ഗോവയിൽ പോയാൽ രണ്ടുണ്ട് കാര്യം, ബീച്ചും കാണാം പണവും ഉണ്ടാക്കാം!
Mail This Article
ബീച്ചുകൾക്കും അതുമായി ബന്ധപ്പെട്ട ടൂറിസത്തിനും പേരു കേട്ട സ്ഥലമാണ് ഗോവ. വിദേശികളും സ്വദേശികളുമായ ഒട്ടനവധിപ്പേർ എത്തുന്ന ഗോവയിൽ അടുത്ത കാലത്തായി ആളുകൾ തേടിപ്പിടിച്ചു പോകുന്നത് കസിനോകളിലേക്കാണ്. ഉല്ലാസത്തിനു മാത്രമായി എത്തുന്നവർക്ക് ചെലവാക്കാനുള്ള പണം കൂടി അവിടെ നിന്നു കിട്ടിയാലോ ?പോക്കർ ഗെയിം എന്ന വിനോദോപാധി ആളുകളെ ആകർഷിക്കുന്നതും ഇവിടെയാണ്.
ആഡംബരത്തിന്റെ അവസാനവാക്ക് – കസിനോ
ആഡംബരത്തിന്റെ അവസാനവാക്കാണ് ഗോവയിലെ കസിനോകൾ. കടലിലെ കൊട്ടാരം എന്നു വേണമെങ്കിൽ നമുക്ക് കസിനോകളെ വിശേഷിപ്പിക്കാം. ഉള്ളിൽ കയറിയാൽ കരയിലുള്ള ഒരു വലിയ കെട്ടിടത്തിൽ കയറിയ തോന്നലാകും ലഭിക്കുക. കടലിലെ ഒാളവും തിരയുമൊന്നും കസിനോകളെ ബാധിക്കില്ല. ഇൗ കസിനോകളിലാണ് പോക്കർ ഗെയിമുകൾ അരങ്ങേറുന്നത്. എന്തിനാണ് കരയിൽ നടത്താതെ കടലിൽ ഇൗ ഗെയിം നടത്തുന്നതെന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം. മറ്റൊന്നും കൊണ്ടല്ല, കരയിൽ ഇത്തരത്തിലുള്ള മത്സരങ്ങൾ നടത്തുന്നതിൽ നിയമപരമായി ചില വിലക്കുകൾ ഉള്ളതു കൊണ്ടു തന്നെ. മൂന്നും നാലും നിലകളിലായി പണിതിരിക്കുന്ന കസിനോകളിൽ പോക്കർ ഗെയിമുകൾക്കു പുറമെ ഗാംബ്ലിങ് പോലുള്ളവയും ഉണ്ട്. ഭക്ഷണവും മദ്യവും സംഗീതവും ഒപ്പം നാലു ചുറ്റിലുമുള്ള കടലിന്റെ കാഴ്ച കൂടി ആകുമ്പോൾ കസിനോ ആർക്കും മറക്കാനാകാത്ത അനുഭവം സമ്മാനിക്കും.
സ്പാർട്ടൻ പോക്കർ
ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗെയിമിങ് പ്ലാറ്റ്ഫോമാണ് സ്പാർട്ടൻ പോക്കർ. പോക്കർ ഗെയിമിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് അടുത്ത കാലത്ത് ബിഗ് ഡാഡി എന്ന അത്യാഡംബര കസിനോയിൽ അവർ ഇന്ത്യ പോക്കർ ചാംപ്യൻഷിപ്പ് അവാർഡ്സ് എന്ന പേരിൽ ഒരു ലൈവ് പോക്കർ ഗെയിം സംഘടിപ്പിച്ചു. ഇതു മൂന്നാം തവണയാണ് ഇത്തരത്തിൽ ഒരു മത്സരം സ്പാർട്ടൻ പോക്കർ സംഘടിപ്പിക്കുന്നതെങ്കിലും ഇത്തവണത്തേത് മത്സരാർഥികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധ നേടി. ജനുവരി 14 മുതൽ 19 വരെ നടന്ന മത്സരത്തിന്റെ തിളക്കം കൂട്ടാൻ നിരവധി ബോളിവുഡ് താരങ്ങളും എത്തിയിരുന്നു. മുൻകാലങ്ങളിൽ നടന്ന മത്സരങ്ങളിലെ വിജയികൾക്കും ഇത്തവണത്തെ മത്സരാർഥികൾക്കുമായി വലിയ ആഘോഷങ്ങളും ഇൗ ദിവസങ്ങളിൽ നടത്തപ്പെട്ടു.
നിയമപരമാണോ പോക്കർ ?
ചീട്ടുകളി എന്ന് കേൾക്കുമ്പോൾ ആളുകളുടെ മുഖം ചുളിയും. അപ്പോൾ പിന്നെ ചീട്ടുകളിയുടെ തന്നെ ഒരു വകഭേദമായ പോക്കർ മത്സരങ്ങളെക്കുറിച്ച് കേൾക്കുമ്പോഴും ഒരു സംശയം നമുക്കുണ്ടാകാം. ഇതു നിയമപരമാണോ എന്ന് ? നൂറു ശതമാനം നിയമപരം എന്നാണ് അതിനുള്ള ഉത്തരം. ‘പോക്കർ വെറുമൊരു ചൂതാട്ടമല്ല. മറിച്ച് ഇതൊരു സ്കിൽഡ് ഗെയിമാണ്. കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ട ഒന്ന്. ഇന്ത്യയിലെ എല്ലാ കോടതികളും അംഗീകരിച്ച എല്ലാ നിയമങ്ങളും അനുസരിച്ച് നടത്തുന്ന മത്സരമാണ് ഇത്. പല കോടതികളിലും പല ഹർജികളും ചെന്നിട്ടുണ്ടെങ്കിലും അവയെല്ലാം തള്ളി. വിദേശ രാജ്യങ്ങളിലൊക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള മത്സരമാണ് ഇത്. ’ സ്പാർട്ടൻ പോക്കർ സിഇഒ അമിൻ റോസാനി പറഞ്ഞു.
അടുത്ത കാലത്തായി വൻ പ്രചാരം ലഭിച്ച പോക്കർ ഗെയിമിനെ കൂടുതൽ ജനകീയമാക്കാനാണ് സ്പാർട്ടൻ പോക്കറിന്റെ അണിയറക്കാരുടെ തീരുമാനം. അതിൻ പ്രകാരമാണ് ചെറിയ രീതിയിൽ നടന്നിരുന്ന ഇന്ത്യ പോക്കർ ചാംപ്യൻഷിപ്പ് ഇത്ര വലിയൊരു മത്സരമായി സംഘടിപ്പിച്ചതും. വിജയികൾക്കും മത്സരിക്കാനെത്തിയവർക്കും ഉപഹാരങ്ങൾക്കു പുറമെ ഒരു അവധിയാഘോഷത്തിന്റെ തോന്നൽ കൂടി നൽകാൻ സ്പാർട്ടൻ പോക്കർ ശ്രദ്ധിച്ചതും ഇതിനു തന്നെ.