ADVERTISEMENT

ഫോട്ടോഗ്രഫി എന്നത് അസാധ്യമായ കഴിവുതന്നെയാണ്. സൗന്ദര്യം തുളുമ്പുന്ന മനോഹരദൃശ്യങ്ങൾ ഒപ്പിയെടുക്കാവുന്ന ഇടങ്ങൾ ഇൗ ഭൂമിയിലുണ്ട്. മികച്ച കാമറ കൂടിയുണ്ടെങ്കിൽ പറയേണ്ടതില്ല. പ്രക‍ൃതി സൗന്ദര്യത്തെ ജീവസുറ്റതാക്കി ചിത്രീകരിക്കാന്‍ കാമറക്ക് സാധിക്കും. മാനംമുട്ടെ നില്‍ക്കുന്ന മലമുകളിലേക്ക് മഴയുടെ കുളിരണിഞ്ഞ് കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച് കണ്ട കാഴ്ചകൾ കാമറയിൽ പകർത്താൻ യാത്രചെയ്യുന്ന  ഫോട്ടോഗ്രാഫറുകൾ നിരവധിയാണ്.  പ്രകൃതിയുടെ എല്ലാ ഭാവങ്ങളെയും നിരീക്ഷിക്കാനുള്ള ഒരു കഴിവ് സഞ്ചാരികൾക്കുമാത്രമല്ല ഫോട്ടോഗ്രാഫർക്കുമുണ്ട്. ഫോട്ടോഗ്രാഫിയിലൂടെ ദൃശ്യചാരുത പകരുന്ന  കുറച്ചിടങ്ങളെ പരിചയപ്പെടാം.

ചിന്നാർ

കേരളത്തിലെ മഴനിഴൽക്കാടാണ് ചിന്നാർ വന്യജീവിസങ്കേതം. സാഹസികരെയും സഞ്ചാരികളെയും ഫോട്ടോഗ്രാഫറെയും ഒരേപോലെ ചിന്നാറിന്റെ നിറക്കൂട്ടിലേക്ക് ആകർഷിക്കും. മഴനിഴൽ പ്രദേശമാണിവിടം. ഇരുപുഴകൾ ചേരുന്ന കൂട്ടാറിലും അതിസുന്ദരിയായ തൂവാനം വെള്ളച്ചാട്ടത്തിനടുത്തുള്ള മരവീടുകളിൽ രാപാർക്കാം ഒപ്പം നയന സുന്ദര കാഴ്ചകൾ ഒപ്പിയെടുക്കാം.

ഭൂപ്രദേശത്തിന്റെ ചാരുതയും,  ഒപ്പം അത്യപൂർവ്വങ്ങളായ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ചിന്നാർ. പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികള്‍ക്ക് കാനനസൗന്ദര്യം കാമറാകണ്ണുകളിലൂടെ ഒപ്പിയെടുക്കാം.

ആലപ്പുഴ

കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയോന്നോ, കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്.

കായല്‍പ്പരപ്പില്‍  അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. ഒാളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകള‌െ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാകുന്നു.  ദൃശ്യചാരുതയാർന്ന സുന്ദരയിടങ്ങളുടെ പറുദീസയാണ് ആലപ്പുഴ. കാഴ്ചകൾ ആസ്വദിക്കാനും പ്രകൃതിയുടെ തനിമയാർന്ന ചിത്രങ്ങൾ പകർത്താനും നിരവധിപേരാണ് എത്താറുള്ളത്.

ഖജുരാഹോ

മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ. നഗര ശൈലിയിലുള്ള വാസ്തുവിദ്യകൊണ്ടും രതിശിൽപ്പങ്ങൾ കൊണ്ടും പ്രസസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. കലയുടെ ദേവത കനിഞ്ഞനുഗ്രഹിച്ച ആയിരക്കണക്കിന് കലാകാരന്മാരുടെ മാന്ത്രിക വിരലുകൾ പതിഞ്ഞ ശില്പചാതുരിയുടെ വിസ്മയതീരം.

ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ്‌ ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും പണികഴിപ്പിച്ചത്.കൊത്തുപണികളാൽ അലംകൃതമായ ഇവിടം സന്ദർശിക്കാനെത്തുന്നവർ നിരവധിയാണ്. ഹിന്ദു സംസ്കാരത്തിന്റെ  പാരമ്പര്യത്തേയും ആചാരത്തേയും ആത്മീയതയേയും കോർത്തിണക്കിയ ഇവിടം ടൂറിസ്റ്റുകളുടെയും ഫോട്ടോഗ്രാറുകളുടെയും പ്രധാന ആകർഷണകേന്ദ്രമാണ്.

ഗുൽമർഗ്

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍,മനം നിറയ്ക്കുന്ന കാഴ്ചകളുടെ അദ്ഭുതലോകമാണ് കാശ്മീർ. അരെയും വശീകരിക്കുന്ന സൗന്ദര്യമാണിവൾക്ക്. കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 1 മണിക്കൂർ ബസ്സിലോ കാറിലോ സഞ്ചരിച്ചാൽ ഗുൽമർഗിൽ എത്തിച്ചേരാം. 

ഇവിടുത്തെ സുരക്ഷാപരിശോദനകൾ കാരണം യാത്ര മൂന്നു മണിക്കൂർ വരെ കൂടാനും സാധ്യത ഉണ്ട്. ഇവിടുത്തെ സീസൺ സമയം തുടങ്ങുന്നത് ഡിസംബറിൽ മഞ്ഞുവീഴ്ചയോടെയാണ്. ഇത് ഏപ്രിൽ മാസം വരെ നിണ്ടു നിൽക്കുന്നു. ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ക്ക് ലൊക്കേഷന്‍ കൂടിയാണ് ഗുല്‍മര്‍ഗ്.  മഞ്ഞില്‍ വിരിയുന്ന പൂക്കളുടെ താഴ്‍‍‍വാരം എന്നും ഗുൽമർഗ് അറിയപ്പെടുന്നു.

മധുര

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര. വൈഗാനദിയുടെ  കരയിലായാണ് ഈ പുണ്യനഗരം സ്ഥിതിചെയ്യുന്നത്. കിഴക്കിന്റെ ഏഥന്‍സ്, ഉത്സവങ്ങളുടെ നഗരം, നാല് ജംഗ്ഷനുകളുടെ നഗരം, ഉറക്കമില്ലാത്ത നഗരം എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് മധുരക്ക്. ഇൗ പുണ്യസ്ഥലത്തെ പവിത്രമാക്കുന്നത് ഇവിടുത്തെ ക്ഷേത്രങ്ങളാണ്.

മീനാക്ഷി - സുന്ദരേശ്വര്‍ ക്ഷേത്രം, ഗോരിപാളയം ദര്‍ഗ, സെന്റ് മേരീസ് കത്തീഡ്രല്‍ തുടങ്ങിയവ  ഇവിടത്തെ പ്രമുഖ ആരാധനായലങ്ങളാണ്. ചിത്തിരൈ ഉത്സവമാണ് മധുരയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്ന്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇത്. മീനാക്ഷി ക്ഷേത്രത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കാനെത്തുന്നു. ഇരുളിൽ തിളങ്ങുന്ന മധുരയുടെ കാഴ്ചയും സംസ്കാരവും ഒപ്പിയെടുക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്.

വാഗമൺ

പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ച സുന്ദരഭൂമിയാണ് കേരളം. ഫോട്ടോഗ്രാഫറുകൾ ഇഷ്ടപ്പെടുന്ന ഒരിടമാണ് വാഗമൺ. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 10 ഡിഗ്രി സെൽഷ്യസിനും 23 നും  മധ്യേ താപനില.  കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ മനോരാജ്യത്തിലേക്കു കൂട്ടുകൂടാം. പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും.

വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മകളിലേക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. പറഞ്ഞാലും കണ്ടാലും മതിവരാത്ത മനം മയക്കുന്ന ദൃശ്യ ചാതുര്യം.  പച്ചവിരിച്ച മൊട്ടക്കുന്നകളും നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകവുമൊക്കെ വാഗമണ്ണിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

ഷിംല

മലകളുടെ രാഞ്ജി എന്നറിയപ്പെടുന്ന ഇൗ സുന്ദരഭൂമി പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ (6998 അടി ) ഉയരത്തിലാണ്. വിവിധ സംസ്‌കാരങ്ങളുടെ സംഗമസ്ഥലം കൂടിയാണ് ഷിംല. മനോഹരമായ പര്‍വ്വതനിരകളും പ്രകൃതിഭംഗിയുമാണ് ഷിംല സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥവും ഇവിടെയുണ്ട്.

ഇന്ത്യയിലെ അറിയപ്പെടുന്ന ഐസ് സ്‌കേറ്റിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഷിംല. അതിശൈത്യത്തിൻ മഞ്ഞുമൂടുമ്പോൾ സ്‌കേറ്റിംഗിനായും സഞ്ചാരികൾ എത്താറുണ്ട്. ജുംഗ, ഛെയില്‍, ചുര്‍ധാര്‍, ഷാലി പീക്, രവി, ഛനാബ്, ഝെലം തുടങ്ങിയ നദികളും പര്‍വ്വതങ്ങളും റാഫ്റ്റിംഗിനായും ട്രക്കിംഗിനായും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. നല്ലൊന്നാന്തരം ഫോട്ടോസ്പോട്ട് കൂടിയാണിവിടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com