2021 വരെ ആരും ഇവിടേക്ക് വരേണ്ട ; നിയന്ത്രണം കോവിഡ് 19 ഭയന്ന്
Mail This Article
കൊറോണയുടെ പിടിയിൽ നിന്ന് ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊണ്ടിരിക്കുന്നു. ഹിമാചൽ പ്രദേശ് വിനോദസഞ്ചാരികൾക്കായി വാതിൽ തുറന്നെങ്കിലും സ്പിറ്റി വാലിയിലേക്ക് പുറത്തുനിന്നുള്ളവരെ സ്വാഗതം ചെയ്യുന്നില്ലെന്നാണ് പുതിയ വാർത്ത. കോവിഡ് -19 അണുബാധയിൽ നിന്ന് തദ്ദേശവാസികളെ സുരക്ഷിതമായി നിലനിർത്താനാണ് ഈ നടപടി എന്നാണ് റിപ്പോർട്ടുകൾ. സ്പിറ്റി ടൂറിസം സൊസൈറ്റിയാണ് തൽകാലം സന്ദർശകരെ സ്വീകരിക്കേണ്ട എന്ന നിലപാടെടുത്തത്.
2021 മാർച്ച് 31 വരെ സ്പിറ്റി യാത്രക്കാർക്കായി അടച്ചിരിക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. സ്പിറ്റി താഴ്‌വര അടച്ചിട്ടിരിക്കുന്നു എന്ന് എല്ലാ യാത്രക്കാരെയും അറിയിക്കുന്നതിൽ ഖേദമുണ്ടെന്നും അധികൃതർ പറയുന്നു. താഴ്‌വരയിലെ ടൂറിസം ഏപ്രിൽ 1 മുതൽ പുനരാരംഭിക്കും.
ഇപ്പോൾ ഹിമാചൽപ്രദേശില്‍ മഞ്ഞുമൂടിയ കാലാവസ്ഥയാണ്. മഞ്ഞിന്റെ കാഴ്ച ആസ്വദിക്കുവാനും നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്. സ്പിറ്റി വാലിയിലേക്ക് ശൈത്യകാലത്ത് വിനോദസഞ്ചാരികൾ പുറത്തു നിന്ന് സന്ദർശിക്കാൻ എത്തുന്നതോടെ കോവിഡ് 19 ന്റെ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന ഭയം പ്രദേശവാസികൾക്കുണ്ട്. താഴ്‌വരയിൽ താമസിക്കുന്നവർ അഞ്ചു മാസത്തേക്ക് കൂടി സഞ്ചാരികളെ കടത്തി വിടരുതെന്ന് ഏകകണ്ഠമായ തീരുമാനം എടുത്തിനെ തുടർന്നാണ് ഈ നടപടി.
അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും ശരിയായ ആരോഗ്യ സൗകര്യങ്ങളുടെ അഭാവവും സ്പിറ്റി ജനതയെ പകർച്ചവ്യാധികളിൽ തികച്ചും ദുർബലരാക്കുന്നു. അതിനാൽ, ശൈത്യക്കാലത്ത് രാജ്യത്ത് സ്ഥിതി മെച്ചപ്പെടുന്നതുവരെ ജാഗ്രത പാലിക്കുക എന്നാണ് തീരുമാനം. കോവിഡ 19 പിടിപെട്ടാൽ രോഗികളെ താഴ്‌വരയിൽ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുക പ്രയാസകരമാണ്. ഇത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കും, ഇതു കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.
English Summary: Spiti to stay shut for tourism this year