കൂകിപ്പായും തീവണ്ടി, വെള്ളച്ചാട്ടം കണ്ടാൽ നിൽക്കും... ഇൻഡോറിലെ പാതാൾപാനി ഹെറിറ്റേജ് ട്രെയിൻ
Mail This Article
കാടും മലനിരകളും വെള്ളച്ചാട്ടങ്ങളും ട്രെയിൻ യാത്രയ്ക്കിടെ കാണുമ്പോൾ ഒരു നിമിഷം വണ്ടിയൊന്നു നിർത്തിയിരുന്നെങ്കിൽ എന്നു കൊതിക്കാത്തവർ കാണില്ല. മധ്യപ്രദേശിലെ പാതാൾപാനി ഹെറിറ്റേജ് ട്രെയിനിൽ യാത്ര ചെയ്തവർ ഒരേ സ്വരത്തിൽ പാടും, ...കൂകിപ്പായും തീവണ്ടി, വെള്ളച്ചാട്ടം കണ്ടാൽ നിൽക്കും തീവണ്ടി... മനോഹരമായ പ്രകൃതി കാഴ്ചകളിലൂടെ, സഞ്ചാരികൾക്കു സൗകര്യപ്രദമായ സ്ഥലങ്ങളിൽ ട്രെയിന്‍ നിര്‍ത്തി, കാഴ്ചകൾ കണ്ട് കറങ്ങി വരാനുള്ള സ്വാതന്ത്ര്യത്തോടെ ഒരു ട്രെയിന്‍ യാത്ര– അതാണ് മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഡോ. അംബേദ്ക്കര്‍ നഗര്‍ (മഹു, Mhow) സ്‌റ്റേഷനില്‍ നിന്നും കാലാകുണ്ഡിലേക്കുള്ള പെതൃക ട്രെയിൻ ഉല്ലാസയാത്ര.11.05 ന് യാത്ര പുറപ്പെട്ട് വൈകുന്നേരം 4.30ന് തിരിച്ചെത്തുന്നു.
പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ഗാന്ധിജി
ഡോ. അംബേദ്ക്കര്‍ നഗർ സ്‌റ്റേഷനില്‍ എത്തുമ്പോൾ ചിരിക്കുന്ന ഗാന്ധി പ്രതിമയാണ് നമ്മെ സ്വാഗതം ചെയ്യുക. പ്രവേശന കവാടത്തില്‍ കുറെ ഗ്രാമീണര്‍ കൂട്ടംകൂടിയിരുന്ന് വര്‍ത്തമാനം പറയുന്നു. സ്‌റ്റേഷന്‍ എല്ലാ ഭാഗങ്ങളും ചിത്രങ്ങളും കലാരൂപങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു ഭാഗത്ത് ഉപയോഗ ശൂന്യമായ ഇരുമ്പു കൊണ്ട് നിർമിച്ച കലാരൂപങ്ങള്‍ കാണാം. മനുഷ്യ രൂപം മുതല്‍ പക്ഷി, തേള്‍, പല്ലി, കൊക്ക് തുടങ്ങി പലതും.
ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സമയം കാത്തു കിടക്കുന്ന ട്രെയിനിന്റെ ബോഗികള്‍ മധ്യപ്രദേശ് ടൂറിസത്തിന്റെ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എട്ടു ബോഗികള്‍ ഉണ്ട്. 2 എണ്ണം ചെയർ കാർ. അവ വിസ്റ്റഡോം ഫസ്റ്റ് ക്ലാസ്സ് എ.സി യാണ്. 140 വര്‍ഷം മുൻപ് ബ്രിട്ടിഷുകാർ സ്ഥാപിച്ചതാണ് ഈ റെയില്‍വേ ലൈന്‍. 2018 ഡിസംബര്‍ 25 നാണ് ഈ പാതയിൽ പൈതൃക ടൂറിസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. 4 ടണലുകള്‍, 24 ഓളം കൊടും വളവുകള്‍, ചെറുതും വലുതുമായ 41 പാലങ്ങള്‍. പാതയുടെ ഇരുവശത്തും മനോഹരങ്ങളായ കാഴ്ചകള്‍. സഞ്ചാരികൾക്ക് സമൃദ്ധമായ കാഴ്ച വിരുന്നാണ് പാതാൾപാനി യാത്ര.