ADVERTISEMENT

വിവാഹമെന്നാൽ പല അഭിനേത്രികളെയും സംബന്ധിച്ച് കരിയറിലെ അവസാന സ്റ്റോപ്പാണ്. പിന്നീട് ക്യാമറയ്ക്കു മുന്നിലേക്കു തിരിച്ചെത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എന്നാൽ മിയ വ്യത്യസ്തയാണ്. വിവാഹവും പ്രസവകാലവും കുട്ടിയുമൊന്നും മിയയെ വെള്ളിത്തിരയിൽനിന്നു മാറ്റിനിർത്തിയിട്ടില്ല. സിനിമയിലും മിനിസ്ക്രീനിലും സജീവ സാന്നിധ്യമാണിന്നും താരം. മകനുണ്ടായ ശേഷവും ഇപ്പോഴും അഭിനയിക്കാനും തന്റെ കരിയർ മനോഹരമായി നോക്കാനും മിയയ്ക്ക് സാധിക്കുന്നു. മകൻ ലൂക്കയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും മിയ മിക്കവാറും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. യാത്രകളെ ഏറെ സ്നേഹിക്കുന്ന, ഒറ്റയ്ക്ക് യാത്ര പോകാൻ ഇഷ്ടമില്ലാത്ത മിയ, മകൻ ലൂക്കയുടെ ആദ്യ വിമാനയാത്രയടക്കമുള്ള വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:  

നമ്മൾ സാധാരണ കാണുന്ന ഒരു കാര്യമാണ് ചെറിയ കുട്ടികളുടെ ‘അമ്മ വാശികൾ’. അമ്മയില്ലാതെ ഉറങ്ങില്ല, ഉണ്ണില്ല, കാര്യമില്ലാതെ കരയുന്നു, അമ്മ വേണം എല്ലാം ചെയ്യാൻ എന്നൊക്കെ. മകൻ ലൂക്കാ എല്ലാവരുമായി ഇടപഴകുന്ന കുട്ടിയാണ്. ഞാൻ പറയുന്നത് തെറ്റിദ്ധരിക്കരുത്. ഒന്നാമത് എന്റെ ജോലി ഇത്തരത്തിലുള്ളതായതിനാൽ ഏത് സമയവും മകനൊപ്പം ചെലവഴിക്കാൻ സാധിച്ചെന്നുവരില്ല. വീട്ടിലുള്ളപ്പോൾ അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ തന്നെയാണ്. പക്ഷേ ഷൂട്ടിനും മറ്റാവശ്യങ്ങൾക്കുമായി മാറിനിന്നാലും അവൻ വാശിപിടിക്കുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യാറില്ല. ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ലൂക്കയെ കൊണ്ടുപോകാറില്ല. രണ്ടു പ്രാവശ്യം മാത്രമാണ് മകനെയും കൂട്ടി അങ്ങനെ യാത്ര ചെയ്തിട്ടുള്ളത്. അത് കൂടുതൽ ദിവസങ്ങൾ മാറിനിൽക്കേണ്ട സാഹചര്യം കൊണ്ടായിരുന്നു. ഷൂട്ടിന് പോകുമ്പോൾ കുഞ്ഞിനെ കൊണ്ടുപോയാൻ ബുദ്ധിമുട്ടിലാകുന്നത് അവൻ തന്നെയാണ്. അവന്റെ ദിനചര്യകളും ഉറക്കും കളിയുമെല്ലാം താളം തെറ്റും. വെറുതെ ഹോട്ടൽ മുറിയിൽ ഇരിക്കാമെന്നുമാത്രം. അതുകൊണ്ട് ഞാൻ അങ്ങനെ അവനെ ജോലിസ്ഥലത്തു കൊണ്ടുപോകാറില്ല. എന്നാൽ ലൂക്കയുടെ ആദ്യ വിമാനയാത്ര എന്നും ഓർത്തിരിക്കും.

∙ ലൂക്കയെന്ന യാത്രാ പ്രേമിയും ആദ്യ വിമാനയാത്രയും

മകനെയും കൊണ്ട് അങ്ങനെ വലിയ യാത്രകളൊന്നും നടത്തിയിട്ടില്ല. എന്നാൽ ചെറുപ്രായത്തിൽ എല്ലായിടത്തും കൂടെ കൊണ്ടുപോകുന്നതുകൊണ്ടു യാത്ര ചെയ്യാൻ കുഞ്ഞിന് ഇഷ്ടമാണ്. ചെന്നൈയിൽ ഒരു ഷൂട്ട് ആവശ്യത്തിനായി പോയപ്പോഴാണ് ആദ്യമായി ലൂക്ക ഫ്ലൈറ്റിൽ കയറുന്നത്. 20 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഷൂട്ടായതിനാൽ കുഞ്ഞിനെയും കൂട്ടിയാണ് പോയത്. ഞാനും അശ്വിനും അമ്മയും മോനും. അവൻ ആദ്യമായി ഫ്ലൈറ്റിൽ കയറുകയാണ്. സാധാരണ കുട്ടികൾ ഫ്ളൈറ്റിൽ കയറിയാൽ കരയുകയും ബഹളമുണ്ടാക്കുകയുമെല്ലാം ചെയ്യുമല്ലോ, എന്നാൽ ലൂക്ക വളരെ ശാന്തനായിരുന്നു. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ ഒരു പ്രശ്നങ്ങളും അവനില്ലായിരുന്നുവെന്ന് വേണം പറയാൻ. ചെവി വേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെയുണ്ടായില്ല. അതുപോലെ ഞങ്ങൾ മുംബൈയ്ക്കും പോയി. പക്ഷേ മുംബൈയിൽനിന്നു തിരിച്ചുപോരുമ്പോൾ ആളുടെ ഉറക്കം ശരിയാവാത്തതിനാൽ ചെറിയ കരച്ചിലൊക്കെ പാസാക്കിയെങ്കിലും മൊത്തത്തിൽ ലൂക്ക യാത്രകൾ ആസ്വദിച്ചിരുന്നു.

അധികം ട്രിപ്പുകളൊന്നും ലൂക്കയുമൊന്നിച്ച് ഞങ്ങൾ നടത്തിയിട്ടില്ല, വിദേശത്തേക്കും പോയിട്ടില്ല. അതിനു പ്ലാനുണ്ട്. അവൻ ചെറുതായിരുന്നപ്പോൾ മുതൽ കാർ സീറ്റ് പരിചയപ്പെടുത്തിയിരുന്നു. പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, കുഞ്ഞുങ്ങൾ യാത്രയിൽ ആരുടെയെങ്കിലും മടിയിൽ ഇരിക്കണമെന്ന് വാശിപിടിക്കുമെന്നും വല്ലാത്ത ബുദ്ധിമുട്ടായിരിക്കുമത് എന്നെല്ലാം. അതുകൊണ്ട് അവൻ ഇരിക്കാൻ തുടങ്ങിയപ്പോൾത്തന്നെ കാർ സീറ്റിലാണ് യാത്ര. അവനും അതാണ് ഇഷ്ടം. വളരെ കംഫർട്ടബിളായി കുട്ടികൾക്കും നമുക്കും യാത്ര ചെയ്യാൻ സാധിക്കും. കാർ സീറ്റിലിരുത്തിയാൽ അവൻ എത്രവേണമെങ്കിലും യാത്ര ചെയ്യും. റോഡ് ട്രിപ്പുകളാണ് അവനും കൂടുതൽ ആസ്വദിക്കുന്നതെന്നു തോന്നുന്നു. ലൂക്കയെയുംകൊണ്ട് ഞങ്ങൾ പോയ ലോങ് ട്രിപ്പ് വേളാങ്കണ്ണിക്കാണ്. പാലായിലെ വീട്ടിൽനിന്നു വേളാങ്കണ്ണി വരെയും തിരിച്ചുമുള്ള സമയം അവൻ ആകെ ഒരു മണിക്കൂറോ മറ്റോ ആയിരിക്കും മടിയിൽ ഇരുന്നിട്ടുണ്ടാവുക. ബാക്കി സമയം മുഴുവൻ കാർ സീറ്റിൽ തന്നെയായിരുന്നു. അതുപോലെ കൂർഗിലേക്കും പോയിരുന്നു.

ലൂക്കയുടെ കൂടെയുള്ള യാത്രകളിൽ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണമല്ലോ. എന്റെ മമ്മിയാണ് അവനെ മിക്കവാറും സമയം നോക്കുന്നതെങ്കിലും ഞങ്ങൾ ഒരുമിച്ചുള്ള യാത്രകളിൽ കുഞ്ഞിനു വേണ്ട എല്ലാ കാര്യങ്ങളും എടുത്തുവയ്ക്കാനുമെല്ലാം എനിക്ക് ഇഷ്ടമാണ്. ഞാൻ തന്നെയാണ് അതൊക്കെ ചെയ്യുന്നതും. അവനു വേണ്ട വസ്ത്രങ്ങൾ, ആഹാരം, ഗ്യാസിനുള്ള മരുന്ന് അങ്ങനെ പെട്ടെന്നു വേണ്ടെതെല്ലാം അടങ്ങിയ ഒരു ബാഗ് എപ്പോഴുമുണ്ടാകും. കുഞ്ഞുങ്ങളെയുമായി യാത്ര ചെയ്യുമ്പോൾ നമ്മൾ എല്ലാം കുടുതൽ കരുതണമെന്നാണ് എനിക്ക് പറയാനുള്ളത്. അതുപോലെ അത്യാവശ്യത്തിനുള്ള മരുന്നുകളും കരുതണം. അമ്മയാകുമ്പോൾ നമ്മുടെ ജീവിതരീതികളും കാഴ്ചപ്പാടുകളും സമയവുമെല്ലാം മാറും. എങ്കിലും ഞാനും അശ്വിനും അത് ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചുള്ള യാത്രകളിലധികവും നല്ല നല്ല സംഭാഷണങ്ങളായിരിക്കും. മനസ്സുതുറന്നുള്ള സംസാരങ്ങളാണ് ഓരോ ബന്ധത്തിന്റെയും ദൃഢത എന്നുവിശ്വസിക്കുന്ന ആളാണ് ഞാൻ. അതിന് ഏറ്റവും നല്ലത് യാത്രയാണ്.

∙ റോഡ് യാത്രകളാണ് എനിക്കേറ്റവും ഇഷ്ടം, കെട്ടിയോനാണ് ട്രിപ്പ് പ്ലാനർ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഇഷ്ടമല്ല, ആരെങ്കിലുമൊപ്പം വേണം. ഭർത്താവ് അശ്വിനൊപ്പം ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഏറ്റവും കൂടുതൽ അടുത്തത് യാത്രകളിലൂടെയായിരുന്നു. ലോങ് യാത്രകൾ എല്ലാവരും നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ, ഒരു ജോലിയും ചെയ്യാതെ കുറേ സമയം നമ്മൾ മാത്രമായിരിക്കുന്ന യാത്രകൾ. അപ്പോഴാണ് നല്ല സംഭാഷണങ്ങൾ സംഭവിക്കുന്നത്.

ചെന്നെത്താനുളള ഡെസ്റ്റിനേഷൻ വരെ നമുക്ക് സമയമുണ്ട്. ഈ ഭൂലോകത്തിലുള്ള എന്തിനെക്കുറിച്ചും നമുക്കപ്പോൾ ചർച്ച ചെയ്യാം. വീട്ടിലിരിക്കുന്ന സമയത്തേക്കാൾ ഒരു യാത്രയിൽ നമുക്ക് എത്രനേരം വേണമെങ്കിലും സംസാരിക്കാം. കൂടുതലും റോഡ് ട്രിപ്പുകളാണ് അതിന് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനും അശ്വിനും തമ്മിലുള്ള നീണ്ട കോൺവർസേഷനുകളും നല്ല ചർച്ചകളും നടന്നിട്ടുള്ളത് ഞങ്ങൾ കാറോടിച്ച് യാത്ര ചെയ്തപ്പോഴൊക്കെയാണ്.

ഒരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഞാൻ ആകെ ചിന്തിക്കുന്നത് എന്നു പോകണം, എപ്പോൾ എത്തണം, എത്ര ദിവസമാണ് യാത്ര എന്നുമാത്രമായിരിക്കും. ഭർത്താവ് അശ്വിൻ അങ്ങനെയല്ല, എല്ലാ കാര്യങ്ങളും പുള്ളിക്കാരൻ നോക്കും. പോകുന്ന സ്ഥലത്തെക്കുറിച്ച് പഠിക്കും. അവിടെ ചെന്നാൽ എന്തൊക്കെ കാണാം, ആ സ്ഥലത്തെ പ്രധാന ഹൈലൈറ്റ് എന്തൊക്കെയാണ് എന്നെല്ലാം അന്വേഷിച്ച് പ്ലാൻ ചെയ്യുന്ന ഡ്യൂട്ടി അശ്വിന്റെയാണ്, ട്രിപ്പ് പ്ലാനർ. അവിടുത്തെ നല്ല ഭക്ഷണങ്ങൾ, മിസ് ആക്കാൻ പാടില്ലത്ത കാര്യങ്ങൾ എന്തൊക്കെ അങ്ങനെ വലിയൊരു സ്റ്റഡി തന്നെ നടത്തിയിട്ടാവും ആൾ പോവുക. കെട്ടിയോന്റെ കൂടെയുള്ള യാത്രകൾ ശരിക്കും ഞാൻ എൻജോയ് ചെയ്യും.

Content Summary: Road trips provide an opportunity for families to spend quality time together. Travel experience shared by Miya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com