മഴക്കാട്ടിലേക്ക് പോകുവാൻ റെഡിയാണോ?
Mail This Article
നഗരവത്കരണ കാലത്തും ഗ്രാമീണതയുടെ തനിമ കൈവിടാതെ കാത്തു സൂക്ഷിക്കുവാന്‍ ഇന്നും കന്നഡഗ്രാമങ്ങള്‍ക്കു കഴിയുന്നു എന്നതിന്റെ തെളിവാണ് ഷിമോഗയും അഗുംബെയുമെല്ലാം. നെല്‍പാടങ്ങളും തെങ്ങിന്‍തോപ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കവുങ്ങിന്‍ തോട്ടങ്ങളുമൊക്കെയായി കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന വഴിയോരങ്ങള്‍. ഷിമോഗ ജില്ലയിലെ അതിമനോഹരമായൊരു വിനോദസഞ്ചാര കേന്ദ്രമാണ് ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്ന് വിളിക്കുന്ന അഗുംബെ. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇവിടെയാണ്. പൂർണ്ണമായും ഒരു മഴക്കാടാണ് അഗുംബെ. മികച്ച ട്രക്കിങ് മേഖല കൂടിയാണ് ഇവിടം.
കാപ്പിത്തോട്ടങ്ങൾക്കു പ്രസിദ്ധിയാർജിച്ച ചിക്കമംഗളുരുവിലാണ് ശൃംഗേരി എന്ന തീർഥാടനകേന്ദ്രം. കർണാടകയിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന അഗുംബെ മഴക്കാടുകൾക്കടുത്തുള്ള ചെറിയ പട്ടണം.
ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച ആദ്യമഠം സ്ഥിതി ചെയ്യുന്ന ഇടമാണു ശൃംഗേരി. എന്നു കരുതി ഭക്തിമാർഗത്തിൽ യാത്ര ചെയ്യാനുള്ള സ്ഥലം എന്നു കരുതേണ്ട. മഴയാസ്വദിച്ച് , മഞ്ഞുകൊണ്ട്, മഴവനങ്ങളുള്ള മലമുകളിലേക്ക് ഡ്രൈവ് ചെയ്യാം. അഗുംബെയിൽ രാജവെമ്പാലകൾ വാഴുന്ന കാടുകളെ കണ്ടറിയാം. ശൃംഗേരിയിലെ വിദ്യാശങ്കര ക്ഷേത്ര നിർമിതി കണ്ട് അതിശയപ്പെടാം.
അതിസുന്ദരമായ റോഡുകൾ ആണിവിടെയുള്ളത്. പിന്നെ ജൈനപാരമ്പര്യം പുലർത്തുന്ന ക്ഷേത്രങ്ങളും സ്മാരകങ്ങളും. കുന്ദാദ്രിയിലെ ജൈനക്ഷേത്രം കാണാൻ മറക്കരുത്. കാറിൽ പോകുന്നതാണ് ഉചിതം. കാരണം മഴ എപ്പോഴും പെയ്യാം.
മംഗലാപുരം വരെ െട്രയിനിൽ പോകാം. ശേഷം കാറിലോ ബസ്സിലോ അഗുംബെയിലേക്കു തിരിക്കാം. സ്വന്തം വാഹനത്തിലാണെങ്കിൽ കർക്കളയിലെ കൽസ്മാരകങ്ങൾ കൂടി കാണാം.
മംഗലാപുരത്തേക്കാൾ രസകരമായ വഴി മടിക്കേരിയിലൂടെയുള്ളതാണ്. ചിക്കമംഗളൂരിന്റെ കാഴ്ചകൾ കൂടി കാണാം.
റൂട്ട് - എറണാകുളം-കോഴിക്കോട്-താമരശ്ശേരി-മാനന്തവാടി-ബേലൂർ- ചിക്കമംഗളൂർ-ശൃംഗേരി-അഗുംബൈ 592km