ADVERTISEMENT

കപ്പലിന്റെ മട്ടുപ്പാവിൽ നിന്നാൽ ശാന്തമായ കടൽ കാണാം. പക്ഷേ, ആദ്യത്തെ രണ്ടു മണിക്കൂർ മാത്രമേ ഈ പ്രശാന്തത അനുഭവിക്കാൻ കഴിയൂ. മുന്നോട്ടു പോകും തോറും തിരമാലകൾക്ക് ‘കനം’ കൂടി തുടങ്ങും. ആർത്തിരമ്പി വരും. കുത്തൊഴുക്കിൽപ്പെട്ട കടലാസു തോണി പോലെ കപ്പൽ കടലിനോടു പൊരുതിക്കൊണ്ടിരിക്കും. നല്ല കാലാവസ്ഥയെങ്കിൽ 15 ഡിഗ്രി വരെ കപ്പൽ ചെരിയും. മഴക്കാലത്ത് ആണെങ്കിൽ നെ‍ഞ്ചിടിപ്പ് തിരമാലകളോളം ഉയർത്തിക്കൊണ്ട് ഇത് 30 ഡിഗ്രി വരെയാകും.

ലോകത്തെ ഏറ്റവും മനോഹരമായ സൂര്യാസ്തമയം മലമുകളിലോ, കടൽത്തീരത്തോ അല്ല. അത് ഉൾക്കടലിലാണ്. സൂര്യൻ കടലിനെ പുണരുന്ന കാഴ്ച. ഉൾക്കടലിനെ അന്നേരം ചുവപ്പ് വിഴുങ്ങും. സ്വർണവർണത്തിൽ വെള്ളം വെട്ടിത്തിളങ്ങും.

കരകാണാകടലല മേലേ...

വിമാനത്താവളത്തിലേതു പോലെ ക‌ർശന പരിശോധനയ്ക്കൊടുവിലാണ് കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ നിന്ന് അേറബ്യൻ സീ എന്ന കപ്പലിനുള്ളിലേക്ക് പ്രവേശിക്കാനായത്. ലക്ഷദ്വീപ് യാത്രയുടെ ‘ഹൈലൈറ്റ്’ തന്നെ കപ്പലിനുള്ളിലെ ഏതാനും മണിക്കൂറുകളാണ്. സെയിലിങ്ങിന് മൂന്നുമണിക്കൂർ മുൻപേ ബോർഡിങ് നടപടികൾ തീർത്ത് കപ്പലിൽ കയറണം. ബങ്ക്, ഡക്ക് എന്നിങ്ങനെ രണ്ടുതരം സീറ്റുകളുണ്ട്. ബങ്കാണ് കുറഞ്ഞ നിരക്കിലെ സീറ്റ്. കവരത്തി വരെയുള്ള ടിക്കറ്റിന് ഒരാൾക്ക് ഉദ്ദേശം 400 രൂപയേ വരൂ.

lakshadweep-islands1

കടലിൽ അങ്ങോളമിങ്ങോളമായി ചിതറിക്കിടക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ് ലക്ഷദ്വീപ്. പേരിൽ മാത്രമേ ലക്ഷം ദ്വീപുള്ളൂ. ആകെയുള്ളത് 36 ദ്വീപുകളാണ്. അതിൽ തന്നെ പതിനൊന്ന് ദ്വീപിലേ ജനവാസമുള്ളൂ. വിസ്തൃതി വച്ച് കണക്കാക്കിയാൽ ലക്ഷദ്വീപിെല ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്ത് ദ്വീപാണ്. ചെറുത് ബിത്ര ദ്വീപും. കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിലെ ഒരു വാർഡിന്റെ വലുപ്പമേ കാണൂ തലസ്ഥാനമായ കവരത്തിക്ക്. കടൽത്തീരത്തു തുടങ്ങി കടൽത്തീരത്തവസാനിക്കുന്ന വെറും ആറു കിലോമീറ്റർ മാത്രമാണ് കവരത്തി.

പവിഴപ്പുറ്റുകൾ സുന്ദരിയാക്കുന്ന നാട്

കവരത്തിയിലെ ഈസ്‌റ്റേൺ ജെട്ടിയിൽ കപ്പലിറങ്ങുമ്പോൾ സ്പോൺസർ അഥവാ ലക്ഷദ്വീപിലെ ആതിഥേയൻ ആലിക്കോയ ഓട്ടോറിക്ഷയുമായി ജെട്ടിയിൽ കാത്തുനിൽക്കുന്നു. കപ്പലിൽ വച്ച് പരിചയപ്പെട്ടവരെല്ലാം ‘ജസ്‌രി’ച്ചുവയുള്ള മലയാളത്തിൽ തങ്ങളുടെ വീടുകളിലേക്ക് വന്നിട്ട് മടങ്ങണേ എന്ന ക്ഷണവുമായെത്തി.

പുറംനാടുകളിൽ പോകുമ്പോൾ മലയാളിയാണല്ലേ എ ന്ന ചോദ്യം കേട്ടിട്ടില്ലേ? അതേ ടോണിലാണ് ലക്ഷദ്വീപുകാരുടെ ‘കരക്കാരാണല്ലേ’ എന്ന ചോദ്യവും. ലക്ഷദ്വീപുകാർക്ക് കേരളം കരയാണ്. നമ്മൾ കരക്കാരും.

sixpixx
sixpixx/shutterstock

ഒരു കിലോമീറ്റർ ദൂരം പിന്നിട്ട് താമസത്തിനായി ബുക്ക് ചെയ്ത ഹോട്ടലിലെത്തിയതിന് ഓട്ടോ ചാർജ് 60 രൂപ. ‘അയാൾ പറ്റിച്ചതല്ല കേട്ടോ, ഇവിടെ പെട്രോൾ റേഷനായാണ് കിട്ടുക. ദ്വീപിൽ പെട്രോൾ പമ്പില്ല. അധികം വാഹനങ്ങളും’. ആലിക്കോയ പറഞ്ഞു. ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ അദ്ഭുതപ്പെടുത്തി. വിരലിലെണ്ണാവുന്ന വാഹനങ്ങളുള്ള ഇവിടെ എന്തിനാണ് ട്രാഫിക് ജംക്‌ഷൻ!

ട്രാഫിക് ജംക്‌ഷനോടു ചേർന്ന് ഒരു മിനി സൂപ്പർമാർക്കറ്റും  ടെക്ൈസ്റ്റൽസ് ഷോപ്പുമുണ്ട്. ദ്വീപിലെത്തിയാലുടൻ പൊലീസ് സ്റ്റേഷനിൽ പോയി പെർമിറ്റിൽ അറൈവൽ ടിക് ചെയ്ത് രേഖപ്പെടുത്തണം. മദ്യം പൂർണമായി നിരോധിച്ച ഇടമാണ് ദ്വീപ്. സഞ്ചാരികൾക്ക് മദ്യം കയ്യിൽ കരുതാൻ സാധിക്കില്ല.

‘അനാർക്കലി’ സിനിമയിൽ കണ്ട സാന്റി ബീച്ച്. ആദ്യ കാഴ്ചയിൽ നമുക്ക് വളരെ പരിചിതമായ ഇടമാണല്ലോ എന്ന് തോന്നും. വെളുവെളുത്ത മണൽപ്പരപ്പ്. കടൽത്തീരത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. മുന്നിൽ കണ്ണാടിപോലെ തെളിഞ്ഞ കടൽ. റോഡരികിൽ ഓലമേഞ്ഞ ചെറിയ കടകൾ. ഡെയറിഫാമിൽ നിന്ന് നേരിട്ടു കിട്ടുന്ന നാടൻ പശുവിൻ പാൽ ചേർത്ത ചായ ചൂടോടെ ഊതിക്കുടിച്ച് കടലിന്റെ ഭംഗി നുകരാം. റെഡി ടു കുക്ക് ഭക്ഷണങ്ങളൊന്നും ദ്വീപിലില്ല. പകരം രുചികരമായ നാടൻ വിഭവങ്ങൾ ആവോളം ആസ്വദിക്കാം.

lakshadweep-islands

അടുത്ത ലക്ഷ്യം ലൈറ്റ് ഹൗസാണ്. കവരത്തി ദ്വീപിന്റെ പ്രധാന ആകർഷണം. ബൈക്ക് വാടകയ്ക്കെടുത്താണ് ദ്വീപിലെ കറക്കം. ലൈറ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കായി ബൈക്ക് സ്റ്റാർട്ടാക്കിയതും പുറകിൽ നിന്ന് ആരോ വിളിച്ചു. ‘നിങ്ങൾക്ക് വണ്ടി മാറി പോയി, അതെന്റെ വണ്ടിയാ’. ശരിയാണ്. ഒരേ പോലുള്ള ബൈക്കുകൾ. പക്ഷേ, താക്കോൽ!  ഇവിടെയാരും തന്നെ വണ്ടിയിൽ നിന്ന് താക്കോൽ ഊരിയെടുത്ത് പോക്കറ്റിൽ സൂക്ഷിക്കാറില്ലെന്ന് അയാൾ പറഞ്ഞു. മോഷണം പോയാലോ എന്ന സംശയത്തിന് പൊട്ടിച്ചിരിയോടെയാണ്  മറുപടി തന്നത്,  ‘ഈ ആറു കിലോമീറ്ററിനുള്ളിൽ എവിടേക്ക് മോഷ്ടിക്കാനാണ്. അതുമല്ല ഇവിെട മോഷണവും അടിപിടിയുമൊന്നുമില്ല. അതറിയാൻ കവരത്തി ജയിലൊന്നു കാണാൻ പോകൂ’.

ഉയരെ നിന്നു കാണാം, കടൽചന്തം

10 രൂപയുടെ ടിക്കറ്റെടുത്ത് ലൈറ്റ് ഹൗസിനുള്ളിൽ പ്രവേശിക്കാം. കയറിയിട്ടും കയറിയിട്ടും മുകളിലെത്താത്ത പോലെ... കൃത്യമായി പറഞ്ഞാൽ 182 പടികൾ. മുകളില്‍ നിന്നുള്ള കാഴ്ച വർണനാതീതമാണ്. കണ്ണെത്താദൂരം കടൽ. താഴെ കടലിലേക്ക് നീണ്ടു കിടക്കുന്ന ഈസ്റ്റേൺ ജെട്ടി. കടലിന്റെ കഥകൾ പാടി നടക്കുന്ന ഉപ്പുരസമുള്ള കാറ്റ്...

Lakshadweep

കോസ്റ്റ് ഗാർഡിന്റെ അധീനതയിലുള്ള ബീച്ചിനോടു ചേർന്നാണ് ഹെലിപാഡും ഹെലികോപ്റ്ററും. ദ്വീപ് നിവാസികൾക്ക് വൈദ്യസഹായം പോലുള്ള അടിയന്തര ഘട്ടത്തിൽ കരയെ ആശ്രയിക്കാനുള്ള ഏക മാർഗമാണിത്. കുറേ വർഷങ്ങൾക്ക് മുൻപ് വേലിയേറ്റ സമയത്ത് കരയിൽപ്പെട്ടുപോയൊരു ചരക്കുകപ്പൽ ഈ തീരത്തുണ്ട്. ഒരു സ്മാരകം പോലെ. മടങ്ങി വരവിൽ ലക്ഷദ്വീപിലെ സെൻട്രൽ ജയിൽ കണ്ടു. കുറ്റകൃത്യങ്ങൾ വളരെ കുറവായ ദ്വീപിൽ ജയിലിനെന്തു പ്രസക്തി.

കവരത്തിയിലാണ് പ്രശസ്തമായ ഹുജ്റ മുസ്‌ലിം പള്ളി. 400 വർഷത്തിലധികം പഴക്കമുള്ള പള്ളി കൊത്തുപണികളാൽ മനോഹരമാണ്. തുണിയോ തൂവാലയോ ഉപയോഗിച്ച് തല മറച്ച് പുരുഷന്മാർക്ക് പള്ളിയുടെ അകത്ത് പ്രവേശിക്കാം. സ്ത്രീകൾക്ക് പ്രവേശനമില്ല. പള്ളിക്ക് പുറത്ത് ഒരിക്കലും ഉറവ വറ്റാത്ത ഒരു കിണറുണ്ട്. തൊട്ടടുത്ത് കടലുണ്ടായിട്ടും കിണറിലെ വെള്ളത്തിന് ഉപ്പുരസമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

കവരത്തിയിലെ പ്രധാന ജലവിതരണ മാർഗമാണ് ഡിസാലിനേഷൻ പ്ലാന്റ്. കുറഞ്ഞ ചെലവിൽ കടൽവെള്ളം ശുദ്ധജലമാക്കി മാറ്റുന്ന രീതി ഇവിടെ കാണാം. ഇവിടുത്തെ കടലിന്റെ പ്രത്യേക സ്വഭാവമാണ് ഈ പ്രക്രിയയെ സഹായിക്കുന്നത്. കേരളത്തിൽ ഈ രീതി പ്രാവർത്തികമാകില്ലെന്ന് പ്ലാന്റിന്റെ മേൽനോട്ടമുള്ള ഉദ്യോഗസ്ഥൻ.

പൂർണരൂപം വായിക്കാം

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com