പുലിയും കരടിയും പോയ വഴിയെ നടന്നു, തൊട്ടടുത്ത് പുലി എത്തി: ഭയന്നു വിറച്ച യാത്രയെക്കുറിച്ച് ലക്ഷ്മി നായർ
Mail This Article
അവതാരകയായും പാചക വിദഗ്ധയായും മിനിസ്ക്രീനിൽ തിളങ്ങുന്ന ഡോക്ടര്‍ ലക്ഷ്മി നായര്‍ മലയാളികള്‍ക്കു സുപരിചിതയാണ്. യാത്ര ചെയ്ത് പുതിയ സ്ഥലങ്ങളിലെ രുചിഭേദങ്ങള്‍ കണ്ടെത്തി മലയാളികള്‍ക്കു പരിചയപ്പെടുത്തുന്ന ലക്ഷ്മി നായര്‍ക്ക് ആരാധകരും ഏറെയുണ്ട്. ഡോക്ടര്‍ ലക്ഷ്മി നായരുടെ യാത്രാവിശേഷങ്ങളിലേക്ക്...
മഞ്ഞിനോടാണു പ്രണയം
പ്രകൃതിയോട് ഇണങ്ങിയ യാത്രകളാണ് ലക്ഷ്മിക്ക് ഏറെ ഇഷ്ടം. പച്ചപ്പും തണുപ്പുമൊക്കെ ആസ്വദിച്ച് ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര, മനസ്സു നിറയ്ക്കാൻ പിന്നെ മറ്റൊന്നും വേണ്ട. മൂന്നാറിനോടും വാഗമണ്ണിനോടുമൊക്കെ വല്ലാത്തൊരു പ്രണയമാണ്. മഞ്ഞുപുതച്ച വഴികളും സുഖകരമായ തണുപ്പും പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടങ്ങളും കരിമ്പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന ചെറുവെള്ളച്ചാട്ടങ്ങളും യാത്രയിലുടനീളമുണ്ട്.
മണ്ണിനോടും മഴയോടും മഞ്ഞിനോടും ചേർന്നിരുന്നു കുറേ ദിനങ്ങൾ ചെലവഴിക്കാൻ പറ്റിയയിടമാണ് ഹിൽസ്റ്റേഷനുകൾ. വയനാട്, ഇടുക്കി, വാഗമൺ ഇവിടങ്ങളിലേക്ക് എത്ര തവണ പോയാലും മതിവരില്ല. ഒഴിവ് സമയം മകനുമൊക്കെയായി ട്രിപ്പ് പോകാറുണ്ട്. ഇൗ കഴിഞ്ഞിടെ മകനും ഫാമിലിയുമായി മൂന്നാറിൽ പോയിരുന്നു. രണ്ടുമൂന്നു ദിവസം അവിടുത്തെ കാഴ്ചകൾ കണ്ടാണ് മടങ്ങിയത്. താമസിക്കാൻ മഹീന്ദ്ര റിസോർട്ടാണ് തെരഞ്ഞെടുക്കുന്നതെന്നും ലക്ഷ്മി പറയുന്നു. കായൽസവാരിയും ബീച്ച് ട്രിപ്പുകളുമൊക്കെ പ്രിയമാണ്.
കാഴ്ചകള്‍ കണ്ട്, സംസ്കാരമറിഞ്ഞ്, രുചിയറിഞ്ഞുള്ള യാത്ര
ലക്ഷ്മി നായരുടെ യാത്രകളൊക്കെ രുചി തേടിയുള്ളതാണ്. ഇന്ത്യ മുഴുവൻ ചുറ്റിയടിച്ചിട്ടുണ്ടെന്നു തന്നെ പറയാം. മധ്യപ്രദേശ്, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, കശ്മീർ, ലഡാക്ക്, രാജസ്ഥാൻ, ഡൽഹി, ആഗ്ര എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഇടങ്ങളിലേക്കു യാത്രപോയിട്ടുണ്ട്. ഫുഡ് ട്രിപ്പാണെങ്കിലും ഒാരോ നാടിനും ഒാരോ കൾച്ചറാണ്. ഏതു രാജ്യത്തേക്കുള്ള യാത്രയായാലും ആദ്യം അവിടുത്തെ സംസ്കാരവും ആളുകളെയും കാലാവസ്ഥയും തനതുവിഭവങ്ങളുമൊക്കെ അറിയണം. തന്റെ എല്ലാ യാത്രകളും അങ്ങനെയാണെന്നു ലക്ഷ്മി പറയുന്നു.
ഓരോ യാത്രയിലും ഒാരോ നാടിന്റെയും കാഴ്ചകളും സംസ്കാരവും ഭാഷയും വിഭവങ്ങളുമൊക്കെ അറിയാനും പഠിക്കാനും സാധിച്ചിട്ടുണ്ട്. അവയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളാണെന്നും ലക്ഷമി പറയുന്നു. ഓരോ നാടിനും പ്രത്യേകതകൾ അനവധിയുണ്ട്. അങ്ങനെയൊരിടമാണ് ലഡാക്ക്. അവിടെ ആറുമാസം തണുപ്പുള്ള കാലാവസ്ഥയാണ്. അന്നേരം അവരുടെ ജീവിതരീതി മാറും. തണുപ്പുകാലത്തേക്കുള്ള ഭക്ഷണം നേരത്തെ തന്നെ ഉണക്കി സൂക്ഷിക്കും. പഴങ്ങളും ഇലകളുമൊക്കെയുണ്ട്. കന്നുകാലികൾക്കുള്ള ഭക്ഷണം വരെ ഇങ്ങനെ ശേഖരിച്ചു വയ്ക്കും.
ഇന്ത്യയിൽ ഇഷ്ടപ്പെട്ടയിടം
‘കശ്മീർ, ഹിമാലയത്തിന്റെ ചിലഭാഗങ്ങൾ, തവാങ്, അരുണാചൽപ്രദേശ് എന്നിങ്ങനെ ഇന്ത്യയിൽ ഇഷ്ടപ്പെട്ടയിടങ്ങള്‍ ഒരുപാടുണ്ട്. അവിടുത്തെ കാലാവസ്ഥയും കാഴ്ചകളുമാണ് എനിക്കേറെ ഇഷ്ടം. പർവതങ്ങളും താഴ്‍വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചൽ പ്രദേശ് അതിസുന്ദരിയാണ്. തവാങ് ഒരുപാട് ഇഷ്ടമാണ്.
നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ കലവറയാണ് തവാങ്. സമുദ്രനിരപ്പില്‍നിന്ന് 10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തവാങിന്റെ വടക്ക് ടിബറ്റും തെക്കുപടിഞ്ഞാറ് ഭൂട്ടാനും കിഴക്ക് വെസ്റ്റ് കമേങുമാണ് അതിര്‍ത്തികള്‍. മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ തവാങ്ങിലുണ്ട്. വിഹാരങ്ങള്‍, കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ കൂടുതലും മിതമായ കാലാവസ്ഥയാണ് തവാങില്‍ അനുഭവപ്പെടുക. പിന്നെയും പോകണമെന്നു തോന്നിയതും തവാങിലേക്കാണ്.’
ഭയം തോന്നിയ യാത്രയായിരുന്നു അത്
ഹിൽസ്റ്റേഷനുകൾ പോലെ വന്യസൗന്ദര്യം നിറച്ച യാത്രകളും ലക്ഷ്മി നായർക്കു പ്രിയമാണ്. ‘ഗവിയാത്രയും അതിരപ്പിള്ളി– വാൽപാറ റൂട്ടിലൂടെയുള്ള യാത്രയുമൊക്കെ ഒരുപാട് ഇഷ്ടമാണ്. പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന യാത്രകളാണവ. അച്ചൻകോവിലിലേക്കുള്ള യാത്ര മറക്കാനാവില്ല. പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ആ യാത്ര. അച്ചന്‍കോവില്‍ കേരളത്തിലെ അറിയപ്പെടുന്ന തീർഥാടന കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണ്. കൊടുംകാടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പ്രശസ്‌തമാണ് ഈ പ്രദേശം. പുനലൂരിൽനിന്ന് കാനനപാതയിലൂടെ അച്ചൻകോവിലിലേക്കു യാത്രതിരിക്കാം.
അച്ചൻകോവിൽ വനത്തിലേക്ക് ഞങ്ങളും പോയിരുന്നു. അവിടെ ഉൾക്കാട്ടിൽ, വനത്തിനുള്ളിൽനിന്നു ശേഖരിക്കുന്ന തേനും കുന്തിരിക്കവുമൊക്കെ വിൽക്കുന്ന സൊസൈറ്റിയുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. അവരുടെ നിർദേശപ്രകാരം അവിടേക്കു യാത്ര തുടർന്നു. ജീപ്പിലായിരുന്നു യാത്ര. പോകുന്ന വഴിയില്‍ മൂന്നിടത്ത് നദി കവിഞ്ഞ് ഒഴുകുന്നത് കടക്കണം. രണ്ടിടത്തു വലിയ കുഴപ്പമില്ലാതെ മറികടന്നു.
ജീപ്പിൽനിന്ന് ഇറങ്ങി നടന്നു. മുട്ടറ്റം വെള്ളമുണ്ടായിരുന്നു. ഭയമുണ്ടായിരുന്നെങ്കിലും കാടിനുള്ളിലെ യാത്രയും രസകരമായിരുന്നു. മൂന്നുകിലോമീറ്ററോളം നടക്കാനുണ്ടായിരുന്നു. എത്തിപ്പെടാൻ ഇത്തിരി പ്രയാസപ്പെട്ടെങ്കിലും ആദിവാസികൾ നടത്തുന്ന സ്റ്റോർ വിസ്മയമായി തോന്നി. മടക്കയാത്രയായിരുന്നു ശരിക്കും ബുദ്ധിമുട്ട്. കാടിനുള്ളിൽ വച്ച് എന്റെ ചെരിപ്പ് പൊട്ടി. അവിടെ നിറയെ അട്ടകളുണ്ടായിരുന്നു പേടിച്ചുള്ള യാത്രയായിരുന്നു എങ്കിലും രസകരമായി തോന്നി.
തേക്കടിയിലെ ഉൾക്കാട്ടിലേക്കുള്ള യാത്രയും പേടിപ്പിക്കുന്നതായിരുന്നു. വനംവകുപ്പിന്റെ ഗൈഡും ഉണ്ടായിരുന്നു. ഗൈഡിന് വന്യമൃഗങ്ങളുടെ ശബ്ദവും വരവുമൊക്കെ കൃത്യമായി മനസ്സിലാക്കാം. വഴിയിൽ പുലിയുടെയും കരടിയുടെയുമൊക്കെ കാൽപാടുകൾ കാണിച്ചു തന്നു. തെല്ലൊന്നു ഭയന്നെങ്കിലും വനത്തിനുള്ളിലെ ഒാരോ കാഴ്ചയും അദ്ഭുതമായി തോന്നി.
യാത്രക്കിടയിൽ വ്യത്യസ്ത ശബ്ദവുമായി നിറയെ കുരങ്ങുകൾ മരച്ചില്ലകളിലൂടെ ചാടി നടക്കുന്നുണ്ടായിരുന്നു. അപകടസൂചനയാണെന്നും ഏതോ മൃഗം അതുവഴി വരുന്നുണ്ടെന്നും ഗൈഡ് പറഞ്ഞു. ഞങ്ങൾ ആകെയൊന്നു പേടിച്ചു. ഒരു പുലി പാഞ്ഞു പോകുന്നത് കണ്ടു. ഒാട്ടത്തിന്റെ വേഗത്തിൽ നിഴൽപോലെ കാണാനേ സാധിച്ചുള്ളൂ. ശരിക്കും ഭയന്നുപോയി. ഞങ്ങളുടെ കൂടെയുള്ളവർ കൂട്ടം തെറ്റിപ്പോയി. പിന്നീടു കണ്ടെത്തി. ശരിക്കും ഉള്ളു നടുക്കിയ യാത്രയായിരുന്നു അത്. മറക്കാനാവില്ല.’
ജോലിയുടെ ഭാഗമായ യാത്രകൾ
‘എന്റെ യാത്രകള്‍ എല്ലാം ജോലിയുമായി ബന്ധപ്പെട്ടാണ്. പുതുരുചികള്‍ തേടിയുള്ള പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഭൂരിഭാഗം യാത്രകളും. അത്തരത്തിലൊരു യാത്രയായിരുന്നു ഈയടുത്ത് അംബോലി ഗാട്ട് എന്നയിടത്തേക്ക് നടത്തിയത്. മറ്റ് യാത്രകളില്‍ നിന്നു വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അവിടെ. ഇത്ര സുന്ദരമായൊരു ഇടം ഇന്ത്യയില്‍ കണ്ടിട്ടില്ലെന്നു ലക്ഷ്മി നായര്‍ പറയുന്നു.
മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍നിന്ന് അധികം ദൂരെയല്ലാതെ പോയിവരാന്‍ പറ്റിയ സ്ഥലമാണ് അംബോലി. വെള്ളച്ചാട്ടങ്ങളും അതിമനോഹരമായ പ്രകൃതിയും മനസ്സിനെ ശാന്തമാക്കുന്ന കാലാവസ്ഥയുമാണ് ഈ പ്രദേശത്തെ വേറിട്ടുനിര്‍ത്തുന്നതെന്നാണ് ലക്ഷ്മി നായരുടെ അഭിപ്രായം. നല്ല മഴയുള്ളപ്പോഴാണ് ഈ പ്രദേശം ഗംഭീരമാകുന്നതത്രേ. വിവിധയിടങ്ങളിലായി വലുതും ചെറുതുമായ ധാരാളം വെള്ളച്ചാട്ടങ്ങള്‍ ഇക്കാലത്ത് ഉണ്ടാവും. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണവും ഈ വെള്ളച്ചാട്ടങ്ങള്‍ തന്നെയാണ്. ഇതിൽഏഴെണ്ണമാണ് പ്രമുഖം.
മഹാരാഷ്ട്രയിലെ സാവന്ത്‌വാടിക്കു സമീപം പശ്ചിമഘട്ടത്തിലെ സഹ്യാദ്രി പര്‍വതനിരയിലാണ് ശാന്തമായ അംബോലിയുടെ സ്ഥാനം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പര്‍വതഘട്ടവും പ്രശസ്തമായ ഒരു ഹില്‍സ്റ്റേഷനുമാണ് അംബോലി ഘട്ട്, കനത്ത മഴ ലഭിക്കുന്ന, നിബിഡവനങ്ങളാല്‍ ചുറ്റപ്പെട്ട, വെള്ളച്ചാട്ടങ്ങളും അതിശയകരമായ പ്രകൃതിദൃശ്യങ്ങളും ഉള്ള അംബോലിയിലേക്ക് നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. അസാധാരണമായ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമായതിനാല്‍ ലോകത്തിലെ കന്യാവനങ്ങളിലൊന്നായും ഇവിടം കണക്കാക്കപ്പെടുന്നു.
വര്‍ഷം മുഴുവന്‍ നിരവധി വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അംബോലി വെള്ളച്ചാട്ടം. അവിശ്വസനീയമാംവിധം ഉയര്‍ന്ന വെള്ളച്ചാട്ടത്തിനു ചുറ്റും മറ്റു നിരവധി വെള്ളച്ചാട്ടങ്ങളും ഉണ്ട്. വെള്ളച്ചാട്ടങ്ങളുടെ മുകളിലേക്കു കയറാനായി പടിക്കെട്ടുകളുണ്ട്.
ഇന്ത്യയിലാണ് താന്‍ കൂടുതലും യാത്ര ചെയ്തിരിക്കുന്നതെന്നും ഒറ്റയ്ക്കുള്ള യാത്ര കുറവാണെന്നും ലക്ഷ്മി നായര്‍ പറയുന്നു. മാഞ്ചസ്റ്ററിലുള്ള മകളുടെ അടുത്തേക്കു മാത്രമാണ് ഒറ്റയ്ക്കു യാത്രചെയ്യാറ്. സ്വന്തമായൊരു വ്‌ളോഗ് ലക്ഷ്മിനായര്‍ക്കുണ്ട്. ഇതില്‍ വിദേശരാജ്യസന്ദര്‍ശങ്ങളാണ് കൂടുതല്‍. നമ്മുടെ നാടിനേക്കാള്‍ പുറംരാജ്യങ്ങളാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സുരക്ഷിതമെന്നാണ് അവരുടെ അഭിപ്രായം. പുതിയ കാഴ്ചകളും രുചികളുമായി രുചിയാത്ര തുടരാന്‍ തന്നെയാണ് ലക്ഷ്മിനായരുടെ പദ്ധതി.