ADVERTISEMENT
Muziris15

മലയാള നാടിന്റെ ചരിത്രത്തിലേക്കുള്ള റിവൈൻഡിങ് ബട്ടനാണ് മുസിരിസ് പൈതൃക ബോട്ട് യാത്ര. വടക്കൻ പറവൂരിലെ കായലിലൂടെ ബോട്ടിൽ പോകുന്ന ഒരോരുത്തരുടെയും കൺമുന്നിൽ പഴയകാലം തിരിച്ചെത്തുന്നു. ആയിരം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന മുസിരിസിനെ ഇന്നലെയെന്ന പോലെ കാണണോ? അൽപ്പനേരം കണ്ണടച്ചിരിക്കുക. വലി യൊരു ചന്ത, കച്ചവടക്കാർ, രാജാവ്, പോർച്ചുഗീസ് സൈന്യം – ഇതാണ് സീൻ. ഇനി കണ്ണു തുറന്ന് കായൽത്തീരത്തേക്ക് നോക്കുക.

Muziris2

കുരുമുളകു വാങ്ങാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകൾ. ചാക്കുകളിൽ നിറച്ച  സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങൾ. വിലപേശിയും വല വീശിയും ഉറക്കെ വർത്തമാനം പറയുന്ന കച്ചവടക്കാർ. കുട്ടയും വട്ടിയും ചുമന്ന് കായൽക്കരയിലൂടെ നടക്കുന്ന നാട്ടുകാരുടെ തിക്കും തിരക്കും. അതിനിടയിലൂടെ തോക്കും ലാത്തിയുമായി പോർച്ചുഗീസ് പട്ടാളം. മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിന്റെ കടൽത്തീരം ഇങ്ങനെയൊക്കെ ആയിരുന്നു. 

അക്കാലത്ത് പള്ളിപ്പുറത്തും കോട്ടപ്പുറത്തും ഓരോ കോട്ടകളുണ്ടായിരുന്നു. ജൂതന്മാരുടെ പള്ളിയുണ്ടായിരുന്നു. അതി വിശാലമായൊരു ച ന്തയുണ്ടായിരുന്നു. അതിനടുത്ത് സഹോദരൻ അയ്യപ്പൻ എന്ന സാമൂഹിക വിപ്ലവകാരി ജീവിച്ചിരുന്നു. അവിടെ ജനപ്രിയനായ ചേരമാൻ‌ പെരുമാളുണ്ടായിരുന്നു, കൊടുങ്ങല്ലൂരിന്റെ ഉടയവരായിരുന്ന പാല്യത്തച്ചനുണ്ടായിരുന്നു.

ബേമയും മെസൂസയും

Muziris5

ബിനാലെയുടെ പ്രശസ്തിക്കൊപ്പമാണ് മുസിരിസ് എന്ന സ്ഥലപ്പേരിന് പുനർജന്മം ഉണ്ടായത്. സംസ്ഥാന സർക്കാർ പഴയ മുസിരിസിനെ മോടിപിടിപ്പിച്ചതോടെ കൊടുങ്ങല്ലൂരിന്റെ തീരത്ത് വീണ്ടും സന്ദർശകർ നിറഞ്ഞു. പറവൂർ, പള്ളിപ്പുറം, കോട്ടപ്പുറം, ഗോതുരുത്ത് കായലിലൂടെ Hop–On Hop-Off ബോട്ടുകൾ സർവീസ് ആരംഭിച്ചു. മുസിരിസ് പൈതൃകങ്ങളിലൂടെയുള്ള ബോട്ട് സവാരിയുടെ പേര് ഇതാണ്. വടക്കൻ പറവൂരിലെ  പച്ചക്കറി മാർക്കറ്റിനടുത്തുള്ള ബോട്ട് ജെട്ടിയിൽ നിന്നാണ് സവാരി ആരംഭിക്കുന്നത്. അതിനു മുൻപ് പറവൂരിലെ ജൂതപ്പള്ളി സന്ദർശിക്കാം. മുസിരിസ് പ്രോജക്ട് മാനേജർ ഡോ. മിഥുൻ പഴയ കാലത്തിന്റെ വാതിലുകൾ തുറക്കാനായി മൂന്നു പേരെ വിട്ടു തന്നു, ചാൾസ്, അ ഭിജിത്ത്, വൈശാഖ്. മുസിരിസ് ടൂറിനെത്തുന്നവർക്കുള്ള വഴികാട്ടികളാണ് ഇവർ.

Muziris1

‘‘ആയിരം വർഷങ്ങൾക്കു മുൻപ് ജൂത വ്യാപാരികൾ കൊടുങ്ങല്ലൂരിലെത്തിയിരുന്നു. അവരിൽ വെളുത്ത ജൂതന്മാരുടെ ആരാധനാലയമാണ് ഫോർട്ട് കോച്ചിയിലേത്. വടക്കൻ പറവൂരിൽ തമ്പടിച്ചവരിലേറെയും കറുത്ത ജൂതരാണ്. ഇപ്പോൾ ഇവിടെ അവശേഷിക്കുന്നത് ഒരേയൊരു ജൂതകുടുംബം മാത്രം. അവർ ഇസ്രയേലിൽ നിന്നു വല്ലപ്പോഴുമേ വരാറുള്ളൂ.’’

Muziris8

ബെറ്റ് നെസറ്റ്  എന്നെഴുതിയ സിനഗോഗിന്റെ കവാടം ചൂണ്ടിക്കാണിച്ച് ചാൾസ് പറഞ്ഞു. ഒ ത്തുകൂടാനുള്ള സ്ഥലം എന്നാ ണ് ആ വാക്കിനർഥം. ‘‘ജൂതന്മാരുടെ വീടിന്റെ പ്രധാന വാതിലിനരികിൽ മെസൂസ സ്ഥാപിച്ചിട്ടുണ്ടാകും. ജൂത ബൈബിളായ തോറയിലെ രണ്ടു വാചകങ്ങൾ കുറിച്ച വിശ്വാസ ചിഹ്നമാണ് മെസൂസ.’’ സിനഗോഗിലേക്കു കയറുന്നതിനിടെ വൈശാഖ് പറഞ്ഞു. മരപ്പലകയിൽ പൂക്കൾ കൊത്തിയ മേൽക്കൂര. തൂക്കു വിളക്കുകൾ സ്ഥാപിച്ചിരുന്ന കൊളുത്തുകൾ പ്രതാപത്തിന്റെ തെളിവായി നിലനിൽക്കുന്നു. ആർക്, ബേമ എന്നിവയാണ് പള്ളിയുടെ ഉള്ളിലുള്ളത്.  ജെറുസലേമിന്റെ മാതൃകയിൽ നിർമിച്ച ചുമരലമാരയാണ് ആർക്. ഇതിനുള്ളിലാണ് തോറ സൂ ക്ഷിക്കുക.

Muziris9

തോറ വായിക്കാനായി പുരോഹിതൻ നിൽക്കുന്ന പീഠത്തിന്റെ പേരാണ് ബേമ. പത്തു പുരുഷന്മാരെങ്കിലും ഉണ്ടെങ്കിലേ ജൂതപ്പള്ളികളിൽ ആരാധന നടത്താറുള്ളൂ. സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം അൾത്താരയിൽ പ്രവേശനമില്ല. പറവൂർ സിനഗോഗിൽ സ്ത്രീകൾക്ക് ആ രാധനയിൽ പങ്കെടുക്കാനുള്ള ബാൽക്കണിയുണ്ട്. സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പ്രത്യേക ഗോവണിയും മേൽപ്പാലവും പറവൂർ ജൂതപ്പ ള്ളിയുടെ സവിശേഷ തകളാണ്. കേരളത്തിൽ  ജൂതസാന്നിധ്യം വ്യക്തമാക്കുന്ന തരിസാപ്പള്ളി ചെപ്പേട്, ജൂതച്ചെപ്പേട് എന്നിവയുടെ പകർപ്പുകൾ പറവൂർ സിനഗോഗിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Muziris10

സൂര്യൻ കത്തിത്തെളിയുന്നതിനു മുൻപ് ബോട്ട് പുറപ്പെട്ടു. ചീനവലകൾ നിറ‍ഞ്ഞ കായലിന്റെ നടുപ്പരപ്പിലൂടെയാണ് യാത്ര. കോട്ടപ്പുറം – കൊല്ലം ദേശീയ ജലപാതയിലേക്ക് ബോട്ട് പ്രവേശിച്ചു. കൊടുങ്ങല്ലൂരിൽ നിന്നു കൊല്ലം വരെ ബോട്ട് സവാരിക്ക് ദേശീയ പാതയുള്ള കാര്യം എത്രപേർക്ക് അറിയാം? ജനങ്ങൾക്ക് യാതൊരു ഉപയോഗവുമില്ലെങ്കിലും പറവൂരിൽ ഇതിനൊരു ഓഫിസും ജോലിക്കാരും പ്രവർത്തിക്കുന്നു! ദേ ശീയ ജലപാതയുടെ കാര്യം കോട്ടയം – ചേർത്തല റോഡിനെക്കാൾ കഷ്ടമാണ്. കായലിനു നടുവിൽ അനധികൃത മീൻപിടുത്തക്കാർ  കുത്തി നിറുത്തിയ മുളങ്കുറ്റികളിൽ ഇടിക്കാതെ ബോട്ട് ഓടിക്കണമെങ്കിൽ ചെറിയ കഴിവു പോരാ. കായലിനു നടുവിൽ കുത്തി നാട്ടിയ ചീനവലകളാണ് അതിരുകടന്ന മറ്റൊരു കാഴ്ച. എല്ലാ വർഷവും സർക്കാർ ചെലവിൽ ഇതെല്ലാം ഇളക്കി മാറ്റും. ഒരുമാസം കഴിയുമ്പോഴേക്കും വീണ്ടും പഴയതുപോലെയാകും.

Muziris14

പണ്ടെന്നോ അടയാളം വച്ച ജലപാതയിലൂടെ സഞ്ചരിച്ച് സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹത്തിനരികിലെ ബോട്ട് ജെട്ടിയിൽ ഇറങ്ങി. മുസിരിസ് പദ്ധതിയും കേരള സാംസ്കാരിക വകുപ്പും ചേർന്ന് ആ വീടിനെ സന്ദർശക കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. മൺചുമരും ഓലമേഞ്ഞ മേൽക്കൂരയും അതുപോലെ നിലനിർത്തിക്കൊണ്ടാണ് വീട് പരിപാലിച്ചിട്ടുള്ളത്. ഊരു വിലക്കു കൽപ്പിച്ചതിനെ തുടർന്ന് സ്വന്തമായി കിണർ കുഴിച്ച് വെള്ളം കുടിച്ചതും താഴെക്കിടയിലുള്ളവരെ ഒരുമിച്ചിരുത്തി ഭക്ഷണം വിളമ്പി പന്തിഭോജനം നടത്തിയതുമായ ചരിത്ര സംഭവങ്ങൾ മുറികളിൽ എഴുതി വച്ചിട്ടുണ്ട്. അയ്യപ്പന്റെ ജ്യേഷ്ഠൻ അച്യുതൻ വൈദ്യരുടെ വീട്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയാണ് ഇവിടത്തെ മറ്റു കാഴ്ചകൾ. സഹോദരൻ അയ്യപ്പന്റെ വീട് സ്ഥി തി ചെയ്യുന്നതിന്റെ എതി ർ വശത്തുള്ള തുരുത്താണ് പട്ടണം. ഇതാണ് മുച്ചിരി പട്ടണം എന്ന പഴയ മുസിരിസ്. 

Muziris11

തെങ്ങിൻ തോപ്പുകൾ നിറഞ്ഞ രണ്ടു കരകളെ ചുറ്റി ബോട്ട് ചെന്നടുക്കുന്നത് മഞ്ഞു മാതാ പള്ളിയിലാണ്. പോർച്ചുഗീസ്, ഡച്ച് ഭരണാധികാരികൾ സ്ഥാപിച്ച രണ്ടു പള്ളികൾ ഇവിടെയുണ്ട്. ഇപ്പോൾ ആരാധന നടത്തുന്ന പള്ളിയുടെ അൾത്താര പോർച്ചുഗീസ് നിർമിതിയാണ്. സെമിത്തേരിക്കടുത്തുള്ള ചെറിയ പള്ളി നിർമിച്ചതു ഡച്ചുകാരാണ്. ടിപ്പു സുൽത്താൻ ഈ പള്ളി ആക്രമിക്കാൻ ഒരുമ്പെട്ടെങ്കിലും മ ഞ്ഞു മൂടിയ കാലാവസ്ഥയിൽ മൈസൂർ സൈന്യത്തിന് ഈ പ്രദേശത്തേക്ക് അടുക്കാനായില്ലെന്ന് സ്ഥലപുരാണം. മഞ്ഞിന്റെ കാരുണ്യത്തിൽ സംരക്ഷിതമായ പള്ളി മഞ്ഞു മാതാ പള്ളിയായെന്ന് ഐതിഹ്യം. മഞ്ഞു മാതാ പള്ളി മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമുദ്രമുഖം

പള്ളിപ്പുറം – മാല്യങ്കര പാലത്തിനു താഴെക്കൂടി ബോട്ട് നീങ്ങിച്ചെല്ലുന്നത് മുനമ്പത്തേക്കാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോട്ട് നിർമാണ ശാലയാണ് ഇവിടം. കപ്പലിന്റെ പകുതി വലുപ്പമുള്ള മത്സ്യബന്ധന ബോട്ടു കൾ ഇവിടെ നിർമിക്കുന്നുണ്ട്. ഇരുപതാളുകൾ ജോലി ചെയ്യുന്ന ബോട്ട് നിർമിക്കാൻ ഒന്നര കോടിയോളം രൂപ ചെലവു വരും. മീൻ പിടിക്കാൻ ഉൾക്കടലിൽ പോയാൽ പതിനഞ്ചു ദിവസം കഴിഞ്ഞേ ഈ ബോട്ടുകൾ മടങ്ങിയെത്തൂ.

ട്രോളിങ് നിരോധനം ഏർപ്പെടുത്തിയ സമയമായതിൽ ഓഗസ്റ്റ് ആദ്യ വാരത്തിൽ ആയിരത്തോളം ബോട്ടുകൾ ഇവിടെ നങ്കൂരമിട്ടിരുന്നു. മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുന്ന ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നവരുമായി ബോട്ടുകൾ മുനമ്പം വരെ പോകും. വലുപ്പത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ മത്സ്യബന്ധന തുറമുഖമാണ് മുനമ്പം. ആഴക്കടൽ മത്സ്യങ്ങൾ ലേലം വിളിച്ചു വിൽക്കുന്ന തുറമുഖം അദ്ഭുതക്കാഴ്ചയൊരുക്കുന്നു. മുനമ്പം ഹാർബർ സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. കായലിന്റെ മറുകര തൃശൂർ ജില്ലയാണ്.

Sea Mouth എന്നാണ് മുനമ്പം തുറമുഖം അറിയപ്പെടുന്നത്. പെരിയാർ നദി  അറബിക്കടലിൽ ചെന്നു ചേരുന്ന സ്ഥലമാണിത്. കടലിലൂടെ പടിഞ്ഞാറോട്ടു വച്ചു പിടിച്ചാൽ സൗദി അറേബ്യയിൽ എത്തുമെന്നാണു ബോട്ട് ഡ്രൈവർമാർ പറയുന്നത്. ‘‘അഗർ സീതാ ജായെഗാ തൊ സൗദി അറബേ്യ ഹെ’’ മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്ന കൊൽക്കത്തക്കാരൻ അസ്ലം ഹമീദ് പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെയാണ് ഇതു പറഞ്ഞത്. മുനമ്പം ഹാർബറിനപ്പുറത്തു കടലിലേക്ക് മത്സ്യബന്ധന ബോട്ടുകൾക്കു മാത്രമേ പ്രവേശനമുള്ളൂ.

തീരദേശത്തിന്റെ സുരക്ഷിതത്വം പാലിക്കാനായി ഇവിടെ കോസ്റ്റ് ഗാർഡ് സ്റ്റേഷനുണ്ട്. കായലിൽ നിന്നു പിടിച്ച മീനുമായി മുനമ്പം ഹാർബറിലേക്കു വട്ടക്കുട്ട തുഴയുന്ന നാട്ടുകാരാണ് ഇവിടുത്തെ കൗതുകക്കാഴ്ച. ഡോൾഫിനുകൾ കയറി വരാറുള്ള ആഴക്കായലിൽ വട്ടക്കുട്ട തുഴയുന്ന ചെറിയ കുട്ടികളെ അവിടെ കണ്ടു. അമ്മയേയും അനുജനേയും കുട്ടയിലിരുത്തി പങ്കായമെറിഞ്ഞ പയ്യൻ ക്യാമറയെ നോക്കി ‘യോ യോ’ ആക്‌ഷൻ കാണിച്ചു. തീയിൽ കുരുത്തതു മാത്രമല്ല, വെള്ളക്കെട്ടിനടുത്തു ജനിച്ചതും വെയിലത്തു വാടില്ല... 

പള്ളിയും ചന്തയും

എ.ഡി. അമ്പത്തിരണ്ടിൽ മാർത്തോമാ ശ്ലീഹയുടെ നൗക മുസിരിസ്സിൽ എത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാർത്തോമാ ശ്ലീഹയുടെ വരവിന്റെ സ്മൃതി നിലനിൽത്തുന്ന ഒരു പള്ളി അഴിക്കോടുണ്ട്. വിശുദ്ധന്റേതെന്നു പറയപ്പെടുന്ന അസ്ഥിയുടെ കഷണം ഇറ്റലിയിൽ നിന്നു കൊണ്ടു വന്ന് ഇവിടുത്തെ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. റോമിലെ പള്ളിയുടെ രൂപസാദൃശ്യത്തിലാണ് അഴീക്കോട് മാർത്തോമാ പൊന്തിഫിക്കൽ ദേവാലയം നിർമിച്ചിട്ടുള്ളത്.പള്ളിയുടെ സമീപത്തുള്ള കടയിൽ മീൻകറി കൂട്ടിയുള്ള ഊണു കിട്ടും. മുസിരിസ് ചരിത്ര കേന്ദ്രങ്ങൾ കാണാൻ വരുന്നവർ ഇവിടെ നിന്നാണ് ഊണു കഴിക്കുന്നത്.

വി.പി. തുരുത്തിനെ ചുറ്റി നിൽക്കുന്ന രണ്ടു സ്പാനുകളുള്ള മൂത്തകുന്നം – കോട്ടപ്പുറം പാലം കടന്നാൽ ‘വാട്ടർ ഫ്രണ്ട് വോക് വേ’യിൽ എ ത്തുന്നു. മുസിരിസ് പദ്ധതിയുടെ ഭാഗമായി മോടിപിടിപ്പിച്ച് അലങ്കരിച്ച നടപ്പാതയാണ് ഇവിടുത്തെ ആകർഷണം. സിമന്റ് ബെഞ്ചുകളും കല്ലു പാകിയ പാതയും ഈ സ്ഥലത്ത് സായാഹ്നം ആസ്വദിക്കാൻ ആളുകളെ ക്ഷണിക്കുന്നു. കായലിനോടു ചേർന്നുള്ള ആംഫി തിയറ്ററും തണൽ മരങ്ങളും കലാപരിപാടികളുടെ വേദിയാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ നിന്നു തിരിയുന്നത് കോട്ടപ്പുറം ചന്തയിലേക്കാണ്. ചൊവ്വയും വെള്ളിയുമാണ് ചന്ത ദിവസങ്ങൾ. ഡച്ച് മാതൃകയിലുള്ള കെട്ടിടങ്ങൾ നിലനിൽക്കുന്ന മാർക്കറ്റിലും പരിസരത്തുമാണ് ‘എസ്ര’ എന്ന സിനിമയിലെ കച്ചവട കേന്ദ്രങ്ങൾ ചിത്രീകരിച്ചത്.

കോട്ടപ്പുറം കോട്ട

വാസ്കോഡഗാമ കാപ്പാട് കടപ്പുറത്താണു കപ്പ ലിറങ്ങിയതെങ്കിലും സൈനിക ബലത്തി ൽ ശക്തനായ  കോഴിക്കോട് സാമൂ തിരിയെ പേടിച്ച് അവിടെ കച്ചവടത്തിൽ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല. പിന്നീടു കേരളത്തിലേക്ക് കപ്പലോട്ടിയ കബ്രാൾ എന്ന നാവികൻ ഗാമയുടെ ഉപദേശ പ്രകാരം മുസിരിസിലാണ് വന്നിറങ്ങിയത്. സാമൂതിരിയിൽ നിന്നു നിരന്തരം ഭീഷണി നേരിട്ടിരുന്ന പാലിയം അധികാരികൾ കബ്രാളിനെ സ്വീകരിച്ചു. സാമൂതിരിക്കെതിരേ നീക്കത്തിന് പാലിയത്തുകാർക്ക് കബ്രാളിന്റെ സഹായം കിട്ടി. കൊടുങ്ങല്ലൂരിൽ  കച്ചവടത്തിനു കളമൊരുങ്ങിയ കബ്രാൾ കായൽത്തീരത്ത് കോട്ടയുണ്ടാക്കി. പിൽക്കാലത്ത് ഡച്ചുകാർ ഈ കോട്ട പീരങ്കി വച്ച് തകർത്തു. കോട്ടയുടെ അവശിഷ്ടങ്ങൾ സമീപ കാലത്ത് പുരാവസ്തു വകുപ്പ് കുഴിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്നു കിട്ടിയ പോർച്ചുഗീസുകാരന്റെ അസ്ഥികൂടം മണ്ണോടുകൂടി പെട്ടിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്. കോട്ട സന്ദർശിക്കുന്നവർക്ക് ഇതു കാണാം. 

പണ്ടു കാലത്ത് ഒറ്റപ്പെട്ടു കിടന്നിരുന്ന ഗോതുരുത്ത് എന്ന ദ്വീപിനെ ചുറ്റിയാണ് യാത്ര തുടരുന്നത്. ചവിട്ടു നാടകത്തിന്റെ ജന്മദേശമാണു ഗോതുരുത്ത്. ഗോതുരുത്തിലെ കലാകാരന്മാർ അന്യം നിന്നു പോകാതെ സംരക്ഷിച്ചു പോരുന്ന ചവിട്ടു നാടകത്തിനു വേണ്ടി മുസിരിസ് പദ്ധതിയുടെ ഭാഗമായി സ്ഥിരം വേദി ഉണ്ടാക്കിയിട്ടുണ്ട്. ബുക്കിങ് പ്രകാരം അവിടെ കലാപരിപാടി അവതരിപ്പിക്കും.

പാലിയം നാലുകെട്ട്

പാലിയത്തൊരു ബോട്ട് ജെട്ടിയുണ്ട്. അവിടെ നിന്ന് നേരേ നടന്നാൽ പാലിയം കോവിലകത്തെത്താം. മൂന്നു നിലകളിലായി കെട്ടി ഉയർത്തിയ മാളികയാണു കോവിലകം. അധികാരത്തിന്റെ മേൽപ്പുരയായി നിലകൊള്ളുന്ന കോവിലകം മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു പോരുന്നു. ടിക്കറ്റെടുത്ത് കോവിലകത്തിന്റെ ഉൾഭാഗം സന്ദർശിക്കാം. കോവിലകത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള നാലുകെട്ടിലും സന്ദർശകർക്കു പ്രവേശനമുണ്ട്.

പാലിയം കോവിലകമാണ് മുസിരിസ് പൈതൃക യാത്രയിലെ അവസാന സന്ദർശന കേന്ദ്രം. ബോട്ട് പുറപ്പെട്ട നോർത്ത് പറവൂർ ജെട്ടിയിലേക്ക് ഇവിടെ നിന്നു നാലു കിലോമീറ്ററേയുള്ളൂ.

ഇവിടെ നിന്നു കൊടുങ്ങല്ലൂർ റൂട്ടിൽ അൽപ്പ ദൂരം യാത്ര ചെയ്താൽ ചേരമാൻ ജുമാ മസ്ജിദിൽ കയറാം. ആചാര മര്യാദകൾ പാലിച്ചുകൊണ്ട് പള്ളിയിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ല. കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലെ എണ്ണപ്പെട്ട അധ്യായമാണ് ചേരമാൻ ജുമാ മസ്ജിദ്. ചരിത്രമുറങ്ങുന്ന പ്രാർഥനാ മന്ദിരവും പള്ളിമുറ്റവും സന്ദർശകർക്ക് മുസിരിസിനെക്കുറിച്ച് അതിവിശാലമായ ചിത്രം നൽകുന്നു. 

രാവിലെ പത്തിനു പുറപ്പെട്ട് വൈകിട്ട് അഞ്ചരയാകുമ്പോഴേക്കും അവസാനിപ്പിക്കുന്ന രീതിയിലാണ് മുസിരിസ് ബോട്ട് ടൂർ. സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുപോകാൻ പാശ്ചാത്യർ പണ്ടുണ്ടാക്കിയ ‘സ്പൈസ് റൂട്ട് ’ എന്ന കപ്പൽപ്പാത പോലെ ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ജലപാതയായി മാറുകയാണ് ‘മുസിരിസ് ബോട്ട് റൂട്ട്.’ നമ്മുടെ നാടിന്റെ ചരിത്രപ്പെരുമ മനസ്സിലാക്കാൻ ജലയാത്ര ഒരുക്കുന്നത് കേരള ടൂറിസം വകുപ്പാണ്. കൂടുതൽ വിവരങ്ങൾക്ക്: 9020864649, www.keralatourism.org/muziris.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com