപ്പുനടപടികളുടെ ആസൂത്രണം.

പിഎസ്‌സി പരീക്ഷളിൽ മികച്ച വിജയമൊരുക്കാൻ എക്കാലവും കൂടെ നിൽക്കുന്ന തൊഴിൽവീഥി, വൈവിധ്യമാർന്ന പരീക്ഷാപരിശീലനങ്ങളോടെയാണ് ഈ പുതുവർഷത്തിലും ഉദ്യോഗാർഥികൾക്കൊപ്പമുള്ളത്. ആഗ്രഹിച്ച സർക്കാർ ജോലി സ്വന്തമാക്കാൻ പ്രയത്നിക്കുന്നവർക്കായി, പ്രഗൽഭരെ അണിനിരത്തിയാണു തൊഴിൽവീഥി പരിശീലനങ്ങൾ ഒരുക്കുന്നത്. എൽഡിസിയും എൽജിഎസും ഉൾപ്പെടെ സുപ്രധാന തസ്തികകളിലേക്കെല്ലാം ഉദ്യോഗാർഥികൾക്കു വിജയവഴി തുറക്കാൻ തൊഴിൽവീഥിയുടെ ഒപ്പമുണ്ട്. എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും പുതുവത്സരാശംസകൾ. 

English Summary:

Editorial Thozhilveedhi PSC Jobs Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com