സിപിഒ നിയമനം ദയനീയം; കാക്കിക്കും വേണം കരുതൽ
Mail This Article
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം ഊർജിതമാക്കാൻ അടിയന്തര നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. പതിനായിരത്തിലധികം പേർ നിയമനം പ്രതീക്ഷിക്കുന്ന റാങ്ക് ലിസ്റ്റുകളിൽനിന്ന് എൻജെഡി ഒഴിവുകളിൽ മാത്രമാണ് ഇപ്പോൾ നിയമന ശുപാർശ നടക്കുന്നത്. ഏഴു ബറ്റാലിയനിലായി നിലവിലുള്ള സിപിഒ റാങ്ക് ലിസ്റ്റുകൾക്ക് രണ്ടു മാസത്തെ കാലാവധി മാത്രമാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ 13-നാണു സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ഈ വർഷം ഏപ്രിൽ 12നു ലിസ്റ്റുകൾ റദ്ദാകും. വിവിധ ബറ്റാലിയനുകളിലായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 13,975 പേർ. ഇതിൽ 28% പേർക്കു മാത്രമാണു നിയമന ശുപാർശ ലഭിച്ചത്. കൂടുതൽ എൻജെഡി ഒഴിവ് വന്നതുകൊണ്ടാണ് ഇത്രയും പേർക്കെങ്കിലും ശുപാർശ ലഭിച്ചത്. അല്ലെങ്കിൽ ഏറെ പരിതാപകരമാകുമായിരുന്നു നിയമനം. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 5610 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. 51% നിയമനം ആ ലിസ്റ്റിൽ നടന്നു.
സംസ്ഥാനത്ത് ജനസംഖ്യയ്ക്ക് ആനുപാതികമായി പൊലീസുകാരില്ല എന്നത് ഏറെക്കാലമായുള്ള പ്രശ്നമാണ്. വർഷങ്ങൾ മുൻപുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും. ഇതു കാലോചിതമായി പരിഷ്കരിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. സിവിൽ പൊലീസ് ഓഫിസർമാരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം ശുപാർശകൾ പൊലീസ് വകുപ്പ് സർക്കാരിനു നൽകിയിട്ടുണ്ട്. ഹൈവേ പട്രോളിങ് ശക്തമാക്കാൻ 795 തസ്തിക അനുവദിക്കണമെന്ന ആവശ്യമായിരുന്നു ഇതിൽ പ്രധാനം. പ്രധാന സർക്കാർ ആശുപത്രികളിൽ സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസ് ഔട്‌പോസ്റ്റ് സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായി. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ പല കാരണങ്ങളാൽ ഇതും നടപ്പായില്ല.
പ്രിലിമിനറി, മെയിൻ പരീക്ഷകളും കായികക്ഷമതാ പരീക്ഷയും പൂർത്തിയാക്കി ഉൾപ്പെട്ടവരടങ്ങിയ ലിസ്റ്റാണ് ഇപ്പോഴത്തേത്. അധികപ്രയത്നത്തിന്റെ ഫലം ഈ ഉദ്യോഗാർഥികൾക്ക് ലഭിക്കാതെപോകുന്നതു നിരാശാജനകമാണ്. പ്രായപരിധി അവസാനിച്ചതിനാൽ ഇനി അപേക്ഷിക്കാൻ അവസരമില്ലാത്തവരാണ് ലിസ്റ്റിൽ ഏറെയും. ഇവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തരുത്.