ADVERTISEMENT

ജീവിതത്തിന്റെ കണ്ണാടിയെന്നു തോന്നുംവിധം എന്നെ അദ്ഭുതപ്പെടുത്തിയ നോവലാണ് ആൽക്കെമിസ്റ്റ്. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആദ്യമായി ആ പുസ്തകം വായിച്ചത്. തിരിച്ചറിവിലേക്കുള്ള തിരിച്ചു വരവാണ് ആൽക്കെമിസ്റ്റിന്റെ ഉള്ളടക്കം. അപ്രതീക്ഷിതമായ മാറ്റങ്ങൾ ഓരോ അധ്യായങ്ങളിലും വഴിത്തിരിവുണ്ടാക്കുന്നു. പിൽക്കാലത്ത് എന്റെ ജീവിതത്തിലും അതുപോലെ അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിച്ചു.

എത്ര തവണ വായിച്ചാലും മടുപ്പുണ്ടാക്കാത്ത കഥയാണ് ആൽക്കെമിസ്റ്റ്. സഞ്ചാരത്തിന്റെ പാതയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിവൃത്തം. എന്റെ യാത്രകളിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിമാലയത്തിലേക്കു നടത്തിയ സോളോ ട്രിപ്പ് എന്റെ ജീവിതം മാറ്റി. പരിചയക്കാരായി കൂടെ ആരുമില്ലാതെ രണ്ടു മാസം ഹിമാലയത്തിൽ സഞ്ചരിച്ചു. ആ യാത്ര പൊടുന്നനെയുള്ള തീരുമാനമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തു, പുറപ്പെട്ടു. എവിടെയെല്ലാം പോകണമെന്നോ എന്തൊക്കെ കാണണമെന്നോ എവിടെ താമസിക്കണമെന്നോ തീരുമാനിച്ചിരുന്നില്ല. അവിടെ എത്തിയ ശേഷം എന്നെ തിരഞ്ഞെത്തിയ ട്വിസ്റ്റുകളിലൂടെ ഞാൻ സഞ്ചരിച്ചു.

lena1

സെൻട്രൽ നേപ്പാളിൽ ഉൾപ്പെടുന്ന ഹിമാലയത്തിലൂടെ നടത്തുന്ന അന്നപൂർണ ട്രെക്കിങ്ങിനെക്കുറിച്ച് ആളുകൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ഉടൻ തന്നെ അങ്ങോട്ടു പോകാൻ തീരുമാനിച്ചു. മാസങ്ങളോളം തയാറെടുപ്പു നടത്തിയാണ് സഞ്ചാരികൾ ഹിമാലയം കയറാൻ പുറപ്പെടാറുള്ളത്. സാഹസിക പാതയിൽ യാതൊരു തയാറെടുപ്പുമില്ലാതെ ഞാൻ നടത്തിയ യാത്ര ഇപ്പോൾ അദ്ഭുതമായി തോന്നുന്നു. ആൽക്കെമിസ്റ്റ് എന്ന നോവലിനെ സമ്പൂർണമാക്കുന്ന യാത്രകളുടെ പശ്ചാത്തലങ്ങളിൽ ഇതുപോലെ പൊടുന്നനെ സംഭവിക്കുന്ന അദ്ഭുതമുഹൂർത്തങ്ങളുണ്ട്. എന്റെ ജീവിതയാത്രയുമായി താരതമ്യം ചെയ്താൽ നിമിത്തങ്ങളെന്നു പറയാം.

ഹിമാലയത്തിൽ നിന്നുള്ള മടക്കയാത്രയിലും ക്ഷണിക്കാത്ത അതിഥിയായി നിമിത്തം വന്നുചേർന്നു. അറുപതു ദിവസത്തോളം ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്തതിനു ശേഷം നാട്ടിലേക്കു മടങ്ങാമെന്നു കരുതിയപ്പോഴാണ് ഒരു ഇമെയിൽ വന്നത്. ബോധി എന്ന ആൽബത്തിൽ അഭിനയിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. ഹിമാലയത്തിന്റെ ഭാഗമായ സ്പിതി വാലിയിലായിരുന്നു ചിത്രീകരണം. തിരിച്ചു വരവിന്റെ യാത്രയിലും ഈ വിധം തിരിച്ചറിവുകൾ എന്നെ പിൻതുടർന്നു. ആവർത്തിച്ചു പറയട്ടെ, ആൽക്കെമിസ്റ്റിന്റെ തനിയാവർത്തനം ഈ ജീവിതത്തിൽ‌ സംഭവിച്ചുകൊണ്ടിരിക്കുന്നു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com