ADVERTISEMENT

ഡൽഹി, രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം. ചെങ്കോട്ടയും പാർലമെന്റും രാഷ്ട്രപതിഭവനും രാജ്കോട്ടും  ഉൾപ്പെടെ അതി മനോഹരമായ മന്ദിരങ്ങൾ നിലകൊള്ളുന്ന നഗരം. ദിവസവും ടിവിയിൽ തെളിയുന്ന ദൃശ്യഭംഗിയിലൂടെ ഓരോ ഇന്ത്യക്കാരനും സുപരിചിതമായ വീഥികൾ, ബംഗ്ലാവുകൾ, മാളികകൾ കാഴ്ചകൾ നിരവധിയാണ്. മഞ്ഞു പുതച്ച ഡൽഹി നഗരത്തിന്റെ ഓരോ പ്രഭാതങ്ങളും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. കുത്തബ് മിനാർ, രാജ്ഘട്ട്, ഇന്ദിരാ ഗാന്ധി സ്മാരക മ്യൂസിയം, ബിർല ഹൗസ്, നെഹ്റു മ്യൂസിയം,  രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം... ഒരു പകലിന്റെ നഗരപ്രദക്ഷിണത്തിൽ ഈ സ്ഥലങ്ങൾ കാണാം. ഒറ്റദിവസ യാത്രയിൽ ഡല്‍ഹിയിലെ ഇൗക്കാഴ്ചകൾ ക‍ണ്ടുവരാം. സുഹൃത്തുക്കൾ ഒരുമിച്ച ഡൽഹിയാത്രയുടെ വ്ളോഗും കാണാം.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം

ഡല്‍ഹിയാത്രയിൽ മിക്കവരെയും അതിശയിപ്പിക്കുന്നതാണ് ബാറ്ററിയിൽ ഒാടുന്ന റിക്ഷ. നാട്ടിലെ ഒാട്ടോ ചാർജിൽ നിന്നും വളരെ കുറവാണ്. ഇൗ റിക്ഷാക്കാർ മിനിമം നിരക്ക് ഇൗടാക്കുന്നത്. നഗരത്തിലെ മലനീകരണതോത് കുറക്കാം എന്ന ലക്ഷ്യത്തോടെയാണ് ബാറ്ററി റിക്ഷകൾ പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇൗ റിക്ഷ നഗരത്തിന്റെ നാനാഭാഗത്തും ഒാട്ടപ്രദക്ഷിണം നടത്തുന്നുണ്ട്.

മെട്രോ റെയിലിൽ കയറി തലസ്ഥാന നഗരത്തിന്റെ തിരക്കേറിയ ഹൃദയം തൊട്ടറിയാം മയൂർ വിഹാർ ഫെയ്സ് വൺ മെട്രോസ്റ്റേഷനിൽ നിന്നും യാത്ര തുടർന്ന് രാജീവ ചൗക് മെട്രോയിൽ നിന്നുമാണ് യാത്രയിലെ ആദ്യ ഡെസ്റ്റിനേഷനായ കുത്തബ്മീനാറിലേക്ക് യാത്ര തിരിക്കേണ്ടത്.

കുത്തബ് മിനാര്‍

നിര്‍മാണവിദ്യയിലും ചരിത്രകഥകളും ഇഴച്ചേർന്ന കുത്തബ് മിനാര്‍ ഏതൊരു സഞ്ചാരിയുടെയും മനംമയക്കുന്ന കാഴ്ചയാണ്. അധികാരത്തിന്റെയും കലയുടെയും ചേരുവ ഇത്ര ലയിച്ചു നില്‍ക്കുന്ന നിര്‍മിതി ഇന്ത്യയില്‍ മറ്റൊന്നില്ല. ഇഷ്ടിക കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ കുത്തബ് മിനാര്‍.

ഗോപുരത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല വിശാലമായ കവാടങ്ങളും ചെങ്കല്ലിന്റെ ചിത്രപ്പണികളും ഗോപുരത്തിന്റെ ഭിത്തിയില്‍ വിശുദ്ധമായ ഖുറാനില്‍ നിന്നുള്ള വചനങ്ങളും  സൂക്ഷ്മമായ കൊത്തുപണികളും കാണാം. കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലാണ് ചരിത്രസ്മാരകമായ കുത്തബ് മിനാര്‍ ഇപ്പോള്‍. ഒരു വര്‍ഷം പത്തുലക്ഷത്തോളം ടൂറിസ്റ്റുകള്‍ കുത്തബ് മിനാര്‍ സന്ദശിക്കാനായി എത്തുന്നത്. കുത്തബ്മിനാറിന്റെ ചരിത്രങ്ങൾ വിവരിക്കുവാനായി ഗൈഡുകളും റെഡിയാണ്.  ടൂറിസ്റ്റുകളോടൊപ്പം ഇവിടെയുള്ള ഗൈഡുകളും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

528961046

റെഡ്ഫോർട്ട്

ചരിത്രത്തിന്റെയും നിർമാണവൈദഗ്ധ്യത്തിന്റെയും മറ്റൊരു ആകർഷണമാണ് റെഡ്ഫോർട്ട്. മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തിയാണ് റെഡ് ഫോർട്ട് അഥവാ ചെങ്കോട്ട പണികഴിപ്പിച്ചത്. ചുവന്ന മണൽക്കല്ലുകൊണ്ട് പൊതിഞ്ഞവയാണ് കോട്ടയുടെ ഭൂരിഭാഗം പുറംഭിത്തികളും. അങ്ങനെയാണ് ചെങ്കോട്ട വിളിപ്പേര് സ്വന്തമായത്. അകത്തുള്ള രാജകീയമന്ദിരങ്ങൾ വെണ്ണക്കല്ലിൽ തീർത്തവയാണ്.

2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രധാനപ്രവേശന കവാടങ്ങൾ കോട്ടക്കുണ്ട്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡൽഹി ഗേറ്റും. ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം. ചരിത്ര കോട്ട തേടി വിദേശീയരടക്കം നിരവധി സഞ്ചാരികളും എത്താറുണ്ട്.

രാജ്ഘട്ട്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമാണ് രാജ്‌ഘട്ട്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത്  ചരിത്ര പഠനം കൂടിയാണ്.

122783585

മനോഹരമായ മാർബിൾകൊണ്ട് നിർമിച്ച സ്മാരകവും കെടാ‍തെ ജ്വലിച്ച നിൽക്കുന്ന വിളക്കുമുണ്ട്. മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. വിദേശ സന്ദർശകരുടെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇവിടം ഒഴിവാക്കാറില്ല. സഞ്ചാരികൾ ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചിരിക്കണം.

ഷോപ്പിങ് ആയാലോ?

നമ്മുടെ തലസ്ഥാന നഗരിയായ ഡൽഹി ഷോപ്പിങ് പ്രേമികളെ ഏറെ ആഹ്ലാദിപ്പിക്കുന്നൊരിടമാണ്. വലിയ ഷോപ്പിങ് മാളുകളും അതിനൊപ്പം തന്നെ ബജറ്റ് ഷോപ്പിങ് നടത്താൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി മാർക്കറ്റുകളും അവിടെ കാണാം. കയ്യിലുള്ള പണത്തിനനുസരിച്ചു ആകർഷകവും ഉപയോഗയോഗ്യമായതുമായ വസ്തുക്കളും തുണിത്തരങ്ങളും വാങ്ങാൻ കഴിയുന്ന ഡൽഹിയിലെ പ്രശസ്തമായ മാർക്കറ്റാണ് ചാന്ദ്നി ചൗക്ക്.

അതിസാഹസികമായ ഒരു യാത്രയുടെ അനുഭവങ്ങൾ തന്നെ സമ്മാനിക്കാൻ കഴിയും ചാന്ദ്നി ചൗക്കിലെ ചെറുകടകളിൽ നിന്നുള്ള ഷോപ്പിംഗ്. അവസാനമില്ലെന്നു തോന്നിപ്പിക്കുന്ന നീണ്ട തെരുവുകളും പഴമ പേറുന്ന കടകളും ആവശ്യമായ എല്ലാ വസ്തുക്കളും സമ്മാനിക്കുമെന്നതു കൊണ്ടുതന്നെ വിവാഹ പാർട്ടികൾ വരെ ചാന്ദ്നി ചൗക്കിൽ ഷോപ്പിംഗിനു ഇറങ്ങാറുണ്ട്. സിൽക്കിലും കോട്ടണിലും തുന്നിയ തുണിത്തരങ്ങൾ, അലങ്കാരപ്പണികൾ ചെയ്ത ബാഗുകൾ, ആഭരണങ്ങൾ, വിവാഹ ലെഹങ്കകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ചാന്ദ്നി ചൗക്ക് മെട്രോ റെയിൽ സ്റ്റേഷനാണ് ഏറ്റവുമടുത്തുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com