ADVERTISEMENT

സംസ്കാരവും വ്യത്യസ്ത കാഴ്ചകളും തേടി ഇന്ത്യ ചുറ്റുന്ന ‌നിരവധി സഞ്ചാരികളുണ്ട്. ചെറുപ്പകാർക്ക് മാത്രമല്ല ചുറുചുറുക്കോടെ 70 കാർക്കും ചുറ്റിയടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശി ദമ്പതികളായ ഗോപാലകൃഷ്ണനും രാധാലക്ഷ്മിയമ്മയും. സ്വന്തം കാറില്‍ 60 ദിവസം നീളുന്ന ഭാരതപര്യടനം ഇൗ സാഹസിക സഞ്ചാരപ്രേമികൾ പൂർത്തിയാക്കിയിരിക്കുകയാണ്. മാതാപിതാക്കളുടെ ആഗ്രഹം അറിഞ്ഞും അവരെ ഒപ്പം കൂട്ടിയും അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള യാത്രയിൽ ഒപ്പം കൂടിയ മകന്റെ സ്നേഹവും ത്യാഗവും ഈ യാത്രയിലുണ്ട്. 

സ്വപ്ന യാത്ര സാധ്യമായി

ഇടുക്കിയാണ് നാട്. കൃഷിയാണ് ഉപജീവനം. പ്രായമായി ഇനിയുള്ള ജീവിതം നാലുചുവരുകൾക്കുള്ളിൽ ഒതുക്കാമെന്നു ചിന്തിക്കുന്നവർക്ക് പ്രചോദനമാണ് ഇൗ ദമ്പതികൾ. പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ആയുസെത്തും മുന്നേ പോകണം. പ്രായമൊരിക്കലും ആ ആഗ്രഹത്തിന് തടസ്സമാകില്ലയെന്നു തെളിയിച്ചിരിക്കുകയാണിവർ. ഒന്നര വർഷം മുമ്പാണ് ഇൗ സ്വപ്ന യാത്ര സാധ്യമായത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തയാറെടുത്ത ഇവരോടൊപ്പം മകൻ അജേഷും ഒപ്പം കൂടി. 70 വയസായ ഇവരെയും കൂട്ടിയുള്ള യാത്ര പിന്തിരിപ്പിക്കുവാനാണ് സുഹൃത്തുക്കളടക്കം കുടുംബക്കാരും ശ്രമിച്ചത്. മകൻ അജേഷിന്റെ മനസ്സ് മാതാപിതാക്കളുടെ സ്വപ്നം നിറവേറ്റുക എന്നതായിരുന്നു. 

ചെലവ് കുറഞ്ഞ യാത്ര

ഭാരതത്തിന്റെ ആത്മാവ് ഉറങ്ങിക്കിടക്കുന്ന പുണ്യ സ്ഥലങ്ങളിലും, ചരിത്ര സ്മാരകങ്ങളിലേയും കാഴ്ചകളാണ് ഇവരുടെ യാത്രയുടെ ലിസ്റ്റിൽ ഇടം നേടിയത്. അധികം പണം മുടക്കാതെ ചുരുങ്ങിയ ചെലവിൽ യാത്ര മനോഹരമാക്കുക എന്നതായിരുന്നു ലക്ഷ്യം. യാത്രയിൽ എത്തിച്ചേരുന്ന സ്ഥലങ്ങളിലെ ആശ്രമങ്ങളിലും ചെലവു കുറഞ്ഞ സുരക്ഷിതമായ ലോഡ്ജുകളുമാണ് താമസത്തിനായി തിരഞ്ഞെടുത്തത്. 

all-india-trip1

മരണവും ജീവിതവും ഒന്നുചേരുന്ന കാശി

കണ്ടറിഞ്ഞ സ്ഥലങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് ഏതെന്നു ചോദിച്ചാൽ രണ്ടുപേർക്കും പറയാൻ ഒറ്റ സ്ഥലം മാത്രം,  മരണവും ജീവിതവും ഒന്നുചേരുന്ന കാശി. ശാരീരിക പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ 70 ന്റെ നിറവിലും ആവേശത്തോടെയാണ് ഇൗ ദമ്പതികൾ യാത്ര പൂർത്തിയാക്കിയത്. യാത്ര പോകാനുള്ള മനസ്സും ആവേശവും ആഗ്രഹവും ഉണ്ടെങ്കിലും ഏതു പ്രതിസന്ധിയെയും മറികടക്കാം. 

പേടിപ്പെടുത്തിയ അനുഭവം

ജാർഖണ്ഡലിലെ ഉൾഗ്രാമത്തിൽ വച്ച് വഴിതെറ്റിയതും നക്സലൈറ്റുകളുടെയും കൊള്ളക്കാരുടെയും താവളമായ ആ പ്രദേശത്തു ഒരു രാത്രി കഴിഞ്ഞു കൂടിയതുമാണ് യാത്രയിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമെന്നു അജേഷ് പറയുന്നു.

പക്ഷേ പേടിച്ചതുപോലെ ഒന്നും ഉണ്ടായില്ല. അന്നാട്ടിലെ ഗ്രാമവാസികൾ സ്നേഹമുള്ളവരായിരുന്നു. ഞങ്ങളുടെ യാത്രാവിശേഷങ്ങൾ അറിഞ്ഞതോടെ ഞങ്ങളോടൊപ്പം അവരും കൂടി , വേണ്ട സഹായങ്ങൾ ചെയ്തു നൽകി. അവരുടെ വീട്ടിൽ പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ സ്നേഹത്തോടെ നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്. ആ യാത്രയും അനുഭവവും ഒരിക്കലും മറക്കാനാകില്ല. 

പ്രായം ഒരിക്കലുംയാത്രകള്‍ക്ക് തടസ്സമല്ല. ആരോഗ്യമുള്ള മനസ്സാണ് പ്രധാനം. രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിലേക്ക് അധികം യാത്ര നടത്തിയിട്ടില്ല. ഇനിയുള്ള യാത്ര അവിടേക്കാണെന്ന് സഹയാത്രികനായ മകന്‍ പറയുന്നു.

English Summary: 70-year-old Kerala couple Travelling to various holy places in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com