ADVERTISEMENT

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ തകര്‍ത്തഭിനയിച്ചു പൃഥ്വിരാജും ബിജുമേനോനും. എന്നാല്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഒരു ചാട്ടുളി കണക്കെ തറച്ചുകയറിയ കഥാപാത്രമാണ് അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മ. തന്റേടവും മനക്കരുത്തുമുള്ള ആദിവാസിയുവതിയായി സ്‌ക്രീനില്‍ തിളങ്ങിയ താരമാണ് ഗൗരി നന്ദ. അഭിനയം മാത്രമല്ല യാത്രകളും ഇഷ്ടമാണ് ഗൗരിക്ക്. വലിയ സാഹസികതകളെക്കാളും ഗൗരിക്കിഷ്ടം ഒരല്‍പം ഭക്തിനിര്‍ഭരമായ യാത്രകളാണ്.

ഗൗരി നന്ദയുടെ യാത്രാവിശേഷങ്ങളറിയാം.

‘ഒരു തികഞ്ഞ വിശ്വാസിയാണ് എന്നു തുറന്നുപറയുന്നതില്‍ എനിക്കൊരു മടിയുമില്ല. എന്റെ യാത്രകളധികവും അമ്പലങ്ങളിലേക്കാണ്. കൂട്ടിന് അമ്മയുമുണ്ടാകും. മനസ്സിന് ഒരല്‍പം ആശ്വാസം വേണമെന്നു തോന്നുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഇഷ്ടമുള്ളൊരു തിരുനടയില്‍ അല്‍പനേരം കണ്ണടച്ചുനില്‍ക്കാനാണ്. അച്ഛന്റെ നാടായ ചേര്‍ത്തലയില്‍ കുടുംബക്ഷേത്രമുണ്ട്. അത്തരമൊരു അന്തരീക്ഷത്തില്‍ വളര്‍ന്നതിനാലാകാം എനിക്ക് ക്ഷേത്രങ്ങളോട് ഒരിഷ്ടക്കൂടുതല്‍. എന്നുകരുതി മറ്റിടങ്ങള്‍ കാണാന്‍ താല്‍പര്യമില്ല എന്നല്ല.

gouri-trip

ഹിമാലയമെന്ന സ്വപ്‌നക്കൊടുമുടി

‌ഹിമാലയം എനിക്കൊരു സ്വപ്‌നമാണ്. ഒത്തിരിനാളായി മനസ്സില്‍ കിടക്കുന്നൊരു ആഗ്രഹമാണ്. പലരും പറഞ്ഞും കേട്ടും മനസ്സില്‍ മഞ്ഞുപോലെ ഉറഞ്ഞിരിക്കുന്നൊരു സ്വപ്നം. അവിടെ പോയവരൊക്കെ പറയുന്നത് ഒരിക്കലെങ്കിലും അവിടം കണ്ടിരിക്കണമെന്നാണ്.അനുഭവങ്ങളുടെ പര്‍വതശിഖരങ്ങള്‍ കീഴ്‌പ്പെടുത്തണമെന്ന് കുറേക്കാലമായി കരുതുന്നു. ഹിമാലയം ശരിക്കും അനുഭവിച്ചറിയേണ്ട ഒരിടം തന്നെയാണതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഹിമാലയത്തിലേക്ക് ബൈക്കിലൊക്കെ പോകുന്നവരുണ്ടല്ലോ.

With adventure tourists taking it a notch higher by going to newer locations in the wild Himalayas, here are spots that are making it to many travel lists.

സ്വപ്‌നസാക്ഷാത്കാരമാണ് ആ യാത്ര. അതുകൊണ്ട് അതിന് പറ്റിയ സമയവും കാലവും ഒക്കെ ഒത്തുവന്നാല്‍ ഒറ്റപ്പോക്കങ്ങു പോകും. ഞാന്‍ അത്ര വലിയ സാഹസികയൊന്നുമല്ല. എന്നെ എവിടെയെങ്കിലും ഒറ്റയ്ക്കു വിടാന്‍ അമ്മ ഒരുക്കമല്ല. ഇന്നുവരെ അമ്മയും എനിക്കൊപ്പം വന്നിട്ടുണ്ട്. അതുകൊണ്ട് ഹിമാലയം യാത്ര ശരിക്കും ആലോചിച്ച് പ്ലാനിട്ട് പോകേണ്ട ഒന്നാണ്. കാരണം ഒപ്പം അമ്മയും പോന്നാലോ.

അയ്യപ്പനും കോശിയും ചിത്രത്തിന്റെ ഷൂട്ടിനിടെ അട്ടപ്പാടിയിലുള്ള ഒരു പ്രശസ്ത ക്ഷേത്രം കാണാന്‍ പോയതാണ് ഞാന്‍ ഈയടുത്ത് ചെയ്ത ഏറ്റവും നല്ലൊരു ട്രിപ്പ്. ഷൂട്ടിനിടെ പലരും പറഞ്ഞുകേട്ടിട്ടാണ് ചിത്രീകരണം അവസാനിച്ച ദിവസം ഞാന്‍ അവിടെ പോയത്. പ്രശസ്തമായൊരു ക്ഷേത്രമാണത്. മല്ലീശ്വരം ക്ഷേത്രത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. കാടിന്റെ മര്‍മരമറിഞ്ഞ് അവിടെ പോകാന്‍ തന്നെ രസമാണ്. വല്ലാത്തൊരു ഫീലാണ് ക്ഷേത്രാങ്കണത്തിലെത്തിയാല്‍.  

അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രം

കാടും മലകളും പുഴകളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും എല്ലാം ചേരുന്ന ഒരു അപൂര്‍വ സുന്ദര പ്രദേശമാണ് അട്ടപ്പാടി. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സെറ്റില്‍മെന്റുകളില്‍ ഒന്നാണത്. ഇരുളര്‍, മുദുഗര്‍ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങള്‍ അട്ടപ്പാടിയിലുണ്ട്. അവരുടെ ആഘോഷങ്ങളും ഉത്സവങ്ങളും നിറമുള്ള കാഴ്ചകളാണ്. മല്ലീശ്വരന്‍ എന്ന കൊടുമുടി ശിവലിംഗമായി കരുതി ആരാധിക്കുന്നവരാണ് ഇവിടത്തെ ആദിവാസികള്‍. മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.

അട്ടപ്പാടിയിലെ ആദിവാസി സമൂഹം മല്ലീശ്വരമുടിയെ ശിവനായും ഭവാനി നദിയെ പാര്‍വതിയുമായാണു കാണുന്നത്. ശിവന്റെ തിരുമുടി എന്നാണു മല്ലീശ്വര്വര മുടിയുടെ അര്‍ഥം. താഴ്‌വാരത്തായി ചെമ്മണ്ണൂരിലെ മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം പ്രശസ്തമാണ്. രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം ആദിവാസിജനതയുടെ മുഴുവന്‍ ആഘോഷമാണ് എന്നുപറയാം.

അട്ടപ്പാടിയിലെ നൂറ്റമ്പതോളം ആദിവാസി കോളനിവാസികളും പുറത്തുനിന്നുള്ളവരുമായി ആയിരങ്ങളാണു ശിവരാത്രി നാളില്‍ അട്ടപ്പാടിയിലെ മല്ലീശ്വരക്ഷേത്രത്തിലെത്തുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ പ്രശസ്ത നോവലായ പൊന്നിയിലും അതിന്റെ ദൃശ്യാവിഷ്‌കാരമൊരുക്കി തോപ്പില്‍ ഭാസിയുടെ സംവിധാനത്തില്‍ കമലാഹാസനും ലക്ഷ്മിയും തകര്‍ത്തഭിനയിച്ച പൊന്നി എന്ന ചിത്രത്തിലും മല്ലീശ്വരമുടിയുടേയും ആദിവാസി ഗോത്രവര്‍ഗ്ഗങ്ങളുടെയും നേര്‍ജീവിതങ്ങള്‍ ആണ് പറയുന്നത്.

അതുപോലെ കുറേ കാണണമെന്ന് ആഗ്രഹിച്ചു പോയ മറ്റൊരു അമ്പലമാണ് തിരുവല്ലയിലെ ശ്രീ വല്ലഭക്ഷേത്രം. ഭഗവാന്റെ ആറടിയോളം പൊക്കമുള്ള പ്രതിഷ്ഠയുണ്ടവിടെ എന്നു കേട്ടറിഞ്ഞാണ് ഞാന്‍ അവിടെ പോകുന്നത്. കേരളത്തില്‍ ചിലപ്പോള്‍ അത്തരമൊന്ന് അവിടെ മാത്രമേ കാണൂ. ഇങ്ങനെ എന്തെങ്കിലും പ്രത്യേകതയുള്ള അമ്പലങ്ങളൊക്കെ കാണാനും എനിക്ക് ഇഷ്ടമാണ്. ഞാന്‍ അങ്ങനെ ഒത്തിരിയാത്രകളൊന്നും നടത്തിയിട്ടില്ല. ഇന്ത്യയ്ക്ക് പുറത്തുപോലും അധികം സഞ്ചരിച്ചിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളൊക്കെ കാണണമെന്നുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട്. അപ്പോള്‍ അത് താനേ നടക്കും.

കോവിഡിനെതിരെ ലോകം മുഴുവന്‍ ലോക്ഡൗണിലായതിനാല്‍ യാത്രകളും ജോലികളുമൊന്നും ആര്‍ക്കും ചെയ്യാനാകുന്നില്ല എന്ന വിഷമമുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ ഒന്നിച്ചുനിന്ന് ഈ വിപത്തിനെ നേരിട്ടാല്‍ നമുക്കായി ഭൂമി കരുതിവച്ചിരിക്കുന്ന സമയം തിരികെ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. സമയം ഇനിയുമുണ്ട്. അതുകൊണ്ട് ഒരല്‍പം ഇപ്പോള്‍ കഷ്ടപ്പെട്ടാലും നല്ലൊരു കാലം നമുക്ക് കൈവരുമെന്നുറപ്പാണ്.’

യാത്രകള്‍ക്കായി വലിയ പ്ലാനുകളൊന്നും ഇടുന്ന ആളല്ല ഗൗരി നന്ദ. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ സംഭവിച്ചുപോകുന്നതാണ് പല യാത്രകളും. ഇനി ചെറിയ പ്ലാനിങ്ങൊക്കെ നടത്താനാണ് ഗൗരി ഉദ്ദേശിക്കുന്നത്. യാത്രകള്‍ പുതിയ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണല്ലോ, പലതും അറിയാനും പഠിക്കാനും യാത്രകള്‍ മനുഷ്യന് തുണയാകുമെന്നും ഗൗരി നന്ദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com