ADVERTISEMENT

 മനസ്സിലും ജീവിതത്തിലും ഒരുപാട് നിറങ്ങളുള്ള പെൺകുട്ടികളെപ്പോലെ ചില നാടുകളുണ്ട്. വർണങ്ങളിലൂടെ അവർ വസന്തം തീർക്കും. പൂവാസത്തിലൂടെ കഥകൾ പറയും. ഇളം കാറ്റിൽ അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ടേയിരിക്കും... എത്ര കണ്ടാലും മതി വരാത്ത നാടുകൾ. അങ്ങനെയൊരിടത്തേക്ക് യാത്ര പോകാൻ ആരാണ് മോഹിക്കാത്തത്? വരൂ, നമുക്കു പോകാം; ഗുണ്ടൽപ്പേട്ടിലേക്ക്. പൂക്കളങ്ങൾക്ക് നിറം പകരുന്ന പൂപ്പാടങ്ങളിലേക്ക്... നിറങ്ങൾ കൊണ്ട് കണ്ണെഴുതിയ കഥകളിലേക്ക്.

മഞ്ഞു നനവുള്ള സുന്ദരിയെ തേടി...

‘‘രാവിലെയാണ് ഓരോ പൂവും കൂടുതൽ സുന്ദരിയാവുന്നത്. മഞ്ഞിന്റെ തണുപ്പ് ബാക്കിയാവുന്ന നേരത്ത് അവളുടെ കണ്ണിനു തിളക്കമേറും. ഹൃദയത്തിൽ പ്രണയവും...’’– പൂപ്പാടങ്ങൾ തേടിയാണ് യാത്രയെന്നറിഞ്ഞപ്പോൾ പൂക്കളോടും ചെടികളോടും കൂട്ടുകൂടി നടക്കുന്ന കൂട്ടുകാരി പറഞ്ഞു.

ഒരു ദിവസത്തെ ഉറക്കം പോയാലും തരക്കേടില്ല. അതികാലത്തെഴുന്നേറ്റ് വയനാടൻ ചുരം കയറി. മഞ്ഞും ഇരുട്ടും പുതപ്പു വിരിക്കുന്ന ഹെയർപിൻ വളവുകൾ പിന്നിട്ടപ്പോൾ കാടിന്റെ കാറ്റ്.  മനസ്സു പാറിപ്പറക്കുന്ന പോലെ. മുകളിലെത്തിയപ്പോഴേക്കും ആകാശത്തിന്റെ കോണിൽ ഇത്തിരി നീലിമ പടർന്നിരുന്നു. വ്യൂപോയിന്റിൽ വാഹനമൊതുക്കി. ചുരം കയറിച്ചെല്ലുമ്പോൾ ഇവിടെ നിർത്താതെ എങ്ങനെ മുന്നോട്ടു പോകും?

gundelpett2-gif

പുലർകാലത്തു ചുരത്തിനു മുകളിൽ നിന്നുള്ള കാഴ്ച കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണണം. വാക്കുകൾക്കു വിവരിക്കാനാവാത്ത അനുഭവമാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലു പോലെ മേഘങ്ങളുടെയും മഞ്ഞിന്റെയും കടൽ. ആളും ആരവവുമില്ല. കാടിന്റെ താളംപിടിക്കലുകളും നമ്മുടെ നിശ്വാസവും മാത്രം. ഇടയ്ക്ക് പച്ചപ്പിനിടയിലൂടെ ചെറിയ വെട്ടം കാണാം; ചുരം കയറി വരുന്ന ചരക്കുലോറികളുടെ ഹെഡ്‌ലൈറ്റാണ്.

‘‘രാവിലെയാണ് പൂക്കളുടെ ഹൃദയത്തിലെ പ്രണയത്തിന്...’’ ഫൊട്ടോഗ്രഫർ ഓർമിപ്പിച്ചു. ചുരത്തിൽ കറങ്ങിനടന്ന മനസ്സിനെ പിടിച്ചു കാറിലിട്ട് മുന്നോട്ടു പോയി. സുൽത്താന്റെ ബത്തേരി കടന്നു മുത്തങ്ങയുടെ കാനനഛായയിലെത്തിയപ്പോഴേക്കും വെളിച്ചം പരന്നു തുടങ്ങി. രാത്രി കറങ്ങാനിറങ്ങിയ മാൻകൂട്ടങ്ങൾ റോഡരികിലുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഒന്നു തല വെട്ടിച്ചു നോക്കും. നിർത്തുകയാണെന്ന് തോന്നിയാൽ കാടിനുള്ളിലേക്ക് ഒറ്റയോട്ടം. കർണാടകയുടെ അതിർത്തി അടയാളപ്പെടുത്തുന്ന മൂലഹോളെ ചെക്പോസ്റ്റും കടന്ന് കാഴ്ചകളിലൂടെ മുന്നോട്ടു പോകുമ്പോൾ കാറ്റിന്റെ ഭാവം മാറുന്ന പോലെ. കാടിന്റെ കഥ പറഞ്ഞിരുന്ന കാറ്റിനു പൂവിന്റെ മണമായിത്തുടങ്ങി. പച്ചപ്പിനു പകരം കൃഷിയിടങ്ങൾ. ഇത്തിരി ദൂരെയായിക്കാണാം; ചെണ്ടുമല്ലിയുടെ കടൽ...

റോഡരികിലെ വർണക്കടൽ

കാട് കടന്നു ചെന്നെത്തുന്നത് ‘മദൂരി’ലേക്കാണ്. കർണാടകയുടെ തെക്കേ അറ്റത്ത്, കേരളവുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപേട്ട് താലൂക്കിലെ ഗ്രാമം. ഇവിടെത്തുടങ്ങുകയാണ് പൂപ്പാടങ്ങൾ. അറ്റമില്ലാതെ പരന്നു കിടക്കുന്ന വർണക്കടൽ. ദേശീയപാത 212ന് ഇരുവശത്തുമായിട്ടാണ് കൃഷിയിടങ്ങളുള്ളത്. റോഡരികിൽ നിന്നു തുടങ്ങുന്ന പാടങ്ങൾ ദൂരെയുള്ള കുന്നുകളിലേക്ക് നീളുന്നു.

ചെണ്ടുമല്ലി പൂത്തു നിൽക്കുന്ന പാടങ്ങളിലൊന്നിനരികിലെത്തി. വെയിലിനു നേരിയ ചൂടുണ്ട്. കുന്നിൻമുകളിലെ തണുപ്പുമായി  വരുന്ന കാറ്റാണ് ആശ്വാസം. പൂവു പറിക്കാനൊരുങ്ങുകയാണ് കർഷകർ. കൂടുതലും സ്ത്രീകളാണ്. അവധി ദിനത്തിൽ അമ്മയ്ക്കു കൂട്ടു വന്ന പെൺകുട്ടികളുമുണ്ട് കൂട്ടത്തിൽ. തലയിലെ തൊപ്പി നേരെയാക്കി, അരയിലെ ചാക്കിന്റെ കെട്ടു മുറുക്കി അവർ പൂപ്പാടങ്ങളിലേക്കിറങ്ങി.

gundelpett1-gif

 

പൂക്കൾക്കിടയിൽ നിന്നു വിളവായതു മാത്രം നിമിഷ നേരം കൊണ്ടു കണ്ടുപിടിക്കുന്ന അവരുടെ വിരലുകൾക്ക് ഒരു പ്രത്യേക താളമുണ്ട്. ഇടതൂർന്നു വളർന്നു നിൽക്കുന്ന ചെടികൾക്കിടയിലൂടെ ഒന്നിനെപ്പോലും നോവിക്കാതെ അവർ ഒഴുകി. അരയിലെ ചാക്കു നിറയുമ്പോൾ വലിയ ചാക്കിലേക്കു മാറ്റി കെട്ടിവച്ചു.

‘‘ഒരു ചാക്കിൽ അമ്പതു കിലോ പൂവ് വരെ കാണും. ഒരു കിലോയ്ക്കു നമുക്കു കിട്ടുന്നത് അഞ്ചര രൂപയാണ്. നാട്ടിൽ വിൽക്കുന്നത് കൂടിയ വിലയ്ക്കാണെന്നൊക്കെ കേൾക്കാറുണ്ട്’’  ചാക്കിൽ കെട്ടിയ പൂവ് തണലിലേക്കു മാറ്റിവയ്ക്കുന്നതിനിടെ സിദ്ധപ്പ പറഞ്ഞു. ഹൈവേയ്ക്കരികിലെ രണ്ടു ചെറിയ പാടങ്ങളിലാണ് സിദ്ധപ്പയുടെയും കുടുംബത്തിന്റെയും കൃഷി.

റോഡരികിലെ പൂക്കടൽ കാണാൻ ഇടയ്ക്കിടെ സഞ്ചാരികൾ വാഹനമൊതുക്കുന്നു. സെൽഫിയെടുപ്പും കുട്ടികളുടെ ചിത്രമെടുപ്പുമായെല്ലാം പാടത്തേക്കിറങ്ങുമ്പോൾ സിദ്ധപ്പ ഓടിച്ചെല്ലും – ‘‘ഒരാൾക്കു പത്തു രൂപ’’. ഓണക്കാലത്ത് കൃഷിക്കാർക്കു കിട്ടുന്ന അധികവരുമാനമാണ് ഈ ഫോട്ടോ ചാർജ്.

കാളവണ്ടി മാത്രം പോകുന്ന നാട്...

റോഡരികിലെ പൂപ്പാടങ്ങളിൽ വച്ചാണ് മാധവനെ പരിചയപ്പെടുന്നത്. സുൽത്താൻ ബത്തേരിക്കാരനാണ്. വർഷങ്ങളായി ഗുണ്ടൽപ്പേട്ടിൽ കൃഷിക്കാരൻ.

‘‘ഉള്ളിലേക്കു പോയാൽ കുറച്ചുകൂടി വലിയ പാടങ്ങളുണ്ട്. ആ ഗ്രാമങ്ങളിലാണ് നമ്മുടെ ഓണം വിരിയുന്നത്’’ – അയാൾ പറഞ്ഞു. ഇതിനെക്കാളും വലിയ പൂപ്പാടങ്ങളോ? എങ്കിൽ പോയിട്ടു തന്നെ കാര്യം. വണ്ടി മാധവന്റെ  റൂട്ടിലോടി.‌ ‘കക്കൽത്തുണ്ടി കഴിഞ്ഞ് ഉള്ളിലോട്ടു തിരിഞ്ഞു. ‘ബേരമ്പാടി’യെത്തിയപ്പോൾ കൃഷിയിടങ്ങൾക്കു നടുവിലൂടെയുള്ള റോഡിലേക്ക് മാധവൻ വിരൽചൂണ്ടി – ‘‘ആ മൺപാതയിലൂടെയാണു നമുക്കു പോകേണ്ടത്’’.

സിനിമകളിൽ മാത്രം കാണാറുള്ള നാട്ടുവഴികൾ. മൺപാതയാണ്. ഇരുവശത്തും വിശാലമായ പൂപ്പാടങ്ങൾ. റോഡരികിൽ കണ്ടതിനെക്കാൾ കടുപ്പമുള്ള ചെണ്ടുമല്ലി. അതിനോടു ചേർന്നു സൂര്യകാന്തിപ്പാടങ്ങൾ. ദൂരെ നിന്നു നോക്കുമ്പോൾ മഞ്ഞയും ഓറഞ്ചും നിറമുള്ള പട്ടുമെത്ത വിരിച്ചതുപോലെ...

‘‘ഇനി കാറു പോവില്ല. കാളവണ്ടികൾ മാത്രം’’–മൺപാതയിലൂടെ കുറച്ചു ദൂരം ചെന്നപ്പോൾ മാധവൻ പറഞ്ഞു.

 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com