ഗോവയില്‍ ഇന്നുമുതല്‍ ലോക്ഡൗൺ: യാത്ര നിയന്ത്രണങ്ങള്‍ അറിയാം
Mail This Article
കോവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 29 മുതല്‍ മേയ് മൂന്നുവരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഗോവയില്‍. ഇന്ന് രാത്രി ഏഴുമണിക്കാണ് ലോക്ഡൗൺ ആരംഭിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കോവിഡിനെ തുരത്തുകയാണ് ലോക്ഡൗൺ വഴി ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉയരുന്ന കോവിഡ് കേസുകള്‍ കാരണം പ്രധാനമായും ടൂറിസത്തെ ആശ്രയിക്കുന്ന ഗോവയുടെ സാമ്പത്തിക വ്യവസ്ഥയും അനിശ്ചിതതവത്തിലേക്ക് നീങ്ങുകയാണ്. അയൽ സംസ്ഥാനങ്ങളിൽ ഏര്‍പ്പെടുത്തിയ ലോക്ഡൗൺ, രാത്രി കർഫ്യൂ, ഫ്ലൈറ്റുകളുടെ കുറവ്, രാജ്യാന്തര യാത്രകളുടെ നിരോധനം, ഹോട്ടലുകളും മറ്റു ടൂറിസം അനുബന്ധ ബിസിനസ്സുകളും അടച്ചിടല്‍ എന്നിവ മൂലം അഭൂതപൂർവമായ ടൂറിസം പ്രതിസന്ധി നേരിടുകയാണ് ഗോവ.
സംസ്ഥാനത്തെ റജിസ്റ്റർ ചെയ്ത 3,500 ഹോട്ടലുകളിൽ 2,100 ഓളം അടച്ചു. 5 സ്റ്റാർ ഹോട്ടലുകൾ നിരക്കുകൾ 40-50 ശതമാനം വരെ കുറച്ചു. മാർച്ചിൽ 80 ശതമാനം ഉയർന്ന ഒക്യുപെൻസി റേറ്റ് 5-10 ശതമാനമായതോടെയാണ് നിരക്കുകള്‍ കുറക്കേണ്ടി വന്നത്. കാസിനോകളും കാർ / ബൈക്ക് വാടകയ്‌ക്ക് കൊടുക്കുന്ന കമ്പനികളും അങ്ങേയറ്റം നഷ്ടത്തിലാണ്.
മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു അതിര്‍ത്തികള്‍ വീണ്ടും തുറന്നപ്പോള്‍ ഗോവയില്‍ എത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളില്‍ കൂടുതലും. 80 ഓളം വിമാനങ്ങളിലായി പ്രതിദിനം 11,500 വിനോദസഞ്ചാരികളായിരുന്നു ഇവിടെ എത്തിക്കൊണ്ടിരുന്നത്. കോവിഡ് കൂടിയതോടെ ഫ്ലൈറ്റുകളുടെ ഒക്യുപന്‍സി റേറ്റ് മുപ്പതു ശതമാനത്തിലും താഴേക്ക് ഇടിഞ്ഞിരുന്നു. മാത്രമല്ല, യാത്രക്കാര്‍ ഇല്ലാതെ പല വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു.
*ലോക്ഡൗൺ നിയന്ത്രണങ്ങള്‍ അറിയാം
∙ലോക്ഡൗൺ നടപ്പിലാക്കുന്ന നാല് ദിവസത്തിനിടെ ഗോവയിലേക്ക് വരുന്ന സഞ്ചാരികൾക്ക് അവര്‍ ബുക്ക് ചെയ്ത ഹോട്ടലുകളിൽ താമസിക്കാൻ അനുമതിയുണ്ട്, എന്നാല്‍ പുറത്തേക്ക് പോകാനാവില്ല.
∙അവശ്യസേവനങ്ങളും വ്യാവസായിക സേവനങ്ങളും വിലക്കില്ല
∙ആഴ്ചച്ചന്തകള്‍ നടത്താനാവില്ല
∙പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല
∙കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ എന്നിവ തുറക്കില്ല
∙അത്യാവശ്യ യാത്രകള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിരിക്കും
∙ലോക്ഡൗൺ സമയത്ത് വാക്സിനേഷൻ സൗകര്യമുണ്ടായിരിക്കും
കൊറോണ വൈറസിനെതിരെ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും കോവിഡ് -19 ലക്ഷണങ്ങളുണ്ടെങ്കിൽ മരുന്നുകൾ കഴിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിഷ്‌കരിച്ച കോവിഡ്-19 ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ച്,ഗോവയില്‍ ഫലങ്ങൾക്കായി കാത്തിരിക്കാതെ പരിശോധന സമയത്ത് തന്നെ ആളുകൾക്ക് മരുന്നുകൾ നല്‍കുന്നുണ്ട്.
ഈയാഴ്ച പ്രതിദിനം രണ്ടായിരത്തിലധികം പേര്‍ക്കാണ് ഗോവയില്‍ കോവിഡ് ബാധിച്ചത്. ഓരോ ദിവസം ചെല്ലുന്തോറും സ്ഥിതി കൂടുതല്‍ വഷളായി വരികയാണ്. ആശുപത്രികളില്‍ ഇത്രയും രോഗികളെ ഉള്‍ക്കൊള്ളാനാവുന്ന വിധത്തില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഗിരീഷ് ചോഡന്‍കര്‍ പറഞ്ഞു.
English Summary: Lockdown In Goa,As Covid Cases Spike