ADVERTISEMENT

ഒാണക്കാലത്ത് മൂകാംബിക അമ്മയുടെ അരികിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ജയസൂര്യ. ഇൗ യാത്രയിൽ കുടുംബവും ഒപ്പമുണ്ട്. കൊല്ലൂർ മൂകാബിക ക്ഷേത്രത്തിന്റെ ചിത്രവും മഞ്ഞണിഞ്ഞ പ്രകൃതിയുടെ ദൃശ്യവുമൊക്കെ സമൂഹമാധ്യമത്തിൽ നടൻ പങ്കുവച്ചിട്ടുണ്ട്. 'ജാതി മത ഭേദമന്യേ പ്രാർത്ഥനാ ഹൃദയങ്ങൾ എത്തുന്ന പുണ്യഭൂമി. ആത്മാർത്ഥമായ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന സന്നിധി. അറിവിന്റെ ഭൂമി. അറിവ് അറിവാകുന്നത് അനുഭവിക്കുമ്പോഴാണ്. അനുഭൂതികളുടെ മൂകാംബിക'. ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറപ്പും പങ്കുവച്ചിട്ടുണ്ട്. 

എപ്പോഴും സന്തോഷമായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ജയസൂര്യ. ജീവിതത്തെ പോസിറ്റീവായി കാണുന്നയാൾ. ഒഴിവ് കിട്ടുന്ന അവസരങ്ങളൊക്കെയും കുടുംബവുമൊത്ത് യാത്ര നടത്താനും താരം മറക്കാറില്ല. ഇൗ യാത്രയിൽ ഭാര്യ സരിതയും മകനുമൊക്കെ ഒപ്പമുണ്ട്. ജയസൂര്യ കുറിച്ചിരിക്കുന്ന പോലെ ആത്മാർത്ഥമായ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന അറിവിന്റെ ഭൂമിയാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. വിശ്വാസത്തിന്റെയും ആരാധനയുടെയും ഇടം മാത്രമല്ല. കാണേണ്ട ആസ്വദിക്കേണ്ട ചരിത്രം കൂടിയാണ് ഇവിടം. ഇവിടുത്തെ സരസ്വതി മണ്ഡപത്തിൽ ഇരുന്ന് അക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങു കുറിക്കാനും എത്തുന്നവരും കുറവല്ല.

എന്നാൽ മനസിൽ തോന്നുമ്പോൾ എത്താൻ കഴിയുന്ന ഒരു സ്ഥലമല്ല മൂകാംബിക ക്ഷേത്രമെന്ന ഒരു ഐതിഹ്യം കൂടി ക്ഷേത്രത്തെ സംബന്ധിച്ചിട്ടുണ്ട്. എത്രയൊക്കെ ആസൂത്രണം ചെയ്താലും ക്ഷേത്രത്തിൽ എത്തണമെങ്കിൽ ദൈവാനുഗ്രഹം കൂടി വേണമെന്നാണ് വിശ്വാസികളുടെ പക്ഷം. തുളുനാട്ടിൽ കൊല്ലൂർഗ്രാമത്തിന്റെ മധ്യത്തിലായാണ് മലയാളികളുടെ ഈ പ്രിയ ക്ഷേത്രം. കുടജാദ്രിയുടെ താഴ്‌വാരത്തിൽ സൗപർണികയുടെ തലോടലേറ്റാണ്  മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

സൗപർണികയുടെ തീരം

കുടജാദ്രി മലകളില്‍ നിന്നും ഉത്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. ക്ഷേത്രത്തിൽ പോകാൻ സൗപർണികയിൽ കുളിക്കണമെന്നത് നിർബന്ധമായും ഭക്തർ പാലിക്കുന്ന അനുഷ്ഠാനമാണ്. പുണ്യനദിയെന്ന് കൂടി അറിയപ്പെടുന്ന സൗപണിക, അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടുതന്നെ സൗപര്‍ണിക നദിയിലെ കുളി സര്‍വരോഗനിവാരണത്തിനും ഉത്തമമാണെന്ന് കരുതി പോരുന്നു. 

മൂടൽമഞ്ഞും ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠവും

സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ് കുടജാദ്രി. മൂകാംബിക അമ്മയുടെ മണ്ണിലെത്തുന്നവർ കുടജാദ്രിയിൽ എത്താതെ മടങ്ങാറില്ല. മൂകാംബിക ദേശീയ ഉദ്യാനത്തിനു നടുവിലാണ് കുടജാദ്രി സ്ഥിതിചെയ്യുന്നത്. ഇടതൂർന്ന ഷോല വനങ്ങളാല്‍  മൂടപ്പെട്ട കുടജാദ്രി വിനോദസഞ്ചാരികൾക്ക്‌  കണ്ണിനും മനസിനും വിരുന്നൊരുക്കും. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് കുടജാദ്രി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. 

ആദി ശങ്കരന്‍ ഇവിടെ വന്നു ധ്യാനിച്ചിരുന്നു എന്ന് പറയപ്പെടുന്നു. കൊല്ലൂരില്‍ അദ്ദേഹം ക്ഷേത്രം സ്ഥാപിക്കുകയുമുണ്ടായി. മലമുകളില്‍ ആദി ശങ്കരന് സമര്‍പ്പിച്ച ഒരു ക്ഷേത്രം കാണാം. സര്‍വജ്ഞപീഠം എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികളുടെയും വിശ്വാസികളുടെയും പറുദീസയാണ്. 

English Summary: Jayasurya shares pictures from Kollur Mookambika Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com