ADVERTISEMENT

‘‘എന്തെങ്കിലും നേടിയെടുക്കണമെന്ന് നമ്മൾ പൂർണമനസ്സോടെ ആഗ്രഹിച്ചാൽ ലോകം മുഴുവൻ നമ്മുടെ സഹായത്തിനെത്തും.” ഇതു ഞാൻ പറഞ്ഞതല്ല; പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് പറഞ്ഞതാണ്. മനസ് പറയുന്നതിനെയും നിമിത്തങ്ങളെയും അവഗണിക്കരുതെന്ന് പറഞ്ഞുതന്ന അതേ ആൽകെമിസ്റ്റ്. ആൽകെമിസ്റ്റ് എന്നാൽ രാസവിദ്യയുടെ മാന്ത്രികതയിലൂടെ പുതിയ സൃഷ്ടിയോ കണ്ടുപിടിത്തമോ നടുത്തുന്നയാൾ. അപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഒരംശത്തിന് വെളിച്ചവും വിദ്യയും ചേർത്ത് ചിത്രങ്ങളാക്കുന്ന ഫൊട്ടോഗ്രഫറും ഒരർത്ഥത്തിൽ ആൽകെമിസ്റ്റ് തന്നെയല്ലേ?

shali-Himachal-Pradesh3

അങ്ങനെ പൗലോ കൊയ്‌ലോയുടെ വാക്കുകൾ നൽകിയ ചിറകുംകൊണ്ടാണ് ഞാനും ചെറുപ്പം മുതൽ മനസ്സിലിട്ട് മിനുക്കിയ ഹിമാലയം എന്ന സ്വപ്നത്തെ അടുത്തു കാണാൻ പറന്നത്. ആദ്യ യാത്ര വെറും പതിനഞ്ചു ദിവസം മാത്രമായിരുന്നെങ്കിൽ മൂന്നു വർഷങ്ങൾക്കിപ്പുറം ഇന്ന്, വർഷത്തിന്റെ മൂന്നിലൊന്ന് ഹിമാചലിലെ തണുപ്പിൽ അതിന്റെ മാസ്മരികതയില്‍ പൂണ്ടുകിടപ്പാണ്. താമസിക്കുന്നത് ഷിംലയിലെ ഷനാൻ എന്ന ഗ്രാമത്തിലാണെങ്കിലും മിക്കവാറും ലോക്കൽ ബസിൽ കയറി കറക്കംതന്നെയാണ് പരിപാടി. അതിനിടയിൽ അൽപം കൃഷിയും നാടകവും ഒക്കെ കടന്നു കൂടും, അത്രതന്നെ. ഷിംലയ്ക്കടുത്ത് ഷാലി ടിബ്ബ എന്ന ഒരു കൊച്ച് ഹിമാലയൻ മലയിലേക്ക് സഞ്ചരിക്കാനിടയായതും ഇതുപോലെതന്നെ.

മലയുടെ തുഞ്ചത്തേക്ക്

shali-Himachal-Pradesh1


ഷിംലയിലെ മാൾ റോഡിൽനിന്ന് സുഹൃത്ത് ആദ്യം കൈ ചൂണ്ടി ‘‘അതാണ് ഷാലി” എന്നു പരിചയപ്പെടുത്തിയപ്പോൾ എന്റെ കിളിപോയി. അൽഗോരിതം ഗ്രാഫുപോലെയിരിക്കുന്ന ഒരു മല. അതിന്റെ തുഞ്ചത്തിരിക്കുന്ന അമ്പലത്തിൽ പോകാനാണ് വിളിക്കുന്നത്. അക്കാലത്ത് നാട്ടിൽ ടോപ്സ്േറ്റഷനിലൊക്കെ പോയാൽതന്നെ മുട്ടിടിച്ചു നിന്നിരുന്ന എന്നെ ധൈര്യം തന്നു കൊല്ലാനാണ് സുഹൃത്തുക്കളുടെ പരിപാടി എന്നായിരുന്നു എന്റെ ചിന്ത. പിന്നെ. അവിടെ പക്ഷികൾ ഉണ്ട്, പുലി ഉണ്ട്, കരടി ഉണ്ട് എന്നൊക്കെ കേട്ടപ്പോൾ കാര്യങ്ങൾക്കൊരു തീരുമാനമായി.

shali-Himachal-Pradesh2

ഷിംല പഴയ സ്റ്റാൻഡിൽനിന്ന് ലോക്കൽ ബസ്സിൽ ഘട്നോൽ എന്ന ഗ്രാമം വരെ പോകാം. അവിടെനിന്നും ആവശ്യമുള്ള ആഹാരസാധനങ്ങളും വെള്ളവും വാങ്ങി ഒരു മൂന്നു നാലു മണിക്കൂർ നടത്തം. ഘട്നോൽ വിട്ടാൽ നടപ്പാതയുടെ തുടക്കത്തിലുള്ള ഒന്നോ രണ്ടോ വീടുകളേ ഉള്ളു. ഒന്നര കി മീ നടന്നാൽ 1936 ൽ ഫരീദ്കോട്ടിലെ രാജാവ് പണിയിച്ച കല്ലു പാകിയ ഒരു നടപ്പാതയിലെത്താം. ഈ പാതയുടെ തുടക്കം വരെ വേണമെങ്കിൽ വാഹനത്തിലെത്താം. രാജാവ് പണിയിച്ച പാതയിലൂടെ മുകളിലെത്താനാണ് പദ്ധതിയെങ്കിൽ കുറഞ്ഞത് ആറു മണിക്കൂർ വേണം. ഇരുട്ടും മുൻപ് മുകളിലെത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ വഴിയിൽ ചില കൂട്ടുകാരെ കിട്ടിയെന്നിരിക്കും. നമ്മുടെ നാട്ടിൽ അവരെ കരടി, പുലി എന്നൊക്കെയാണ് പറയുന്നത്. അമ്പലത്തിലേക്ക് പോകുന്നവരെ അവർ പൊതുവെ ഉപദ്രവിക്കാറില്ല എന്നാണ് വെപ്പ്. എനിക്കാണെങ്കിൽ ഇവരെ പകൽ കണ്ടാൽ കൊള്ളാമെന്നുണ്ടെങ്കിലും രാത്രിയിലുള്ള കണ്ടുമുട്ടലിനോട് വലിയ താൽപര്യം ഇല്ല.

വേഗം എത്തണമെങ്കിൽ ഈ നടപ്പാതയിൽ കുറുക്കുവഴികളുപയോഗിക്കാം. വളഞ്ഞുപുളഞ്ഞ് പോകുന്ന നടപ്പാത ഒഴിവാക്കി നാട്ടുകാരുണ്ടാക്കിയ വഴിയിലൂടെ തൊട്ടു മുകളിലുള്ള പാതയിലേക്ക് കുത്തനെ നടന്നു കയറുന്നതാണ് കുറുക്കുവഴിയുടെ സ്വഭാവം. ഓരോ ഷോർട് കട്ടും അഞ്ചു മുതൽ പത്തു മിനിട്ട് വരെ ലാഭിച്ചു തരുമെങ്കിലും കായികാധ്വാനം വളരെ കൂടുതലാണ്.


രാജാവിന്റെ വഴി

ഹിമാചലിലെ മറ്റു പല ട്രക്കിങ്ങുകളെ അപേക്ഷിച്ച് താരതമ്യേന എളുപ്പമുള്ളതാണ് ഷാലിയിലേക്കുള്ള സഞ്ചാരം. എന്നാലും നടന്നു ശീലമില്ലാത്തവർ ഓടിച്ചാടി അങ്ങോട്ട് പോകണ്ട. കാരണം, 9423 അടി ഉയരത്തിലാണ് ഷാലിയുടെ ഇരിപ്പ്. ആദ്യമായി ട്രക്കിങ്ങിനൊരുങ്ങുന്നവർ ഷിംലയിൽ രണ്ടു മൂന്നു ദിവസം നടന്നു ശീലിച്ചതിനു ശേഷം പോകുന്നതായിരിക്കും നല്ലത്. കൂടാതെ വഴി പരിചയമുള്ള ഒരു ലോക്കൽ ഗൈഡിനെയും കൂട്ടണം.

ഭക്ഷണവും വെള്ളവും കയ്യിൽ കരുതണമെന്ന് പറഞ്ഞുവല്ലോ, അതുകൊണ്ടു തന്നെ ബാഗുകൾക്ക് സാമാന്യം ഭാരമുണ്ടായിരിക്കും. ക്യാമറ കിറ്റുണ്ടെങ്കിൽ പറയുകയും വേണ്ട. ശൈത്യകാലത്താണ് യാത്രയെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങളും ആവശ്യമാണ്. പറഞ്ഞുവന്നത്, ലഗേജ് ഒരുപാടുണ്ടെങ്കിൽ ഘട്നോലിൽ ഒരു രാത്രി തങ്ങിയിട്ട് പിറ്റേന്ന് രാവില ട്രക്കിങ് ആരംഭിക്കുന്നതാണ് നല്ലത്. താമസവും ഭക്ഷണവും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒന്നു രണ്ട് ഹോം സ്േറ്റകൾ ഗ്രാമത്തിലുണ്ട്. ഹിമാചലികളെപ്പോലെ ആതിഥ്യമര്യാദയുള്ള ഒരു ജനതയെ ഇന്ത്യയിൽ മറ്റെങ്ങും കാണാൻ സാധിക്കില്ല. തങ്ങളെക്കൊണ്ട് ആകുന്നതെല്ലാം അവർ ചെയ്തുതരും, അത്താഴത്തിന് ഹിമാചലിന്റെ തനതു വിഭവങ്ങൾ ആസ്വദിക്കുകയും ചെയ്യാം.

ദേവദാരു–പൈൻ മരക്കാടുകളിലൂടെ വളഞ്ഞു പുളഞ്ഞ് പോകുന്ന വഴി അവസാനത്തെ അരമണിക്കൂർ കുത്തനെയുള്ള കയറ്റമാണ്. ‘രാജാവിന്റെ വഴി’ യാത്ര ഏറക്കുറെ ലഘുവാക്കി തരും. ഒടുവിൽ മുകളിലെത്തുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് 360 ഡിഗ്രി ചിത്രങ്ങളാണ്. ഇതോടൊപ്പമുള്ള ചിത്രങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ വാചാലമായിരിക്കും. ദൂരെ കുളുവിലെ മലനിരകളിൽ തുടങ്ങി ലഹോൽ–സ്പിതി, ശ്രീഖണ്ഡ് കൊടുമുടി, കിന്നൗറിലെ മലനിരകൾ, ചോപാൽ റേഞ്ച് എന്നിവയും ഉത്തരാഖണ്ഡിലെ ഗിരിശൃംഗങ്ങളും ദൃശ്യമാകും. നല്ല തെളിഞ്ഞ ദിവസമാണെങ്കിൽ ബദരിനാഥ് വരെ കാണാനാവും.

ഷാലിയിൽ രാത്രിയിലെ ആകാശക്കാഴ്ച അവിസ്മരണീയമായ ഒരു അനുഭവമാണ്. സാധാരണ നാം കാണുന്നതിന്റെ ആയിരം ഇരട്ടി നക്ഷത്രങ്ങൾ എന്നത്തെക്കാളും വ്യക്തമായി, പ്രകാശം പരത്തിക്കൊണ്ട് തലയ്ക്കു മുകളിൽ നിൽക്കുന്നു. പശ്ചാത്തലത്തിൽ കാറ്റിന്റെ ചൂളംവിളി. ചുമ്മാ പൊലിപ്പിക്കാൻ പറഞ്ഞതല്ല, കാറ്റടിക്കുമ്പോൾ പൈൻ കാടുകൾ സൃഷ്ടിക്കുന്ന കേൾക്കാൻ സുഖമുള്ള ഒരു വിസിലടി ഉണ്ട്. പിന്നെ, ഐസ്ക്രീമിന്റെ മുകളിൽ ചെറിപ്പഴമൊക്കെ വയ്ക്കില്ലെ; അതുപോലെ നല്ല കിടിലൻ തണുപ്പും ഉണ്ടാകും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com