ചെന്നൈ നാലുമണി ബിരിയാണിയും മധുര കറിദോശയും പഞ്ചാബി ലസ്സിയും; ഗോവിന്ദിന്റെ രുചിയാത്ര
Mail This Article
രുചി നിറയുന്ന വഴികളാണ് ഗോവിന്ദിന്റെ യാത്രകളെ വേറിട്ടതാക്കുന്നത്. ചെന്നൈയിലെ നാലുമണി ബിരിയാണിയും മധുരയിലെ കറിദോശയും ജിഗർതണ്ടയും മുതൽ പഞ്ചാബി ലസ്സി വരെ കൊതിയൂറും യാത്രാനുഭവങ്ങൾ...
തൃശൂർ ആമ്പല്ലൂർ സ്വദേശിയായ പി. ഗോവിന്ദിന്റെ യാത്രകളെ ഹരം പിടിപ്പിക്കുന്നത് ഡസ്റ്റിനേഷനുകളിലെ ഭക്ഷണ വിഭവങ്ങളാണ്. കേരളം, തമിഴ്നാട്, ഗോവ, എന്നു വേണ്ട ഡൽഹിയിലെയും നേപ്പാളിലെയും തെരുവുകളിലൂടെ വരെ ഗോവിന്ദിനെ നടത്തിയത് പലതരം രുചികളും വിഭവങ്ങളുമാണ്.
തമിഴ്നാടിന്റെ ഫുഡ് ക്യാപിറ്റൽ
ക്ഷേത്രനഗരമായാണ് മധുരയെ സഞ്ചാരികൾ അറിയുന്നത്. എന്നാൽ തമിഴകത്തിന്റെ ഫുഡ് ക്യാപിറ്റൽകൂടി ആണ് ഇവിടം. കറിദോശ, ബൺപൊറോട്ട, ജിഗർതണ്ട, മുരുകൻ ഇഡ്‌ലി തുടങ്ങി പല വിഭവങ്ങളുടെയും തുടക്കമിട്ടത് ഇവിടെ നിന്നാണ്. തനത് മധുര വിഭവങ്ങൾ ആസ്വദിക്കാൻ ഒരു പ്രഭാതം മുതൽ രാത്രി വൈകുവോളം ഭക്ഷണശാലകളിലൂടെ അലഞ്ഞു.
പ്രഭാതഭക്ഷണം ഏറെ പ്രശസ്തമായ മുരുകൻ ഇഡ്‌ലി ഷോപ്പിലെ പൊടി ഇഡ്‌ലി. ഒന്നു തൊട്ടാൽ കയ്യിലിരിക്കുന്നത്ര മൃദുവായ പൊടി ഇഡ്‌ലി നാലു തരം ചട്ണിയും സാമ്പാറും കൂട്ടി കഴിക്കാം. തിരക്കില്ലാത്ത മുരുഗൻ ഷോപ് മധുരയിലോ ചെന്നൈയിലോ കാണാനേ സാധിക്കില്ല. ഒരു നൂറ്റാണ്ടായി കാപ്പി വിൽക്കുന്ന വിശാലം കോഫി ഷോപ് ആയിരുന്നു അടുത്ത അദ്ഭുതം. ഇവിടെ കാപ്പി എടുക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. രണ്ടു ജോലിക്കാരേ ഉള്ളു, കാപ്പികുടിക്കാൻ വലിയൊരു ആൾക്കൂട്ടവും. ഒരാൾ 10–50 ഗ്ലാസ് കഴുകി നിരത്തുന്നു, മറ്റെയാൾ തിളച്ചവെള്ളം വലിയ കപ്പിൽ എടുത്ത് ഫിൽറ്റർ കോഫി തയ്യാറാക്കി ഈ ഗ്ലാസുകളിലേക്ക് പകരുന്നു... അവിടെ ചായ ഇല്ല, ഒരു ചെറുകടി പോലും കിട്ടില്ല.
ഉച്ചയോടെ കൃഷ്ണ മെസ്സിലെ മട്ടൻ ലെഗ് ബിരിയാണി. ബിരിയാണിക്കു കൂടുതൽ ഫ്ലേവർ നൽകുന്ന ഇറച്ചി മട്ടൻതന്നെയാണ്. അതിനുശേഷം ശ്രീജാനകീ റാമിലെ ഐരമീൻ കറി രുചിച്ചു. കേരളത്തിലെ കൊഴുവ മീനിനെക്കാളും ചെറിയ ഒരു ശുദ്ധജല മീനാണ് ഐര. കിലോയ്ക്ക് 2000 രൂപ വരെ വിലയുള്ളത്. ഇവിടെ ഐര മീനിനെ ചൂടുപാലിൽ ഇട്ട് കൊന്നിട്ടാണത്രേ കറിവയ്ക്കുന്നത്. ജാനകീറാമിലെ രുചികരമായ മറ്റൊരിനം മട്ടൻ ചുക്ക ആയിരുന്നു.
കൊണാർ കടൈയിൽ ആണ് കറി ദോശയുടെ ജനനം. എല്ലാ കറി ദോശയുടെയും അടിസ്ഥാനം മട്ടൻ സ്റ്റ്യൂ ആണ്. ആദ്യം കല്ലിൽ ദോശമാവ് ഒഴിച്ച് പരത്തിയ ശേഷം അതിലേക്ക് മട്ടൻ സ്റ്റ്യൂ ചേർക്കും, ഒപ്പം മുട്ടയും മറ്റും ചേർത്ത് ഇളക്കി വട്ടത്തിൽ പരത്തി ദോശയുെട രൂപത്തിലാക്കും. തുടർന്ന് ഏതു കറിദോശയാണോ അതിന്റെ ടോപിംഗും കൂടി ചെയ്യുന്നതോടെ ഗംഭീരൻ കറി ദോശ റഡി... മധുരയിലെ മറ്റൊരു പ്രശസ്ത വിഭവം ബൺ പൊറോട്ടയാണ്. ചെറിയൊരു ബണ്ണിന്റെ രൂപത്തിൽ വീർത്തിരിക്കുന്ന, എണ്ണമയമുള്ള ഈ വിഭവം മട്ടൻ ഫാറ്റ് ഗ്രേവി കൂട്ടി കഴിക്കണം. ആ രുചി കഴിച്ചുതന്നെ അറിയേണ്ടതാണ്!
ജിഗർതണ്ട എന്ന പേര് മധുരയിൽ എത്തും മുൻപേ കേട്ടിട്ടുണ്ട്. പാലും ബദാമും ചേരുന്ന ഈ മധുരപാനീയം തണുപ്പിച്ച പാലട പോലെയാണ് എന്നു പറയാം... വളരെയധികം പഴക്കം അവകാശപ്പെടുന്ന ഈ പാനീയം രൂപപ്പെടുത്തിയ കടയുടെ പേരായിരുന്നു ജിഗർതണ്ട എന്നും പിന്നീട് അത് പാനീയത്തിന്റെ തന്നെ പേരായി മാറുകയും ആയിരുന്നത്രേ.