ADVERTISEMENT

രണ്ട് ഭൂഖണ്ഡങ്ങളും, അഞ്ച് രാജ്യങ്ങളും, 55 ദിവസങ്ങളും, 22000 കിലോമീറ്ററും. എട്ട് പേർ രണ്ട് കാറുകളിലായി നടത്തിയ യാത്ര. XPDBeyond Asia നടത്തിയ കോയമ്പത്തൂർ - സെന്റ് പീറ്റേഴ്‌സ്ബർഗ് ആന്റി ക്യാൻസർ ഡ്രൈവിൽ മലയാളിയായ കോട്ടയം സംക്രാന്തി സ്വദേശി പൂഴിക്കുന്നേൽ ജോമെറ്റ് മാണിയും പങ്കുച്ചേർന്നു. യെസ്റ്റെ ചാരിറ്റിയുടെ പ്രോജക്ട് റൈറ്റിന്റെ പ്രചാരണാർത്ഥം വിദ്യാഭ്യാസം, യാത്രാ സ്വാതന്ത്ര്യം തുടങ്ങി മൗലികാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ജോമറ്റ് യാത്ര ആരംഭിച്ചത്.

7travel-group

കന്യാകുമാരിയിൽ നിന്നാരംഭം

ഓഗസ്റ്റ് ഏഴിന് കോയമ്പത്തൂർ SRT ടാറ്റയിൽ നിന്നും ആരംഭിച്ച ഡ്രൈവിലേക്ക് രണ്ട് ദിവസം മുൻപ് തന്നെ ജോമറ്റ് സ്വന്തം കാറിൽ യാത്ര തിരിച്ചു. ഓഗസ്റ്റ് അഞ്ചിന് കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി ക്യാംപസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. സാബു തോമസായിരുന്നു യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. അന്നേ ദിവസം കന്യാകുമാരിയിൽ എത്തുകയും അവിടെനിന്നു അടുത്ത ദിവസം കോയമ്പത്തൂരിലേക്ക് യാത്ര തുടരാനായിരുന്നു തീരുമാനം. അവിടെ നിന്നും XPDBeyond Asia ടീമംഗങ്ങളായ ബാക്കി ഏഴ് പേർ ഒപ്പം ചേരുകയും 'പാഡ്മാൻ' എന്നറിയപ്പെടുന്ന പദ്മശ്രീ അരുണാചലം മുരുഗാനന്ദവും ഏഷ്യാഡ്‌ ഗോൾഡ് മെഡൽ നേടിയ അത്‌ലറ്റ് ഗോമതി മാരിമുത്തുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ടാറ്റാ മോട്ടേർസ് സ്പോൺസർ ചെയ്ത ടാറ്റാ ഹെക്സാ കാറുകളിലായിരുന്നു യാത്ര.

9Everest-Base-Camp--2-

6 ദിവസം 3000 കിലോമീറ്റർ

ഹൈദരാബാദ്, നാഗ്പൂർ, പ്രയാഗരാജ്, ഗോരഖ്പൂർ എന്നീ നഗരങ്ങളിലെ ചുറ്റിയുള്ള യാത്ര. ഇന്ത്യയിലെ എട്ട് സംസ്‌ഥാനങ്ങളും മൂവായിരത്തിലധികം കിലോമീറ്ററുമാണ് ജോമറ്റ് കാറിൽ ആറു ദിവസം കൊണ്ട് സഞ്ചരിച്ചത്. ഭൂരിഭാഗവും നല്ല റോഡുകൾ ആയിരുന്നുവെങ്കിലും മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്‌ഥാനങ്ങളിലെ ഹൈവേകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലിക്കൂട്ടങ്ങൾ യാത്ര ദുർഘടമാക്കി. വാഹനങ്ങള്‍ തട്ടി ജീവൻപോയ മൃഗങ്ങളുടെ ശരീരങ്ങൾ നീക്കം ചെയ്യപ്പെടാതെ റോഡിൽ കിടക്കുന്നത് അപകടകരമായിരുന്നു, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രികർക്ക്.

6travel

നേപ്പാൾ

2015 ലെ ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് വളരെ ബുദ്ധിമുട്ടി കരകയറാൻ ശ്രമിക്കുന്ന നേപ്പാളിനെയാണ് പിന്നീട് കണ്ടത്. മോശം സാമ്പത്തികാവസ്‌ഥ കാരണം പതുക്കെ മാത്രം അതിജീവിച്ച് തുടങ്ങിയിരിക്കുന്ന നേപ്പാളിൽ റോഡുകൾ ഭൂരിഭാഗവും താറുമാറായി കിടക്കുകയാണ്. പ്രാചീന സാംസ്കാരിക ദൃശ്യഭംഗി നിറഞ്ഞതായിരുന്നു കാഠ്മണ്ഡു, എങ്കിലും അന്തരീക്ഷമലിനീകരണം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. യാത്ര തുടര്‍ന്നു.

പലരുടെയും അനുഭവം കേട്ടും വായിച്ചും ഏറെ ദുർഘടം പിടിച്ച വഴിയായിരിക്കും ട്രാൻസ് സൈബീരിയൻ ഹൈവേ എന്ന് പ്രതീക്ഷിച്ചിരിക്കെ, അതിനെ തകിടം മറിച്ചുകൊണ്ടാണ് ടിബറ്റിലേക്ക് നീളുന്ന ഹൈവേ എത്തിയത്. ഈ യാത്രയിലെ തന്നെ ഏറ്റവും മോശം റോഡ് അതായിരുന്നു എന്നു തോന്നിപ്പോയി. മണ്ണും ചെളിയും കല്ലും നിറഞ്ഞ വഴിക്ക് ഹൈവേ എന്ന പേര് മാത്രമേയുള്ളൂ. പല വാഹനങ്ങളും കുടുങ്ങിപ്പോയ ആ വഴിയിൽ ട്രക്കുകളും 4 വീൽ ഡ്രൈവ് വാഹനങ്ങളും മാത്രമേ അധികം ബുദ്ധിമുട്ടാതെ പോകുന്നുണ്ടായിരുന്നുള്ളൂ.

160 കിലോമീറ്റർ താണ്ടാൻ രണ്ട് ദിവസം

2With-Hign-commissioner

കഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ മാത്രം അകലെ ടിബറ്റ് ബോർഡറിലേക്ക് എത്താൻ രണ്ട് ദിവസമെടുത്തു. അതിൽ രണ്ടാമത്തെ ദിവസം 35 കിലോമീറ്റർ കടക്കാൻ 8 മണിക്കൂർ വരെ എടുത്തു. പലയിടങ്ങളിലും മണ്ണ് വകഞ്ഞു മാറ്റിയും കല്ലുകൾ പൊട്ടിച്ചും എടുത്തുമാറ്റിയും സ്വയം വഴിയുണ്ടാക്കി കടന്നുപോവുന്ന അവസ്‌ഥയാണ്‌ ഉണ്ടായത്. 4 വീൽ ഡ്രൈവ് അല്ലായിരുന്നിട്ടു കൂടി ടാറ്റ ഹെക്സ കാറുകളുടെ മികച്ച പെർഫോമൻസ് കൊണ്ടുമാത്രമാണ് ആ പാത കടന്നുകിട്ടിയത്.

എന്നാൽ ടിബറ്റ് ബോർഡർ മുതൽ യാത്ര പൂർണമായും മാറി. മികച്ച റോഡുകളും സൗകര്യങ്ങളുമുണ്ടെങ്കിലും അവിടെ മുതൽ ചൈനയിൽ നിന്ന് പുറത്തിറങ്ങും വരെ ഒരു ചൈനീസ് ഗൈഡിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന ഗൈഡ് വാങ്‌ത ബോർഡറിൽ തന്നെ കാത്തുനിന്നിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരെയുള്ള ടിബറ്റിൽ എത്തിയപ്പോൾ വായുമർദ്ദക്കുറവുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ടിബറ്റിൽ അപ്രതീക്ഷിതമായി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഉപയോഗിക്കാൻ തീരെ നിർവ്വാഹമില്ലാത്തത്ര വൃത്തിഹീനമായ പബ്ലിക്ക് ടോയ്‌ലെറ്റുകൾ ആയിരുന്നു. രാത്രിയിൽ താമസത്തിനെത്തുന്ന റൂമുകളിലെ ടോയ്‌ലെറ്റ് മാത്രമായിരുന്നു വൃത്തിയുള്ളത്. റൈറ്റ് ഹാൻഡ് ട്രാഫിക്കിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാർ ഓടിക്കുക എന്ന യാത്രയിലെ തന്നെ പ്രധാന വെല്ലുവിളി ടിബറ്റിൽ ആരംഭിക്കുകയായിരുന്നു.

പൊട്ടാല പാലസ്, ജാഖോങ് ടെമ്പിൾ, യംഡ്രോക് തടാകം, മൊണാസ്ട്രികൾ എന്നിവ കണ്ട ശേഷം എവറസ്റ്റ് ബേസ് ക്യാംപിൽ ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ സംഘമായി സന്ദർശിക്കാൻ എത്താൻ കഴിഞ്ഞതും കാലാവസ്‌ഥാ പൂർണമായും അനുകൂലമായിരുന്നതിനാൽ അവിടെ നിന്ന് എവറസ്റ്റ് കൊടുമുടി നന്നായി കാണാൻ കഴിഞ്ഞതും ഏറെ സന്തോഷമേകി. ചൈന മെയിൻലാൻഡിലേക്ക് കടക്കാൻ വാഹനങ്ങൾക്ക് ചൈനീസ് റജിസ്‌ട്രേഷൻ, നമ്പർ പ്ലേറ്റ്, ഇൻഷുറൻസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയെല്ലാം ആവശ്യമായതിനാൽ അവയെല്ലാം ടിബറ്റിൽ നിന്ന് തയാറാക്കുകയും ചെയ്തു.

ചൈനയെന്ന വിസ്മയം

2008 ൽ ചൈന ടിബറ്റ് പൗരന്മാരുടെയെല്ലാം പാസ്പോർട്ട് റദ്ദാക്കി. യാത്രാ സ്വാതന്ത്ര്യം എന്ന മൗലികാവകാശം സംരക്ഷിക്കുവാനുള്ള സന്ദേശം പ്രചിരിപ്പിച്ചുകൊണ്ടുള്ള ഇൗ യാത്ര, യാത്രാ സ്വാതന്ത്ര്യം പാടെ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നാട്ടിലൂടെ കടന്നുപോയത് യാദൃശ്ചികമായി തോന്നി. ചൈന ലോകോത്തര റോഡുകളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും കൊണ്ട് വിസ്മയിപ്പിച്ച രാജ്യമാണ്. ഒരു കിലോമീറ്ററിന് ഏകദേശം അഞ്ചര രൂപ അടുത്താണ് ഹൈവേ ടോൾ തുക. എന്നാൽ ലോകോത്തര നിലവാരത്തിലാണ് റോഡുകൾ നിർമിച്ചിരിക്കുന്നത്. യാത്രയ്ക്ക് യാതൊരു വിധ തടസ്സങ്ങളോ വഴിയരികിൽ മാലിന്യങ്ങളോ അങ്ങനെയൊന്നും തന്നെയില്ല. നഗരപ്രദേശങ്ങളോട് അടുക്കുമ്പോൾ മാത്രമാണ് ട്രാഫിക് കൂടുതലായി ഉണ്ടായത്. അഞ്ചും ആറും നിലകളിലായി ഫ്‌ളൈ ഓവറായി ഹൈവേകൾ നിർമ്മിച്ചിരിക്കുന്നതും കാണാനിടയായി.

ചില നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം അനുഭവപ്പെട്ടെങ്കിലും നഗരത്തിനു പുറമെയുള്ള പ്രദേശങ്ങളിൽ ഒന്നും തന്നെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ബീജിംഗ് ഒരു മഹാനഗരം തന്നെയാണ്. നഗരത്തിൽ നമ്മുടെ റോഡുകളേക്കാൾ വീതിയിലാണ് കാൽനട യാത്രികർക്കുള്ള വാക്ക് വേകൾ പോലും. ഏതൊരു ഓഫീസുകളിലോ സ്‌ഥാപനങ്ങളിലോ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ എല്ലാ കാര്യങ്ങളും കൃത്യമായും വേഗവും സാധിച്ചുകിട്ടിയിരുന്നു ചൈനയിൽ. ചൈനയിലെ ഡ്യുപ്ലിക്കേറ്റ് എന്താണെന്നു നേരിൽ കാണുവാൻ സാധിച്ചു. ഒരുവിധം എല്ലാ കാറുകളുടെയും കാർബൺ കോപ്പി പോലുള്ള ഡ്യുപ്ലിക്കേറ്റ് കാറുകൾ ചൈനയിൽ സാധാരണമാണ്. പക്ഷേ മികച്ച ക്വാളിറ്റിയുള്ള അവ പകുതിയിൽ താഴെ വിലയ്ക്ക് ലഭ്യാമാണ് താനും. റേഞ്ച് റോവറിന്റെയും ജീപ്പിന്റേയും പോലും ഡൂപ്ലിക്കേറ്റ് കണ്ട ചൈനയിൽ ടാറ്റ ഹെക്സ കാറുകൾ കാണുവാനും അറിയുവാനും ഒരുപാട് പേർ വന്നു എന്നത് കൗതുകകരമായിരുന്നു.

ടിബറ്റിലെ അത്രതന്നെ ഇല്ലെങ്കിൽ പോലും വൃത്തിയില്ലാത്ത പബ്ലിക് ടോയ്‌ലെറ്റുകൾ തന്നെയായിരുന്നു ചൈനയിലെയും പ്രശ്നം. ചൈനീസ് അല്ലാതെ ഇംഗ്ലീഷിൽ ഒരു വാക്ക് പോലും അറിയാത്ത അവസ്‌ഥ യാത്രയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മലയാളിയെന്നതിലുള്ള അഭിമാനം കൊണ്ട് ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനാ വന്മതിലിൽ കേരളീയ വേഷത്തിൽ ഷർട്ടും മുണ്ടും ധരിച്ച് തന്നെ സന്ദർശിച്ചു.

ചൈനയിൽ നിന്ന് റഷ്യയിലേക്ക്

8travel

ചൈനയിൽ നിന്ന് റഷ്യയിലേക്ക് കൊമേർഷ്യൽ പോർട്ട് വഴിയാണ് പോകാൻ ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ ചൈനയിൽ നിന്ന് കാറുകൾ ട്രക്കിൽ കയറ്റി മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ചൈനയിലെ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയായെങ്കിലും റഷ്യയിലെ കസ്റ്റംസ് ക്ലിയറൻസിൽ ഒരുപാട് തടസ്സങ്ങൾ വന്നു. മൂന്നു ദിവസം യാത്ര മുടങ്ങി. മുൻപ് ലാൽ ജോസുമൊത്ത് ട്രാൻസ് സൈബീരിയൻ യാത്ര നടത്തിയ സുരേഷ് ജോസഫും ലാവോസ് മുൻ ഹൈ കമ്മീഷണറായ രവിശങ്കർ ഐസോള വഴി റഷ്യൻ അംബാസിഡർ വെങ്കടേഷ് വർമയേയും ബന്ധപ്പെട്ടു. സുരേഷ് ജോസഫ് പരിചയപ്പെടുത്തിയ ഏജന്റ് അനറ്റോളിയും വെങ്കടേഷ് വർമ വഴി വ്ലാഡിവോസ്റ്റോക്കിലെ കോൺസുലേറ്റ് ജനറൽ ശുഭവും മറ്റും സഹായിച്ച് മൂന്നാം ദിവസമാണ് വാഹനങ്ങൾ വിട്ടുകിട്ടിയത്. അത് തിരുവോണദിവസമായത് കൊണ്ട് ഓണം അന്യനാട്ടിലെങ്കിലും സന്തോഷപൂർവ്വമായിരുന്നു.

ക്രാസ്‌കിനോ എന്ന സ്‌ഥലത്താണ്‌ മൂന്ന് ദിവസം തങ്ങിയത്. കസ്റ്റംസ് ക്ലിയറൻസിനു തടസ്സങ്ങൾ നേരിട്ടുവെങ്കിലും അതിന്റെ കാര്യങ്ങൾ ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഒഫീഷ്യൽസ്, പോലീസ്, ഒരു ലോക്കൽ ട്രാവൽ ഏജൻസി തുടങ്ങിയവരൊക്കെ സഹായിച്ചു.

ട്രാൻസ് സൈബീരിയൻ ഹൈവേയിലൂടെ

വ്ലാഡിവോസ്റ്റോക്ക് മുതൽ സെന്റ് പീറ്റേഴ്‌സ്ബർഗ് വരെ ട്രാൻസ് സൈബീരിയൻ ഹൈവേയിലൂടെയായിരുന്നു യാത്ര. റഷ്യയുടെ കിഴക്കേയറ്റത്തെയും പടിഞ്ഞാറേയറ്റത്തെയും ബന്ധിപ്പിക്കുന്ന ഫെഡറൽ ഹൈവേയുടെ ശൃംഖലയാണത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അറ്റ്ലാന്റിക് സമുദ്രതീരം മുതൽ പസിഫിക് സമുദ്രതീരം വരെ കരമാർഗ്ഗം നീണ്ടുകിടക്കുന്ന 11000 കിലോമീറ്റർ നീണ്ട ഹൈവേ. ഏറെ ദുർഘടം പിടിച്ച യാത്രയായിരിക്കും ട്രാൻസ് സൈബീരിയൻ യാത്ര എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ റോഡുകൾ ഭേദപ്പെട്ട അവസ്‌ഥയിലായിരുന്നു.

ട്രാൻസ് സൈബീരിയൻ ഹൈവേ ലോകത്തിലെ തന്നെ ഏറ്റവും ദീർഘവും അപകടകരവുമായ ഹൈവേകളിൽ ഒന്നാണ്. യാത്ര പൂർണമായും ഏറെ ശ്രദ്ധയോടെ തന്നെ വേണ്ടിയിരുന്നു. ഒരു കുഴിയിൽ ചാടുന്നതുപോലും ഒട്ടും ചെറിയ കാര്യമായിരുന്നില്ല.

മദ്യപിച്ച് വാഹനമോടിക്കലിനും റാഷ് ഡ്രൈവിങ്ങിനും കുപ്രസിദ്ധി നേടിയിട്ടുള്ള റഷ്യൻ ഹൈവേകളിൽ പലപ്പോഴും അപകടങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെടാൻ കഴിഞ്ഞത്. റോഡു പണി നടക്കുന്ന പല സ്‌ഥലങ്ങളിലും റോഡിൽ സ്റ്റോപ്പ് സൈൻ വെച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ബ്ലോക്ക് ചെയ്ത ഒരു സ്‌ഥലത്ത്‌ ആദ്യ വാഹനം നിർത്തുകയും പിന്നിലായി വന്ന രണ്ടാമത്തെ വാഹനം സ്ലോ ചെയ്യുകയും ചെയ്യുന്നതിനിടെ പിന്നിൽ നിന്നും അതിവേഗം വന്ന ഒരു ജീപ്പ് നിർത്താനാവാതെ നിയന്ത്രണം വിട്ട് സൈൻ ബോർഡിൽ ഇടിച്ച് റോഡിൽ നിന്നും അടുത്ത കുഴിയിൽ വീണു നാലഞ്ച് കരണം മറിഞ്ഞാണ് നിന്നത്. നിയന്ത്രണം വിട്ട് പോകുന്നതിനിടയിൽ ആദ്യം പോയ കാറിന്റെ തൊട്ടരികിൽ കൂടെയായിരുന്നു ജീപ്പ് പോയി ബോർഡിൽ ഇടിച്ചത്. കാറിൽ ഇടിച്ചിരുന്നെങ്കിൽ യാത്ര തന്നെ മുടങ്ങുന്ന അവസ്‌ഥയിലേക്ക് എത്തിയിരുന്നേനെ. ജീപ്പ് യാത്രികനെ രക്ഷിക്കാനായി ഞങ്ങൾ ഓടിയെത്തി. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഫസ്റ്റ് എയിഡ് കിറ്റ് കൊണ്ട് അയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ട്രക്കുകൾക്കിടയിൽ കുടുങ്ങിപ്പോകേണ്ട പല സാഹചര്യങ്ങളും വഴിയിൽ അനുഭവപ്പെട്ടു. പലയിടങ്ങളിലും മൂടൽ മഞ്ഞ് മൂലവും റാഷ് ഡ്രൈവിങ് മൂലവും ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്ന് റോഡരികിൽ കിടക്കുന്നത് കണ്ടിരുന്നു.

യാത്ര ഭൂരിഭാഗവും വിജനപ്രദേശങ്ങളിലൂടെയും ചെറു ഗ്രാമങ്ങളിലൂടെയും ആയിരുന്നു എന്നതാണ് അവിടെ നേരിട്ട പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് അവിടങ്ങളിലെ സാമ്പത്തികാവസ്‌ഥ തീർത്തും മോശവുമാണ്. അതുകൊണ്ട് തന്നെ വസ്തുവകകൾ എന്തും ഇപ്പോഴും മോഷ്ടിക്കപ്പെടാൻ വളരെ സാധ്യതയുണ്ടെന്ന് അന്നാട്ടുകാർ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. ഹോട്ടൽ, ഫ്യുവൽ പമ്പ് എന്നിവയൊക്കെ നൂറുകണക്കിന് കിലോമീറ്ററുകളുടെ അകലത്തിൽ മാത്രമായിരുന്നു ലഭ്യമായത്.

ഈ റൂട്ടിലെമ്പാടും ബീഫ്, പോർക്ക് അല്ലെങ്കിൽ ഉരുളൻ കിഴങ്ങ് എന്നിവ മാത്രമായിരുന്നു ഭക്ഷണത്തിനായി കിട്ടിയിരുന്നത്. അതുകൊണ്ട് ഭക്ഷണകാര്യങ്ങളിലും ഒരുപാട് ബുദ്ധിമുട്ടുണ്ടായി.

ദിവസവും 600 മുതൽ 1100 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്തിട്ടാണ് താമസിക്കാൻ സൗകര്യം ലഭിച്ചത്. ചൈനയിലെ അവസ്‌ഥ പോലെ ട്രാൻസ് സൈബീരിയൻ ഹൈവേയിലും പബ്ലിക് ടോയലെറ്റുകൾ ആയിരുന്നു ഏറ്റവും ദുരിതം. നിലത്ത് കുഴികുത്തി ഉണ്ടാക്കിയ ടോയ‌്ലെറ്റുകൾ വൃത്തിഹീനമായിരുന്നു.

5 വ്യത്യസ്ത ടൈം സോൺ കടന്നു

റഷ്യയിൽ തന്നെ അഞ്ച് വ്യത്യസ്ത ടൈം സോൺ കടന്നു യാത്ര ചെയ്തപ്പോൾ പലപ്പോഴും തണുപ്പ് പൂജ്യത്തിലും അതിനു താഴെയും എത്തി. ഞങ്ങൾ യാത്ര ചെയ്തത് ഏറ്റവും മികച്ച സമയത്തായത് കൊണ്ട് മൈനസ് 3 ഡിഗ്രിയിൽ താഴെയേ കാലാവസ്‌ഥ പോയുള്ളൂ. വർഷത്തിൽ നാല് മാസത്തിനപ്പുറത്തേക്ക് ചൂടുണ്ടാവില്ല അവിടെ. തണുപ്പുകാലത്ത് മൈനസ് മുപ്പത് മുതൽ അൻപത് വരെ തണുപ്പനുഭവപ്പെടുന്ന സ്‌ഥലങ്ങളാണത്.

ഇർകുട്സ്ക് എന്ന സ്‌ഥലത്തെ ബെയ്ക്കൽ ലേക്ക് അതിമനോഹരമായ ഒരു കാഴ്ചയിരുന്നു സമ്മാനിച്ചത്. അറുനൂറിലധികം കിലോമീറ്റർ വ്യാസമുള്ള, ലോകത്തിലെ ഏഴാമത്തെ വലിയ തടാകമാണത്. ലോകത്തിലെ തന്നെ ഏറ്റവും ആഴമുള്ളതും, ഏറ്റവുമധികം ശുദ്ധജലമുള്ളതും ഇതേ തടാകമാണ്. ഈ തടാകത്തോടനുബന്ധിച്ച് പല ടൗൺഷിപ്പുകളും നിർമിച്ചിട്ടുണ്ട്.

ഈ റൂട്ടിലാണ് ഏഷ്യൻ ഭൂഖണ്ഡം കടന്നു യൂറോപ്പിലേക്ക് പ്രവേശിച്ചത്. കടൽ കൊണ്ടല്ലാതെ കരയിൽ തന്നെ വര വരച്ച് വേർതിരിക്കുന്ന രണ്ട് ഭൂഖണ്ഡങ്ങളാണ് ഏഷ്യയും യൂറോപ്പും. മറ്റുള്ളവയെല്ലാം കടൽമാർഗം വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതിർത്തി കടന്നപ്പോൾ മനസ്സിലായ കാര്യം റഷ്യയുടെ യൂറോപ്പിലെ ഭാഗം ഏറെ വികസിതവും സാമ്പത്തികപരമായി ഏറെ മുന്നിലുമാണ്, എന്നാൽ ഏഷ്യയിലെ ഭാഗങ്ങൾ നേരെ തിരിച്ചും. തന്നെയല്ല, യൂറോപ്പിലേക്ക് കടക്കുമ്പോൾ ക്രിസ്ത്യാനിറ്റി കൂടുതലായി പ്രാധാന്യം നേടി വരുന്നതും കണ്ടു. സാംസ്കാരികപരമായി തന്നെ വലിയ വ്യത്യാസങ്ങൾ പ്രകടമായിരുന്നു.

വളരെ കൗതുകകരമായത് ഇടയ്ക്ക് പരിചയപ്പെട്ട ജിപ്സി വിഭാഗത്തിൽ പെട്ട ആളുകളുടെ അനുഭവങ്ങളാണ്. ഒരിടത്ത് വീട് കെട്ടി സ്‌ഥിരമായി താമസിക്കാതെ നാടോടികളായ ആളുകളാണവർ. അവരുടെ പൂർവ്വികരോക്കെ ഇന്ത്യയിൽ വന്നിരുന്നു എന്നാണു അറിയാൻ കഴിഞ്ഞത്. ഇന്ത്യയിൽ നിലനിന്നിരുന്ന ശക്തമായ ജാതിവ്യവസ്‌ഥിതി മൂലം ഏറ്റവും താഴ്ന്ന വിഭാഗമായി മാറി പോകുമെന്ന ഭയത്താലാണ് അവർ ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോയത് എന്നാണു അറിഞ്ഞത്.

'ഓൾഡ് ബിലീവേഴ്‌സ് വില്ലേജ്' വഴി ഇടയ്ക്ക് കടന്നുപോന്നിരുന്നു. ബലമായി മത പരിവർത്തനം ചെയ്യപ്പെട്ട ഒരു വിഭാഗമാണവിടെ. എന്നിരുന്നാൽ കൂടി അവരുടെ വിശ്വസം പുരാതന രീതിയിൽ പ്രകൃതിയോട് ആയിരുന്നു. വളരെ ഭംഗിയുള്ള, തടികൊണ്ട് നിർമ്മിച്ച വീടുകളായിരുന്നു അവരുടേത്. സഞ്ചാരികളെ കണ്ടാൽ വീട്ടിനുള്ളിലേക്ക് ക്ഷണിച്ച് സൽകരിക്കുക അവരുടെ ശീലമാണ്.

പ്രാഗിൽ ആരംഭിച്ച് നാലാഴ്ചകൾ കൊണ്ട് ഏതാണ്ട് പതിനയ്യായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, കൃത്യമായ റൂട്ടോ, റോഡ് സപ്പോർട്ടോ ഒന്നുമില്ലാതെ റഷ്യയിലെ ഉലൻ ഉടെയിൽ അവസാനിക്കുന്ന 1200 സിസി കാറുകൾ മാത്രം പങ്കെടുക്കുന്ന മംഗോൾ റാലി അവസാനിക്കുന്ന ദിവസം അതേ സ്‌ഥലത്തെ അതേ ഹോട്ടലിൽ താമസിക്കുവാൻ എത്താൻ കഴിഞ്ഞത് യാദൃശ്ചികമായി. ആ വാഹനങ്ങളും ആളുകളുമെല്ലാം തന്നെ ഏറെ കൗതുകമുണർത്തുന്നതായിരുന്നു.

മോസ്‌കോ എത്തുന്നതിനു 2 ദിവസം മുൻപ് ഡീസൽ അടിച്ച പിന്നാലെ ഒരു വാഹനം കേടായി. ഏതാനും കിലോമീറ്ററുകൾ അകലെ കണ്ട ഒരു ട്രക്ക് വർക്‌ഷോപ്പിൽ സംസാരിച്ചപ്പോൾ അവർ ശ്രമിച്ചു നോക്കാമെന്നേറ്റു. മെക്കാനിക്കുമാരുമായി ഗൂഗിൾ ട്രാസ്‌ലേറ്റർ വഴി സംസാരിച്ചും നേപ്പാൾ, മുംബൈ, കോയമ്പത്തൂർ ടാറ്റ ഒഫീഷ്യൽസ് ഫോണിലും വിഡിയോ കോളിലും വന്ന് വിവരങ്ങൾ നൽകിയും നീണ്ട എട്ട് മണിക്കൂർ കൊണ്ട് വാഹനം നേരെയാക്കുവാൻ കഴിഞ്ഞു.

ഓൺലൈൻ ആയി ഹെക്സയുടെ മുഴുവൻ പ്രോഗ്രാമും ഡൗൺലോഡ് ചെയ്ത്, ഒരു ദിവസത്തെ പണികൾ എല്ലാം മാറ്റി വെച്ച്, സ്‌കാനിയ, വോൾവോ ട്രക്കുകൾ റിപ്പയർ ചെയ്യുന്ന ആ വർക്‌ഷോപ്പ് ജീവനക്കാർ കാർ റിപ്പയർ ചെയ്തതിനു എത്ര നിർബന്ധിച്ചിട്ടും ഒരു പ്രതിഫലവും വാങ്ങിയില്ല, എന്നുമാത്രമല്ല, തുടർ യാത്ര ബുദ്ധിമുട്ടാവാതിരിക്കാൻ ഒരു മെക്കാനിക്കിനെ വർക്ക്‌ഷോപ്പിൽ നിന്ന് മോസ്‌കോ വരെ കൂടെ വിടുകയും ചെയ്തു. യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവമായിരുന്നു അത്.

മോസ്‌കോയിൽ ഇന്ത്യൻ അംബാസിഡർ വെങ്കടേഷ് വർമ്മ, സെന്റ് പീറ്റേഴ്‌സ്ബർഗിൽ കോൺസുലേറ്റ് ജനറൽദീപക് മിഗ്‌ലാനി എന്നിവരുടെ ആതിഥ്യം സ്വീകരിച്ച് അവരോടും ഉദ്യോഗസ്‌ഥരോടുമൊപ്പം സമയം ചിലവിടാൻ കഴിഞ്ഞു. കൂടാതെ പല മലയാളികളും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ കണ്ടതനുസരിച്ച് ബന്ധപ്പെടുകയും നേരിട്ട് വന്നു കാണുകയും ചെയ്തു. രണ്ട് ദിവസം സെന്റ് പീറ്റേഴ്‌സ്ബർഗ്ഗിൽ ചിലവഴിച്ച്, കാറുകൾ ഇന്ത്യയിലേക്ക് കപ്പൽമാർഗ്ഗമാണ് കയറ്റി അയച്ചത്. ടീമംഗങ്ങൾ എല്ലാവരും വിമാനമാർഗ്ഗം ഇന്ത്യയിൽ ഒക്ടോബർ 2 നു തിരിച്ചെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com