ADVERTISEMENT

കടല്‍കാറ്റ്, കാലുകളെ നനച്ചു പോകുന്ന തിരമാലകള്‍... കാലിനടിയിലെ മണല്‍ ആഴിവലിച്ചെടുത്തുപോകുമ്പോള്‍ അതിനൊപ്പം കടലിനെ സ്‌നേഹിക്കുന്നവരുടെ മനസിനെ കൂടിയാണ് കടല്‍ തന്നിലേക്കടുപ്പിക്കുന്നത്. വീണ്ടും വീണ്ടും വരണമെന്ന് പറയുന്ന കടലിനെ പോലെ തണുത്തുറഞ്ഞ് തലപ്പൊക്കി നില്‍ക്കുന്ന ഹിമാലയന്‍ മലനിരകളും തന്നെ കാണാനെത്തുവരെ ആകര്‍ഷണ വലയത്തിലാക്കും. എത്രകണ്ടാലും മതിവരാത്ത സൗന്ദര്യവും അനുഭൂതികളും നല്‍കി ഓരോ യാത്രികരെയും ആ മലനിരകള്‍ മടക്കി വിളിച്ചുകൊണ്ടിരിക്കും. ഈ പിന്‍വിളി തന്നെയാണ് ഷഫ്‌നയെയും സജിനെയും കടലിനെയും മലകളെയും പ്രേമിക്കുന്നവരാക്കി മാറ്റിയത്. എല്ലാ വര്‍ഷവും മുടങ്ങാതെ ഗോവ കടല്‍തീരവും ഹിമാലയവും കാണാന്‍ അവര്‍ പോകുന്നതും കടലും മലയും നല്‍കുന്ന പകരം വെക്കാനാകാത്ത അനുഭവങ്ങള്‍ക്കായാണ്. പ്രമുഖ സിനിമ - സീരിയല്‍ താരം ഷഫ്‌ന മനസുതുറക്കുകയാണ് അവരുടെ യാത്രകളെകുറിച്ച് മനോരമ ഓണ്‍ലൈനുമായി.

shafna

യാത്രകള്‍...

അഭിനയം കഴിഞ്ഞാല്‍ ഷഫ്‌നയും ഭര്‍ത്താവ് സാന്ത്വനം സീരിയല്‍ ഫെയിം സജിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകള്‍. യാത്രകളിലാണ് തങ്ങളുടെ സന്തോഷമെന്ന് അവര്‍ ഒരേമനസോടെ പറയുന്നു. ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളില്‍ ചുമ്മാ വീട്ടിലിരിക്കാതെ പെട്ടെന്നാണ് യാത്രാപ്ലാനുകള്‍ ഇടുക. ജീവിതത്തില്‍ പോയിട്ടുളള യാത്രകളില്‍ തൊണ്ണൂറു ശതമാനവും ഇതുപോലെ പെട്ടെന്നുളള യാത്രകളാണ്. പ്ലാനിങ്ങില്ലാത്ത, പോകുന്ന വഴി ചോദിച്ചും കണ്ടെത്തിയുമുളള യാത്രകളോട് ഷഫ്‌നയ്ക്കും സജിനും ഒരുപോലെ ഇഷ്ടം.  

shafna4

വിവാഹത്തിന് ശേഷമാണ് ഷഫ്‌ന യാത്രകള്‍ അധികം പോയിട്ടുളളത്. കിട്ടുന്ന സമയത്തെല്ലാം യാത്രപോവും. പ്രകൃതിയുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന ഇടങ്ങളാണ് യാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്നത്. മൂന്നാര്‍, കൊടേക്കനാല്‍, വയനാട് അങ്ങനെ പ്രകൃതി ഭംഗിയേറിയ സ്ഥലങ്ങളാണ് യാത്രകള്‍ക്കായി തെരഞ്ഞെടുക്കാറ്. വെറുതെ ഒന്നുപോയി റിലാക്‌സായിരിക്കാന്‍ പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ട് കേരളത്തില്‍. മലകളും ബീച്ചുകളും ഒരുപാടിഷ്ടമാണ്. അവ നല്‍കുന്ന ശാന്തിയും സന്തോഷവും വേറെ ലെവലാണെന്ന് പറയുന്നു ഷഫ്‌ന. 

ഓര്‍മകളിലൂടെയുളള യാത്ര...

പോയ യാത്രകളെ മനസില്‍ ഓര്‍ത്തെടുത്ത് എത്രവേണമെങ്കിലും നമുക്ക് വെര്‍ച്വല്‍ യാത്ര പോകാം. അതേപോലെ ഓര്‍മവെയ്ക്കുന്നതിന് മുമ്പുളള യാത്രകളെ ഉപ്പയും ഉമ്മയും പറഞ്ഞ കഥകളിലൂടെ ആലോചിച്ചെടുക്കാന്‍ ഷഫ്‌നക്ക് ഒരുപാടിഷ്ടമാണ്. ആ പറഞ്ഞുകേട്ട കഥകളാണ് കുട്ടിക്കാലത്തെ മറക്കാനാവാത്ത യാത്രാനുഭവങ്ങളും. വെക്കേഷനിലാണ് ചെറുപ്പത്തില്‍ സാധാരണ യാത്ര പോവാറ്. വലിയ ചെലവേറിയ യാത്രകളൊന്നുമായിരുന്നില്ല അവ. അടുത്തുളള സ്ഥലങ്ങളിലേക്കുളള കുഞ്ഞുകുഞ്ഞു യാത്രകളാണ് അതൊക്കെ. കുടുംബത്തോടൊപ്പമുളള ഒരുപാട് നല്ല ഓര്‍മനിമിഷങ്ങളാണ് ആ ഓരോ യാത്രയും സമ്മാനിച്ചിട്ടുളളത്. പുഴയില്‍ കുളിച്ചതും വെളളച്ചാട്ടം കാണിച്ചതും കുഞ്ഞിക്കാലുകള്‍ വെളളത്തില്‍ മുക്കിയെടുത്തതുമെല്ലാം ഉപ്പയുടേയും ഉമ്മയുടേയും കഥകളിലൂടെ ഷഫ്‌ന മനസ്സില്‍ സങ്കല്‍പിക്കും. ഇന്ത്യയുടെ അകത്തുമാത്രം ഒതുങ്ങുന്ന മനോഹരമായ യാത്രകളായിരുന്നു അതെല്ലാം. ആ സങ്കല്‍പയാത്രകളെ മനസില്‍ സൂക്ഷിച്ചു വെയ്ക്കുകയാണ് ഷഫ്‌ന.

shafna5

ഇന്ത്യ തന്നെ നമ്പര്‍ വണ്‍

കേരളത്തിലെ യാത്രകള്‍ മിക്കപ്പോഴും പെട്ടെന്നാണ് പ്ലാന്‍ ചെയ്യാറ്. ഇന്ന് തീരുമാനിച്ച് നാളെ പോകുന്ന യാത്രകളാണ് കൂടുതല്‍. യാത്ര പോകുന്ന സ്ഥലത്തെ കുറിച്ചൊന്നുമറിയില്ലെങ്കിലും അതെല്ലാം യാത്രയ്ക്കിടയില്‍ അന്വേഷിച്ച് കണ്ടെത്തി പോകും. അത്തരം യാത്രകള്‍ എപ്പോഴും ഒരു അപ്രതീക്ഷിത സന്തോഷം നല്‍കും. 

shafna2

കൂടുതല്‍ ദിവസം ഒഴിവുകിട്ടിയാലാണ് കേരളത്തിന് പുറത്തേക്കുളള യാത്രകളെ കുറിച്ച് ആലോചിക്കാറ്. ഇതുവരെ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്ത്യക്കകത്തുളളവയാണ്. വിദേശയാത്രപോവാമെന്ന് പറഞ്ഞാല്‍ സജിന്‍ പറയും അതിനേക്കാള്‍ ഭംഗിയുളള സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അത് കണ്ടതിന് ശേഷം പോകാം പുറത്തേയ്‌ക്കെന്ന്. ഇന്ത്യതന്നെ നമ്പര്‍ വണ്‍ എന്നറിയാവുന്നതുകൊണ്ട് ഇവിടെ മൊത്തം കറങ്ങിയിട്ട് വേണം പുറത്തേയ്ക്കുളള യാത്ര പ്ലാന്‍ ചെയ്യാനെന്ന് ഷഫ്‌നയും പറയുന്നു. 

ടെക്‌നോളജിയില്ലാതെ...

ഇന്നത്തെകാലത്ത് ഏതൊരാള്‍ക്കൊപ്പവും എപ്പോഴും കൂടെയുണ്ടായിരിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ഊണിലും ഉറക്കത്തിലും എന്തിന് ബാത്‌റൂമില്‍ പോലും മൊബൈല്‍ ഒപ്പമുണ്ടാവും. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണില്ലാതെയുളള ജീവിതം ആലോചിക്കാന്‍ പോലും സാധ്യമല്ല. മൊബൈലിന് ഒന്ന് റേഞ്ചില്ലെങ്കില്‍ പോലും അസ്വസ്ഥമാകുന്നവരാണ് ചുറ്റിലും. അപ്പോള്‍ ടെക്‌നോളജിയില്‍ നിന്ന് അകന്ന് ഒരു ദിവസമെങ്കിലും ജീവിക്കുക എളുപ്പമല്ല. എന്നാല്‍ അത് മനോഹരമായ ഒരു അനുഭവമാണെന്നാണ് ഷഫ്‌നയും സജിനും പറയുന്നത്. 

shafna3

ഒരിക്കല്‍ മൂന്നാറിലേക്ക് യാത്രപോയപ്പോള്‍ അവിടെ എക്കോ ഫ്രണ്ട്‌ലിയായ ഒരു സ്ഥലത്ത് താമസിക്കാനിടയായി. അവിടെയാണേല്‍ ടിവിയില്ല, മൊബൈലിന് റേഞ്ചില്ല, മറ്റ് സുഖസൗകര്യങ്ങളൊന്നുമില്ല. മണ്ണു കൊണ്ടുളള ഒരു മുറിയും വാഷ്‌റൂമും മാത്രം. എന്നാല്‍ ആ താമസസ്ഥലത്തിന് ചുറ്റും മനോഹരമായ പൂക്കളും ചെടികളും അവ നിറയെ പൂമ്പാറ്റകളും കിളികളുമൊക്കെയുണ്ടായിരുന്നു. മുറിക്ക് പുറത്തിറങ്ങിയാല്‍ കിളികളുടെയും അണ്ണാന്റെയും ചിലമ്പല്‍ കേള്‍ക്കാം. നല്ല തണുപ്പുളള, മനസിന് കുളിര്‍മ നല്‍കുന്ന ഒരു അന്തരീക്ഷമായിരുന്നു അത്. ഒരു പുതിയ ആളായി മാറിയപോലെ തോന്നും അവിടെ എത്തിയാല്‍. ടെക്‌നോളജിയില്‍ നിന്ന് അകന്ന് ജീവിച്ച ആ ദിവസങ്ങള്‍ ശരിക്കും പുതുമയുളള അനുഭവമായിരുന്നുവെന്ന് പറയുന്നു ഷഫ്‌ന. 

ഗോവയും ഹിമാലയവും

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹിമാലയം കാണാന്‍ സാധിക്കണമെന്ന ആഗ്രഹം ഏതൊരു യാത്രാ പ്രേമിക്കുമുണ്ടാവും. ഒരിക്കല്‍ പോയാല്‍ വീണ്ടും വീണ്ടും പോകണമെന്നാവും പിന്നീടുളള ആഗ്രഹം. ഷഫ്‌നയും സജിനും അതെ. ഹിമാചല്‍ പ്രദേശിലെ മലനിരകളിലൂടെയും കൊച്ചുഗ്രാമങ്ങളിലൂടെയുമുളള യാത്രകള്‍ ഒരിക്കലും മടുപ്പിക്കാത്ത ഒന്നാണെന്ന് പറയുന്നു അവര്‍. സജിന്‍ ഏതാണ്ട് എട്ട് തവണയും ഷഫ്‌ന അഞ്ചുതവണയുമാണ് ഹിമാലയത്തില്‍ ട്രെക്കിങ് ചെയ്തിട്ടുളളത്. എല്ലാകൊല്ലവും മുടങ്ങാതെയുളള ഒരു യാത്രയാണ് ഈ ഹിമാലയം യാത്ര. ഓരോ തവണപോവുമ്പോഴും പുതിയ പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് ലഭിക്കുന്നത്. 

shafna1

ഷഫ്‌നയും സജിനും സ്ഥിരം യാത്ര പോകുന്ന മറ്റൊരു സ്ഥലം ഗോവയാണ്. ചിലപ്പോള്‍ കൊല്ലത്തില്‍ രണ്ടു തവണയൊക്കെ പോകും. ഓരോ തവണ പോകുന്നതിനുമുമ്പ് ഇനി ഇതോടെ ഗോവയിലേക്കും ഹിമാചലിലേക്കും പോകാതെ മറ്റൊരിടത്തേക്ക് പോകാം എന്ന് തീരുമാനിക്കും. പിന്നീട് ആ യാത്രയിലെ എന്തെങ്കിലും അനുഭവം വീണ്ടും വരാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ആ യാത്ര തുടര്‍ക്കഥപോലെ പോകുന്നു. കല്യാണത്തിന് ശേഷം എപ്പോഴും മുടങ്ങാതെ പോകുന്ന സ്ഥലമാണ് ഗോയും ഹിമാചലും. യാത്ര അവിടേക്കാണെന്ന് പറഞ്ഞാല്‍ ഫ്രണ്ട്‌സ് പറയും നിങ്ങള്‍ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാ പോരെ എന്ന്. ഷഫ്‌ന ഒരു ചിരിയോടെ കൂട്ടിച്ചേര്‍ക്കുന്നു. 

സ്വപ്‌നയാത്ര

കല്യാണം കഴിഞ്ഞപ്പോള്‍ ഫ്രണ്ട്‌സിനൊപ്പം യാത്രകള്‍ പോകാറുണ്ടായിരുന്നു. പിന്നെ എല്ലാവരും ഓരോ ഇടങ്ങളില്‍ തിരക്കായപ്പോള്‍ യാത്രകള്‍ക്ക് ഷഫ്‌നയും സജിനും മാത്രമായി. ഷൂട്ടിന്റെ ഭാഗമായി കാശ്മീര്‍, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് ഒക്കെ പോയിട്ടുണ്ട് ഷഫ്‌ന. മൂന്ന് വര്‍ഷത്തോളം ഷൂട്ടിന്റെ ഭാഗമായി ഹൈദരാബാദില്‍ താമസിച്ചിട്ടുണ്ട്. അന്ന് ഷൂട്ടിങില്ലാത്ത ദിവസങ്ങളില്‍ അവിടം ചുറ്റിക്കറങ്ങും. 

സജിന്‍ ഒരു നാട് സ്‌നേഹിയായതുകൊണ്ടുതന്നെ ഇന്ത്യ കഴിഞ്ഞിട്ട് മതി പുറത്തേക്ക് എന്നാണ് ഇപ്പോള്‍ ഇരുവരുടേയും തീരുമാനം. അതിനാല്‍ വിദേശയാത്രകള്‍ ഒരുപാടിഷ്ടമാണെങ്കിലും അത് തത്കാലത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മുന്‍പ് മാലദ്വീപിലും ദുബായിലേക്കും യാത്ര പോയിട്ടുണ്ട് ഷഫ്‌ന. ഇനി ഇന്ത്യ മൊത്തം ചുറ്റിക്കറങ്ങിയിട്ടുവേണം ലോകം ചുറ്റാന്‍. വിദേശയാത്ര പോകുമ്പോള്‍ ഗ്രീസും സ്വിറ്റ്‌സര്‍ലൻഡും കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ടെന്നും ഷഫ്‌ന പറയുന്നു.  

െട്രക്കിങ്

നാട്ടില്‍ ഒന്ന് കടയില്‍ പോകണമെങ്കില്‍ പോലും വണ്ടിവേണം. എന്നാല്‍ ഹിമാചലില്‍ പോയി മലകയറും. പക്ഷെ അവിടെചെന്ന് നടക്കുന്ന ഫീല്‍ അത് പറഞ്ഞ് അറിയിക്കാനാവില്ല. അത് ഒരു റിവൈവ്ഡ് ഫീലാണ് തരിക. അതിനുവേണ്ടി മലകയറാന്‍ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണെന്ന് ഷഫ്‌ന. ട്രെക്കിങ് ഒരുപാട് ഇഷ്ടമാണ്. ആ മലകള്‍ തരുന്ന എനര്‍ജിക്കായാണ് ട്രെക്കിങ് നടത്തുന്നതെന്നും ഷഫ്‌ന പറയുന്നു. 

shafna-trip1

ആദ്യം അവിടുത്തെ ഏതെങ്കിലും ഗ്രാമത്തിലേക്കാണ് പോവുക. പിന്നീട് അവിടെ താമസിച്ച് അവിടെ കണ്ടതിനുശേഷം അടുത്ത മലയിലേക്ക് ട്രെക്കിങ്. അങ്ങനെ ഒരാഴ്ച അല്ലെങ്കില്‍ പത്ത് ദിവസമുളള യാത്രകളാണ് മിക്കപ്പോഴും പ്ലാന്‍ ചെയ്യാറ്. ഓരോ ദിവസവും ഏതെങ്കിലും മല കയറും അവിടന്ന് എത്തുന്ന ഗ്രാമത്തില്‍ തങ്ങും. ആ നാടും നാട്ടുകാരെയും അടുത്തറിയും. നാട്ടില്‍ അത്ര നടക്കാറില്ല. എന്നാല്‍ മലകള്‍ തരുന്ന എനര്‍ജി കാരണമാകാം ട്രെക്കിങ് ബുദ്ധിമുട്ടായി ഷഫ്‌നയ്ക്ക് ഇതുവരെ തോന്നിയിട്ടില്ല. പിന്നീട് യാത്രകളെല്ലാം കഴിഞ്ഞ് തിരിച്ച് ഡല്‍ഹി എയര്‍പോര്‍ടിലെത്തി വിമാനത്തില്‍ കയറുമ്പോളാണ് ക്ഷീണം തുടങ്ങുകയെന്നും ഷഫ്‌ന പറയുന്നു. 

ഓര്‍മയിലെ യാത്ര... 

ഒരു യാത്രപോലും ഇതുവരെ ബോറായിട്ടോ വേണ്ടായിരുന്നുവെന്നോ ഷഫ്‌നക്ക് തോന്നിയിട്ടില്ല. ഒരുപാട് ടെന്‍ഷനടിച്ച യാത്രകള്‍ പോലും പിന്നീട് ആലോചിക്കുമ്പോള്‍ രസമായി തോന്നും. ഒരിക്കല്‍ ഹിമാലത്തിലെ കസോളില്‍ പോയിവരുകയായിരുന്നു. ഷൂട്ടിംഗ് തിരക്കിനിടയില്‍ വീണുകിട്ടിയ അവധിയിലാണ് യാത്ര പോയത്. കൃത്യം പ്ലാനിംഗോടെയായിരുന്നു യാത്ര. ട്രക്കിങ് കഴിഞ്ഞ് തിരികെ നാട്ടിലേക്ക് ഡല്‍ഹി ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍പോർട്ടിലെത്താൻ രാത്രി കസോളില്‍ നിന്ന് ബസ് കയറി. അല്‍പദൂരം പോയപ്പോള്‍ വണ്ടി ബ്രേക്ക് ഡൗണായി. ഇനി അടുത്ത ബസ് വരണം യാത്ര തുടരാന്‍. അതിനുളള കാത്തിരിപ്പ് നീണ്ടു പോയപ്പോള്‍ ടെന്‍ഷനാകാന്‍ തുടങ്ങി. 

ഫ്‌ളൈറ്റ് മിസായാല്‍ പിന്നെ ഷൂട്ടിങിന്റെ ഡേറ്റെല്ലാം തെറ്റും. എല്ലാം കുളമാവും. അതോടെ സജിന്‍ വേറെ വണ്ടി വല്ലതും കിട്ടുമോ എന്ന അന്വേഷണത്തിലായി. നോക്കിയപ്പോള്‍ അടുത്തുളള ലോക്കല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഡല്‍ഹിക്ക് ബസ്കിട്ടുമെന്ന് മനസിലായി. പിന്നെ രണ്ടും കല്‍പിച്ച് അതില്‍ കയറി. എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തി പോവുന്ന ബസായിരുന്നു അത്. ആ ബസ് യാത്രയോടെ അവിടത്തെ നാട്ടുകാരില്‍ ഒരാളായി മാറിയപോലെ തോന്നിപോയി. ബസിലുളളവര്‍ വളരെ മാന്യമായി പെരുമാറി. മാത്രമല്ല ഡല്‍ഹിയിലെത്തി ടാക്‌സി പിടിക്കാന്‍ വരെ അവര്‍ സഹായിച്ചു. ഹിമാചലിലേക്ക് വീണ്ടും പോവുന്നതിന് ആ നാട്ടുകാരുടെ സ്‌നേഹവും ഒരു പ്രധാനകാരണമാണെന്ന് പറയുന്നു ഷഫ്‌ന. 

ഇഷ്ടസ്ഥലം

കൊറോണ സമയത്ത് ഷൂട്ടിങ് നിര്‍ത്തിവച്ചപ്പോള്‍ വലിയ മാനസിക സമ്മര്‍ദമായിരുന്നു. എല്ലാ മേഖലയും പൂര്‍വസ്ഥിതിയിലായിട്ടും സിനിമ സീരിയല്‍ മേഖലമാത്രം പഴയപടിയാകാന്‍ പിന്നേയും സമയമെടുത്തു. ഏതൊരു ആര്‍ടിസ്റ്റിനെയും പോലെ ഷഫ്‌നക്കും അത് വളരെ ടെന്‍ഷന്‍ പിടിച്ച സമയമായിരുന്നു. അന്ന് യാത്ര പോകാനും സാധിക്കുമായിരുന്നില്ല. ഇതിനിടെ ഒരവസരം കിട്ടിയപ്പോള്‍ ഫ്രണ്ട്‌സിനൊപ്പം വാഗമണിലേക്ക് ഒരു വണ്‍ ഡേ ട്രിപ്പ് പോയി. അവിടെ മലയുടെ മുകളില്‍ കയറി ഇരുന്നപ്പോള്‍ ഒരു മെഡിറ്റേഷന്‍ ഫീലായിരുന്നു. ആ യാത്ര കഴിഞ്ഞപ്പോള്‍ കിട്ടിയ സമാധാനവും സന്തോഷവും വലുതായിരുന്നു. വല്ലാത്ത ഒരു ഊര്‍ജമായിരുന്നു ആ യാത്ര നല്‍കിയത്. ഇതുപോലെ പ്രകൃതി ഭംഗിയേറിയ ഏത് സ്ഥലവും മനസിനെ ഒന്ന് ശാന്തമാക്കാനും പുതിയ ഊര്‍ജം നല്‍കാനും സഹായിക്കുന്നവയാണ്. 

തെലുങ്ക് സീരിയലിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതോടെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയാണ് ഷഫ്‌ന. പുതിയ പ്രൊജക്ടുകള്‍ തീരുമാനിക്കുന്നതിന് മുന്‍പ് ഒരുപാട് യാത്രകള്‍ പോവാനും ജീവിതം നന്നായി ആസ്വദിക്കാനുമുളള ഒരുക്കത്തിലാണ് ഷഫ്‌നയും സജിനും.

English Summary: Most Memorable Travel Experience by Shafna and Sajin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com