ഹണിമൂണോ അതോ സ്കൂള്‍ ടൂറോ... രാജസ്ഥാന്‍ യാത്രയുടെ ഓര്‍മകള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്!
Mail This Article
വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് ഇന്ദ്രജിത്തിനൊപ്പം പോയ ഹണിമൂണ്‍ യാത്രയുടെ ഓര്‍മ ച്ചിത്രം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ഹണിമൂണ്‍ എന്നതിലുപരി സ്കൂള്‍ എസ്കര്‍ഷന്‍ എന്നാണ് ഇതിനെ വിളിക്കേണ്ടത് എന്നൊരു മുന്നറിയിപ്പോടു കൂടിയാണ് പൂര്‍ണിമ ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം മാറ്റമുണ്ട് രണ്ടു പേര്‍ക്കും. ചുവപ്പും കറുപ്പും നിറത്തിലുള്ള ചുരിദാര്‍ അണിഞ്ഞ് നാടന്‍ പെണ്‍കുട്ടിയായി നില്‍ക്കുന്ന പൂര്‍ണിമയും ടീഷര്‍ട്ടും ജീന്‍സും ധരിച്ച ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍. ഈ വേഷവും ചെരിപ്പുമെല്ലാം കണ്ട് ചിത്രത്തില്‍ നിന്ന് തനിക്ക് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് പൂര്‍ണിമ! ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു രണ്ടു പേരെയും കാണുമ്പോള്‍ രോമാഞ്ചം തോന്നുന്നുവെന്നും പൂര്‍ണിമ കുറിച്ചു.
രാജസ്ഥാനില്‍ മാത്രമല്ല, റോസ് ഗാര്‍ഡനില്‍ നിന്നും ജന്തര്‍ മന്തറില്‍ നിന്നുമെല്ലാം എടുത്ത ചിത്രങ്ങളും കയ്യില്‍ ഉണ്ട്. തങ്ങളുടെ ഹണിമൂണ്‍ യാത്ര മികച്ചതായിരുന്നുവെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ പാകത്തിലുള്ള എല്ലാ പോസുകളിലും ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും പൂര്‍ണിമ പറയുന്നു.
സെലിബ്രിറ്റികള്‍ അടക്കം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാറുള്ള സ്ഥലമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം കൂടിയായ രാജസ്ഥാന്‍. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് വെറും മരുഭൂമിയാണെന്ന് തോന്നുമെങ്കിലും സത്യം അതല്ല. വെറുതേ യാത്ര ചെയ്യുക എന്നതിലുപരി രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രവും സംസ്കാരവും മനസിലാക്കാനുള്ള ഒരു അവസരം കൂടിയാണ് രജപുത്രരുടെ നാട് എന്നറിയപ്പെടുന്ന രാജസ്ഥാനിലൂടെയുള്ള യാത്ര. രജപുത്ര- മുഗള്‍ ശൈലികള്‍ സമ്മേളിക്കുന്ന ഇവിടുത്തെ രാജകീയമായ ഓരോ കോട്ടകൊത്തളങ്ങള്‍ക്കും തടാകങ്ങള്‍ക്കും കുന്നുകള്‍ക്കുമെല്ലാം പറയാന്‍ വ്യത്യസ്തമായ നിരവധി കഥകളുണ്ട്.
പ്രതാപകാലത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നിര്‍മ്മിതികള്‍ക്ക് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താറും ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊടുമുടി മൗണ്ട് അബുവുമെല്ലാം രാജസ്ഥാനിലെ പ്രധാന ആകര്‍ഷണങ്ങളാണ്.