ADVERTISEMENT

ഊട്ടിയിൽ കുളമ്പടിയൊച്ച മുഴങ്ങുന്നുണ്ട്. എന്നാൽ ആവേശവും ആരവവും ഇല്ല. ലോകപ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയം കാണികൾ ഇല്ലാതെ ആരംഭിച്ചു. കുതിരപ്രേമികൾക്കും കുതിരകൾക്കും ഇതു നിരാശ.

horse-5

ലോകത്തെമ്പാടുമുള്ള കുതിരപ്രേമികൾ ഒത്തുചേർന്നിരുന്ന മേളയായിരുന്നു ഊട്ടിയിലേത്. ഏറ്റവും നല്ല കാലാവസ്ഥയുളള സമയം കൂടിയെന്നതിനാല്‍ സഞ്ചാരികളുടെയും ഇഷ്ടകാലം.വിനോദ സഞ്ചാരമേഖലയ്ക്കും ജാക്പോട്ട് കാലമായിരുന്നു.  എന്നാൽ കഴിഞ്ഞ തവണ കോവിഡ് മൂലം കുതിരപന്തയം നടന്നില്ല. ഇത്തവണ കോവിഡ് മൂലം നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. ജൂൺ 11 നാണ് ഇത്തവണ പന്തയം അവസാനിക്കുക. ബ്രിട്ടീഷുകാർ തുടങ്ങിവച്ച അതേ ചിട്ടയോടെയാണ് പന്തയം ഇന്നും നടക്കുന്നത്. 

horse-3

കുതിര ഗ്രൗണ്ടിലോടും പന്തയം ഓൺലൈനിലും 

കുതിരയോട്ട മത്സരങ്ങളുടെ പ്രധാനം പന്തയം വയ്ക്കലാണ്. നിയമവിധേയമായും അല്ലാതെയും ലക്ഷങ്ങൾ ഒഴുകും.  1990 കളിൽ വാതുവയ്‌പിന്റെ പേരിൽ കുതിരപ്പന്തയം സർക്കാർ നിരോധിച്ചപ്പോൾ ഊട്ടി നിലച്ചുപോയിരുന്നു. ഇടവേളയ്‌ക്കു ശേഷം വീണ്ടും പന്തയത്തിനു കളമൊരുങ്ങി.  ഓരോ കുതിരപ്പന്തയത്തിലൂടെ സമ്പന്നരായവരുടെ കഥകള്‍ കേള്‍ക്കാമെങ്കിലും  പന്തയത്തില്‍  സര്‍വവും നഷ്ടപ്പെട്ട ഒരുപാടു പേരുമുണ്ട്. ഒരു തവണ നഷ്ടപ്പെട്ടാൽ കടം വാങ്ങി വീണ്ടും  പന്തയത്തിനെത്തുന്നവരുണ്ട്. ദശലക്ഷങ്ങൾ വില പിടിക്കുന്ന കുതിരകളാണ് പന്തയത്തിൽ പങ്കെടുക്കുന്നത്. ഓരോരുത്തരുടെയും മികവ് ആരാധകർക്കും വാതുവയ്പുകാർക്കും അറിയാം. മൈതാനത്തെത്തി വാതുവയ്ക്കുന്ന സൗകര്യം ഇത്തവണയില്ല. കോവിഡ് മൂലം ‘ബുക്കീസ് ’ പുട്ടീക്കിടക്കുന്നു.  ഓൺലൈനായി  മത്സരങ്ങളിൽ പന്തയം വയ്ക്കാനുള്ള  സംവിധാനമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 

horse-1

കാരവനില്‍ സൂപ്പർ സ്റ്റാർ കുതിരകൾ

അതിസമ്പന്നരാണ് കുതിരപ്പന്തയത്തിന് എത്തുക. ഓരോ വർഷവും ലക്ഷങ്ങൾ കുതിരപ്പന്തയത്തിൽ പൊടിക്കുന്നതിനായി നീക്കിവയ്ക്കുന്നവരുണ്ട്. എയർകണ്ടീഷൻ ചെയ്ത വാഹനങ്ങളിൽ കുതിരകൾ വരുന്നത് പണ്ട് കാലത്ത് കൗതുകമായിരുന്നെങ്കിൽ ഇപ്പോൾ സൂപ്പർതാരങ്ങളുടേതുമാതിരി കാരവനുകൾ കുതിരകൾക്കുണ്ട്.  പ്രമുഖ കുതിരയോട്ട മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നതോടെ ഖ്യാതി കൂടുന്നവരാകും പന്തയക്കുതിരകൾ. കുതിരകളെ കാണാൻ മാത്രമല്ല ആഡംബര വാഹനങ്ങൾ കാണാനും ഊട്ടിയിൽ ഈ സമയത്ത് ആളുകൾ എത്താറുണ്ട്. ഏറ്റവും വിലയേറിയ ആഡംബര കാറുകളില്‍ എത്താന്‍ ധനാഢ്യർ മത്സരിക്കുന്ന വേദിയാണ് കുതിരപ്പന്തയം. പന്തയം കണക്കാക്കി ഏറ്റവും ലേറ്റസ്റ്റ് വാഹനങ്ങൾ ബുക്ക് ചെയ്തു വരുത്തുന്നവരുണ്ട്. രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ പലരും ഊട്ടിയിൽ അവധിക്കാല വസതികൾ നിലനിർത്തുന്നത് പന്തയത്തില്‍ പങ്കെടുക്കല്‍ ലക്ഷ്യമിട്ടുകൂടിയാണ്.

horse-4

നൂറ്റാണ്ടിലേറെ ചരിത്രം

ബ്രിട്ടീഷുകാരുടെ കാലം മുതലാണ് കുതിരപ്പന്തയം ആരംഭിച്ചത്. 134 ാമത് പന്തയമാണ് ഇത്തവണ നടക്കുന്നത്. 1905 ൽ കൗതുകമെന്ന നിലയിൽ  തുടങ്ങിയ പന്തയം പിന്നീട് മത്സരമായി. പിന്നീട് ഇത് ഊട്ടിയുടെ സംസ്കാരത്തിന്റെ ഭാഗമായി. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ 55 ഏക്കറിലുള്ളതാണ് ഊട്ടി റേയ്സ് ക്ലബ്. 

ഇത്തവണ അഞ്ഞൂറിലേറെ കുതിരകൾ 

മൈതാനിയിൽ 500 ൽ കുടുതൽ പന്തയക്കുതിരകളാണ് മാറ്റുരക്കുന്നത്. മൈസൂരു, പുണെ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്  തുടങ്ങിയ നഗരങ്ങളിൽ നിന്നു കുതിരകളെ എത്തിച്ച് ഒരു മാസം മുമ്പു തന്നെ പരിശീലനവും ഇവിടെ തുടങ്ങിയിരുന്നു. കുതിരകളുടെ പരിശീലകർ, സഹായികൾ തുടങ്ങിയവർക്കെല്ലാം കോവിഡ് വാക്സിനേഷൻ നടത്തിയതായി സംഘാടകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com